Friday, May 25, 2007

എനിക്കും ബാക്ക്‌-അപ്പോ?

പ്രിയപ്പെട്ടവരെ..

എന്റെ 'ഒന്നേ രണ്ടേ മൂന്ന്' എന്ന ബ്ലോഗില്‍ പുതുതായി പോസ്റ്റ്‌ ചെയ്ത 'അക്ഷയപ്പടക്കങ്ങള്‍' (മുമ്പ്‌ 'അക്ഷയാക്കഥകള്‍ - ഒരു തുടരന്‍') എന്ന പോസ്റ്റ്‌ ജിദ്ദയില്‍ നിന്നുള്ള രണ്ടു വിദ്വാന്മാര്‍ അതിവിദഗ്ധമായി അവരുടെ ബ്ലോഗിലേക്ക്‌ വള്ളിപുള്ളി തെറ്റാതെ 'മാട്ടി'യിരിക്കുന്നു. എന്റെ പോസ്റ്റിനു ജനപ്രീതി ലഭിക്കട്ടെ എന്നു വിചാരിച്ചോ ഇനി അഥവാ പെട്ടെന്നൊരു ദിവസം എന്റെ പോസ്റ്റങ്ങടു മാഞ്ഞുപോയാ ഒരു ബാക്‍അപ്‌ ഇരിക്കട്ടെ എന്നു എനിക്കൊരു ഫേവര്‍ ചെയ്തതാണോ എന്തോ... തനിമലയാളത്തില്‍ വളരെ യാദൃശ്ചികമായി ഞാനത്‌ കാണാനിടയായി. സത്യം പറയട്ടെ .. സങ്കടം വന്നു പോയി.

ഏതായാലും മാഷന്മാരോട്‌ രണ്ടു കാര്യങ്ങള്‍

1) ബാക്‍അപ്‌ എടുക്കാന്‍ എനിക്കറിയാം. അതു ഞാന്‍ ചെയ്യുന്നുമുണ്ട്‌
2) പലരും കഷ്ടപ്പെട്ട്‌ ഇല്ലാത്ത സമയം ഉണ്ടാക്കിയെഴുതുന്നതാണ്‌. ഇങ്ങനെയൊരു വികൃതി ഇനിയാരോടും അരുത്‌.

ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.

ഒന്നാമത്തെ ബാക്‍അപ്‌
രണ്ടാമത്തെ ബാക്‍അപ്‌

Thursday, May 24, 2007

ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളിയുടെ വായനാശീലം 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞതായി രേഖകള്‍. കേരള ഗ്രന്ഥശാലാ സംഘവും മറ്റും കുറച്ചു കാലമായി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നിരത്തുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ അപചയത്തിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . ദൃശ്യ മാധ്യമങ്ങളുടെ മുന്നേറ്റം.,വായനയ്ക്കായി സമയമില്ലത്ത അവസ്ഥ പിന്നെ നല്ല കൃതികളുടെ അഭാവം. ദൃശ്യമാധ്യമങ്ങളും ജീവിത തിരക്കും ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല കൃതികള്‍ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന സംശയം പ്രസക്തമാണ്. അതോ ഉണ്ടായിട്ട് പ്രസിദ്ധീകരിക്കാത്തതാണോ ? കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബെസ്റ്റ് സെല്ലര്‍ എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന എത്ര കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് ? എന്തുകൊണ്ട് വായന കുറയുന്നു ? എന്തുകൊണ്ട് എഴുത്തുകാര്‍ കുറയുന്നു ? എന്തുകൊണ്ട് ശക്തമായ പ്രമേയങ്ങളും ഭാഷയും മലയാളത്തില്‍ ഉയര്‍ന്നു വരുന്നില്ല ?

ഇവിടെയാണ് സമാന വായന (പാരലല്‍ റീഡിങ്ങ്), വായനക്കൂട്ടങ്ങള്‍, ലൈബ്രറികള്‍, എഴുത്തുകാരുടെ കൂട്ടായ്മ, എന്നിവയ്ക്കൊക്കെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അപ്പോള്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ബ്ലോഗ്ഗ് സാഹിത്യം
അടുത്ത കാലത്തായി ബ്ലോഗ് സാഹിത്യം എന്നൊരു സാഹിത്യ ശൃംഖല മലയാളത്തില്‍ വേരുപിടിക്കുന്നതായി കാണുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോഗുകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവ് തന്നെ ഒരു ഉദാഹരണം. ആയിരത്തോളം മലയാള ഭാഷയിലുള്ള ബ്ലോഗുകളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നു വന്നത്. അതില്‍ തന്നെ നൂറോളം സജീവമായ ബ്ലോഗുകളും. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം ബ്ലോഗിലെ കൃതികള്‍ എല്ലാ മലയാളിക്കും വായിക്കാനാവുന്നുണ്ടോ എന്ന ചോദ്യമാണ്. ഇല്ല എന്നു തന്നെ വേണം പറയാന്‍. കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും സാധാരണക്കാരനു ഇന്നും ഒരു വിളിപ്പാടകലെ തന്നെയാണ്. അതുകൊണ്ട് ബ്ലോഗിലെ കൃതികള്‍ സാധാരണക്കാരന് വായിക്കേണ്ട എന്നാണോ ?
ബ്ലോഗ് പുസ്തകമാക്കുമ്പോള്‍
ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം മൂന്നുമാസം മുന്‍പ് ശ്രീമാന്‍ വിശാലമനസ്കന്റെ ‘കൊടകര പുരാണം’ പുസ്തകരൂപത്തില്‍ ഇറങ്ങി. നല്ലൊരു ചുവടു വയ്പ്പാണത്. പക്ഷെ ‘കൊടകര പുരാണം’ എന്ന പുസ്തകത്തിനു എന്തു സംഭവിച്ചു ? എത്രപേര്‍ക്ക് അതിന്റെ കോപ്പികള്‍ ലഭിച്ചു ? ഇന്ന് ഏത് പുസ്തകശാലയിലാണ് അത് കിട്ടുക ? അതിന്റെ പുറം ചട്ടയും പേപ്പര്‍ ക്വാളിറ്റിയും എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടു ? എത്ര കോപ്പി അടിച്ചുവെന്നോ എത്ര എഡിഷന് പ്രിന്റ് ചെയാന്‍ പ്രസാധകന്‍ എഴുത്തുകാരന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നോ വ്യക്തമക്കാമോ ?
കുത്തകകള്‍
പുസ്ത്രക പ്രസാധന രംഗത്ത് കേരളത്തില്‍ ഒരു തരം മാഫിയ യാണുള്ളതെന്ന് പറഞ്ഞാല്‍ അധികപ്രസംഗമാവില്ല. എഴുത്തുകാരനെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രസാധകര്‍ . ബ്ലാങ്ക് പേപ്പറില്‍ എഴുത്തുകാരനെക്കൊണ്ട് കയ്യൊപ്പിടീപ്പിക്കുന്ന നയമാണ് അവര്‍ അനുവര്‍ത്തിച്ചു വരുന്നത്. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണവര്‍ പടച്ചു വിടുന്നത്. ഇത് ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതാണോ ?
പുസ്തക പ്രസാധനത്തിലൂടെ എഴുത്ത്കാരനുള്ള വരുമാനം തുലോം തുച്ഛമാണ്
പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം ഈയടുത്ത് പറഞ്ഞതാണ് താഴെ കൊടുക്കുന്നത്.
"എന്റെ കൊമാല എന്ന പുസ്തകം 1000 കൊപ്പി വിറ്റാല്‍ എനിക്ക് 7500 രൂപയാണു കിട്ടുക. അതായതു 1000 * 50 = 50000 തിന്റെ 15% ആയ 7500
ഒരു വര്‍ഷം കൊണ്ട് 1000 കോപ്പി വിറ്റു തീരുകയാണെങ്കില്‍ 7500 രൂപാകിട്ടും .ഒരെഴുത്തുകാരനു ഇത് ഒരിക്കലും മതിയായ തുകയല്ല. സ്വന്തം സൃഷ്ടിയ്ക്ക് സഹായകമാകുന്ന ഒരു യാത്ര നടത്താന്‍ പോലും അയാള്‍ക്ക് ഇത് വെച്ച് കഴിയുന്നില്ല"
മാസികകളിലും വാരികകളിലും പിന്വാതില്‍ പ്രവേശനം വളരെ കൂടുതലാണു. പ്രശസ്തരായ സാഹിത്യകാരന്മാര്‍ക്ക് ഉള്ള ഗോദാ മാത്രമാണു ചില സാഹിത്യ വാരികകള്‍. കുത്തക പ്രസിദ്ധീകരണ ഭീമന്മാര്‍ക്കെതിരെ ചെറിയ പ്രസിദ്ധീകരണ സംഘങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേട്ടാളന്‍ പോറ്റിയ പുഴു കണക്കെ ഇവയുംസാവധാനത്തില്‍ എഴുത്തുകാര്‍ക്കെതിരായ ദിശയില്‍ തന്നെ നീങ്ങുന്നു.

ഈയടുത്ത കാലത്ത് പ്രസിദ്ധനായ ഒരു ബ്ലോഗെഴുത്തുകാരന്റെ കൃതി പബ്ലിഷ് ചെയ്യാനായി ഡി.സി. ബുക്സിനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി വളരെ വിചിത്രമായി തോന്നി. ‘ഞങ്ങളുടെ മാനദണ്ഢങ്ങള്‍ ഈ കൃതി പബ്ലിഷ് ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ വിലക്കുന്നു..’ എന്താണാ മാനദണ്ഢം ? സമാനമായ വായനയെ ഡി.സി. ബുക്സ് അംഗീകരിക്കുന്നില്ലെന്ന് കരുതണമോ ?
എങ്ങനെ ബ്ലോഗ്ഗ് കൃതികള്‍ പുസ്തകരൂപത്തിലാക്കാം ?
സ്വയം പ്രസാധനം ഇന്നും എഴുത്തുകാരനൊരു കീറാമുട്ടി തന്നെയാണ്. മാര്‍ക്കറ്റിങ്ങ് എന്ന ബാലികേറാമല കീഴടക്കാന്‍ സ്വയം സഹായകങ്ങളായ ചെറു സംഘങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ശക്തമാര്‍ന്നതാണെന്നതും കുഴക്കുന്ന ചോദ്യമാണ്.

എന്റെ അഭിപ്രായത്തില്‍ സമാന ചിന്താസരണിയിലുള്ളവര്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വ്യത്യസ്ഥ മേഖലകളിലുള്ള അഭ്യസ്തവിദ്യരായവരുടെ കൂട്ടമാണ് ഇന്ന് മലയാളം ബ്ലൊഗ് എന്ന കമ്മ്യൂണിറ്റി. ഇതിലൂടെ വളര്‍ന്ന് വരുന്ന എഴുത്തുകാരെയും അവരുടെ കൃതികളേയും പ്രൊത്സാഹിപ്പിക്കാനായി എളിയരീതിയിലുള്ള ശ്രമങ്ങളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്റ്റിക്കാന്‍ പര്യാപ്തമാണ്
എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Creative contribution by : V V & Kuruman

Tuesday, May 15, 2007

സിസ്റ്റര്‍ അഭയയുടെ മരണ രഹസ്യവും, പുത്തന്‍ പുരയ്ക്കലിനും തമ്മില്‍ ബന്ധമുണ്ട്


പ്രിയ ബ്ലോഗര്‍മാരെ,

കവിയും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുഴൂര്‍ വിത്സന്റെ വെളിപെടുത്തലുകള്‍ “സിറാജ്” ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചു.
ബ്ലോഗിനെ കുറിച്ചും പത്രപ്രവര്‍ത്തകനായ ശ്രീ ടി എ അലി അക്ബര്‍ ഈ വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ ദാ ഇവിടെ..

Monday, May 14, 2007

ഒരു നിര്‍ദ്ദേശം-ബൂലോഗരുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശകലനത്തിനും

ഇന്നു നാം നേരിടുന്ന വിദ്യുച്ഛക്തിപ്രശ്നത്തെ ചെറിയൊരളവിലെങ്കിലും പരിഹരിക്കാവുന്ന ഒരെളിയ നിര്‍ദ്ദേശം.

വൈദ്യുതിയുടെ ഉപയോഗം കുറച്ചുകൊണ്ട്‌ കൂടുതല്‍ പ്രകാശം നല്‍കുന്ന പുതിയതരം വിളക്കുകളാണ്‌ കോപാക്ട്‌ ഫ്ലുറസന്റ്‌ ലാമ്പ്‌ അഥവാ CFL. 11W ശേഷിയുള്ള CFL , 60W സാധാരണ ബള്‍ബിന്റെ പ്രകാശം നള്‍കുന്നു. ഒരു CFL ലാമ്പിന്റേ ആയുസ്സ്‌ 8000 മണിക്കൂറാണെന്ന മെച്ചവുമുണ്ട്‌. അതായത്‌ ഒരു മണിക്കൂര്‍ സാധാരണ ബള്‍ബിന്‌ പകരം CFL കത്തുകയാണെങ്കില്‍ 49W വിദ്യുച്ഛക്തി ലാഭം. സര്‍ക്കാരിന്റെ അവകാശ വാദമാണിത്‌.

ഒരു CFLന്‌ 100 രൂപ വിലയുള്ളതും ഒരുകൊല്ലം റീപ്ലേസബിള്‍ ഗാരണ്ടിയുള്ളതുമായ ഇത്തരം 15 ലക്ഷം വിളക്കുകള്‍ കേരളത്തിലെ BPL മേഖലയിലുള്ളവര്‍ക്ക്‌ സൗജന്യമായി സര്‍ക്കാരിന്‌ കൊടുത്തുകൂടെ? 15 ലക്ഷം CFL ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന വൈദ്യുതിലാഭം അതിന്‌വേണ്ടി ചിലവിടേണ്ട ഏകദേശം 15 കോടി രൂപ യുമായി തട്ടിച്ച്‌ നോക്കിയാല്‍, ഒരു സംസ്ഥാനത്തിന്‌ അത്ര വലുതാണോ?. കുറഞ്ഞത്‌ ഒരുകൊല്ലമെങ്കിലും അതിന്റെ മെച്ചം സംസ്ഥാനത്തിനില്ലേ?.

BPL കാരുടെ ഉന്നമനത്തിനു വേണ്ടിയും, വിദ്യുച്ഛക്തിയുടെ ഉല്‍പാദനത്തിനും പ്രസരണനഷ്ടം കുറക്കുന്നതിനു വേണ്ടിയും നമ്മുടെ സംസ്ഥാനം ആണ്ടുതോറും ചിലവിടുന്ന തുകയുടെ ഒരംശം മാത്രമല്ലേ ആകുന്നുള്ളൂയിത്‌. ബൂലൊഗര്‍ക്കെന്തു തോന്നുന്നു.

BPL കാര്‍ അതു കിട്ടിയാലുടന്‍ മറിച്ചു വില്‍ക്കുമായിരിക്കും. വിറ്റോട്ടേ. ആരെങ്കിലും അതുപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമല്ലോ?. BPL കാര്‍ക്ക്‌ അവിചാരിതലാഭവും.

ഇതില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കുകയാണെങ്കില്‍, അതിന്റെ എല്ലാംകൂടി ഒരു പ്രിന്റെടുത്ത്‌ നമുക്ക്‌ (ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സമ്മതത്തോടെ) ബഹുമാനപ്പെട്ട വിദ്യുച്ഛക്തി മന്ത്രിയുടെ മുമ്പാകെ സമര്‍പ്പിക്കാം.

പ്രചോദനംഃ ഈയടുത്തകാലത്ത്‌ ഞാന്‍ വായിച്ച ഒരു കമന്റില്‍ നിന്ന്‌(സാജന്റേതാണെന്ന്‌ തോന്നുന്നു, തീര്‍ച്ചയില്ല)

പി.എസ്സ്‌ഃ ബൂലോഗക്ലബ്ബില്‍ അംഗമാകാത്തവര്‍ക്കിവിടെ പ്രതികരിക്കാം.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.

വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍‌വ്വം..!

കരീം മാഷ്.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

Tuesday, May 08, 2007

ശിവപ്രസാദ് മോചിതനായി

നമ്മുടെ പ്രീയപ്പെട്ട കവി ശ്രീ പി.ശിവപ്രസാദ് മോചിതനായി ഇന്നലെ രാത്രി നാട്ടിലെത്തി.

Saturday, May 05, 2007

ബൂലോകത്തിന്റെ “നന്മ“ സിനിമയിലെ “തിന്മ“ആകുന്നുവോ ?

പ്രിയ ബൂലോകരെ,

കുറുമാന്റെ മൃതോത്ഥാനം നാം വളരെ ആകാംക്ഷയോടെ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ ? "മുത്തു" ബൂലോക മലയാളത്തിലെ ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു.

അതിനിടയില്‍ ഒരു വാര്ത്ത കേള്ക്കുന്നു. അതേ പേരില്, അതേ തൊഴിലെടുക്കുന്ന ഒരു കഥാപാത്രം മലയാള സിനിമയില്‍ വരുന്നു എന്നു. ശരത് ചന്ദ്രന്‍ വയനാടിന്റെ മേല്‍ നോട്ടത്തില്. കലാഭവന്‍ മണി മുത്തുവിനെ അവതരിപ്പിക്കുന്നു എന്നും കേള്ക്കുന്നു.

എന്തായാലും ഈ വക കാര്യങ്ങള്‍ കുറുമാനെ ആരും അറിയിച്ചിട്ടില്ല. "നന്മ" എന്നാണു സിനിമയുടെ പേരത്രേ. മുത്തുവിന്റെ കഥ കുറുമാന്‍ എന്നോട് ഉള്പ്പടെ പലരോടും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തായാലും കേട്ട വാര്ത്ത ശരിയാണോ എന്നറിയേണ്ടതും, ശരിയെങ്കില്‍ അതു ശരിയല്ല എന്നു പറയേണ്ടതും നമ്മുടെ കടമയാണ്.

ശരത്ചന്ദ്രന്‍ വയനാടിനെ നേരിട്ട് അറിയാവുന്ന നമ്മുടെ കൂട്ടുകാര്‍ അദ്ദേഹവുമായി ബദ്ധപ്പെടുമല്ലോ ? അല്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടതുണ്ടു.

"മുത്തു" എന്ന കഥാപാത്രം ബൂലോകത്തിന്റെ നന്മയാണു. അതു സിനിമാ ലോകത്തെ തിന്മയാകരുത്

Wednesday, April 18, 2007

കൈരളി പീപ്പിള്‍ ചാനലില്‍ കാണാന്‍ കഴിയാതെപോയത്‌

2007 മാര്‍ച്ച് 18 ന് കൈരളി പീപ്പിള്‍ പരിപാടി കാണുവാന്‍ കഴിയാതെ പോയവര്‍ക്കായി അവതരിപ്പിക്കുന്നു.
VODPOD ല്‍ മൂന്നു ഭാഗങ്ങളായി കാണുക.
അല്ലെങ്കില്‍ 5 ഭാഗങ്ങളായി ഗൂഗിള്‍ പ്ലയറില്‍
  1. ഭാഗം ഒന്ന്‌
  2. ഭാഗം രണ്ട്‌
  3. ഭാഗം മൂന്ന്‌
  4. ഭാഗം നാല് (കോപ്പി റൈ‌റ്റ്‌സ്‌)
  5. ഭാഗം അഞ്ച്‌
ഇക്കഴിഞ്ഞ മാര്‍ച്ച്‌ 18 ന് കൈരളി റ്റിവിയിലെ പീപ്പിള്‍ ചാനലില്‍ എനിക്കൊരവസരം ലഭിച്ചിരുന്നു। ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 1।30 ന് ആയിരുന്നു ഈ പരിപാടി। പരിപാടി അവതരിപ്പിച്ചത്‌ NTV യാണ്। വിപിനാണ് (അരുവിക്കരക്കാരന്‍ എന്ന ബ്ലോഗര്‍) ഈ പരിപാടി അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. വിഷയം എന്റെ കണ്ടെത്തലായ പട്ടമരപ്പും അതുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ്‌സും, മറ്റു കര്‍ഷകരില്‍ നിന്നും വിഭിന്നമായി ഞാന്‍ ചെയ്യുന്ന കൃഷിരീതികളും। കോപ്പി റൈറ്റ്‌സ്‌ പറയുമ്പോള്‍ അത്‌ സൂര്യഗായത്രിയില്‍ നിന്ന്‌ തുടങ്ങുന്നുവെന്നുമാത്രം. അനില്‍ റിക്കോര്‍ഡ്‌ ചെയ്തു. എന്നാല്‍ ഇതേ പരിപാടി വീണ്ടും 22 ന് റീ ടെലികാസ്റ്റ്‌ ചെയ്യുകയാണ് ഇന്ത്യന്‍ സമയം 3.30 പീ‌എം ന് . സൌകര്യമുള്ളവര്‍ 18 ന് ഈ പരിപാടി കാണുവാന്‍ കഴിയാത്തവര്‍ ഈ പരിപാടി കാണുമെന്ന്‌ വിശസിക്കുന്നു. (എന്നാല്‍ പ്രസ്തുത പരിപാടി സെന്‍‌സര്‍ ചെയ്യപ്പെട്ടു)
വീണ്ടും ഒരു പോസ്റ്റിടേണ്ട ആവശ്യമില്ല എന്നതിനാലാണ് പഴയ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുന്നത്‌।
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌

Saturday, April 14, 2007

‘സിറാജി‘ല്‍ കുറുമാന്റെ കഥ


















നമ്മുടെ പ്രിയങ്കരനായ ശ്രീ.രാഗേഷ് കുറുമാന്റെ ഒരു കഥ ‘സിറാജ്’ ദിനപത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ ഇന്‍ഡിക് ബ്ലോഗ് അവാര്‍ഡ് നേടിയ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ പുസ്തകമാക്കുന്നതിന്റെ മുന്നോടിയായി പ്രിന്റഡ് മീഡിയയിലേക്ക് കുറുമാന്‍ കാലെടുത്ത് വെച്ചു. അടുത്ത പടിയായി പുസ്തകം പുറത്തിറങ്ങും എന്ന് കരുതുന്നു.

കുറുമാന്‍ ചേട്ടന് ആശംസകള്‍!

Thursday, April 12, 2007

ഇതുവരെ പത്രത്തിലെഴുത്തുമാത്രമായിരുന്നു. കുറഞ്ഞ മാസങ്ങളേ ആയിട്ടുള്ളൂ, ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയിട്ട്. ബൂലോഗത്തില്‍ സാന്നിദ്ധ്യമറിയിക്കണമെന്ന് വിചാരിച്ചതാട്ടെ, ഇന്നം മാത്രവും. ആകെ എട്ടുപോസ്റ്റിങ്ങേ ഇതേവരെ ഞാന്‍ നടത്തിയിട്ടുള്ളൂ. ഒരു ബ്ളോഗ് റോളിലും ലിസ്റ്റ് ചെയ്യാതെ പോയാല്‍ ശരിയാവില്ലെന്ന് തോന്നി. പിന്നെ ഇപ്പണിനടത്തി തഴക്കവും പഴക്കവും വന്നവരോടൊത്ത് സമയം ചെലവഴിക്കാമെന്നും തോന്നി. സംഗതി കൊള്ളാമോ എന്ന് നോക്കട്ടെ!

പിന്നെ എന്‍റെ പുതിയ വിഷയം സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസമാണ്. പള്ളിക്കൂടത്തിലെ രതിയും രേണുകയുടെ മൊഴിയും എന്ന ആ പോസ്റ്റിങ് വായിക്കണേ....

http://absolutevoid.blogspot.com

Wednesday, April 11, 2007

അനുവാര്യര്‍ എന്ന അനിയന്‍സിന്റെ കഥാസമാഹാരം


സുഹൃത്തുക്കളേ,
അനുവാര്യര്‍ എന്ന അനിയന്‍സിന്റെ ( http://apurvas.blogspot.com/ ) കഥാസമാഹാരം ഇല ബുക്ക്സ് പുറത്തിറക്കുന്നു.

ഒരു പത്രപ്രവര്‍ത്തകന്റെ അവിസ്മരണീയ കാഴ്‌ചകള്‍. അപരിചിതമായ ചില നാടുകളിലെ അതിനേക്കാള്‍ അപരിചിതരായ കുറെ മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്ന അനുഭവങ്ങള്‍. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും രാജ്യത്തിനു പുറത്തും മാധ്യമ പ്രവര്‍ത്തകന്‍ കണ്ട, നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറേ വേറിട്ട മനുഷ്യര്‍.

Tuesday, April 10, 2007

ആയിരത്തിന്റെ നിറവില്‍




ഇന്ന് ചില ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി ബ്ലോഗ്‌റോളിലെ ബ്ലോഗുകളുടെ എണ്ണം ആയിരം തികച്ചു.

ബ്ലോഗ്‌റോളിനെക്കുറിച്ച് അല്‍പ്പം.
ക്ഷുരകന്‍ എന്ന ബ്ലോഗര്‍ നടത്തിയിരുന്നതായിരുന്നു ആദ്യം ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന ബ്ലോഗ്‌റോള്‍. പിന്നീട് ക്ഷുരകന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തി അപ്രത്യക്ഷനായി. ബ്ലോഗുകളുടെ എണ്ണം പിന്നീട് ക്രമാതീതമായി വളര്‍ന്നപ്പോള്‍ ഈ ബ്ലോഗ്‌റോള്‍ ആവശ്യത്തിനു ഉപകരിക്കാതെ വന്നപ്പോഴാണ് 2006 മാര്‍ച്ച് തുടക്കത്തില്‍ പുതിയ ഒരു റോള്‍ തുടങ്ങിയത്. തുടങ്ങുമ്പോള്‍ ഒറ്റ ദിവസത്തില്‍ പലരുടേയും സഹായം കൊണ്ട് കണ്ടു പിടിച്ച് റോളില്‍ ചേര്‍ത്തത് നൂറില്‍പ്പരം ബ്ലോഗുകളാണ്. അന്ന് അത്ര ബ്ലോഗുകളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസവും. പിന്നീട് പിന്മൊഴികളില്‍ പുതിയ ബ്ലോഗുകള്‍ വരുന്ന മുറയ്ക്ക്, ബ്ലോഗ്‌റോളില്‍ ചേര്‍ക്കുകയായിരുന്നു. ആഴ്ചയില്‍ ഒന്നും, അല്ലെങ്കില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ ഒന്നും ഒക്കെയായി റോളില്‍ ചേര്‍ക്കപ്പെട്ടിരുന്ന ബ്ലോഗുകളുടെ എണ്ണം പയ്യെപ്പയ്യെ കൂടിക്കൂടി ഇപ്പോള്‍ ദിവസം അഞ്ചിലധികം ബ്ലോഗുകള്‍ അതിലേയ്ക്ക് ചേര്‍ക്കേണ്ടുന്ന അവസ്ഥയിലായി. എങ്കിലും പുതിയ ബ്ലോഗുകള്‍ കാണുന്ന പുറയ്ക്ക് റോളില്‍ ചേര്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രദ്ധിക്കാറുണ്ട്. പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കാനും റോളില്‍ ഇല്ലാത്ത പഴയ ബ്ലോഗുകള്‍ ചൂണ്ടിക്കാണിക്കാനും ഇംഗ്ലീഷില്‍ പേരുള്ള ബ്ലോഗുകളോട് മലയാളത്തിലേയ്ക്ക് പേര് മാറ്റാനും ഒക്കെയായി ഈ റോളിന്റെ പരിപാലനത്തിന് സഹായിച്ച ഒരുപാട് പേരുണ്ട്. ഓരൊരുത്തരോടും ഞാന്‍ നന്ദി പ‌റഞ്ഞ് കൊള്ളുന്നു.

ആയിരത്തിലധികം ബ്ലോഗുകളുണ്ടെങ്കിലും ബ്ലോഗര്‍മാരുടെ എണ്ണം എത്രയുണ്ടാകാം എന്നതിനു കണക്കുകള്‍ ലഭ്യമല്ല. മലയാളംബ്ലോഗ്സ്.ഇന്‍ പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇത് 895 ആണ്. പക്ഷെ ഇതില്‍ ഇന്ന് ആക്റ്റീവ് അല്ലാത്ത ബ്ലോഗര്‍മാരുമുണ്ട് (ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ)എന്നതിനാല്‍ ഇത് കൃത്യമല്ല. പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ദിവസവും പുതുതായി വരുന്ന പോസ്റ്റുകള്‍ അന്‍പതിനടുത്തുണ്ട് (ഇത് ഒരു ശരാശരി കണക്കാണ്).

ബ്ലോഗുകള്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാലക്ക സംഖ്യയില്‍ എത്തി നില്‍ക്കുന്ന ഈ ബ്ലോഗുകള്‍ ഇന്ന്, ഒരു വര്‍ഷം മുന്നെ ഉണ്ടായിരുന്ന ബ്ലോഗ് സംസ്കാരത്തില്‍ നിന്നും വ്യാപ്തിയില്‍ നിന്നും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു. പുതുതായി വരുന്ന രചനകള്‍ എല്ലാം വായിക്കുക എന്നത് ബ്ലോഗര്‍മാര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഇരുന്നാലും സാധിക്കാത്തവണ്ണം കൂടിയിരിക്കുന്നു. ഈ ബ്ലോഗുകളില്‍ എല്ലാം വരുന്ന കമന്റുകള്‍ കൂടി പിന്മൊഴികളേയും ശ്വാസം മുട്ടിക്കുന്നു. പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം മാസം പന്ത്രണ്ടായിരത്തിലധികം കമന്റുകളാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

ആയിരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ബൂലോകത്തിന്റെ കുടുമ്പാംഗങ്ങളെ ഞാന്‍ ഈയവസരത്തില്‍ അനുമോദിക്കുകയാണ്. ഈ വിജയം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വല്ലപ്പോഴുമൊക്കെ ചെറിയ അടിയും വഴക്കുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്. അറുപതു തികഞ്ഞവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ള ഈ ബ്ലോഗര്‍മാരില്‍ എല്ലാവരും സമന്മാരാണെന്നത് തന്നെ ഈ കൂട്ടായ്മയുടെ വിജയവും. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

* ആയിരം എന്നത് കൃത്യമായ ഒരു സംഖ്യ അല്ല. ഇതില്‍ ഞാന്‍ കാണാതെ പോയിരിക്കാവുന്ന പല ബ്ലോഗുകളും, മലയാളത്തിലല്ലാതെ പേരുകള്‍ ഉള്ള ബ്ലോഗുകളും, ആദ്യാക്ഷരം മലയാളത്തിലല്ലാതെയുള്ള ബ്ലോഗുകളും ഒഴിവാക്കപ്പെട്ടിരിക്കാം. എങ്കിലും ആയിരം ആയിരം തന്നെ ;)

Sunday, April 08, 2007

ക്ലീന്‍ സിറ്റി...

ORG MARG ന്റെ പുതിയ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പത്ത് പട്ടണങ്ങളില്‍ തിരുവനന്തപുരവും പെട്ടിട്ടുണ്ടത്രേ.. അത്ഭുതപ്പെടുത്തുന്ന കാര്യം അതല്ല..ആ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ചെന്നൈ ആണ്‍. ഇന്ത്യയിലിപ്പോള്‍ വൃത്തി എന്ന വാക്കിന്റെ അര്‍ത്ഥം മാറിപ്പോയോ എന്തോ?!

Saturday, April 07, 2007

വിദേശ കുത്തകകള്‍ വിപണി ലക്ഷ്യമിടുന്നു.

നമ്മുടെ ഭക്ഷ്യ സംസ്കാരം തകര്‍ത്ത്‌ വിദേശകുത്തകകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കടന്ന്‌ കയറാന്‍ ഗൂഡതന്ത്രങ്ങള്‍ മെനയുന്നു. മൊണ്‍സാന്റോ, കാര്‍ഗില്‍, എ.സി.എം തുടങ്ങിയ വിദേശകമ്പനികള്‍ നമ്മുടെ ഭക്ഷ്യമേഖലയില്‍ പിടിമുറുക്കാനുള്ള നീക്കത്തിലാണ്‌. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിന്‌ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഒത്താശ നല്‍കുന്നു. 'സംസ്കരിച്ച ഭക്ഷണം കഴിക്കൂ, ആരോഗ്യം സം‌രക്ഷിക്കു' എന്ന പരസ്യം ഇടവിട്ട്‌ ടി.വി.കളില്‍ ഭക്ഷ്യമന്ത്രാലയംതന്നെ നല്‍കുന്നു. അപ്പോഴപ്പോള്‍ തയ്യാറാക്കുന്ന ഭക്ഷണത്തേക്കാള്‍ എത്രയോ ഇരട്ടി അപകടകരം ആണ്‌ സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍. അതിലടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ വരുത്തിവയ്ക്കാവുന്ന അപകടങ്ങള്‍ അധിക്റുതര്‍ മറച്ചുവെയ്ക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ കമ്പനികളുടെ ഓഫീസ്സുകളില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ തീരുമാനിക്കുന്ന കാലമാണ്‌ വരുന്നത്‌. ഇതിനെതിരെ അപൂര്‍‌വം ചിലരില്‍ നിന്നേ ചെറുത്ത്‌നില്പ്‌ ഉയരുന്നുള്ളൂവെന്നതും പ്രസ്താവ്യമാണ്‌.

Thursday, April 05, 2007

കോളയില്‍ വിഷമുണ്ട്‌ - കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു.

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. കൊക്കൊകോളയില്‍ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യകതമാക്കി. കോളകളില്‍ വിഷാംശം ഉണ്ടെന്ന്‌ 'സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌' കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കേന്ദ്രം രൂപവത്‌കരിച്ച വിദഗ്ദ്ധ സമിതി ഈയിടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഒഫ്‌ മെഡിക്കല്‍ റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ എന്‍.കെ.ഗാംഗൂലി അദ്ധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രം സുപ്രിീം കോടതിയില്‍ റിപ്പോര്‍ട്ട്‌ നള്‍കിയത്‌. കോളകളില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന്‌ സര്‍ക്കാരും സമ്മതിച്ചതോടെ കോള ഉല്‌പന്നങ്ങള്‍ക്ക്‌ അന്തിമമായ ഗുണനിലവാരം നിശ്ചയിക്കാനുള്ള ബാധ്യത കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കുകയാണെന്ന്‌ സി.എസ്സ്‌.സി. പ്രസ്താവിച്ചു. 4 കൊല്ലമായി തങ്ങള്‍ നടത്തുന്ന പ്രചരണത്തിന്റെ യുക്തിപരമായ പര്യവസ്സാനമാണിതെന്ന്‌ സി.എസ്സ്‌.സി. ഡയറക്ടര്‍ സുനിതാ നാരായണന്‍ പറഞ്ഞു.കീടനാശിനികളുണ്ടോ എന്ന്‌ അറിയാന്‍ കോളകളിലെ പഞ്ചസാര പരിശോധിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ആഗസ്റ്റില്‍ പര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. പഞ്ചസാരയാണ്‌ വെള്ളമല്ല കോളകളുടെ വിഷാംശത്തിന്‌ കാരണമെന്ന നിലപാട്‌ ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നു. ഇതേ വാദമായിരുന്നു കോള കമ്പനികളുടേതും. എന്നാല്‍ വിദഗ്‌ധ സമിതി പഞ്ചസാരയില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല. തങ്ങളുടെ ഉല്‌പന്നങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ പരീക്ഷണശാലകളില്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കോള കമ്പനികളുടെ നിലപാട്‌. എന്നാല്‍ ലോകമെമ്പാടും സര്‍ക്കാരുകള്‍ കോളകള്‍ പരിശോധിക്കുന്നുണ്ട്‌. അതിനാല്‍ കോളകള്‍ പരീക്ഷണശാലകളില്‍ പരിശോധിക്കണമെന്നുതന്നെയാണ്‌ വിദഗ്‌ധ സമിതിയുടെ അഭിപ്രായം.കോളാപാനീയങ്ങള്‍ മനുഷ്യര്‍ക്ക്‌ ഹാനികരമെന്ന്‌ ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ പബ്ലിക്ക്‌ ഇന്ററസ്റ്റ്‌ എന്ന സന്നഗ്ദ്ധ സഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ ജസ്റ്റിസ്സ്‌ എ.കെ.താക്കുറിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ച്‌ കേസ്സെടുത്തത്‌.

Sunday, April 01, 2007

പെരുന്തച്ചന്‍ സായിപ്പ് യാത്രയായി

മലയാളിയുടെ വാസ്തുശില്പകലയ്ക്ക് എന്നും പ്രിയപ്പെട്ട “ലാറി ബേക്കര്‍” വിട പറഞ്ഞു.

സാധാരണക്കാരുടെ പെരുന്തച്ചനായിരുന്നു ഈ ഇംഗ്ലണ്ടുകാരന്‍.
അദ്ദേഹത്തിന്റെ ഓര്‍മ്മയായി നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്മാരകങ്ങള്‍ ഒരുപാടാണ്.
കയ്യില്‍ നില്‍ക്കാത്ത കാശിനു വീടുവയ്ക്കാതെ കയ്യിലുള്ള കാശിനു നല്ലവീടുവയ്ക്കാന്‍ മലയാളിയെ പടിപ്പിച്ചത് ഈ ബേക്കര്‍ സായിപ്പായിരുന്നു.

സിമന്റു പൂശാത്ത ചുവരുകള്‍ ഉള്ള വീടുകളെ (ഏത് ആര്‍ക്കിടെക്റ്റ് നിര്‍മ്മിച്ചാലും) നമ്മള്‍ ‘ബേക്കര്‍ സ്റ്റൈല്‍‘ വീടുകള്‍ എന്നു പറഞ്ഞതിന്റെ കാരണം ഈ സായിപ്പിന്റെ ദീര്‍ഘവീക്ഷണം മാത്രമാണ്.

തമ്പാനൂരിലെ വളഞ്ഞുമുകളിലേക്ക് കയറുന്ന ഇന്ത്യന്‍ കോഫീഹൌസിന്റെ ‘മാവേലിക്കഫേ’ ല്‍ ഇരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ഓര്‍ത്തുപോകും ഈ സായിപ്പിന്റെ വ്യത്യസ്ത ചിന്തകളെ.

ബേക്കര്‍ സായിപ്പിനു ആദരാഞ്ജലികള്‍.

സര്‍, പൈസ ഒരു പ്രശ്നമല്ല...

സര്‍, പൈസ ഒരു പ്രശ്നമല്ല , എനിക്കു് ഒരു "ചിലവു് കുറഞ്ഞ വീടു്" ഉണ്ടാക്കിത്തരണം !

പ്രശസ്ത വാസ്തുശില്പി ലാറിബേക്കര്‍ അന്തരിച്ചു. അദ്ദേഹത്തോടു് ഒരു "പൊങ്ങന്‍" ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നതാണു് മുകളില്‍ ഉദ്ധരിച്ചതു്.

ലാറിബേക്കര്‍ക്കു് അഭിവാദ്യങ്ങള്‍ !



Friday, March 23, 2007

വിവാഹാര്‍മ്മാദങ്ങള്‍!



കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്‌, ബ്ലോഗന്മാര്‍ വീട്ടിനു പിന്നിലെ ആ ഷമിയാനപ്പന്തലില്‍ കുത്തിയിരുന്നു ബീഡിവലിക്കുന്നതും പാര ദൂഷണം പറയുന്നതും നിര്‍ത്തി ഉത്സാഹിച്ച്‌ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണ്‌.

ദുര്‍ഗ്ഗയുടെ പ്രായത്തില്‍ എറ്റവും മൂത്ത അമ്മായി വിളക്കെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അറിയിച്ചാല്‍ ആരും വരില്ലെന്നറിയാവുന്നതുകൊണ്ട്‌ ഏറ്റവും സുന്ദരി അമ്മായി വിളക്കെടുത്ത്‌ പെണ്ണിനെ ആനയിക്കുന്നവരുടെ മുന്നിലുണ്ടാകേണ്ടതാണെന്ന് അറിയിക്കുന്നു. പെണ്ണിന്റെ ചേച്ചിമാര്‍, അനിയത്തികള്‍ തുടങ്ങിവര്‍ തിക്കിത്തിരക്കാതെ അഷ്ടമംഗല്യം എടുത്ത്‌ കൂടെ പോവുക.

രഞ്ജിത്തിന്റെ കാലു കഴുകാന്‍ ദുര്‍ഗ്ഗയുടെ ആങ്ങളമാരില്‍ എറ്റവും ജൂനിയറായ പച്ചാളത്തെ തിരഞ്ഞെടുക്കാവുന്നതാണ്‌, പക്ഷേ ഒന്നു സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും കാലു കണ്ടാല്‍ പുള്ളി അറിയാതെ വാരിപ്പോകും.

മുഹൂര്‍ത്തം നോക്കാന്‍ ഉമേഷ്‌ ഗുരുക്കളെയും മംഗളപത്രം ചൊല്ലാന്‍ പണിക്കര്‍മാഷെയും രാജേഷ്‌ വര്‍മ്മയേയും നേരത്തേ എര്‍പ്പാടാക്കിയിട്ടുണ്ട്‌. സൂ, നളപാചകികള്‍, ഇഞ്ചി, ആര്‍പ്പി തുടങ്ങി പാചകക്കാര്‍ ആവശ്യത്തിലും ഏറെ അണിനിരന്നിട്ടുണ്ട്‌. സാന്ഡോസിനെ അവീടെക്ക് വിടരുത്, ചെക്കന്‍ വീട്ടുകാര്‍ കൊറിയയില്‍ നിന്നും ഹോണോലുലുവില്‍ നിന്നും അല്ല വരുന്നത്. വക്കാരിയെ കലവറയില്‍ ഒന്നു ശ്രദ്ധിക്കുക, ഊണു തികയാതെ വന്നാല്‍ പിന്നെ ഞാന്‍ മുന്നറിയിപ്പ്‌ തരാഞ്ഞിട്ടാണെന്നു വേണ്ട.

നാളെ ആകാശം നല്ല തെളിഞ്ഞു തന്നെ ഇരിക്കുമെന്ന് ഷിജു നിരീക്ഷിച്ചിട്ടുണ്ട്‌. പന്തലു പണി- ഹാര്‍ഡ്‌ വെയര്‍ ഇക്കാസിന്റെ വക, തുണിത്തരങ്ങള്‍ ശ്രീജിത്ത്‌ നാട്ടിലെ കടയില്‍ നിന്നും കൊന്റുവന്നിട്ടുണ്ട്‌. പന്തലിനും ഇല്യൂമിനേഷനുമു തെങ്ങില്‍ മൈക്ക്‌ കെട്ടിയുള്ള പാട്ടിനും സാങ്കേതിക നിര്‍ദ്ദേശത്തിനായി നളന്‍, കണ്ണൂസ്‌, തറവാടി, വല്യമ്മായി.... എഞ്ജിനീറുമാര്‍ ഇഷ്ടമ്പോലെ ഉണ്ട്‌. വേണുമാഷ്‌, സുജിത്ത്‌ ചിത്രകാരന്‍, പച്ചാന, ഡാലി (സാല്വഡോറിന്റെ പേരിന്റെ ബലത്തില്‍) എന്നിവര്‍ ചുവരില്‍ ക്രേപ്പ്‌ പേപ്പറും മറ്റും കൊണ്ട്‌ ആര്‍ട്ട്‌ വര്‍ക്ക്‌ നടത്തുന്നതായിരിക്കും. കതിര്‍മണ്ഡപം ഡിസൈന്‍ മാസ്റ്റര്‍ ശില്‍പ്പികളായ പരാജിതന്‍, കൈപ്പള്ളി എന്നിവരും ഡിസൈന്‍ സാക്ഷി, സിയ, ഹരീ, അലീഫ്‌ എന്നിവരും നിര്‍വ്വഹിക്കും.
എന്റര്‍ട്ടെയിന്റ്‌മന്റ്‌ സ്റ്റേജില്‍ കിരണ്‍, ബിരിയാണിക്കുട്ടി, സാരംഗി, രാമകൃഷ്ണന്‍, കുറേയധികം പേരുകള്‍ ഉണ്ട്‌. കുറുമാന്റെ തായമ്പക, ബഹുവിന്റെ വയലിന്‍, പുള്ളീടെ തബല ഇതൊക്കെ ഉള്ളപ്പോള്‍ ഗെട്ടിമേളം വേറേ വേണോ എന്നു പോലും സംശയം.

ക്യാമറയുമായി ആര്‍ത്തലച്ചു വരുന്ന ലക്ഷങ്ങളില്‍ ജാലകം, സപ്തന്‍, തുളസി, സാഹ, ആഷ തുടങ്ങി മുന്‍ നിര പുലികള്‍ നൂറു പേര്‍ മാത്രം നിന്ന് ബാക്കിയുള്ളവര്‍ പുറം പണിക്ക്‌ പോകേണ്ടതാണ്‌. ഞാന്‍ സംവിധാനം വിട്ട്‌ കൊഴഞ്ഞു, ഒരു ചുക്കു കാപ്പി കുടിച്ചേച്ചും വരാം .. പത്തഞ്ഞൂറാള്‌ ഇനിയും പണിയില്ലാതെ നില്‍ക്കുന്നു, വിശാലാ, അചിന്ത്യേ, പെരിങ്ങോടാ, അതുല്യേ,
അഗ്രജാ ഇങ്ങോട്ടു വന്ന് ദാ ചുമ്മാ ന്മില്‍ക്കുന്ന ആളുകളെയൊക്കെ വിളിച്ച്‌ ഓരോ പണിയേല്‍പ്പിച്ചേ, ഞാന്‍ ഒരു ബ്രേക്ക് എടുക്കട്ടെ.