Sunday, January 07, 2007

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്‌

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്‌. ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസം അതില്‍ പങ്കെടുക്കുന്ന ആളുകള്‍ സൊറ പറഞ്ഞു പോകുമായിരിക്കും. പക്ഷേ, നമ്മുടെ നാട്ടിലേക്ക്‌ കൂടുതല്‍ പൈസ അയക്കുന്ന ഗള്‍ഫ്‌ സമൂഹത്തെ, വേറൊരു രാജ്യത്ത്‌ കഴിയുമ്പോഴും ഗൃഹാതുരത്വം സൂക്ഷിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ എന്ന സമൂഹത്തെ ഈ സമ്മേളനവും അവഗണിക്കാന്‍ ആണ്‌ സാധ്യത. കഴിഞ്ഞ തവണത്തേക്കാളും വ്യത്യസ്തമായി ഈ തവണ മലയാളി പ്രാധിനിത്യം കുറവ്‌ ആകും എന്നു കേള്‍ക്കുന്നു.


ഒരു മലയാളി പ്രവാസ കാര്യ മന്ത്രി ഉണ്ടായിട്ട്‌ കൂടി പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മലയാളികളുടെ കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട്‌. 8000-15000 രൂപക്ക്‌ ഇടയില്‍ ആണ്‌ ഒട്ടുമിക്കവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്‌. അതില്‍ അവിടെ ഉള്ള ചിലവും കഴിച്ച്‌ കിട്ടുന്ന പൈസ പിശുക്കി നാട്ടിലേക്ക്‌ അയക്കുന്ന ഗള്‍ഫ്‌ പ്രവാസി സമൂഹത്തെ അവഗണിക്കാറാണ്‌ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ചെയ്യുന്നത്‌.

അമേരിക്കയിലും ആസ്ത്രേലിയയിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളവര്‍ക്ക്‌ ഇരട്ട പൗരത്വം. എന്നാല്‍ കാലാ കാലങ്ങള്‍ ആയി ഗള്‍ഫ്‌ സമൂഹത്തിന്റെ വോട്ടവകാശം ( അങ്ങിനെ എങ്കിലും അവര്‍ക്ക്‌ പ്രതികരിക്കാന്‍ കഴിയട്ടെ) എന്ന ആവശ്യം അതു പോലെ കിടക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നവര്‍ സാധാരണ ഇന്ത്യയിലേക്ക്‌ മടങ്ങി വരുന്നത്‌ വളരെ ചുരുക്കം.( അമേരിക്കന്‍,അല്ലെങ്കില്‍ മറ്റ്‌ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ ഞാന്‍ ആക്ഷേപിക്കുകയല്ല. അവരുടെ സേവനങ്ങളെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു) എന്നാല്‍ ഇന്ത്യയിലേക്ക്‌ മടങ്ങി വരുന്ന ഗള്‍ഫ്‌കാരന്‌ ഒരു വോട്ട്‌ ചെയ്യാന്‍ ഉള്ള അവകാശം ഇല്ല എന്നു പറയുന്നത്‌ ഇരട്ടത്താപ്പ്‌ തന്നെ ആണ്‌.

പ്രധാനമായും രണ്ട്‌ ആവശ്യങ്ങള്‍ ആണ്‌ ഗള്‍ഫ്‌ മലയാളികള്‍ക്കുള്ളത്‌. ഒന്നു വിമാന യാത്രാ കൂലി. ഗള്‍ഫ്‌ മലയാളികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍. ഇതില്‍ രണ്ട്‌ കാര്യങ്ങളിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവം ആണ്‌ കാണിക്കുന്നത്‌. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വലിയ ഒരു അളവു വരെ സഹായകമാകുന്ന ഗള്‍ഫ്‌ മലയാളികളെ കൂടുതല്‍ എങ്കിനെ പിഴിയാം എന്നു അല്ലാതെ വേറെ ഒരു കാര്യവും സര്‍ക്കാര്‍ ശ്രദ്ദിക്കാറില്ല

ഇന്ന് മിക്കവര്‍ക്കും സൗജന്യ വിമാനയാത്ര ലഭിക്കുന്നുണ്ടാകാം. പക്ഷെ ഇതൊന്നും കിട്ടാതെ ഉള്ള വളരെ അധികം ആളുകള്‍ ഗള്‍ഫ്‌ സമൂഹത്തില്‍ ഉണ്ട്‌. അവര്‍ തങ്ങള്‍ക്ക്‌ കിട്ടുന്നതില്‍ നിന്നു പിശുക്കി കിട്ടുന്നതില്‍ ഒരു പങ്ക്‌ നാട്ടിലേക്കും ബാക്കി ഉള്ളത്‌ നാട്ടിലേക്ക്‌ വരുമ്പോള്‍ കൊണ്ട്‌ വരാനും വേണ്ടി ഇരിക്കുമ്പോള്‍ ആണ്‌ വിമാന കമ്പനിക്കാരുടെ പകല്‍ കൊള്ള. ഇതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ ഇന്ത്യന്‍ വെള്ളാന കമ്പനികള്‍ ആയ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും. നഷ്‌ടത്തിലോടുന്ന സര്‍വീസ്സുകള്‍ നിര്‍ത്തലാക്കാതെ ആ നഷ്‌ടം നികത്താന്‍ വേണ്ടി ഗള്‍ഫ്‌ സമൂഹത്തെ ആണ്‌ മിക്കപ്പോഴും ഈ വിമാന കമ്പനികള്‍ പിഴിയുന്നത്‌. എന്തെങ്കിലും പ്രതികരിക്കാം എന്നു വെച്ചാല്‍ തന്നേയും ഇവര്‍ അത്‌ ഏത്‌ വിധേനയും ഇല്ലാതെ ആക്കും. നേരത്തെ പറഞ്ഞ 8000-15000 രൂപ മാസശമ്പളം വാങ്ങുന്ന ഒരു ഗള്‍ഫ്‌കാരന്റെ മക്കള്‍ക്ക്‌ ഏതെങ്കിലും പ്രൊഫഷനല്‍ കോളേജില്‍ ചേരണം എങ്കില്‍ അയാള്‍ കുത്ത്‌പാളയെടുക്കും. ( സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന എന്‍.ആര്‍.ഐ മക്കളുടെ കാര്യം അല്ല ) അവിടെയും ഒരു സാദാ എന്‍.ആര്‍.ഐ ക്ക്‌ പക്ഷപാതം

എല്ലാത്തിനും വേണ്ടത്‌ കൂട്ടായ പരിശ്രമം ആണ്‌. കാലുവാരികളെ തിരിച്ചറിഞ്ഞ്‌,അവര്‍ ചെയ്യുന്നത്‌ തടഞ്ഞ്‌, തങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി ആണ്‌ ഇത്‌ ചെയ്യുന്നത്‌ എന്ന ബോധത്തോടെ ഇതിനു വേണ്ടി ഇറങ്ങിയാല്‍ കാര്യം നേടാം. അല്ലെങ്കില്‍ മീറ്റിങ്ങുകളും പ്രതിഷേധങ്ങളും നിര്‍ബാധം തുടരും.

10 comments:

വിചാരം said...

കാര്യമാത്രപ്രസക്തമായി വളരെ ഗഹനമായി ചര്‍ച്ച ചെയ്യേണ്ടൊരു വിഷയമാണ് മെലഡിയസ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്, വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്ത് സ്വന്തം വീട്ടുചിലവുകളോ , പെണ്‍‍മക്കളുടെ വിവാഹം, സഹോദരിമാരുടെ വിവാഹം ഇതിനായി അഞ്ചും പത്തും വര്‍ഷം അസഹനീയമായ ചൂടിലും തണുപ്പിലും ചിലവയിച്ച് അമ്പതുവയസ്സാവുമ്പോഴേക്കും 80 വയസ്സുക്കാരന്‍റെ രോഗങ്ങളുമായി നാട്ടില്‍ പ്രത്യേകിച്ചൊരു പണിയുമില്ലാതെ കഴിയുന്ന അനേകം എക്സ് ഗാള്‍ഫുകാര്‍ നമ്മുടെ കേരളത്തിലുണ്ട് അവര്‍ക്ക് വേണ്ടിയെങ്കിലും കേരള സര്‍ക്കാര്‍ എന്തെങ്കിലും ക്ഷേമ പ്രവര്‍ത്തനം ചെയ്യണം ഇതവര്‍ക്ക് നല്‍കുന്ന ഔദാര്യമല്ല ഭാരതത്തിന്‍റെ പ്രത്യേകിച്ച് കേരളത്തിന്‍റെ വികസനത്തിന് നെട്ടല്ലാവുന്ന വിദേശനാണ്യം നേടിതന്ന ഒരു ജനതയുടെ അവകാശമാണ് , ചര്‍ച്ച തുടരട്ടെ

Physel said...

താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ പറയണം എന്നു കരുതിയതായിരുന്നു. പിന്നെ ക്ലബ്ബിന്റെ ഉത്തരവാദപ്പെട്ടവര്‍ പറയും എന്നു കരുതി. കഴിഞ്ഞ പോസ്റ്റും ഈ പോസ്റ്റും ആനുകാലിക പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതും ആണ്. ഇത് ക്ലബ്ബില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും വലിയൊരു വിഭാഗം വായനക്കാരിലേക്ക് അതെത്തിപ്പെടാതെ പോയേക്കാന്‍ സാധ്യതയുണ്ട്. സ്വന്തമായൊരു ബ്ലോഗില്‍ ഇത്തരം ചര്‍ച്ചകള്‍ ആവുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. ചര്‍ച്ചകളും വിശകലനങ്ങളും കൂടുതല്‍ കാലം ലൈവില്‍ നില്‍ക്കാന്‍ അതുപകരിച്ചേക്കാം.

വല്യമ്മായി said...

വളരെ സത്യം.

മെലോഡിയസ് said...

ഇതു തന്നെ ഞാന്‍ എന്റെ ബ്ലോഗിലും പോസ്റ്റ്‌ ചെയ്തട്ടുണ്ട്‌. കൂടുതല്‍ കാലിക പ്രസക്തം എന്നു തോന്നിയത്‌ കൊണ്ടാണ്‌ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തത്‌. എവിടെ ആയാലും ഒരു തുറന്ന ചര്‍ച്ച പ്രതീക്ഷിക്കുന്നു.

Anonymous said...

"8000-15000 രൂപക്ക്‌ ഇടയില്‍ ആണ്‌ ഒട്ടുമിക്കവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്‌"

എനിക്ക് ഗള്‍ഫ് മലയാളികളുമായി വലിയ ബന്ധമില്ല. (ബന്ധുക്കള്‍ ഗള്‍ഫിലില്ലാഞ്ഞിട്ടല്ല, ഗള്‍ഫുകാര് നാട്ടില്‍ വന്നാല്‍ അവരുടെ വീട്ടില്‍ പോകാന്‍ മടിയാണ്) അറിയാവുന്നവരോടാകട്ടെ, വരുമാനം ചോദിക്കാറുമില്ല. അതുകൊണ്ട് ഈ വിവരം ഒരു ഞെട്ടലോടെയാണ് കേട്ടത്.
ഇന്ന് NRI കള്‍ക്ക് ഐഐറ്റി കളിലൊക്കെ സംവരണമുണ്ട്, പക്ഷേ അവ ഇത്തരക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

സുഗതരാജ് പലേരി said...

ഈ രണ്ടു കൂട്ടരിലും പെടാത്ത (യൂറോപ്പ്, അമേരിക്ക മുതലായവയിലും അതുപോലെ ഗള്‍ഫ് രാജ്യങ്ങളിലും) ഒരുകൂട്ടം ജനങ്ങളാണ്, പ്രവാസി മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഉത്തരേന്ത്യമുഴുവന്‍ ‘മദ്രാസ്സികള്‍‘ എന്നറിയപ്പെടുന്ന ഞങ്ങളെപ്പോലെയുള്ള് മലയാളികള്‍.

കുറുമാന്‍ said...

ഇതില് ഒരു കമന്റെഴുതി ഞാന്‍ രണ്ടു ദിവസം മുന്‍പ് പോസ്റ്റ് ചെയ്തതിവിടെ കാണാനില്ലാല്ലോ?

തീര്‍ച്ചയായും ഇത് ചര്‍ച്ച ചെയ്യപെടേണ്ട കാര്യം തന്നെ.

ദേവന്‍ said...

ആ മാതൃഭൂമിയില്‍ എഴുതിയ ചേച്ചി പറഞ്ഞത്‌ ശരി, കാറിന്റേം മറ്റും എണ്ണവും വിലമതിപ്പും മോഡലുമൊക്കെ മാറി, അവര്‍ അറിഞ്ഞു കാണില്ല ഇവന്റെ രൂപം മാത്രം ഇതുവരെ മാറിയില്ല എന്നത്‌. എല്ലാ മൂന്നു മാസത്തിലും ബിസിനസ്സ്‌ സ്യൂട്ടിന്റെ ഫാഷന്‍ മാറും, പക്ഷേ പതിനായിരം കൊല്ലമായിട്ടും കൌപീനത്തിന്റെ ഡിസൈന്‍ ഒന്നു തന്നെ.

അതു പോകട്ട്‌. പറയാന്‍ വന്നത്‌ പ്രവാസിയുടെ കാര്യമല്ലേ, അവരെ പല തട്ടുകളായി തിരിച്ചേ പഠിക്കാനാവൂ. ഗള്‍ഫുകാരനും ആസ്ത്രേലിയക്കാരനും നേരിടുന്ന പ്രശ്നം ഒന്നല്ല. ഗള്‍ഫിലെ തന്നെ ബിസിനസ്സ്‌ ക്ലാസ്സും എക്സിക്യൂട്ടീവുകളും നേരിടുന്ന പ്രശ്നമല്ല കൂലിപ്പണിക്കാരും വീെട്ടുജോലിക്കാരും നേരിടുന്നത്‌.

കഴിഞ്ഞ ആഴ്ച്ച ഫിലിപ്പീന്‍സ്‌ ഗവര്‍ണ്‍മന്റ്‌ ഉത്തരവിറക്കിയിട്ടുണ്ട്‌ ആയയായു മെയ്ഡ്‌ ആയും ജോലിക്ക്‌ പുറം നാടുകളില്‍ പോകുന്ന ഫിലിപ്പിനകള്‍ക്ക്‌ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച്‌ ഗവര്‍ണ്ണസ്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വരാനുള്ള സൌകര്യം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ മിനിമം വേതനം (നേര്‍ത്തെ 750 ദിര്‍ഹം ആയിരുന്നെന്ന് ഓര്‍മ്മ) ഇരട്ടി ആക്കിയിട്ടുണ്ടെന്നും.

നമ്മടെ നാടിനും അതുപോലെ എന്തെങ്കിലും ഒക്കെ ചെയ്യാവുന്നതേയുള്ളു, എന്നാല്‍ കേരളത്തില്‍ നിന്നും വീട്ടുവേലക്കായി ആളു പുറത്തു പോകുന്നെന്ന് സമ്മതിക്കാന്‍ ഒരു വിഷമം അല്ലേനമ്മുടെ നാട്ടുകാര്‍ക്ക്‌!
?!!

മുസ്തഫ|musthapha said...

ഗള്‍ഫ് മലയാളിക്ക് വോട്ടവകാശം ലഭിക്കുന്നത് കൊണ്ടുള്ള നേട്ടമെന്ത്... പലപ്പോഴും ചിന്തിച്ചിട്ടും എനിക്ക് ബോധ്യം വരാത്ത ഒന്നാണത്.

ഇതുകൊണ്ട് പ്രവാസിയുടെ പ്രശ്നങ്ങള്‍ക്കെന്തെങ്കിലും പരിഹാരം ലഭിക്കുമോ - വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വരുത്താവുന്ന ചില്ലറ വ്യതിയാനമല്ലാതെ പ്രവാസി എന്തു നേടുന്നു.

വോട്ടു പിടുത്തവും ഇലക്ഷനും മറ്റുമായി ഇവിടേയും കുറേ ബഹളങ്ങളും, ഒരു പക്ഷേ ഈ രാജ്യത്തിന്‍റെ നിയമങ്ങളെ ലംഘിക്കുന്ന പ്രവൃത്തികളിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. ശക്തമായി നില നില്‍ക്കുന്ന കൂട്ടായ്മകളേയും അതു ബാധിച്ചേക്കാം.

ഇലക്ഷന്‍ സമയത്ത് നാട്ടിലുള്ള പ്രവാസിക്ക് വോട്ടു ചെയ്യാനൊരവസരം, അതല്ലേ നമുക്കഭികാമ്യം... അത് തീര്‍ച്ചയായും ലഭിക്കേണ്ടത് തന്നെ.

രാഷ്ട്രീയ നേതൃത്വങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട് ഗള്‍ഫിലെ ഒട്ടുമിക്ക സംഘടനകള്‍ക്കും എന്നാണെനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്... പ്രവാസിയുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അങ്ങിനെയുള്ള സംഘടനകള്‍ തന്നെ ധാരാളം മതിയാവും - അവര്‍ മനസ്സു വെച്ചാല്‍. ദൌര്‍ഭാഗ്യവശാല്‍ ഒത്തൊരുമയോടെയുള്ളൊരു പ്രതികരണം മിക്ക സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

പ്രവാസിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത നേതാക്കളേയും ഭരണകര്‍ത്താക്കളേയും കണ്ടില്ലെന്നു നടിക്കാന്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ പ്രവാസി സംഘടനകള്‍ക്ക് കഴിയുമെങ്കില്‍ മറ്റൊരു സമരമുറയും വേണ്ടി വരില്ല ആവശ്യങ്ങള്‍ നേടിയെടുക്കാന്‍. അതൊന്നും നടക്കാന്‍ പോകുന്നില്ല... എല്ലാവര്‍ക്കും വ്യക്തമായ സംഘടനാ താത്പര്യങ്ങളുണ്ട്... പ്രവാസികളുടെ താത്പര്യങ്ങള്‍ക്കുമപ്പുറം.

ഇതില്‍ കൂടുതലൊന്നും ഒരു വോട്ടവകാശവും നേടിത്തരാന്‍ പോകുന്നില്ല... വ്യക്തികളുടെ രാഷ്രീയ ചായിവുകള്‍ വോട്ടുകളായി രേഖപ്പെടുത്താം എന്നല്ലാതെ യാതൊരു മാറ്റങ്ങളും പ്രതീക്ഷിക്കേണ്ട.

പ്രവാസിയുടെ പ്രശ്നങ്ങള്‍, അത് നീറിക്കൊണ്ടേയിരിക്കും... പ്രവാസിയുള്ളിടത്തോളം കാലം.

Anonymous said...

അഗ്രജന് നൂറ് മാര്‍ക്ക്,

ഗള്‍ഫ് മലയാളിക്ക് വോട്ടവകാശം ഇല്ലാതിരിക്കുന്നതാണ് നല്ലത്, ഇത്തിക്കണ്ണികള്‍ അറബി പോലീസിന്റെ കൂടി അടി വാങ്ങിത്തരും അതായിരിക്കും മിച്ചം.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും, ഇടതും വലതും ഉദ്ദേശിച്ചാല്‍ പലതും നടക്കും - പക്ഷേ ഉദ്ദേശിക്കണം.

ജയ് ഹിന്ദ്