Thursday, August 31, 2006

ഒരുക്ഷമാപണം

ഞാന്‍ 30/08/2006 നു ബൂലോകം ക്ലബ്ബില്‍, "നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി" എന്ന പേരില്‍ ഒരു നീണ്ട (ചെറു)കഥ പോസ്റ്റ്‌ ച്യ്തിരുന്നു. പ്രസ്തുത പോസ്റ്റിന്റെ പിന്‍മൊഴികളില്‍ ഇത്രയും നീണ്ട ഒരു പോസ്റ്റ്‌ ക്ലബ്ബിന്റെ പോസ്റ്റിംഗ്‌ ഏരിയയില്‍ വരാനിടയായതിന്റെ അസൗകര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോസ്റ്റ്‌ മൂലം ഈ കൂട്ടായ്മയില്‍ എന്തെങ്കിലും അസൗകര്യം വന്നുചേര്‍നിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഒരു തുടക്കക്കാരന്റെ സ്ഥലജല വിഭ്രമമായി കരുതി പൊറുക്കുക. പൊതുവായ കാര്യങ്ങള്‍ അല്ലാത്തവ ഇനി സ്വന്തം ബ്ലോഗില്‍ തന്നെ ഇടാന്‍ ശ്രമിക്കാം. (www.faisal-poilil.blogspot.com)

സത്യത്തില്‍ മാതൃഭൂമിയിലെ ബ്ലോഗുകളെ കുറിച്ചുള്ള ലേഖനമാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌. സ്വപ്നം കാണുന്നവരുടെയും അതുപോലെ അതു പങ്കുവെയ്ക്കുന്നവരുടെയും ഈ ലോകം... തിരിച്ചറിവുകളുടെ ഈ നേര്‍ക്കാഴ്ചകള്‍.... മനോഹരമായിരിക്കുന്നു ബ്ലോഗുകളുടെ ഈ ഭൂമിക. ഈ ചങ്ങലയിലെ എല്ലാ കണ്ണികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
എല്ലാ ബൂലോകര്‍ക്കും എണ്റ്റെ ഓണാശംസകള്‍... ഓണസദ്യ, പുതിയ സിനിമകള്‍,എണ്റ്റെ കൂട്ടുകാര്‍... ഹോ.. കൊതിയാകുന്നു നാട്ടിലെത്താന്‍.....

ചക്കരയുടെ സംശയം

എന്റെ ബ്ലൊഗിന്റെ സൈഡില്‍ മറ്റ് ബൂലൊഗരുടെ ലിങ്ക് ചേര്‍ക്കുന്നത് എങ്ങിനെ എന്ന് പറഞ്ഞ് തരുമോ? പിന്നെ, abhyardhana, chanagacherry എന്ന് എങ്ങിനെ മംഗ്ലിഷ് എഴുതും?

Wednesday, August 30, 2006

പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍.

1. പോസ്‌റ്റിംഗിനും കമന്റിംഗിനും പൂര്‍ണ്ണ സ്വാതന്ത്ര്യം നിങ്ങള്‍ക്കു ബ്ലോഗുകള്‍ തരുന്നുണ്ടെങ്കിലും സാമാന്യബുദ്ധിയും പക്വതയും പ്രകടിപ്പിക്കുന്ന പോസ്‌റ്റുകളാവണം നിങ്ങളില്‍ നിന്നു വരേണ്ടത്‌.


2. നിങ്ങളുടെ പോസ്‌റ്റുകളിലൂടെയാണ്‌ നിങ്ങളുടെ വ്യക്തിത്വം ദൃശ്യമാകുന്നത്‌.


3. അനോണിമസ്‌ കമന്റുകള്‍ അനുവദിക്കുന്നതു ചിലപ്പോള്‍ സത്യസന്ധമായ കാര്യങ്ങള്‍ പേരുവെച്ചു പറയാന്‍ മടിയുള്ളതിനാലും പറയുന്നയാള്‍ക്കു ബ്ലോഗില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാലും ആവാം. ബ്ലോഗിന്റെ വളര്‍ച്ചക്കും സ്വയം വിമര്‍ശനത്തിനും ഇതാവശ്യവുമാണ്‌. അഹങ്കാരത്തിന്റെ കുമിളകളെ ഒരു സൂചിക്കുത്തിനാല്‍ ഇല്ലാതാക്കാനും ഇതു നന്നു. പക്ഷെ പകപോക്കി വിമര്‍ശനവും.വ്യക്തിഹത്യയും അനോണിയിലൂടെ അഭിമതമല്ല.


4. അനോണിയായി എഴുതിയാലും ആ കമ്പ്യൂട്ടരില്‍ നിന്ന്‌ എന്നെങ്കിലും ഒരു വരി ഈ ബ്ലോഗുകളിലൊന്നില്‍ മുമ്പെപ്പോഴെങ്കിലും വീണിട്ടുണ്ടെങ്കില്‍ നാലേ നാലു മിനിറ്റു കൊണ്ടു ആ അനോണി മുന്‍പിട്ട പിണ്ഠം മണത്തു എ.പി അഡ്രസും തറവാടും വരെ കണ്ടുപിടിക്കാന്‍ കഴിയുന്ന സോഫ്‌ട്‌വെയര്‍ ഇന്നുണ്ട്‌.അതിനാല്‍ സൂക്ഷിക്കുക.


5. സഭ്യതയുടെയും അശ്ലീലത്തിന്റെയും സീമ നിര്‍ണ്ണയിക്കുന്നതു നിങ്ങള്‍ തന്നെയാണ്‌ എങ്കിലും അതിര്‍ വരമ്പുകള്‍ ലംഘിക്കുമ്പോള്‍ അത്തരം ബ്ലോഗിന്റെ വിസിബിലിറ്റി കുറക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ട്‌ എന്നോര്‍ക്കണം.ബ്ലോഗുറോള്‍, തനിമലയാളം തുടങ്ങിയ അഗ്രിഗേറ്റരുകളില്‍ നിന്നും പിന്മൊഴിയില്‍ നിന്നും വെട്ടിമാറ്റിയാല്‍ ഇരുട്ടത്തിരുന്നു ബ്ലോഗേണ്ടി വരും.അശ്ലീലമാണുദ്ദേശമെങ്കില്‍ ഇന്റര്‍നെറ്റിലെ മറ്റു മേഖലകള്‍ തേടുന്നതാണു നല്ലത്‌.


6. കമന്റുകളില്‍ വലിയ പോസ്‌റ്റിന്റെ മാറ്ററുകള്‍ ഇടുന്നതു മാന്യതയല്ല.അല്ലങ്കിലേ നിറഞ്ഞു കവിയുന്ന മെയില്‍ ബോക്‌സുകള്‍ കൊണ്ട്‌ അതിന്റെ ശില്‍പികള്‍ ശ്വാസം മുട്ടുന്ന സമയത്ത്‌.ഈയിടെ ഒരേ കമന്റു തന്നെ പലവട്ടം ആവര്‍ത്തിച്ചു പിന്മെഴിയില്‍ വന്നതു പലതും ടെക്‌നികല്‍ എരര്‍ ആണെങ്കിലും മനപ്പൂര്‍വ്വം ചെയ്യുന്നവ പാതകമാണ്‌.
പോസ്‌റ്റിനെ പിന്തുടരാന്‍ ഒരു പിടിവള്ളി പിന്മോഴിയില്‍ ഇടുന്ന പതിവിപ്പോഴുണ്ട്‌.പിന്മൊഴി വഴി ബ്ലോഗില്‍ കയറുന്നവര്‍ക്ക്‌ ഇതു സഹായകരമാകും.പക്ഷെ ഈ വള്ളിയിലൂടെ മെയിന്‍ തീം ഒഴുകിപ്പോകാതെ നോക്കണം ( ഇങ്ങനെ ഒരബദ്ധം എനിക്കു പറ്റിയതു കണ്ണൂര്‍ എനിക്കു ചൂണ്ടിക്കാട്ടി തന്നിരുന്നു.വളരെ നന്ദി)
ഈയിടെ പോസ്‌റ്റിലും കമണ്ടിലും ഒരേ നീണ്ട മാറ്റര്‍ ആവര്‍ത്തിച്ചു കണ്ടു.ആ ബ്ലോഗരെക്കുറിച്ചുണ്ടായിരുന്ന ബഹുമാനം കുറഞ്ഞു.


7. ഓഫടിക്കുന്നതു ഒരാഘോഷമാകുമ്പോള്‍ എല്ലാരും അതാസ്വദിക്കും.മാനസിക പിരിമുറുക്കമുള്ള ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കഴിഞ്ഞിട്ട്‌ അതിന്റെ കെട്ടു വിടാന്‍ ഒരു ചെറിയ സ്മാള്‍ എന്നു കരുതിയാല്‍ മതി.(കഷ്‌ടമായിപ്പോയിയിലെ പിരിമുറുക്കം കുറച്ചതു ഓഫുയൂണിയനാണ്‌ എന്നു മറക്കാന്‍ വയ്യ) ഓഫു വേണ്ടങ്കില്‍ ആദ്യ പിടിവള്ളി കമണ്ടില്‍ തന്നെ അതു പറഞ്ഞാല്‍ പിന്നെ ഓഫടി ശല്യം ഉണ്ടാവില്ല.പിന്നെ 90% ആളുകളും ഓഫു വീണിട്ടണെങ്കിലും ഒരു സെഞ്ചുറി കാണണം എന്നാഗ്രഹിക്കുന്നുണ്ട്‌.


8. ബ്ലോഗുകള്‍ ഗൂഗ്‌ളിന്റെതാണെങ്കിലും നാം അതുപയോഗിച്ചൊരു ബൂലോഗം പണിയുകയാണ്‌. ചെറിയ കുടുംബങ്ങളും വലിയ കുടുംബങ്ങളും ചേര്‍ന്ന്‌ ഒരു വലിയ ഭൂഗോളം. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ എഴുതുന്നു. ചേട്ടനും അനിയനും എഴുതുന്നു. മാഷും കുട്ടികളും എഴുതുന്നു.ചേട്ടനും അനിയത്തിയും ചേര്‍ന്നെഴുതുന്നു.അങ്ങനെ അങ്ങനെ പോകുന്നു.


9. ഒരുപാടു പേരുടെ ഒരുപാടുകാലത്തെ അദ്ധ്വാനഫലമാണി സൗകര്യമെന്നു തിരിച്ചറിയുക.നല്ലതിനു വേണ്ടി ഇതുപയോഗിക്കുക.രചിക്കാനും വെളിച്ചം കാണിക്കാനും പ്രതികരിക്കാനും, പ്രതികരണങ്ങള്‍ ചൂടേടെ അറിയാനും ഇതെത്രമാത്രം സഹായിക്കുന്നുവെന്നു അനുഭവിച്ചു തന്നെ അറിയുക.


10. കഷ്‌ടപ്പെട്ടു നാമിടുന്ന പോസ്‌റ്റിനു കമണ്ടുകള്‍ കാണുന്നില്ലന്നു കരുതി വിഷമിക്കാതിരിക്കുക.കമന്റുകള്‍ പിടിച്ചു വാങ്ങാവുന്നതല്ല.ബ്ലോഗിനു പുറത്തും സൗഹൃദം പുലര്‍ത്തുക എന്നതും മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിക്കുക എന്നതുമാണ്‌ ഈ ബ്ലോഗു മലവെള്ളപ്പാച്ചിലില്‍ നമ്മുടെ സ്വയം സാന്നിദ്ധ്യം അറിയിക്കാനുള്ള ഒരു വഴി.കമണ്ടുകള്‍ ഇല്ലാത്തതിനാല്‍ ബ്ലോഗുകള്‍ ആരും വായിക്കുന്നില്ലന്നു തെറ്റിദ്ധരിക്കരുത്‌. ഒരു ഫ്രീ ഹിറ്റ്‌ കൗണ്ടരിന്റെ സഹായത്താല്‍ ഈ കോമ്പ്ലക്‌സ്‌ മാറ്റിയെടുക്കാം.(ഇതുവെച്ചവരുടെ ബ്ലോഗുവഴി) അവരുടെ അടുത്തെത്താം.അവിടന്നു കിട്ടുന്ന സ്ക്രിപ്‌റ്റ്‌ നമ്മുടെ റ്റെമ്പ്ലെറ്റില്‍ കട്ട്‌ പേസ്‌റ്റ്‌ ചെയ്‌താല്‍ മതി.സംശയങ്ങള്‍ "റ്റെമ്പ്ലെറ്റ്‌" ക്ലാസ്‌ലീഡര്‍, ശ്രീജിത്തിനോടു ചോദിച്ചാല്‍ മതി.


Now clear to everybody?

Assembly dispersed, Now go to your Classes ( I mean Blogs).


(നിങ്ങളുടെ പ്രിയപ്പെട്ട കരീം മാഷ്‌)
http://tkkareem.blogspot.com/

നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി........

ഈ കഥ മാതൃഭൂമിയുടെ പ്രവാസ സാഹിത്യം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതാണ്‌. ഒരുതുടക്കമെന്നനിലയില്‍ ഇതു പോസ്റ്റു ചെയ്യുന്നു. എല്ലാ ബ്ലോഗ്‌ ലവ്വേഴ്സില്‍ നിന്നും ആത്മാര്‍ഥമായ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.......

ഫൈസല്‍ ദോഹ

നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി...........

ഉച്ചമയക്കത്തിന്റെ നനുത്ത പഞ്ഞിക്കെട്ടുകള്‍ക്ക്‌ മുകളില്‍ പാതിയടഞ്ഞ മനസ്സുമായി വെറുതെയിങ്ങനെ കിടക്കാന്‍ നല്ലസുഖം. താഴ്‌വരയിലേക്ക്‌ തുറക്കുന്ന വലിയ ജനാലയുടെ വിരികള്‍ താഴ്ത്തിയിട്ടതു കൊണ്ടാവണം മുറിയില്‍ നല്ല ഇരുട്ടുണ്ട്‌. അതോ നേരം സന്ധ്യ കഴിഞ്ഞോ? എഴുനേല്‍ക്കാതെ തന്നെ കൈ നീട്ടി ലൈറ്റിട്ടു. സൈഡ്‌ടേബിളിലിരിക്കുന്ന ടൈംപീസില്‍ സമയം നാലുമണി ആവുന്നേയുള്ളൂ. "ഓ, ഈ വൈകുന്നേരവും ഈ രാത്രിയും തനിക്കു സ്വന്തമാണല്ലോ"! ഉള്ളിലെവിടെയോ ഒരു മൂളിപ്പാട്ടിന്റെ ഉറവ പൊട്ടുന്നതറിഞ്ഞു. ബോഗന്‍വില്ലകള്‍ അതിരിടുന്ന നീണ്ട വഴിക്കൊടുവില്‍, അരണ്ടവെളിച്ചവും നേര്‍ത്ത സംഗീതവും ഒഴുകിനടക്കുന്ന നെടുങ്കന്‍ ഇടനാഴികളുള്ള, 'പറുദീസ'യിലെ വി.ഐ.പി. സ്യൂട്ടുകളിലൊന്നില്‍, ഇളംനീല വിരിയിട്ട തൂവല്‍ക്കിടക്കയില്‍ ഇന്നു തന്നെ കാത്തിരിക്കാന്‍ അതിഥികളാരുമുണ്ടാവില്ല. കക്ഷത്തില്‍ കറുത്ത ബാഗും മുഖത്ത്‌ അറപ്പുളവാക്കുന്ന ഭവ്യതയുമായി പാണ്ഡ്യരാജനും ഇന്നു വരില്ല. ഉള്ളിലുയിര്‍ത്ത മൂളിപ്പാട്ട്‌ അറിയാതെ ചുണ്ടുകളിലുതിര്‍ന്നു.

വെറുതെ ഒന്നു നടക്കാനിറങ്ങാം. ഇങ്ങനെ കിടക്കാന്‍ തുടങ്ങിയാല്‍ തലയ്ക്കുള്ളിലെ ഈവിങ്ങല്‍ ഒടുങ്ങുമെന്നു തോന്നുന്നില്ല. നിലാവും മഞ്ഞും മദ്യവും പിന്നെ കുളിരിലും വിയര്‍ക്കുന്ന ഉടലുകളുടെ താളവും കിതപ്പും...., ഇന്നലെ രാവേറെ ചെന്നിരിക്കണം, താഴെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന അഗ്നി‍ എരിഞ്ഞൊടുങ്ങാന്‍. ആരൊക്കെയായിരുന്നു കൂടെ? എഴുന്നേറ്റിരുന്നു കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. ആളുന്ന തീയില്‍ ഞെരിഞ്ഞുപൊട്ടുന്ന നനഞ്ഞ ചുള്ളിക്കമ്പുകള്‍... ഉടഞ്ഞുചിതറിയ കുപ്പികള്‍... ഗിറ്റാറിന്റെ തന്ത്രികളില്‍ ഒഴുകി നീങ്ങുന്ന നീണ്ടു മെലിഞ്ഞ വിരലുകള്‍... അട്ടഹാസങ്ങള്‍... സീല്‍ക്കാരങ്ങള്‍... കെട്ടുപിണയുന്ന ശരീരങ്ങള്‍ക്കു കീഴെ ഉണങ്ങിയ തേക്കിലകളുടെ മര്‍മരം..., എല്ലാം കൂടെ കൂടിക്കുഴഞ്ഞ്‌ ഒന്നും വേര്‍തിരിച്ചെടുക്കാനേ കഴിയുന്നില്ല. അല്ലെങ്കിലും എന്തിനതൊക്കെ ഓര്‍ത്തെടുക്കണം? പാണ്ഡ്യരാജന്‍ മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച, തന്റെ ശരീരത്തിന്റെ രാത്രിവാടക പറ്റിക്കഴിഞ്ഞാല്‍ പിന്നെയും ഈ ഓര്‍മകളെന്തിന്‌? എങ്കിലും കൂര്‍ത്ത കരിങ്കല്‍ച്ചീളുപോലെ ഉള്ളിലെവിടെയോ തറച്ച, അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ വീണ്ടും വീണ്ടും തികട്ടി വരുന്നു. പ്രാണന്‍ പറിഞ്ഞുവരുംപോലെ ഒരു കരച്ചില്‍. ആരേ കരഞ്ഞത്‌? വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിറഞ്ഞുപെയ്യുന്ന ഒരു കര്‍ക്കിടകസന്ധ്യക്ക്‌, അരക്കെട്ടു പിളരുന്ന വേദനയില്‍, ഞരങ്ങുന്ന കട്ടിലിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ പല്ലു ഞെരിച്ചൊതുക്കിയ അതേ നിലവിളി. വേണ്ട, ഓര്‍മകളേ അരുത്‌....

നെരിപ്പോടില്‍ കനലുകളണഞ്ഞിരിക്കുന്നു. തണുപ്പ്‌ ഒരു തേരട്ടയെപ്പോലെ മുറിയിലരിച്ചു നടന്നു. സ്കോച്ചും മള്‍ബറോയുമൊക്കെ മണക്കുന്ന ചുണ്ടുകള്‍ ദേഹം മുഴുവന്‍ പരതി നീങ്ങുമ്പോഴും ഉള്ളില്‍ ഇതേ തണുപ്പാണ്‌. മരണത്തിന്റെ തണുപ്പ്‌. ഈശ്വരാ... എത്ര വര്‍ഷങ്ങള്‍... എന്നിട്ടുമിപ്പഴും ഇവിടത്തെ ഈ തണുപ്പും തന്നെയുണര്‍ത്താന്‍ പാടുപെടുന്ന ചുണ്ടുകളും... സഹിക്കാനാവുന്നില്ലല്ലോ എനിക്ക്‌... ഉടലാകെ ഒരായിരം കറുത്ത തേരട്ടകള്‍ ഇഴഞ്ഞു നടക്കാന്‍ തുടങ്ങും അന്നേരം. പൊടുന്നനെ മുറിയില്‍ വീശിയ തണുത്ത കാറ്റിന്‌ കനലില്‍ പൊരിയുന്ന തേരട്ടകളുടെ ഗന്ധം. നെഞ്ചിനുള്ളില്‍ തിരമാലകള്‍ മറിഞ്ഞു വരുന്നു. പിടഞ്ഞെണീറ്റ്‌ കുളിമുറിയിലേക്ക്‌ നടന്നു. പരുത്ത തറയോടുകള്‍ പാകിയ നിലത്ത്‌ കാലുകള്‍ വേച്ചുപോകുന്നു. വാഷ്ബേസിനിന്റെ വശങ്ങളില്‍ മുറുകെപ്പിടിച്ച്‌ കണ്ണുകളടച്ചു. ഒരു രാത്രിയുടെ പാപക്കറകളത്രയും മഞ്ഞച്ച കയ്‌പുനീരായി തിളങ്ങുന്ന വെളുത്ത പ്രതലത്തില്‍ പടര്‍ന്നു കിടന്നു. നെഞ്ചിനുള്ളിലെ തിരമാലകള്‍ ഒന്നൊടുങ്ങിയെന്നു തോന്നുന്നു. പക്ഷേ, ഉള്ളിലിപ്പോഴും കര്‍ക്കിടക മഴയിരമ്പുന്നു.

കരിയണിഞ്ഞ്‌, മണി കിലുക്കി, കലിയിളകിത്തുള്ളുന്ന കരിംപൂതക്കെട്ടുപോലെ മഴയുറഞ്ഞു. ദ്രവിച്ചു തൂങ്ങിയ കഴുക്കോലുകള്‍ക്കു മീതെ പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ ഇരുട്ടടച്ച തളങ്ങളില്‍ മഴ കൂലംകുത്തി. അകായില്‍ മഴവെള്ളം ചോരാത്ത ഒരിത്തിരി മൂലയില്‍ നീക്കിയിട്ട അഴിക്കട്ടിലില്‍, മുറ്റത്ത്‌ കലങ്ങിയൊഴുകുന്ന ചെളിവെള്ളത്തില്‍ വെറുതെ നോക്കിയിരുന്നിരുന്ന പെണ്‍കുട്ടിക്ക്‌ അന്നെത്രയായിരുന്നു വയസ്സ്‌? പതിനഞ്ച്‌... അതോ പതിനാറോ? ഓര്‍മയുടെ മാറാല പിടിച്ച അറകളില്‍ പിന്നെയും കറുത്ത തേരട്ടകള്‍ പ്രാണസഞ്ചാരം തുടങ്ങുന്നു. നെടുനീളെ അടര്‍ന്നിളകിയ തറയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍നിന്നും, ചെത്തിത്തേക്കാത്ത ചുവരിലെ വിള്ളലുകളില്‍ നിന്നുമൊക്കെ അവ വന്നുകൊണ്ടേയിരിക്കും. മൗനവും ഇരുളും നിറഞ്ഞു തണുത്ത നിലങ്ങളില്‍, അമ്മയുടെ കണ്ണുനീരുണങ്ങിയ പാടുകള്‍ കടന് ദിശയറിയാത്ത പഥികരെപ്പോലെ അവ വീടു മുഴുവന്‍ അരിച്ചു നടന്നു. പിന്നെ, ചാരായവും വിയര്‍പ്പും നാറുന്ന, അച്ഛന്റെ മുഷിഞ്ഞ കുപ്പായങ്ങള്‍ക്കിടയിലും, ഉമിനീര്‍പാടു നിറഞ്ഞ്‌ തണുപ്പു മണക്കുന്ന തലയിണകള്‍ക്കിടയിലും, പൂതലിച്ച പഴയ പത്തായത്തിനുള്ളിലുമൊക്കെ അവ ആശയറ്റ്‌ ചുരുണ്ട്‌ കിടക്കും

(ജന്മാന്തരങ്ങള്‍ക്കപ്പുറത്തെങ്ങോ നിന്ന്‌ ചുക്കിച്ചുളിഞ്ഞ്‌ വിറയാര്‍ന്ന ഒരു കൈ മൂര്‍ധാവില്‍ തലോടുന്നു. കഥ പറഞ്ഞ്‌ മടുത്ത അച്ഛമ്മ, "ഇനീം വേണം കത" എന്നു ചിണുങ്ങുന്ന പൊടിക്കുട്ടിയെ ഉറക്കാന്‍ ഒരു പഴംപാട്ടു പാടുന്നു.
"കത പറഞ്ഞമ്മായ്‌ കഞ്ഞ്യേച്ചു,
കഞ്ഞ്യേച്ചമ്മായ്‌ പ്‌ലാവെലക്ക്‌ പോയ്‌
പ്‌ലാവ്‌ നെറച്ചും ചക്ക
ചക്ക കൊയ്യാന്‍ വാളിന്‌ പോയ്‌
വാള്‌ നെറച്ചും ചോര
ചോര കഴുകാന്‍ കൊളത്തില്‍ പോയ്‌
കൊളം നിറച്ചും മീന്‌
മീനെ പിടിക്കാന്‍ വലക്ക്‌ പോയ്‌
വല നിറച്ചും തേരട്ട
തേരട്ടേ കൊല്ലാന്‍ തീയ്ക്ക്‌ പോയ്‌
തീയില്‌ വീണ്‌ മരിച്ചും പോയ്‌")

ആത്മനിന്ദയുടെ ഉമിത്തീയില്‍ നീറിനീറിത്തീരാന്‍ തന്നെയാവണം വിധി. ദ്വാരം വീണു തുടങ്ങിയ പഴയ ഇരുമ്പുചട്ടിയില്‍ ചിരട്ടക്കനല്‍ ഊതിനീറ്റി അതിനുമുന്നില്‍ തീകായാനിരിക്കും അച്ഛന്‍. മുജ്ജന്മത്തിലാരോ ജീവിച്ചുതീര്‍ത്ത കെടുജന്മത്തിന്റെ ശാപവും പേറി ചുരുണ്ടു കിടക്കുന്ന തേരട്ടകളെ ഓരോന്നായി അച്ഛന്‍ ഈര്‍ക്കിലിയില്‍ കുത്തിയെടുത്ത്‌ കനലിലേക്കിടും. തീയില്‍ വെന്തു മലര്‍ന്ന്‌ പുളയുന്ന പുഴുജന്മങ്ങളെ നോക്കിയിരിക്കേ അച്ഛന്റെ ചുവന്ന കണ്ണുകളില്‍ പിന്നെയും കനല്‍ ചുവക്കും. വീശിയടിക്കുന്ന തണുത്ത കാറ്റിനപ്പോള്‍ കനലില്‍ പൊരിയുന്ന തേരട്ടകളുടെ മണം. ബീഡിക്കറ പിടിച്ചു കറുത്ത ചുണ്ടുകള്‍ കോട്ടി, വലിയ നാസാദ്വാരങ്ങള്‍ വിടര്‍ത്തി ആ കാറ്റിനെ മുഴുവന്‍ ആവാഹിച്ചെടുക്കും അച്ഛന്‍... അടുക്കളപ്പടിയില്‍ കുനിഞ്ഞിരുന്ന്‌ പുറത്തെ മഴയിലേക്ക്‌ ഛര്‍ദിച്ചു തളര്‍ന്ന്‌ എത്ര നാളുകള്‍... എന്നിട്ട്‌ ആ അച്ഛന്‍... ആ അച്ഛനാണ്‌ തന്നെ...

അഴിഞ്ഞുപോകുന്ന മുണ്ട്‌ ഒരു കൈയില്‍ വാരിപ്പിടിച്ച്‌, വാതില്‍പ്പടിയില്‍ സ്വയം താങ്ങി തന്നെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്ന അച്ഛന്റെ രൂപം കല്ലില്‍ കൊത്തിവെച്ചപോലെ... മരണത്തിനു തൊട്ടുമുമ്പുള്ള അവസാനക്കാഴ്ചയായി, ലഹരിയുടെ പുക മൂടിയ കണ്ണുകളില്‍, പത്തി വിടര്‍ത്തിയെഴുന്നേറ്റ്‌ വിറയ്ക്കുന്ന കരിനാഗത്തിന്റെ നിഴലിളക്കം..., നാഭിയും നെഞ്ചും രണ്ടായിപ്പിളരുന്ന വേദനയില്‍ മറിഞ്ഞു മറിഞ്ഞു പോകുന്ന കണ്ണുകള്‍ക്കു മുന്നില്‍, പുനര്‍ജനിയുടെ പൊരുളറിയുന്ന പെരും കരിഞ്ഛേരട്ടകളെപ്പോലെ ബീഡിക്കറ പിടിച്ച്‌ കറുത്ത ചുണ്ടുകള്‍... മുറ്റത്ത്‌ ഇടിഞ്ഞു വീണ തുളസിത്തറയ്ക്കു മുകളിലേക്ക്‌ ഊക്കനൊരു കൊള്ളിയാന്‍ മിന്നി.

ബോധമണ്ഡലം നെടുകെ പിളര്‍ന്ന്‌ വെള്ളിടി വെട്ടി. മരവിച്ചുപോയ ചേതനയെ മൂടിയ നടുക്കത്തിന്റെ പുകമഞ്ഞ്‌ നീങ്ങിപ്പോകെ ചുറ്റിലും പേടിപ്പെടുത്തുന്ന തണുത്ത നിശ്ശബ്ദത മാത്രം. ഇരുള്‍ കനത്ത കുഴിമാടംപോലെ പൊതിഞ്ഞിരുന്ന ശൂന്യതയുടെ ഗര്‍ഭപാത്രം വികസിച്ചു. അടിവയറിന്റെ സ്നിഗ്‌ധതയിലെവിടെയോ ഉറക്കം ഞെട്ടിയ ഒരു കുരുന്നുജീവന്‍ നിസ്സഹായയായി കൈകാലുകളനക്കി. കാണെക്കാണെ, കണ്ണാടിയില്‍ പൂര്‍ണനഗ്‌നയായി മരിച്ചുനില്‍ക്കുന്ന സ്ത്രീരൂപം ചെറുതാവാന്‍ തുടങ്ങുന്നു. ചെറുതായിച്ചെറുതായി ഒടുവില്‍ അറ്റുപോന്ന പൊക്കിള്‍ക്കൊടിയുമായി, ചോരവഴുക്കുന്ന ഒരു കുഞ്ഞ്‌ കണ്ണാടിയില്‍ അനക്കമറ്റു കിടന്നു. പിന്നെ പീലികുരുക്കാത്ത കണ്ണുകള്‍ ഇറുകെ ചിമ്മി, ചുവപ്പ്‌ തിണര്‍ക്കുന്ന കൈകള്‍ ചുരുട്ടിക്കുടഞ്ഞ്‌ അത്‌ ഉറക്കെ കരയാന്‍ തുടങ്ങി....

മതിഭ്രമത്തിന്റെ മായക്കാഴ്ചകളില്‍ കൊരുത്ത്‌, നുരയൊലിപ്പിച്ച്‌ കുതിക്കുന്ന ഭ്രാന്തന്‍ കുതിരയെപ്പോലെ ഓര്‍മകള്‍..., ഇതെന്നെ എവിടേക്കാണ്‌ കൊണ്ടുപോവുന്നത്‌? മാറിയുടുക്കാനെടുത്ത വസ്ത്രങ്ങളുമായി കണ്ണാടിക്കു മുന്നില്‍ ഈ നില്‍പു തുടങ്ങിയിട്ട്‌ ഇതെത്ര നേരം? വയ്യ, ഏകാന്തതയുടെ ഈ ചതുപ്പില്‍ ഇനിയും ഒറ്റയ്ക്കാവാന്‍ വയ്യ. ധൃതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചു. അലമാരയില്‍നിന്നും പാതിയൊഴിഞ്ഞ ജിന്‍ബോട്ടില്‍ എടുത്തു തുറന്നു. ചെറുനാരങ്ങ നീരിന്റെ ചവര്‍പ്പു കൂട്ടി ഒരല്‍പം. ഇല്ലെങ്കില്‍ കഴിഞ്ഞരാത്രിയുടെ ഹാങ്ങോവര്‍ മാറിക്കിട്ടില്ല. കട്ടിലില്‍ അലക്ഷ്യമായെറിഞ്ഞ കടുംപച്ച നിറമുള്ള വൂളന്‍ സ്വെറ്ററെടുത്തു കൈത്തണ്ടയിലിട്ട്‌ വാതില്‍ പൂട്ടി വരാന്തയിലേക്കിറങ്ങി.

വെളിയില്‍ ചൂളം കുത്തുന്ന ശീതക്കാറ്റ്‌ നിലച്ചിരിക്കുന്നു. പുകമഞ്ഞിന്റെ കട്ടിത്തിരശ്ശീലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന നേര്‍ത്ത വെയില്‍നാളങ്ങള്‍. നീലമലകളുടെ അവസാനത്തെ മടക്കില്‍, ചെറിയ ക്രിസ്ത്യ‍ന്‍പള്ളി കഴിഞ്ഞുള്ള കയറ്റം അവസാനിക്കുന്നത്‌ "ലെയ്ക്ക്‌വ്യൂ ഹൗസി"ന്റെ ചെറിമരങ്ങള്‍ നിറഞ്ഞ മുറ്റത്താണ്‌. ഇവിടെ ഇതിന്റെ രണ്ടാംനിലയിലെ മരയഴികള്‍ പിടിപ്പിച്ച ഈ വരാന്തയില്‍ നിന്നു നോക്കിയാല്‍ അങ്ങു താഴെ വക്കുകളുടഞ്ഞ ഒരു വലിയ കണ്ണാടിപോലെ തടാകം കാണാം. തടാകം ചുറ്റി മുകളിലേക്കു വരുന്ന റോഡിന്റെ വശങ്ങളില്‍ അലക്ഷ്യമായി മേഞ്ഞുനടക്കുന്ന ചടച്ച കുതിരകള്‍. പാര്‍ക്കില്‍ ഒരു നല്ല വൈകുന്നേരത്തിന്റെ ആള്‍ത്തിരക്കേയില്ല. ചെമന്ന ഇഷ്ടികകള്‍ പാകിയ നടപ്പാതയ്ക്കപ്പുറം, തടാകത്തിലേക്കിറങ്ങുന്ന കല്‍പ്പടവുകള്‍ക്കു കീഴെ, കടുംനിറങ്ങളണിഞ്ഞ ഫൈബര്‍ ബോട്ടുകള്‍ യാത്രക്കാരെ കാത്ത്‌ അലസം കിടന്നു. ഉവ്വ്‌, സീസണ്‍ കഴിയാറായിരിക്കുന്നു. ഗോതമ്പുനിറമുള്ള പൂവുകള്‍ പൂക്കുന്ന മേടുകളില്‍ മടുപ്പിന്റെ ചാരനിറം പടരുന്നത്‌ ഇന്നലെയേ ശ്രദ്ധിച്ചിരുന്നു. കുതിരവണ്ടികളുടെ കടകടശബ്ദത്തിനും മീതേ കലപില കൂട്ടി നടന്നിരുന്ന സഞ്ചാരിക്കൂട്ടങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. കുതിരച്ചാണകത്തിന്റേയും നനഞ്ഞ വൈക്കോലിന്റെയും സമ്മിശ്രഗന്ധം തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ തെരുവുകള്‍ വിജനമാവും ഇനി. ഒടുവില്‍ വിളറിനരച്ച ആകാശത്തിനു കീഴെ, വിരസതയുടെ കമ്പിളിപ്പുതപ്പും വലിച്ചിട്ട്‌ നീലക്കുന്നുകള്‍ ഒരു നീണ്ട ഉറക്കത്തിലേക്ക്‌ വഴുതിവീഴും. ഇനിയും വരാനുള്ള മറ്റൊരു പൂക്കാലത്തിലേക്ക്‌ സ്വപ്നത്തിലെ ജനാലകളും തുറന്നുവെച്ച്‌.........

താഴെ പോര്‍ച്ചില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്തോ തമാശ പറഞ്ഞ്‌ ഉറക്കെച്ചിരിച്ചു. അവരില്‍ മുഖപരിചയം തോന്നുന്ന ഒരുവള്‍ മുകളിലേക്ക്‌ കൈയുയര്‍ത്തി വീശി. പാണ്ഡ്യരാജന്‍ ഏര്‍പ്പാടുചെയ്യുന്ന മിനിബസ്സും കാത്തുനില്‍ക്കയാവണം. അവരുടെ ഇവിടത്തെ ജോലി കഴിഞ്ഞിരിക്കുന്നു. അങ്ങുദൂരെ വലിയ പട്ടണത്തില്‍, നിയോണ്‍ ബള്‍ബുകള്‍ പൂക്കുന്ന സന്ധ്യകളിലേക്ക്‌ ചേക്കേറാം അവര്‍ക്കിനി. കോടമഞ്ഞും മഴയും തെളിഞ്ഞ്‌ വീണ്ടും മേടുകള്‍ പൂക്കാന്‍ തുടങ്ങുന്ന ഋതുപ്പകര്‍ച്ചയില്‍, ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്കൊപ്പം, ദേശാടനപ്പറവകള്‍പോലെ അവരിനിയും വരും. കാലഗണനയും ദിശാബോധവും തെറ്റി, കൂട്ടംവിട്ടൊയ്ക്കായ ഒരു പക്ഷിയായി, താന്‍മാത്രം ഇവിടെയിങ്ങനെ തനിച്ച്‌... പിറകില്‍ പാദസരം കിലുങ്ങി. നനഞ്ഞ കിളിക്കുഞ്ഞിന്റെ കരച്ചില്‍പോലെ നേര്‍ത്ത ശബ്ദത്തില്‍ ആരോ വിളിക്കുന്നു. "ചേച്ചീ"

ചെറിയ വട്ടമുഖത്തില്‍നിന്ന്‌ ഇപ്പോള്‍ താഴെ വീഴും എന്നു തോന്നിക്കുന്ന വലിയ കണ്ണുകളാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌. നന്നേ മെലിഞ്ഞ്‌ ഉയരംകൂടിയ ഒരു പെണ്‍കുട്ടി. കൗതുകം തോന്നിക്കുംവിധം ചെമ്പിച്ച നീണ്ടമുടി ഹാഫ്‌സാരിക്കു മുകളിലൂടെ മുന്നിലേക്ക്‌ മെടഞ്ഞിട്ടിരിക്കുന്നു. അവള്‍ കൈയിലെ വൃത്തിയായി മടക്കിയ ചെറിയ രോമപ്പുതപ്പ്‌ നീട്ടി.

"ഞാന്‍... ദ്‌ തരാനാ...."

കണ്ണുകളിലെ ചോദ്യഭാവം വായിച്ചിട്ടെന്നോണം അവള്‍ പിന്നെയും പറഞ്ഞു.

"ന്നലെ രാത്രി നിയ്ക്ക്‌ പൊതച്ചു തന്നതാ..."

പ്രാണനില്‍ കൊളുത്തിയ തേങ്ങലിന്റെ ആര്‍ദ്രമായ ഒരോര്‍മയുടെ നീറ്റലില്‍ അറിയാതെ അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു.

"എന്തിനേ ന്നലെ കരഞ്ഞേ?"

പെട്ടെന്ന്‌ നിറഞ്ഞുപോയ വലിയ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, വിതുമ്പാന്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൂട്ടിക്കടിച്ച്‌, അവള്‍ തലകുലുക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ കൈകള്‍ വലിച്ചെടുത്ത്‌, പുറങ്കൈകൊണ്ട്‌ കണ്ണു തുടച്ച്‌ വെറുതെ എന്ന്‌ കണ്ണീരിലൂടെ ചിരിച്ചു. മഞ്ഞ്‌ പൂക്കുന്ന നാരക മരത്തിന്റെ ഇലകളില്‍, കാറ്റ്‌ വീണ്ടും സങ്കടം നിറഞ്ഞ്‌ തണുത്ത ഒരു നിശ്വാസമായി.

"ചേച്ചി പൂവാന്‍ നില്‍ക്ക്വാ?"

"എവിട്യ്ക്ക്‌?"

"ബേങ്ക്‌ളൂര്‍ക്ക്‌, വിജയമ്മ്വൊക്കെ നേര്‍ത്തെ പോയില്ലോ"

"എനിയ്ക്കെവ്‌ടേം പോവാനില്ല കുട്ടീ"

...തലയ്ക്കല്‍ കൊളുത്തി വെച്ച നിലവിളക്കില്ല. ചന്ദനത്തിരികളെരിയുന്നില്ല. ഒന്നു കരയാന്‍പോലും ആരുമില്ലാതെ പഴമ്പായില്‍ പൊതിഞ്ഞ ശവം ഉമ്മറത്തെ സിമന്റു തിണ്ണയില്‍ ഒരുപാടു നേരം അനാഥമായി കിടന്നു. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന്‌ തെക്കേപ്പറമ്പില്‍ കുഴി വെട്ടി. റെയില്‍പ്പാളത്തില്‍ തീവണ്ടിയിടിച്ച്‌ ചത്ത പയ്യിനെ കുഴിച്ചിട്ട അതേ നിസ്സംഗതയോടെ അവര്‍ അച്ഛനെ മണ്ണിട്ടു മൂടി. എന്നിട്ട്‌ എല്ലാം കഴിഞ്ഞ്‌, കൂട്ടിന്‌ ഒരു വിളക്കുപോലും കൊളുത്തിവെയ്ക്കാതെ ഓരോരുത്തരായി പടിയിറങ്ങിപ്പോയി. മരണത്തിന്റെ അഴുകിയ ഗന്ധവും പേറി പെരുകുന്ന ഇരുട്ടില്‍ താനൊറ്റയ്ക്കാണെന്ന തോന്നല്‍ അസ്ഥികളില്‍ ഒരു മരവിപ്പായി പടര്‍ന്നു. ഇരുള്‍ മെഴുകിയ പ്രതിമപോലെ ഒരുപാടു നേരം അതേ ഇരുപ്പിരുന്നിരിക്കണം. പുറത്ത്‌ വിറങ്ങലിച്ചു കിടന്ന രാത്രിയുടെ നെഞ്ചില്‍, ചാറ്റല്‍ മഴ ഊര്‍ദ്ധ്വശ്വാസമായി കുറുകി. ഒടുവില്‍ മഴപെയ്‌തൊഴിഞ്ഞ്‌, കാര്‍മേഘങ്ങള്‍ നീങ്ങി, തെളിഞ്ഞു വരുന്ന പുലരിയുടെ ശാന്തിയിലേക്ക്‌ വാതില്‍ തുറന്ന്‌ ഇറങ്ങി നടന്നു. ചെളി വഴുക്കുന്ന മുറ്റം കടന്ന്‌, നീര്‍ച്ചാലൊഴുകുന്ന ഇടവഴി പിന്നിട്ട്‌, റെയില്‍പ്പാത മുറിച്ചു കടന്ന്‌, പാടവും പുഴയും കടന്ന്‌...

സമതലങ്ങളില്‍ ആസുരമായ തൃഷ്ണയുടെ ഉച്ചസൂര്യന്‍ തിളച്ചു. ഉഷ്ണഗന്ധം സ്ഖലിക്കുന്ന രാവുകളില്‍, പൊട്ടിയൊലിക്കുന്ന വിയര്‍പ്പിന്റെ ഉപ്പുചൂരില്‍ കുതിര്‍ന്ന വിരികളില്‍, രതിമൂര്‍ഛയറിഞ്ഞ ഉടലുകള്‍ ഇണപിരിഞ്ഞു. ഉടയാടകളഴിച്ചു വിരിഞ്ഞു കിടക്കുന്ന നഗരങ്ങള്‍... കാമം ചുട്ടുപൊള്ളുന്ന കിതപ്പുകളുടെ താളം ഉന്‍‌മത്തമായ ശരീരത്തിന്‍‌റ്റെ ദ്രുതചലനങ്ങളില്‍ തൊടുത്ത്‌, അശാന്തമായ ആസക്തിയുടെ ഊഷരഭൂമികളിലൂടെ ചുടുമണല്‍ക്കാറ്റുയര്‍ത്തി കടന്നുപോയ അശ്വമേധം... അവസാനം ഇഴഞ്ഞു തളര്‍ന്ന്‌, കരിമ്പുക തുപ്പി മല കയറിയെത്തിയ വണ്ടിയില്‍, വെളുത്ത മഞ്ഞുകൂരയ്ക്കു കീഴില്‍ കുളിര്‍ന്നു വിറച്ച്‌ നിന്നിരുന്ന സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും നിനക്കുമിടയില്‍ പിന്നിട്ടുപോന്ന ഈ കാലങ്ങളത്രയും അവിടെ ഘനീഭവിച്ചു നില്‍പ്പുണ്ടായിരുന്നിരിക്കണം.

"ചേച്ചി എന്താ ഓര്‍ക്കുന്നേ?"

"ഒന്നൂല്ല, ഞാനൊന്ന്‌ പുറത്തേക്കിറങ്ങാന്‍ തുടങ്ങ്വായിരുന്നു"

"ഞാങ്കൂടെ വരട്ടെ... വെറ്‌തെ സ്ഥലോക്കെ ഒന്നു കാണാന്‍..."

"ന്താ മോള്‍ടെ പേര്‌?"

"വേണി

പുതപ്പ്‌ വേണ്യന്നെ പൊതച്ചോളൂ, ഇത്തിരി കഴിഞ്ഞാ തണുപ്പ്‌ സഹിയ്ക്കില്ല"

വരാന്തയുടെ അറ്റത്തെ പടികള്‍ പാതിയിറങ്ങി ഇനിയും വയ്യാത്തതുപോലെ വേണി നിന്നു. കൂമ്പാള പോലെ വിളറിയ കവിളുകളില്‍ വേദനയുടെ ചുവപ്പുരാശി പടരുന്നു. ഒരാശ്രയത്തിനെന്നോണം മെലിഞ്ഞ വിരലുകള്‍കൊണ്ട്‌ അവള്‍ ഗോവണിയുടെ കൈവരിയില്‍ മുറുകെ പിടിച്ചു.

"ന്താ കുട്ടീ, ഇറങ്ങാന്‍ വയ്യേ?"

"ഞാന്‍... എനിയ്ക്ക്‌...."

പറയാന്‍ വന്നത്‌ ഗദ്ഗദം ഇടറിയ തൊണ്ടയില്‍ കുരുങ്ങി മുറിഞ്ഞു.

നീറിക്കത്തിയിരുന്ന തീനാളങ്ങള്‍ അണയാന്‍ തുടങ്ങിയ നേരത്ത്‌, ഗിറ്റാര്‍ വായിച്ചു കൊണ്ടിരുന്ന, തോളറ്റം മുടിവളര്‍ത്തിയ ചെറുപ്പക്കാരന്റെ മടിയില്‍ തല വെച്ച്‌ ചുരുണ്ട്‌ കിടന്ന്‌, പെരുമഴയത്ത്‌ ആരോ വഴിവക്കിലുപേക്ഷിച്ചു പോയ പൂച്ചക്കുഞ്ഞിനെപ്പോലെ വിറച്ചിരുന്ന മെലിഞ്ഞ പെണ്‍കുട്ടി. പൊടുന്നനെ നെഞ്ചിനുള്ളില്‍ ഉറല്‍ പാറി വീണ്‌ ഒരോര്‍മ പൊള്ളി.

"ന്നലെ രാത്രി ആദ്യായിട്ടാ മോള്‌...?"

ഉള്ളുലച്ചു വന്ന കരച്ചില്‍, പക്ഷേ അവളുടെ കണ്‍കോണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികളായൊടുങ്ങി.

"നടക്കാന്‍ വയ്യാന്ന്ണ്ടെങ്കീ നമുക്ക്‌ മുറീല്‍ക്ക്‌ പോകാം"

"വേണ്ട ചേച്ചീ, പത്ക്കെ നടക്കാം"

ചുമലിലൂടെ കൈയിട്ട്‌ ഒരു കൊച്ചുകുട്ടിയെപ്പോലെ അവളെ ചേര്‍ത്തു പിടിച്ച്‌ മെല്ലെ പടികളിറങ്ങി. ഉതിര്‍ന്നു വീണ മഞ്ഞുമണികള്‍ കായ്ച്ചു നില്‍ക്കുന്ന ചെറിമരങ്ങള്‍ക്കിടയിലൂടെ, വെളുത്ത ചായം തേച്ച ഗെയിറ്റ്‌ കടന്ന്‌ പതുക്കെ ഇറക്കമിറങ്ങി പള്ളിക്കടുത്തെത്തുവോളം വേണി പിന്നെയൊന്നും പറഞ്ഞില്ല. റോഡ്‌ മുറിച്ചു കടന്ന്‌ മുക്കുറ്റിപ്പൂവിന്റെ പരവതാനി നിവര്‍ത്തിയിട്ടപോലെ നിറയെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ചെരിവില്‍, താഴെ തടാകക്കരയിലേക്കിറങ്ങിപ്പോവുന്ന പടവുകളിലെത്തുമ്പോഴേക്കും അവള്‍ നന്നേ തളര്‍ന്നിരുന്നു.

"നമുക്കിത്തിരി ഇവിടെ ഇരുന്നാലോ കുട്ടീ"

മൗനമുറഞ്ഞ്‌ കട്ടിയായത്‌ പോലെ മുന്നില്‍ തടാകം. ആകാശത്തിലെമ്പാടും ഉണങ്ങിയ പഞ്ഞിക്കായകള്‍ പൊട്ടിച്ചിതറി. മിനുത്ത പഞ്ഞുത്തുണ്ടുകളായി പാറി നടക്കുന്ന മഞ്ഞ്‌ ഒന്നുകൂടി ഒരു വെളുത്ത മേല്‍ക്കട്ടിയായി തടാകത്തിനു മുകളില്‍ തൂങ്ങിക്കിടന്നു. നോക്കിയിരിക്കെ, എങ്ങുനിന്നില്ലാതെ വീശിയ തണുത്ത കാറ്റ്‌ പഞ്ഞിത്തുണ്ടുകളെ മുഴുവന്‍ അടിച്ചു പറത്തിക്കൊണ്ടുപോയി. ഒരു പടവ്‌ താഴെയിരുന്ന്‌, മടിയിലേക്ക്‌ തല ചായ്ച്ച്‌ കിടന്നിരുന്ന വേണി തണുപ്പിന്റെ ഒരു പാളിയടര്‍ന്ന്‌ ദേഹത്ത്‌ വീണാലെന്നോണം വിറച്ചു.

"തണുപ്പടിയ്ക്ക്‌ണുണ്ടല്ലേ?"

"കൊറേശ്ശെ"

"വേണി വിജയത്തിന്റെ കൂടെയാ വന്നേ?"

"ഉം..."

"വിജയത്തിന്റെ ആരാ?"

"ആര്വല്ല. ആസ്പത്രീന്ന്‌ പരിചയപ്പെട്ടതാ... അമ്മടെ കൂടെ നിക്കുമ്പോ"

"അമ്മ...?"

"മരിച്ചു പോയി... അപ്പഴ്‌ വിജയമ്മ മാത്രേ ഉണ്ടായിര്‍ന്നുള്ളു ഒരു സഹായത്തിന്‌. ശവടക്കാനുള്ള ചെലവൊക്കെ അവരാ കൊടുത്തെ. പിന്നെ അവര്‌ പോന്നപ്പൊ എന്നേം കൂടെ കൂട്ടി".

"ഇതിനാ വരുന്നേന്ന്‌ പറഞ്ഞിരു‍ന്നോ ആദ്യം?"

"ഞങ്ങള്‌ കൊറച്ചീസം അവര്‌ടെ പാലക്കാട്ള്ള വീട്ടി നിന്നിരുന്നു. അപ്പളാ ഒക്കെ പറഞ്ഞെ. ഇഷ്‌ടൊണ്ടെങ്കീ മാത്രം പോന്നാ മതി അല്ലേല്‌ നാട്ടിലേക്ക്‌ പോകാനുള്ള ഏര്‍പ്പാടൊക്കെ ചെയ്‌തു തരാം എന്നു പറഞ്ഞു. എനിക്കവിടെ വേറെ ആരൂല്ല, അതോണ്ട്‌ ഞാനും കൂടെ പോന്നു."

"പിന്നെന്തേ ബേങ്ക്‌ളൂര്‍ക്ക്‌ കൊണ്ടു പോകാഞ്ഞെ?"

"അവര്‌ അട്ത്താഴ്ച വരും. അത്‌ വരെ ഇവ്‌ടെത്തന്നെ നിന്നോളാന്‍ പറഞ്ഞു"

കോട വീഴാന്‍ തുടങ്ങിയാല്‍ മലമടക്കുകളില്‍ സന്ധ്യ മയങ്ങുന്നതും രാത്രി പരക്കുന്നതും ഒട്ടും നിനച്ചിരിക്കാത്ത നേരത്താവും. വെറുതെയിങ്ങനെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന്‌ താഴ്‌വരയില്‍ നിന്നും ഇരുട്ട്‌ കയറി വന്ന്‌ ആകാശവും തടാകവും അതിലെ ബോട്ടുകളും മരങ്ങളും ഒക്കെ മുങ്ങിപ്പോവും. തടാകത്തിനു ചുറ്റും ചില്ലു കൂടുകളില്‍ വര്‍ണവിളക്കുകള്‍ തെളിഞ്ഞു. ഇരുണ്ടു കറുക്കാന്‍ തുടങ്ങിയ ജലപ്പരപ്പില്‍ ചുവപ്പും നീലയും പച്ചയുമൊക്കെ ഇടകലര്‍ന്ന്‌ വെളിച്ചത്തിന്റെ പൊട്ടുകള്‍ നീന്തിക്കളിച്ചു. അലോസരപ്പെടുത്തുന്ന ഒരു തണുത്ത തലോടലായി നനഞ്ഞ കാറ്റ്‌ വീശിക്കൊണ്ടിരുന്നു.

"ഇന്നലെ രാത്രി എന്തിനേ കുട്ടി അവിടെ വന്നേ? അതും ആദ്യായിട്ട്‌..."

"ങ്ങനെ ആളും ബഹളോക്കെണ്ടാവൂന്ന്‌ പാണ്ഡ്യന്‍ പറഞ്ഞിര്‍ന്നില്ല ചേച്ചി. ഇന്ന്‌ രാവിലെ വന്നപ്പൊ വിജയമ്മ തല്ലാന്‍ ചെന്നു അയാളെ."

എണ്ണമയം തീരെയില്ലാത്ത അവളുടെ മുടിയിഴകളില്‍ തലോടിക്കൊണ്ടിരിക്കെ നെഞ്ചിനുള്ളില്‍ എന്തിനെന്നറിയാതെ ഉള്ളുലഞ്ഞു വരുന്ന ഒരു കരച്ചലിരുന്ന്‌ വിങ്ങുന്നുണ്ടായിരുന്നു.

"നാട്ടിലേക്ക്‌ പൊയ്ക്കൂടായിര്‍ന്നോ മോളെ നിനക്ക്‌..."

തകര്‍ന്നു പോയ ഒരാത്‌മാവിന്റെ ആഴങ്ങളിലെങ്ങോ നിന്ന്‌ ഉയര്‍ന്ന ഒരു നിശ്വാസം തണുത്ത കാറ്റിലലിഞ്ഞു ചേര്‍ന്നു.

"ഓര്‍മ്മ വെച്ചെടം മുതല്‍ നിയ്ക്കാകെ അമ്മ മാത്രെണ്ടായിര്‍ന്നുള്ളൂ... അതൂടെ പോയപ്പോ പിന്നെ... ഞാനൊറ്റയ്ക്ക്‌... ന്റെ യോഗം ഇങ്ങനാവണംന്നായിരിക്കും, അല്ലാണ്ടെ...."

പറയാന്‍ വന്നതിന്റെ തുടര്‍ച്ചയിലേക്ക്‌ സ്വയം നഷ്ടപ്പെട്ട്‌ അവള്‍ എന്തൊക്കെയോ സങ്കടം നിറഞ്ഞ ഓര്‍മകളിലേക്ക്‌ ചുരുങ്ങി ഒന്നും മിണ്ടാതെ കിടന്നു....

വിധി! അല്ലെങ്കില്‍ അമ്മയ്ക്കെങ്ങിനെ അത്‌ ചെയ്യാന്‍ കഴിഞ്ഞു. അമ്മ ആരോടെങ്കിലും ഒന്നു മിണ്ടിയിട്ട്‌ തന്നെ ഒരുപാടു നാളുകളായിരുന്നല്ലോ അപ്പൊഴേയ്ക്കും. കരിയും മാറാലയും പിടിച്ച വീടിന്റെ ഉള്ളറകളില്‍ അങ്ങിനെയൊരു ജന്മം പടുതിരി കത്തിയിരുന്നു എന്നുപോലും ആരുമോര്‍ത്തിരുന്നില്ല... കറുത്ത ആകാശത്തിനും കറുത്ത മഴയ്ക്കും ഭ്രാന്തു പിടിച്ചു. ചോര ചിതറി ചുവന്ന പാവാടയില്‍ പാതി നിലത്തും പാതി കട്ടിലിലുമായി ബോധമറ്റു കിടന്ന മകള്‍ക്കരികില്‍, പ്രാകൃതമായൊരു മൈഥുനത്തിന്റെ തളര്‍ച്ചയില്‍ മയങ്ങിക്കിടക്കുന്ന അച്ഛന്റെ നാഭിയില്‍ വിഷം ചീറ്റി തളര്‍ന്ന്‌ ചുരുണ്ടുകിടന്ന കരിനാഗത്തിനെ, പുല്ലരിയാനെടുത്ത അരിവാളിന്റെ മൂര്‍ച്ച വെച്ച്‌ അരിഞ്ഞെടുത്തു അമ്മ. താളം തെറ്റിയ മനസ്സില്‍ കത്തിയെരിഞ്ഞ പകയുടെ ഊക്കില്‍, കരിഞ്ചേരട്ടകള്‍ വെന്തു കരിഞ്ഞു കിടക്കുന്ന കനല്‍ചട്ടിയിലേക്ക്‌ അതിനെ വലിച്ചെറിഞ്ഞിട്ട്‌, പേ പിടിച്ചലറിപ്പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങി നടന്ന്‌ അമ്മ പോയി. ഭ്രാന്താശുപത്രിയിലെ കുറ്റവാളികളുടെ സെല്ലില്‍ ആത്മപീഢയുടെ നരകപര്‍വവും പിന്നിട്ട്‌ കടന്നു പോയിട്ടുണ്ടാവുമോ അമ്മയിപ്പോള്‍? അറിഞ്ഞുകൂടാ... ഒന്നും അറിഞ്ഞുകൂടല്ലോ എനിയ്ക്കിപ്പോള്‍.

മടിയില്‍, പ്രാണനെ പൊതിയുന്ന വാത്സല്യത്തിന്റെ നേരിയ ചൂടില്‍, അസ്വസ്ഥമായ മനസ്സോടെ വേണി തിരിഞ്ഞു കിടന്നു. പൊരുളറിയാത്ത ഏതോ ഒരുള്‍പ്രേരണയാലെന്നപോലെ, അനാദിയായ സ്നേഹത്തിന്റെ വെളുത്ത പാടുകള്‍ വീണ അടിവയറില്‍ അവള്‍ മുഖം ചേര്‍ത്തു. മഞ്ഞു നീങ്ങി തെളിഞ്ഞു വരുന്ന ആകാശച്ചെരിവില്‍, നിഴല്‍രൂപങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന നീലമലകളുടെ ഉച്ചി തുടുത്തു. മലകള്‍ക്കു മുകളിലായി അപ്പോള്‍ മെല്ലെ ഉദിച്ചുവരുന്ന നിലാവിന്റെ മുലപ്പാല്‍ ചുരന്നു. പിന്നെ നേര്‍ത്ത ചുണ്ടുകള്‍ തെല്ലു പിളര്‍ത്തി, കൈകള്‍ മാറില്‍ച്ചേര്‍ത്ത്‌ മുറുകെ പുണര്‍ന്ന്‌, ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി അവള്‍ ഉറങ്ങാന്‍ തുടങ്ങി.

ചാനലിലെ ഓണാഘോഷം..

കഴിഞ്ഞ ദിവസം ഒരു ചാ‍നലില്‍ ഗള്‍ഫുകാരെ നിര‍ത്തി നിര്‍ത്തി ഒരുത്തന്‍ കുറെ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഓണത്തെപ്പറ്റി തന്നെ..
ഓണം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?ഉത്തരങ്ങള്‍ :
ആഗസ്റ്റ്
സെപ്റ്റമ്പര്‍
ആഗസ്റ്റിലും സെപ്റ്റംബറിലും കൂടി.
..........

ഓണപ്പൂക്കളത്തില്‍ എത്ര തരം പൂക്കളണ് ഉപയോഗിക്കുന്നത് ?നാല്
അഞ്ച്
...
പത്ത് (പത്താണെന്നു തോന്നുന്നു. അറിയുന്ന പുലികള്‍ പറയട്ടെ..)

ചോദ്യ കര്‍ത്താവ് ഒരു തരുണിയോട് അത്താഘോഷത്തെ കുറിച്ച് ചോദിക്കുന്നു.
മാഡം ഈ അത്താഘോഷത്തെ കുറിച്ച് നിങ്ങളുടെ ഓര്‍മ്മകള്‍ എന്തൊക്കെയാണ് ?അട്ടം വലരേ ഗുഡ് ആണ്. ചെറുപ്പട്ടില്‍ ഞങ്ങള്‍ റൈസ് വെക്കും., ഫൈവ് ടു സിക്സ് ഡിഷസ് വെക്കും. പിന്നെ പാറ്റു പാടും....

എന്റമ്മേ.. ഞാന്‍ ചാനല്‍ മാറ്റി..

മറ്റൊരു ചാനലില്‍ തഥൈവ..
സ്ക്രീനില്‍ തെളിയുന്ന വാക്കുകള്‍.

ഓണം ഏത് മാസത്തിലാണ് ആഗോഷിക്കുന്നത് ?
ശരിയുത്തരങ്ങള്‍ 9999 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യുക.

(ആഘോഷമല്ല.. )

Tuesday, August 29, 2006

കൂട്ടുകാരെ ഒരു സഹായം...

കൂട്ടുകാരെ ഒരു സഹായം...
എന്റെ ഒരു കൂട്ടുകാരന്‌ വേണ്ടിയാണ്‌...
"പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ച്‌ ".. എന്നു തുടങ്ങുന്ന കവിത ആരുടെയാണ്‌?
(വള്ളാത്തോള്‍?) ഏതു കൃതിയിലെയാണ്‌? ( സാഹിത്യമഞ്ജരി ? എന്റെ കേരളം?) അതിന്റെ മുഴുവന്‍ വരികളും കിട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?
E mail me : arif.haneefa@gmail.com

Monday, August 28, 2006

ഒരു ബ്ലോഗ് പോര്‍ട്ടല്‍ , വിക്കി രീതിയില്‍

മലയാളത്തിന്‌ ഒരു ബ്ലോഗ്‌ പോര്‍ട്ടല്‍ കൂടിയേ തീരൂ ഇന്ന്‌ എന്ന്‌ സമര്‍ഥിക്കാന്‍ വളരെ എളുപ്പമാണ്‌. കാരണം വേറൊന്നുമല്ല; 20 മുതല്‍ 90 വരെ പോസ്റ്റുകളാണ്‌ ഒറ്റ ദിവസംകൊണ്ടുണ്ടാവുന്നത്‌. ആരെക്കൊണ്ടാവും ഇതൊക്കെ വായിച്ചു തീര്‍ക്കാന്‍. ഒരു പുതിയ വായനക്കാരനെ ഇവിടേയ്ക്കാനയിക്കുമ്പോള്‍ ബ്ലോഗെന്ന ബ്രഹ്മാണ്ഡത്തിന്റെ വിശ്വരൂപമല്ലാതെ, കാണിച്ചുകൊടുക്കാന്‍ ലളിതമായൊരു മുഖം വേണ്ടേ? രണ്ടോ മൂന്നോ ദിവസംകൂടുമ്പോള്‍ ബ്ലോഗ്‌ വായിക്കാനിരിക്കുന്നവര്‍ എവിടേ നിന്ന്‌ തുടങ്ങും?

പോര്‍ട്ടലുകള്‍ എങ്ങനെയൊക്കെ ആവാം എന്ന്‌ ചര്‍ച്ചകള്‍ പലവുരു കഴിഞ്ഞതാണ്‌. അതില്‍ പൊന്തി വന്ന പല മോഡലുകളുണ്ട്‌: എഡിറ്റര്‍മാരുടെ ഒരു സംഘം സെര്‍വര്‍ വാടകയ്ക്കെടുത്ത്‌ നടത്തുന്ന കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം, റെക്കമെന്റേഷന്‍ സിസ്റ്റം, റേറ്റിംഗ്‌ സിസ്റ്റം, വിക്കി...

ഇതില്‍ തുടങ്ങാന്‍ വേണ്ട മുതല്‍ മുടക്കും അധ്വാനവും ഏറ്റവും കുറഞ്ഞ വിക്കി രീതി തുടങ്ങി വയ്ക്കുകയാണ്‌ ആദിത്യനും ഞാനും ഇവിടെ: http://varamozhi.wikia.com/wiki/Portal:Blogs

ആദ്യം ഉയരുന്ന ചോദ്യത്തിന്‌ മാത്രം ഇപ്പോള്‍ ഉത്തരം പറയാം. ബാക്കിയെല്ലാം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കാം. ചോദ്യം ഇതായിരിക്കും: ഇതില്‍ എല്ലാവരും വന്ന്‌ അവനവന്റെ കൃതികള്‍ ലിങ്ക്‌ ചെയ്യില്ലേ?

ഇതാണ്‌ ഉദ്ദേശിക്കുന്ന കീഴ്‌വഴക്കം:

1. ഒരു പോസ്റ്റ്‌ ഇവിടെ ചേര്‍ക്കാന്‍ അതാത്‌ സെക്ഷന്റെ discussion പേജില്‍ അത്‌ നിര്‍ദ്ദേശിച്ചിരിക്കണം.

2. എന്‍റോള്‍ ചെയ്തവരുടെ അനുകൂല-പ്രതികൂല കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്‌ ഒരു പോസ്റ്റിനെ സ്വീകരിക്കുകയും തള്ളുകയും ആവാം.

പ്രദീപ്‌ സോമസുന്ദരത്തിനെ ജീവചരിത്രം വിക്കിയിലിടണോ വേണ്ടയോ എന്നുള്ള വിക്കി ചര്‍ച്ച ഓര്‍മ്മയുണ്ടല്ലോ. അതുപോലെ ഒക്കെ തന്നെ.

ഹൈദരാബാദ് മീറ്റും വിവാഹക്ഷണപ്പത്രവും

മാതൃഭൂമിയില്‍ ബ്ലോഗുലകം എന്ന് പറഞ്ഞൊരു വാര്‍ത്ത വന്നത് വായിച്ച് വായിച്ച് വാലറ്റത്തെത്തിയപ്പോഴുണ്ട് അതില്‍ കിടക്കുന്നു മീറ്റുകളെ പറ്റി രണ്ട് വരി. ഓ ഇത്‌ നമ്മളെ ബാധിക്കുന്നതല്ലല്ല്, എന്ന്‌ വിചാരിച്ച്‌ അത്‌ പതുക്കെ സ്കിപ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ദാ കിടക്കുന്നു, “ബാംഗ്ലൂരിലും ഹൈദരബാദിലും ഒക്കെ മീറ്റുകള്‍ നടന്ന്‌ കഴിഞ്ഞു എന്ന്‌“. ങേ..ഹൈദരാബാദില്‍ ഇതെപ്പോ?

എന്നാലേ, പത്രത്തില്‍ വന്ന്‌ കഴിഞ്ഞിട്ടാണെങ്കിലും ഞങ്ങള്‍ ഹൈദരാബാദ് ബ്ലോഗേഴ്‌സ്‌ ഇവിടെ മീറ്റി. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കും മീറ്റാന്‍ ഇവിടെ ആരിരിക്കുന്നു എന്ന്‌. ഞാനും ഞാനും പിന്നെ ഞാനും ചേര്‍ന്ന്‌ മീറ്റിയതിനെ പറ്റിയാവും ഈ ബിരിയാണി പറഞ്ഞു വരുന്നത്‌ എന്ന്‌. ഹൈദരാബാദിലും ഒന്നു മീറ്റാന്‍ എന്താ വഴി ചിന്തിച്ച് ചിന്തിച്ച്‌ ബീഡി വലിച്ചിരിക്കുമ്പോഴാണ്, കൊല്ലത്ത് നിന്നൊരുത്തന്‍ ശബരി എക്‌‌സ്പ്രസ്സ് കയറിയത്‌. ആ മഹാന്‍ ജീവിത നൈരാശ്യങ്ങളുടെ മൊത്തം ചെക്ക് ലിസ്റ്റുണ്ടാക്കി ഒരു പോസ്റ്റുമിട്ട്‌ ഒരു കോണ്ടാക്‌റ്റ് നമ്പര്‍ പോലും തരാതെയാണ് വണ്ടി കയറിയത്‌. വീണ്ടും മീറ്റ് പുഞ്ചപ്പാടം. അങ്ങനെ ബീഡി മാറ്റി ഓസിനു കിട്ടിയ ഒരു സിസ്സറ് വലിച്ചോണ്ടിരിക്കുമ്പഴാണ് ഒരു “ചിന്തകന്റെ“ മെയില്‍. ഇങ്ങേരിതിവിടുണ്ടെന്ന്‌ ഞാനറിഞ്ഞോ. ആഹാ.. എങ്കില്‍ മീറ്റിക്കളയാം.

അങ്ങനെ ഞാനും, ‘ഞാനും’, പിന്നെ പോളും ഇവിടെ ഹൈദരബാദില്‍ മീറ്റി എന്ന്‌ പറയുവായിരുന്നു നാത്തൂനേ.

പണ്ട് തട്ടുകട നടത്തിയ വഴികളിലൂടെ, പോളേട്ടന്‍ പറഞ്ഞു തന്ന അടയാളങ്ങള്‍ ചോയ്‌ച്ച് ചോയ്‌ച്ച് അങ്ങനെ പോയിപ്പോയി അവസാനം പോളേട്ടനും കലചേച്ചിയും ഒരു കുഞ്ഞു കാന്താരിയും കുടിയേറിയിരിക്കുന്ന രണ്ടാം നിലയിലെത്തി ലിഫ്റ്റിന്റെ വാതില്‍ തുറന്നപ്പോഴുണ്ട് മുന്നിലൊരു മൊട്ടയടിച്ച ഋതിക്ക് റോഷന്‍ അടുത്ത ലിഫ്റ്റില്‍ നിന്നിറങ്ങുന്നു. ഇഞ്ചിയുടെ അന്നത്തെ റാഗിങ്ങോടെ പാവം മുടി പറ്റേ വെട്ടിയതാണെന്നാ തോന്നുന്നേ. പിന്നെ പേടിച്ചിട്ട്‌ വളര്‍ന്നിട്ടുമില്ല.

സ്വാഗതിക്കാനായി കല ചേച്ചിയും മോളും മുന്നില്‍ തന്നെ നിന്നിരുന്നു. മേക്കപ്പൊക്കെ കഴിഞ്ഞ് പെട്ടെന്നു തന്നെ ‘ചിന്ത’ക്കാരനും വന്നു. അവര്‍ ആതിഥേയര്‍ ഇരിക്കാനൊക്കെ പറയും. എന്ന് വെച്ച്‌ ഈ പീക്കിരി ‘ബ്ലോഞ്ഞാന്‍’ (കട: വക്കാരി) ഞങ്ങള്‍ കാര്‍ന്നോമ്മാരുടെ മുന്നില്‍ അങ്ങനെയങ്ങ്‌ കേറി ഇരിക്കാമോ?

“ച്ഛീ എണീക്കടാ...” ഇഞ്ചി സ്റ്റൈലില്‍ തന്നെ ഞാനും.

ആരെണീറ്റു? ലവന്‍ എന്നെ പുച്ഛത്തില്‍ ഒന്നു നോക്കി. അതിന് ശേഷം ഞാന്‍ നല്ലവളായി അടങ്ങി ഒതുങ്ങി ഇരുന്ന്‌ ശ്രീക്കുട്ടിയുടെ കൂടെ കളിക്കുടുക്ക വായിച്ചു. ചിന്തയെ പറ്റിയും യൂണിക്കോഡിനെ പറ്റിയുമൊക്കെ സാധാരണ മീറ്റുകളില്‍ കാണുന്ന പോലെ ഘോരഘോരം ചര്‍ച്ച ചെയ്യാമെന്നൊക്കെ പാവം പോളേട്ടന്‍ വിചാരിച്ചു കാണും. ചര്‍ച്ച നടന്നു, പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കുന്നതെങ്ങനെ എന്നും ഹൈദരാബാദിലെ കേരള സ്റ്റോറുകള്‍ എവിടെയൊക്കെയാണുള്ളത്‌ എന്നുമാണെന്ന്‌ മാത്രം. പിന്നെ ‘ബ്ലൊഞ്ഞാന്റെ’ ഗേറ്റ് തുറക്കുന്നതിനെ പറ്റിയും.

അതിനു ശേഷം കല ചേച്ചിയുടെ വക ഒരുഗ്രന്‍ ഊണും കഴിച്ച്‌ ഏമ്പക്കം വിടുന്നതിനിടയില്‍ നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കാതിരിക്കാന്‍ വരമൊഴി, ഇളമൊഴി, കീമാന്‍, യുണിക്കോഡ്‌ എന്നൊക്കെ രണ്ട് മൂന്ന് പ്രാവശ്യം വെറുതെ പറഞ്ഞു നോക്കി.എന്തായാലും വരില്ല എന്നറിയാവുന്ന രണ്ട് കൂട്ടര്‍ക്ക്‌ കല്യാണക്കത്തും കൊടുത്ത്, ഞാന്‍ സ്ഥലം കാലിയാക്കി. പിന്നെ അവിടെ എന്ത് നടന്നു എന്നറിയാന്‍ ചിന്തക്കാരനോടു ചോദിക്കേണ്ടി വരും.

അങ്ങനെ അത്‌ കഴിഞ്ഞൂന്ന്‌ പറയാര്‍ന്നു നാത്തൂനെ.

വലിയ വലിയ കാര്യങ്ങളൊക്കെ ഇങ്ങനാ... നടക്കുന്നതിന് മുന്നേ പത്രത്തില്‍ വരും.



ഇനിയൊരു കാര്യം കൂടിയുണ്ട് പറയാന്‍. അതും കൂടി കഴിഞ്ഞാല്‍ പഞ്ചായത്ത്‌ വക മൈക്ക് ഞാന്‍ വിട്ടു തരാം.
അതായിട്ടുള്ളതായിട്ടുള്ളതായിട്ടുള്ളതെന്താണെന്ന് വെച്ചാല്‍, ബിരിയാണിക്കുട്ടി എന്ന ഈ ഞാന്‍ ഒരു ബിരിയാണിക്കുട്ടനുമായി കൂട്ടു കൂടാനും ശിഷ്‌ട കാലം ആ ചെങ്ങായീടെ കൂടെ അങ്ങ് പൊറുക്കാനും തീരുമാനിച്ച കാര്യം ഔദ്യോഗികമായി അറിയിക്കാമെന്ന്‌ വെച്ചു എന്നുള്ളതാണ്. അല്ല, ഒന്നുംണ്ടായിട്ടല്ല. വരുന്ന മാസം പത്താം തിയതി (സെപ്റ്റംബര്‍ 10, 2006) തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള ‘കിങ്ങ് റീജന്‍സി’ വരെ ഒന്ന് വന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സദ്യ ഉണ്ടിട്ടു പോകാമല്ലോ എന്ന്‌ വിചാരിച്ചിട്ടാണ്. ഞാനൊരു കല്യാണം കഴിക്കുന്നു, നിങ്ങളൊക്കെ ഒരു സദ്യ കഴിക്കുന്നു. ആസ് സിമ്പിള്‍ ആസ് ദാറ്റ്. എന്റെ പ്രിയപ്പെട്ട ബൂലോഗരെ എല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷണിക്കുകയാണ്. എല്ലാവരും വരണം എന്നാണ് ബിരിയാണീടെ ആഗ്രഹം.

ആ അത്രയേ ഉള്ളു. ഇനി നിങ്ങളായി നിങ്ങടെ പാടായി. ദാ കിടക്കുണു മൈക്ക്.

അത്തപ്പൂക്കളം - തൃപ്പൂണിത്തുറ അത്തച്ചമയം

Guess the First Prize?


Free Image Hosting at www.ImageShack.us 1
Free Image Hosting at www.ImageShack.us 2
Free Image Hosting at www.ImageShack.us 3
Free Image Hosting at www.ImageShack.us 4
Free Image Hosting at www.ImageShack.us 5
Free Image Hosting at www.ImageShack.us 6
Free Image Hosting at www.ImageShack.us 7
Free Image Hosting at www.ImageShack.us 8

യ്യ്യോടാ..ഞാനും മെമ്പറായി...

അതിത്രയും പെട്ടന്നങ്ങനെ നടക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
ഉറക്കകുറവുകാരണം സ്വപ്നങ്ങളും കുറഞ്ഞതു പോലെ..
ചെണ്ടയും ചെണ്ടക്കാരനുമില്ലാതെ ഇനി നിങ്ങള്‍ക്കെന്താഘോഷം..?!
പ്രിയ സുഹൃത്തുക്കളുടെ സഹയത്തോടെ ചിലമിനുക്കുപണികളുമായി രാവിലെ തുടങ്ങി..
ചെണ്ടക്കാരന്റെ പോട്ടം എത്തീട്ടുണ്ട്..(ആനന്ദലബ്ദിക്കിനിയെന്തു വേണം..)
പക്ഷേ ചെണ്ടയുടെ തലക്കെട്ടങ്ങോട്ട് ഏശുന്നില്ല..പ്രിവ്യൂ വിലുണ്ട്..ബ്ലോഗിലില്ല എന്ന അവസ്ഥയാണ്..
ശ്രീജിത്തിനെയും ആദിത്യനേയും ഒന്നുംകൂടി ശല്യപ്പെടുത്താം..

ഒരു കുസൃതി ചോദ്യം..
ഉത്തരമറിയാവുന്നവര്‍ മിണ്ടാതിരിക്കുക..പഴകിയതാണെങ്കില്‍ ക്ഷമിക്കുക.
“തലയില്‍ കാല്‍ വെച്ച് നടക്കുന്ന ഒരു ജീവി”

ഒരു ക്വിസ്

? ലോകത്തില്‍ വച്ചേറ്റവും വല്യ റൌണ്ട് അബൌട്ട് ഏതാണ്?

എന്റെ ചേട്ടന്‍ പറഞ്ഞത് ശരിയാണെങ്കില്‍..ഉത്തരം: തൃശ്ശൂര്‍ റൌണ്ട്!

(ലോകത്തില്‍ ഏറ്റവും എരുവുള്ള മുളക് കാപ്സിക്കമാണ് എന്നും പറഞ്ഞത് അദ്ദേഹമായിരുന്നു, അതുകൊണ്ട് ഇത് ശരിയാണോന്നറിയില്ല)
എന്റെ ദൈവേ....
ദാണ്ടെ... ഞനും ബൂലോകത്തില്‍ മെംബര്‍ ആയി..
ഈ ജന്മം ഇങ്ങനെ ഒക്കെ ഉണ്ടവും ന്ന്.. നിരീച്ചതല്ല.. കര്‍മ്മയോഗം...!

ഈ കുന്ത്രാണ്ടങ്ങളിലെ പരിപാടികള്‍ പലതും നമ്മക്ക്‌ ഒരു പിടിപാടും ഇല്ല....
അതൊക്കെ.. വഴിയെ വഴിയെ ചോദിച്ചു ചോദിച്ച്‌ ഞാന്‍ നടന്നൊളാം...

ബിരിയാണികുട്ടി എന്ന മിനി മാധവികുട്ടിയും.. മിടുമിടുക്കനായ ശ്രീജിത്തും പറഞ്ഞു തന്ന വഴികളിലൂടെ ആണു ഇവിടെ വരെ വന്നത്‌...
ഇനി ഇപ്പൊ നമ്മളൊക്കെ കൂടെപിറപ്പുകളായില്ലെ..?
എല്ലാര്‍ക്കും എന്റെ കൂപ്പുകൈ...


സ്വന്തം നിലയില്‍ ഒരു ചില്ലറ വില്‍പന ശാല നമ്മുക്കും ഉണ്ടേ....!
http://midumidukkan.blogspot.com/
എല്ലവരും ഇടക്കിടക്ക്‌ ആ വഴി വരുംബൊ, വന്ന് കമന്റിയാല്‍ ഈ ജന്മം ചാരിതാര്‍ത്ഥമായി...എന്തിരധികം പറയാന്‍..?

സ്വന്തം മിടുക്കന്‍..

പോവല്ലേ....... ഞാനും കൂടി.........

തലതൊട്ടപ്പന്മാരെ.. നമോവാകം....കൊച്ചിയില്‍ ജോലിനോക്കുന്ന ഞാന്‍ ബൂലോഗമീറ്റിനെപ്പറ്റി കേട്ടിരുന്നു.
തപ്പിത്തടഞ്ഞ്‌ ഒരു ബ്ലോഗും ഉണ്ടാക്കി.
വൈക്കന്‍.ബ്ലോഗ്‌ സ്പോട്ട്‌.കോം. (വി എ ഐ കെ കെ എ എന്‍)
അങ്ങിനെ വൈക്കം പുരാണം ഉണ്ടാവുന്നു...
മി. ദേവ്‌ കനിവുണ്ടായി ക്ഷണിച്ചു.
ദാ... ഇപ്പോള്‍ ബൂലോഗത്തിലുമായി..
എന്റെ ഒരു കാര്യമേ....
വൈക്കന്‍ പുരാണം തുടങ്ങുന്നതിനു മുന്‍പ്‌ ഓരോ ദക്ഷിണ (വെറ്റിലയും പണവുമുണ്ടേ...) ബൂലോഗ കാര്‍ന്നോന്മാര്‍ക്കും കാര്‍ന്നോത്തിമാര്‍ക്കും
അങ്ങട്‌ കാല്‍ക്കല്‍ വൈക്കട്ടെ...

മലയാളം ബ്ലോഗ്‌ ഉണ്ടാക്കാന്‍ സഹായിച്ച എല്ലാ മാന്യ ദേഹങ്ങള്‍ക്കും നന്ദി..
ബ്ലോഗ്‌ വൃത്തിയാക്കാനും ഫോട്ടോ അപ്‌ ലിങ്ങു ചെയ്യാനും പറഞ്ഞുതരണം..

ദേവരാഗം, അതുല്യേച്ചി, വക്കാരി, പെരിങ്ങോടന്‍, വിശാലമനസ്കന്‍, അരവിന്ദന്‍, ഇഞ്ഞിപ്പെണ്ണ്‍, വല്യമ്മായി, അഞ്ചല്‍ക്കാരന്‍, അഗ്രജന്‍, പല്ലി, ബിന്ദു, പയ്യന്‍സ്‌, ഗിരീഷ്‌ ഒമല്ലൂര്‍....തുടങ്ങി.... ഞാന്‍ അറിഞ്ഞ .. ഇനിയുമറിയാനുമുള്ള....
എല്ലാപേര്‍ക്കുമായി.... നിറഞ്ഞ വായില്‍.....
സ്തോത്രം....
വൈക്കന്‍.

സായാഹ്നം@കോവളം കടപ്പുറം

ഓണപ്പാട്ടുകള്‍..

പ്രിയമുള്ളവരെ,
ഓണക്കാലമായി.

പൂ പറിക്കാന്‍ പോകുമ്പോഴും പൂക്കളമിടുമ്പോഴും, പൂ ഒഴുക്കാന്‍ പോകുമ്പോഴും പാടിയിരുന്ന പഴയ ഓണപ്പാട്ടുകള്‍ കൈവശമുള്ളവര്‍ ദയവായി ഉടന്‍ പോസ്റ്റ്‌ ചെയ്യുക.

കേരളത്തിലെ ഗ്രാമ ഗ്രാമങ്ങളിലായി തലമുറകളായി കൈമാറിയിരുന്ന ഒരുപാട്‌ നാടന്‍ ഓണപ്പാട്ടുകള്‍ ഇന്ന് വിസ്മൃതിയുടെ വക്കിലാണു. വരും തലമുറയ്ക്കായി നമുക്കത്‌ കോര്‍ത്ത്‌ വയ്ക്കാം.

Sunday, August 27, 2006

സായാഹ്നം@നിളാ മണപ്പുറം


പ്രത്യേക സഹായം വേണം

ഒരു പ്രത്യേക സഹായത്തിനു വേണ്ടിയാണ് ഇത് എഴുതുന്നത്. ബൂലോഗത്തിലെ വലിയ ചേട്ടന്‍മാരില്‍ നിന്ന് ഒരു സാങ്കേതിക സഹായത്തിനു വേണ്ടിയാണ് ഈ കുറിപ്പു ബൂലോഗത്തില്‍ പോസ്റ്റുന്നത്. സിബു ചേട്ടാ... എനിക്ക് യൂണികോഡ് വരമൊഴി എഡിറ്റര്‍ ഉപയോഗിച്ച് ടെപ്പ് ചെയ്യുന്നതിലും എളുപ്പം മലയാളം ഇന്‍സ്ക്രിപ്രറ്റായി ടെപ്പ് ചെയ്യുന്നതാണ്, കാരണം ഞാന്‍ മലയാളം ടെപ്പിങ്ങ് ഇന്‍സ്ക്രിപ്റ്റായി പഠിച്ചിട്ടുണ്ട്. ജോലിയുടെ ആവശ്യത്തിനായി അത് സ്ഥിരമായി ഉപയോഗിക്കുന്നുമുണ്ട് അതു കൊണ്ട് മംഗ്ലീഷില്‍ ടെപ്പ് ചെയ്യാന്‍ എനിക്കുള്‍പ്പെടെ മലയാളം കൈകാര്യം ചെയ്യുന്ന കുറച്ചു ബ്ലോഗര്‍മാരും വിക്കി അംഗങ്ങളും ബുദ്ധിമുട്ടുന്നുണ്ട്. കാരണം രണ്ട് രീതിയും കൂടി കണ്‍ഫ്യൂഷ്യന്‍ ഉണ്ടാക്കുന്നുണ്ട്.

ഈ പ്രശ്നം ഞാന്‍ വിശ്വേട്ടന്റെ അടുത്ത് കൊച്ചിയില്‍ ഉന്നയിച്ചിരുന്നു. പരിഹാരം കാണാം എന്നു പറഞ്ഞിരുന്നു. വിശ്വേട്ടന്റെ തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് ഞാന്‍ പറഞ്ഞത് മറന്നു പോയി എന്നു തോന്നുന്നു. വിശ്വേട്ടനെ പിന്നീട് എനിക്ക് ബന്ധപ്പെടാനും കഴിഞ്ഞില്ല. ബ്ലോഗിനെക്കാളും മലയാളം വിക്കിയ്ക്ക് വേണ്ടിട്ടാണ് ഞങ്ങള്‍ക്ക് യൂണികോഡ് വേണ്ടത്. കാരണം അതില്‍ വലിയ ആര്‍ട്ടിക്കിള്‍ എഴുതാന്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന കാര്യം മനസിലാക്കുമല്ലോ ഇന്‍സ്ക്രിപ്റ്റ് രീതിയിലും യൂണികോഡിനെ തയ്യാറാക്കുകയായിരുന്നെങ്കില്‍ വളരെ ഉപകാരപ്പെടുമായിരുന്നു. അത് ഓണ്‍ലൈനായി എവിടെയെങ്കിലും സൂക്ഷിച്ചാ മതി. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ആവശ്യം നിറവേറ്റാന്‍ കഴിയും. ഇന്‍സ്ക്രിപ്റ്റിന്റെ കീ മാപ്പ് ഞാന്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. ഇതേ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്.

തുഷാരം മാസിക

പ്രിയ ബൂലോകരെ...തുഷാരം വെബ് പുതിയ രൂപത്തില്‍ യു.എ.ഇ ഡാഫൊഡില്‍സ് മീറ്റില്‍ പ്രകാശനം ചെയ്‌ത വിവരം അറിഞിരിക്കുമല്ലൊ... ഓണപ്പതിപ്പ് ഇവിടെ കാണാം. അഭിപ്രായങളും നിര്‍ദ്ദേശങളും അറിയിക്കുക. ഇംഗ്ലിഷ് മാസത്തില്‍ നിന്നും മലയാള മാസത്തിലേക്ക് ഒരു ചെറിയ ചുവട് മാറ്റവും.

അത്തം പത്തിന് പൊന്നോണം


എന്റെ ഗുരുവായൂരപ്പാ...ഒരു പൂക്കളം ഉണ്ടാക്കാനുള്ള പാടേ..

Saturday, August 26, 2006

കുടിയന്റെ അഭ്യര്‍ത്ഥന

പ്രിയ ബൂലോഗരെ,
കുടിയന് താഴെ പറയുന്ന കവിതകള്‍ കിട്ടിയാല്‍ നന്നായിരുന്നു.
കൈവശമുള്ളവര്‍ ഇ- തപാല്‍ ചെയ്യുകയോ, ഇവിടെ കണ്ണി ചേര്‍ക്കുകയോ ചെയ്യുമല്ലോ?
1.ഗാന്ധി - മധുസൂദനന്‍ നായര്‍.
2.സഹശയനം ‌- ചുള്ളിക്കാട്.
3.പരീക്ഷ - ചുള്ളിക്കാട്.
4.ഒരു പാട്ട് പിന്നെയും- സുഗതകുമാരി.
5.രാത്രിമഴ - സുഗതകുമാരി.

കത്തുകളെ കുറിച്ചു തന്നെ..

കൊച്ച്‌ നാളുളില്‍ വീട്ടില്‍ മിക്കവാറും ദിവസവും പോസ്റ്റ്മാന്‍ കത്തുകളുമായി വരുമായിരുന്നു. കൂടുതലും അഛനുള്ളത്‌. മൂത്തമ്മയും വല്ല്യച്ചനും (അഛന്റെ ചേട്ടനും ചേച്ചിയം മദ്രാസിലായിരുന്നു) കൃത്യമായ ഇടവേളകളില്‍ അഛനെഴുതുമായിരുന്നു. മൂത്തമ്മയുടെ കത്തുകളുടെ തുടക്കം എപ്പോഴും ഇങ്ങിനെയയായിരുന്നു-

"പ്രിയ സഹോദരന്‍ കുമാരനും സതിയും മക്കളും വായിച്ചറിയാന്‍ സഹോദരി നാരായണി എഴുതുന്നത്‌.."

ദീര്‍ഘകാലം തമിഴ്‌നാട്ടിലായിരുന്നതുകൊണ്ടാവും മൂത്തമ്മയുടെ മലയാളം തമിഴ്‌ കൂട്ടിക്കലര്‍ത്തിയായിരുന്നു. കത്തിന്റെ അവസാന ഭാഗത്ത്‌ എന്നെയും സഹോദരിമാരെയും കുറിച്ചുള്ള പതിവ്‌ അന്വെഷണം ഇങ്ങിനെയിരിക്കും-

"മനോജിയും മോളിയും ബേബിയും നന്നായിട്ട്‌ പഠിക്കുന്നുണ്ടല്ലോ"

മനോജ്‌ എന്ന എന്നെ ഇപ്പോഴും മൂത്തമ്മ "മനോജി" എന്നേ വിളിക്കൂ.

ബോംബെയിലുള്ള ഞങ്ങളുടെ മാമന്റെ (അമ്മയുടെ സഹോദരന്‍) കത്തുകള്‍ തുടങ്ങുന്നതിങ്ങനെ -

"സതിയും കുമാരനും മക്കളും വായിക്കുവാന്‍ ജേഷ്ഠന്‍ ദാമു എഴുതുന്നത്‌...."

രാജ്യത്തിനകത്തും പുറത്തുമായി ജീവിക്കുന്ന അഛന്റെ വന്‍ കുടുംബത്തിലെ അംഗങ്ങള്‍ പലരും എഴുത്ത്‌ തുടങ്ങിയിരുന്നതിങ്ങനെ -

"ബഹുമാനപ്പെട്ട അമ്മാവനും അമ്മായിയും മക്കളും അറിയാന്‍..."

ജോലി തേടി നാടുവിട്ടപ്പോള്‍, അഛനെനിക്കെഴുതിയിരുന്ന കത്തുകളിളുടെ തുടക്കം ഇങ്ങിനെയയായിരുന്നു-

പ്രിയ മകന്‍ മനോജിനു.....

ആ ഇളം നീലനിറത്തിലുള്ള ഇന്‍ലാന്റ്‌ ലെറ്ററിലായിരുന്നു അകലങ്ങളിലായി ചിതറിക്കിടന്നിരുന്ന കുടുംബബന്ദങ്ങള്‍ കോര്‍ത്തിണക്കിയിരുന്നത്‌. പരിഭവങ്ങളും പിണക്കങ്ങളും സുഖാനവെഷണങ്ങളും കൈമാറിയിരുന്നത്‌...

വിദേശത്ത്‌ നിന്നും സ്വദേശത്ത്‌ നിന്നും വരുന്ന പോസ്റ്റല്‍ കവറുകളിലെ സീല്‍ പതിഞ്ഞ സറ്റാമ്പുകള്‍ പറിച്ചെടുത്ത്‌ പഴയ നോട്ട്‌ പുസ്തകതാളുകളില്‍ ഒട്ടിച്ച്‌, ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ മല്‍സരിച്ചു. ഗള്‍ഫില്‍ കുടുംബക്കാരുള്ള കുട്ടികളുടെ കയ്യിലെ പരുന്തിന്റെയും താടിവച്ച ഷെയ്ക്കിന്റെയും ചിത്രങ്ങളുള്ള സറ്റാമ്പുകള്‍ നോക്കി മറ്റുള്ളവര്‍ അസൂയപ്പെട്ടു.

പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴണു സുഹ്രുത്തുകള്‍ക്ക്‌ എഴുതാന്‍ തുടങ്ങുന്നതും, സ്വന്തം പേരില്‍ കത്തുകള്‍ കിട്ടാന്‍ തുടങ്ങുന്നതും. ( പ്രീ ഡിഗ്രി പുതിയ തലമുറയ്ക്‌ അന്യമാണു. ആവര്‍ക്ക്‌ പ്ലസ്‌-2). 84-86 കാലഘട്ടം. അത്‌ പിന്നീട്‌ കലാലയ ജീവിതം മുഴുവന്‍ കഴിഞ്ഞും കുറച്ചു കാലം കൂടെ നീണ്ടു.

അതിനും മുമ്പേ ഞനൊരു ഹംസമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയ ലേഖനം കൈമാറാന്‍ ഞാന്‍ നിയോഗപ്പെട്ടു. കക്ഷിക്ക്‌ കൈമാറാന്‍ പോകും മുമ്പേ ഞാനത്‌ പൊട്ടിച്ച്‌ വായിച്ചു. അതായിരുന്നു ഞാന്‍ വായിച്ച ആദ്യ പ്രണയ ലേഖനം.

ഒരു ദയനീയ പരാജയമായിരുന്നു, ആ ഉദ്യമം. കൈമാറ്റം നടന്നില്ല എന്നുമാത്രമല്ല എന്റെ വീട്ടില്‍ അറിയിക്കുമെന്ന് കൂടെ എന്റെ വീട്ടുകാരെ അറിയാമായിരുന്ന ആ ചേച്ചി എന്നെ ഭീഷണിപ്പെടുത്തി. കത്തേല്‍പ്പിച്ച ചേട്ടനോട്‌ കൊടുത്തെന്ന് കള്ളം പറാഞ്ഞ്‌ ഞാനാകത്ത്‌ എന്റെ സ്വകാര്യ ശേഖരത്തിലേക്ക്‌ മാറ്റി.

പിന്നീടങ്ങോട്ട്‌ എത്ര എത്ര കത്തുകള്‍, കൂട്ടുകാര്‍, സംഭവങ്ങള്‍..

കോളേജ്‌ പഠനം മുഴുവനാക്കും മുമ്പേ കുടുംബ ഭാരം വലിക്കാന്‍ ബഹറിനിലേയ്ക്‌ പോയ മുസ്തഫ, അവിടെ നിന്നും എഴുതിയ മണല്‍ക്കാറ്റിന്റെ ചൂരുള്ള കത്തുകള്‍...

ഗള്‍ഫിലെ ഏകാന്തതയില്‍ അവന്‍ രണ്ടാമൂഴവും നാലുകെട്ടും വായിച്ച്‌ എം.ടി യ്ക്‌ സ്ഥിരമായി എഴുതി തുടങ്ങി, ഒടുവില്‍ എംടി അവനു അയക്കാറുള്ള മറുപടികത്തുകള്‍...

കോളേജ്‌ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന പ്രകാശന്‍ പിന്നീട്‌ ഒരു കടമ തീര്‍ക്കാനെന്നവണ്ണം കുറച്ചു കാലം എഴുതികൊണ്ടിരുന്ന മൂന്ന് നാലുവരിക്കത്തുകള്‍...

ഒരു വിവരവുമില്ലാതെ വയനാടന്‍ കാടുകളിലെങ്ങോ മറഞ്ഞ അവന്റെ വിവരങ്ങള്‍ അന്വേഷിക്കുവാന്‍ എപ്പോഴും എഴുതിയിരുന്ന അവന്റെ കോളെജ്‌ പ്രണയത്തിലെ നായിക..

ഒരു കത്തെഴുതാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവത്ത ഹരീഷ്‌ വെറുതെ എഴുതിയ കത്തുകള്‍..

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ്‌ കുമാര്‍ അയച്ച എഴുത്തുകള്‍...

ഒരു ഗുരുനാഥന്‍ എന്നതിലുപരി എന്നും വഴികാട്ടിയും സുഹ്രുത്തുമായിരുന്ന ബാലചന്ദ്രന്‍ മാസ്റ്റര്‍ അയച്ച ദീര്‍ഘമായ കത്തുകള്‍..

ഏന്നും കണ്ടിരുന്ന, ഒരുമിച്ച്‌ പഠിച്ച്‌ കളിച്ച്‌ ഒരിക്കലും കത്തെഴുതേണ്ടിയിരുന്നില്ലാത്ത, വീട്ടിനടുത്ത്‌ തന്നെയുള്ള സുരേഷ്‌, ടി.ടി.സി യ്ക്ക്‌ കോട്ടയത്തേക്ക്‌ പോയപ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ എഴുതി, ഒടുവില്‍ എല്ലവരെയും കബളിപ്പിച്ച്‌ ദേവലോകത്തേയ്ക്‌ മടങ്ങിപ്പോയപ്പോള്‍ നീറുന്ന ഒരോര്‍മ്മക്കുറിപ്പായി ബാക്കിയായ എഴുത്തുകള്‍...

നേരം പോക്കിനായിരിക്കും, കുറെക്കാലം വിളിക്കുകയും, എഴുതുകയും ഒടുവില്‍ പിരിയുകയും ചെയ്ത അജ്ഞാതയായ പെണ്‍കുട്ടിയെഴുതിയ കത്തുകള്‍...

ആളറിയിക്കാതെ പ്രണയിനിക്കായെഴുതിയ കത്തുകള്‍, ആളറിഞ്ഞപ്പോള്‍ മറുപടിക്കായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്‌...
വിരഹം..ദുഖം..

കത്തുകളെപ്പറ്റി ഇനിയുമേറെ പറയാനുണ്ട്‌
(അതിലേറെ കേള്‍ക്കാനും കൗതുകം)

നവനാസികള്‍...!?

ഇവര്‍ക്കെന്തുപറ്റീ? നമ്മുടെ രാജ്യത്തിലും നവനാസികള്‍ ഉണ്ടൊ? അതോ ഇവരിതു വെറുതെ കാപ്പികടയ്ക്കൊരു സൌജന്യ പരസ്യത്തിനായി വേണ്ടി മാത്രം ചെയ്ത്തതാണോ?എന്തായാലും ഇതു നന്നായില്ല.



ചിത്രത്തിനു കടപ്പാട്‌: സി വയേര്‍ഡ്‌ ന്യൂസ്‌

വാര്‍ത്താ ലിങ്ക്‌

കൈരളി ടി.വി.യില്‍

ഈ ആഴ്ചമുതല്‍ കൈരളി ടി.വി.യില്‍ അമേരിക്കയില്‍നിന്നും ഉള്ള ന്യൂസ്‌ സെഗ്മെന്റില്‍ ഞാന്‍ ബ്ലോഗും വിക്കിയും ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ്‌ പബ്ലിഷിങ്ങിനെ പറ്റി പറയുന്നുണ്ട്‌.

എന്റെ സഹപാഠിയും സുഹൃത്തും ബ്ലോഗ് വായനക്കാരനും ഒക്കെയായ അരുണ്‍ ആണ്‌ ഇതിന്റെ പിന്നില്‍. കുറേ നാളായി ഷൂട്ടിംഗ്‌ ഒക്കെ കഴിഞ്ഞിട്ട്‌. വെളിച്ചം കാണുന്നത്‌ ഇപ്പോഴാണ്‌ എന്ന്‌ മാത്രം.

വിക്കിയില്‍ എഴുതിവച്ച ലേഖനങ്ങള്‍ കണ്ണും പൂട്ടി വായിക്കുകയാണ്‌. കുറച്ച്‌ സ്ക്രീന്‍ഷോട്ടുകളും ഉണ്ടാവും. ആദ്യമേ പറയാം; വലിയ പ്രതീക്ഷവേണ്ട. സംശയമുള്ളവര്‍ കണ്ടുതന്നെ അറിയൂ.

നാട്ടിലെ സമയം ഞായര്‍ രാവിലെ 6:30-നും തിങ്കള്‍ 8:30-ഉം ആണ്‌ സംപ്രേക്ഷണം. മൂന്നോ നാലോ ആഴ്ച ഉണ്ടാവും എന്ന്‌ തോന്നുന്നു.

Friday, August 25, 2006

‘പനി‘

സച്ചിദനന്ദന്റെ ‘പനി’ എന്ന കവിതയുടെ കൊപ്പി ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ ഒന്ന് സഹയിക്കാമൊ,
പൊസ്റ്റായൊ കമന്റായൊ മതി,
അല്ലെങ്കില്‍ ഇമെയില്‍ ചെയ്താലും മതി,
email. abdusown@hotmail.com

നന്ദി.

നന്ദി.... ദേവാ..

അംഗത്വ ക്ഷണപത്രിക കിട്ടി. വളരെ നന്ദി.

Thursday, August 24, 2006

ആന-ഉറുമ്പ്

എനിക്ക് ഭയങ്കര ഇഷ്ടാ ഈ ആന-ഉറുമ്പ് തമാശകള്‍...
ഈയിടെ കേട്ട രണ്ടെണ്ണം പറയാം. നിങ്ങളെല്ലാരും കേട്ടിരിക്കും.എന്നാലും പോസ്റ്റുന്നു.
പുതിയത് വല്ലതും കിട്ടിയാല്‍ എന്നോട് കൂടെ ഒന്ന് പറയണേ പ്ലീസ്...പഴയതും സമയമുണ്ടെങ്കില്‍ ഒന്നെഴുതൂ.



ഉറുമ്പുകള്‍ ഒരു പുഴയില്‍ കൂട്ടമായി നീന്തിക്കുളിച്ചുകൊണ്ട് നിന്നിരുന്നപ്പോള്‍ ഒരാന വന്ന് മലക്കം മറിഞ്ഞു പുഴയിലേക്കൊരു ഡൈവ് നടത്തി.
ഭയങ്കര തിരമാലയുണ്ടായി വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന ഉറുമ്പുകളൊക്കെ കരക്കടിഞ്ഞു.
‘ദെന്താപ്പോ സംഭവിച്ചേ” എന്ന് വണ്ടറടിച്ച് കരയിലടിഞ്ഞ ഉറുമ്പുകള്‍ പുഴയിലേക്ക് നോക്കിയപ്പോള്‍ ആനയതാ പുഴയില്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു. ആനയുടെ തലക്ക് മേലെ, കരക്കടിയാത്ത ഒരു ഉറുമ്പ് എങ്ങനെയോ പറ്റിപ്പിടിച്ചിരിക്കുന്നു.
കുളി മുടങ്ങിയതിന്റെ കാര്യം മനസ്സിലായ കരയില്‍ നിന്നിരുന്ന ഉറുമ്പുകള്‍ കോപം കൊണ്ട് ജ്വലിച്ചു.
ആനയുടെ തലയില്‍ ഇരിക്കുന്ന ഉറുമ്പിനോട് കരയില്‍ നില്‍ക്കുന്ന ഉറുമ്പുകള്‍ , ആനയെച്ചൂണ്ടിക്കൊണ്ട് ഒരുമിച്ച് അലറി.
എന്താ അലറിയത്?


“മുക്കിക്കൊല്ലടാ അവനെ! “

******************************************

നാലുറുമ്പുകള്‍ പട്ട തിന്നുകൊണ്ടിരുന്ന ഒരാനയെ കണ്ടു.
ഉറുമ്പ് ഒന്ന് ; നമുക്കിവന്റെ നാലു കാലും ചവുട്ടി ഒടിച്ചാലോ?
ഉറുമ്പ് രണ്ട് : നമുക്കിവന്റെ തുമ്പിക്കൈ വലിച്ചു പറിച്ചാലോ?
ഉറുമ്പ് മൂന്ന് : അല്ലെങ്കില്‍ നമുക്കിവന്റെ പള്ളേല്‍ കുത്തി കുടല് പുറത്തിട്ടാലോ?
അപ്പോ നാലാമത്തെ ഉറുമ്പ് പറഞ്ഞതെന്ത്?

ഉറുമ്പ് നാല് : ഹ! വിടളിയാ...നമ്മള് നാലു പേരില്ലേ..അവനൊറ്റക്കല്ലേയുള്ളൂ..പാവം ജീവിച്ചു പോയ്കോട്ടെ!

വിവാഹ ക്ഷണ പത്രിക

പ്രിയ ബൂലോഗരേഈ വരുന്ന ചിങ്ങം 25ാ‍ം തീയതി (സെപ്റ്റംബര്‍ 10ം തീയതി) രാവിലെ 10നും 10:45നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഞാന്‍ വിവാഹിതനാവുകയാണ്‌. വധു ലക്ഷ്മിപ്രിയ. നിങ്ങളെ എല്ലാവരേയും കല്യാണത്തിന്‌ ക്ഷണിക്കണമെന്നുണ്ട്‌. പക്ഷേ കല്യാണം വധൂഗ്രഹത്തില്‍ വച്ചായതുകൊണ്ടും ഭാവി അമ്മ്മായിയഛന്റെ ദയനീയ മുഖം ഓര്‍ത്തതുകൊണ്ടും ഞാന്‍ ആ സാഹസത്തിന്‌ മുതിരുന്നില്ല. എല്ലാവരില്‍ നിന്നും ഓണ്‍ലൈനായി വിവാഹ മംഗളങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌

വിധേയന്‍ (പ്രവീണ്‍)

എന്റെ ബൂലോഗ പരമ്പര ദൈവങ്ങളേ കാത്തുരക്ഷിക്കണേ.....

സ്വാഗതക്കമ്മിറ്റിയോഗം കഴിഞ്ഞപ്പോള്‍

















മീറ്റിന്റെ ബാക്കിപാത്രം

സുപ്രഭാതം കയ്യിലുണ്ടോ?

കമലാകുച ചൂചുക കുംകുമതോ
നിയ താരുണി താതുല നീല തനോ.
കമലായത ലോചന ലോകപതേ
വിജയീഭവ വെങ്കട ശൈലപതേ.
ഇതിന്റെ ആഡിയോ കയ്യിലുള്ള ആരെങ്കിലും തന്നു സഹായിക്കുമോ?
bluemoondigital@gmail.com

ആര്‍ക്കൈവ്

അംഗങ്ങളുടെ എണ്ണം കൂടിയപ്പോള്‍ വായിചെത്താന്‍ പറ്റാതയിര്‍ക്കണൂ.
തനി മലയാള്‍ത്തില്‍‍ പൊസ്റ്റുകളുടെ വീക്ലി ആര്‍ക്കൈവോ, മറ്റൊ കിട്ടാന്‍ മര്‍ഗ്ഗമുണ്ടൊ?
പിന്മൊഴികളില്‍ കൂടി വരാംന്നു വെച്ചാല്‍ കമെന്റിന്റെ അതിപ്രളയം ഉള്ള പോസ്റ്റുകള്‍ മത്രമെ കാണുകയുള്ളൂ
അതു പോലെ ക്ലുബിലെ പോസ്റ്റുകളും പ്രതിമാസ ആര്‍ക്കൈവുകളാകിയെങ്കില്‍,പിന്നെടെടുത്തു നോക്കാന്‍ എളുപ്പമായെനെ.

(ഇനിയും വായന അഴ്ചവസാനം ആക്കേണ്ടി വരുമെന്നു, വാതിപഴുതിലൂടെ എത്തി നോക്കുന്ന പണി എന്നോടു പറയണു.
“വായന?”
ആഴ്ചാവസാനം ആയിക്കോ.
“എഴുത്തൊ?“
ഓ ഇതിനെ ആണൊ എഴുത്തെന്നു പറയണെ? ന്നാല്‍ നിര്‍ത്തിക്കോ )

Wednesday, August 23, 2006

കുട്ടനാടന്‍ പുഞ്ചയിലെ

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളെ
കൊട്ടുവേണം കുഴല്‍ വേണം
കുരവ വേണം!
വരവേല്‍ക്കാനാളു വേണം !
കൊടിതോരണങ്ങള്‍ വേണം!
വിജയശ്രീലാളിതരായ്‌
വരുന്നു ഞങ്ങള്‍ !
കറുത്ത ചിറകുവച്ചോ-
രരയന്നക്കിളി പോലെ!
കുതിച്ചു കുതിച്ചുപായും
കുതിര പോലെ!
തോല്‍വി എന്തെന്നറിയാത്ത
തലതാഴ്‌ത്താനറിയാത്ത
“കാവാലം ചുണ്ടനിതാ
ജയിച്ചു വന്നൂ!”
പമ്പയിലെ പൊന്നോളങ്ങള്‍
ഓടിവന്നു പുണരുന്നു !
തങ്കവെയില്‍ നെറ്റയിന്മേല്‍
പൊട്ടു കുത്തുന്നൂ!
തെങ്ങോലകള്‍ പൊന്നോലകള്‍
മാടിമാടി വിളിക്കുന്നൂ!
തെന്നല്‍ വന്നു വെഞ്ചാമരം
വീശിതരുന്നു!
“ചമ്പക്കുളം പള്ളിക്കൊരു
വള്ളംകളിപ്പെരുന്നാള്!”
അമ്പലപ്പുഴയിലൊരു
ചുറ്റുവിളക്ക്‌!
കരുമാടിക്കുട്ടനിന്ന്:
പനിനീര്‍ക്കാവടിയാട്ടം!
കാവിലമ്മക്കിന്നു രാത്രി
ഗരുഡന്‍തൂക്കം‌! (കുട്ടനാടന്‍...)

(സംബ്ബാധനം: വയലാര്‍ ക്യതികള്‍)

അയ്യപ്പപണിക്കര്‍ അന്തരിച്ചു.

മലയാളത്തിന്റെ പ്രിയ കവി അയ്യപ്പപണിക്കര്‍ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കട്ടെ.

കുട്ടനാടന്‍ പുഞ്ചയിലെ...

പ്രിയ ബൂലോഗരേ..
നിങ്ങളെ ഒന്നു കൂടി ഒന്ന് ബുദ്ധിമുട്ടിക്കട്ടേ...

ആരുടെയെങ്കിലും കൈയ്യില്‍
“കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ “
എന്നോ
“കുട്ടനാടന്‍ പുഞ്ചയിലെ കെട്ടുവള്ളം തുഴഞ്ഞപ്പോള്‍” എന്നോ തുടങ്ങുന്ന ആ പാട്ടിന്റെ വരികള്‍ മുഴുവനായും ഉണ്ടോ?
ഉണ്ടെങ്കില്‍ അത് ഒന്നു പോസ്റ്റ് ചെയ്യാമോ?
അല്ലെങ്കില്‍ എനിക്ക് ഒന്ന് അയച്ചു തന്നാലും മതി.
aravind.nairഅറ്റ്gmail.com
ഇവിടെ ഓണത്തിന് ഒറ്റക്ക് ഗ്രൂപ്പ് സോംഗ് പാടാനാ..

പ്ലീസ്..
താങ്ക്സ് അഡ്വാന്‍‌സായി!

ഇന്നത്തെ ചിന്താവിഷയം

ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ് വരും........
ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ “ഫുള്ള്” വരുമോ??????
വേണ്ടാ..... മിനിമം.... ഒരു “പൈന്‍റ്” എങ്കിലും?

ലാലേട്ടന്‍....

വഴിയില്‍ കേട്ടത്

ഇന്‍‌ഡ്യാ മഹാരാജ്യം കാണാന്‍ പുറപ്പെട്ടതായിരുന്നു അമേരിക്കന്‍ ‍സായ്പ്. കഷ്ടകാലം എന്നേ പറയേണ്ടൂ സായ്പ്പിനെ വണ്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ആവതു ശ്രമിച്ചെങ്കിലും പ്രതീക്ഷിക്ക് വഴിയില്ലായിരുന്നു. ഡോക്ടര്‍ സായിപ്പിനോട് പറഞ്ഞു:
“താങ്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല എന്നറിയിക്കുന്നതില്‍ ഖേദമുണ്ട്. പക്ഷെ താങ്കള്‍ക്ക് എന്തെങ്കിലും അവസാനമായി ആഗ്രഹമുണ്ടെങ്കില്‍ അതു സാധിച്ച് തരാന്‍ ഞാന്‍ ഒരുക്കമാണു”.

“ എനിക്ക് ഉര്‍ദു ഭാഷ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്”.സായിപ്പ്.
“ എന്തിനാ ഇപ്പോള്‍ ഉര്‍ദു ഭാഷ പഠിക്കുന്നത്?” .ഡോക്ടര്‍ക്ക് അല്‍ഭുതം.
“ ഞാന്‍ മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവത്തോടും, മാലാഖമാരോടും എനിക്ക് സംസാരിക്കാന്‍ ഉര്‍ദു പഠിക്കണം. ഉര്‍ദു ദൈവഭാഷയാണു”.
“ അതിനു താങ്കള്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ ചെല്ലുമെന്ന് എന്താണു ഉറപ്പ്?. ചെല്ലുന്നത് നരകത്തിലായാലോ?”. ഇന്‍‌ഡ്യാക്കാരനല്ലെ ഡോക്ടര്‍?.കുശുമ്പ് തോന്നാതിരി‍ക്കുമോ?. ഉടന്‍ വന്നു സായിപ്പിന്റെ മറുപടി.

“ പേടിക്കാനില്ല. എനിക്ക് ഇംഗ്ലീഷ് അറിയാം. പോരാത്തതിന് ഞങ്ങളുടെ പ്രസിഡന്റ് വേറൊരു രാജ്യക്കാരന്‍ അവിടെ വരാന്‍ സമ്മതിക്കുകയില്ല. ഇനി അഥവാ വന്നാല്‍ തന്നെ അതു ഞങ്ങളുടെ പ്രസിഡന്റ് നോക്കികൊള്ളും” .

Tuesday, August 22, 2006

രാവണനു പറ്റിയ പറ്റ്‌. .... (രാവണായനം കാണാനില്ല)

എന്റെ ബൂലോഗരെ, ഞാന്‍ നേരത്തേ പറഞ്ഞപോലെ (ആദ്യം അതു മോഹന്‍ലാല്‍ പറഞ്ഞതാണ്‌, ക്ഷമിച്ചുകള). ഞാന്‍ ഈ കടല്‍ തീരത്ത്‌ കക്ക വാരിക്കളിക്കുന്ന ഒരു കുട്ടിയാണ്‌. ഇന്നു പുലര്‍ച്ചെ തുടങ്ങിയതാണ്‌ ഒരു ബ്ലോഗു പ്രസിദ്ധീകരിക്കാനുള്ള ശ്രമം. അങ്ങിനെ ബ്ലോഗര്‍.കോം ല്‍ ലോഗിന്‍ ചെയ്തു (ജി-മെയില്‍ ഐഡി വച്ച്‌). ഒരു ബ്ലോഗും അങ്ങു ബ്ലോഗി, രാവണായനം... നമ്മുടെ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഉപദേശങ്ങള്‍ ശരിക്കും സഹായിച്ചു.

ഭാഗ്യത്തിന്‌ അതങ്ങു കേറി ക്ലിക്കായി. നമ്മുടെ ശ്രീജിത്ത്‌ എനിക്കൊരു സ്വാഗതവും തന്നു "സ്വാഗതം രാവണാ"

വൈകുന്നെരം ബൂലോഗ ക്ലബ്ബില്‍ അംഗമാകനുള്ള ശ്രമം തുടങ്ങി. അതിനായി ക്ലബ്ബില്‍ പോയി രണ്ടു കമന്റും കമന്റി... രാത്രിയായപ്പോള്‍ കണ്ടു നമ്മുടെ ദേവരാഗം ചേട്ടനു മെയില്‍ അയച്ചാല്‍ അംഗത്വത്തിനുള്ള സ്വാഗത പത്രം കിട്ടുമെന്ന്, ഉടനെ കാച്ചി ഒരു മെയില്‍.. കിട്ടി സ്വാഗതപത്രം, രണ്ടു മിനിട്ടിനുള്ളില്‍ (നന്ദി ദേവേട്ടാ). പിന്നെ ആ URL ക്ലിക്കു ചെയ്ത്‌ ലോഗിന്‍ ചെയ്യനുള്ള ശ്രമമായി... നടക്കണില്ല .... തലകുത്തി മറിഞ്ഞുനോക്കി.. രക്ഷയില്ല.... ദേവരാഗം ചേട്ടനെ സഹായത്തിനു വിളിച്ചു. ആളും കുറെ സഹായിച്ചു, അവസാനം മനസ്സിലായി, ജി മെയില്‍ ഐഡി വച്ച്‌ ലോഗിന്‍ ചെയ്താന്‍ പറ്റില്ലെന്ന്... അങ്ങിനെ താഴെ കണ്ട ഒരു ലിങ്കില്‍ ക്ലിക്കുചെയ്ത്‌ ഒരു ബ്ലോഗ്ഗര്‍ ഐഡി സമ്പാദിച്ചു.... ആങ്ങിനെ ഞാനും ക്ലബ്ബില്‍ അംഗമായി....
അങ്ങനെ ലോകം കീഴടക്കിയ സന്തോഷവുമായി ഇരിക്കുമ്പൊളുണ്ടെടാ.... രാവണായനം കാണാനില്ല............ കഷ്ടപ്പെട്ടു നൊന്തു പ്രസവിച്ച ആദ്യ കൃതി.... കാണാനില്ല ....

പിന്നെ രാവണായനം തേടലായി... അപ്പോഴുണ്ടെടാ അവന്‍ മറ്റേ ലോഗിനില്‍ ഇരിക്കുന്നു (gmail login)... ഉടനെ പൊയി അവനെ അങ്ങു ഡിലീറ്റി...... അതേപൊലൊരെണ്ണം ബ്ലോഗ്ഗര്‍ ലോഗിനില്‍ ഉണ്ടാക്കി... കൊള്ളാം ... ഇഷ്ടപ്പെട്ടു..... പക്ഷെ പണിപാളി.. നമ്മുടെ ശ്രീജിത്തിന്റെ സ്വാഗതവും ഡിലീറ്റപ്പെട്ടു..... സോറി ശ്രീജിത്തേ.... എന്നെ ഒന്നുകൂടി സ്വാഗതിക്കണം.... ഒരു തുടക്കക്കാരന്റെ തെറ്റുകളല്ലേ... അങ്ങു ക്ഷമിച്ചേക്കണേ......

വാല്‍ക്കഷ്ണം: ബ്ലോഗാനാഗ്രഹിക്കുന്നവര്‍ ബ്ലോഗ്ഗര്‍ ഐഡി ഉണ്ടാക്കുക. ജി-മെയില്‍ ഐഡി വച്ച്‌ ബ്ലോഗ്ഗറില്‍ ലോഗിന്‍ ചെയ്യരുത്‌.......പണി പാളും.....

പകരം

"ചേട്ടോ... ഊണൊക്കെ കഴിഞ്ഞൊ?"
"ഓ... ഇവിടിപ്പോള്‍ വെപ്പും കുടീം ഒന്നും ഇല്ലെടാ"
"യ്യോ... അതെന്താ? ചേച്ചി വീട്ടില്‍ പോയോ?"
"ഇല്ലെടാ. അങ്ങനെ ആണേല്‍ മനുഷ്യനു മനസ്സമാധാനം എങ്കിലും കിട്ടിയേനേ.
ഇതിപ്പോള്‍, ഞാന്‍ ക്ലബ്ബില്‍ പോയാല്‍ അങ്കം കുറിക്കുന്ന അവള്‍, ഏതോ ക്ലബ്ബില്‍ ചേര്‍ന്നെന്നു."

Monday, August 21, 2006

കൊച്ചി മീറ്റ് അടിച്ചു പിരിഞ്ഞു !!!

ഞായര്‍ 20, 2006

രാവിലെ എഴുന്നേറ്റപ്പോള്‍ത്തന്നെ ആദ്യം മനസ്സിലേയ്ക്ക് അഞ്ചു ബോബി ജോര്‍ജ്ജിനെപ്പോലെ ചാടിവന്നത് ഇന്നു വൈകിട്ട് നടക്കാനിരിക്കുന്ന ഡിസ്ക്കഷനെക്കുറിച്ചായിരുന്നു. എങ്ങനെ ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം നടത്താം, അല്ല ഓണത്തിടയ്ക്കൊരു ബൂലോഗ കൊച്ചി മീറ്റ് നടത്താം എന്നതിനെ പറ്റിയുള്ള ഡിസ്കഷന്‍! ഓ, ആകെ അഞ്ചാറുപേര്‍ കൂടിയൊരു ചര്‍ച്ച. എക്സ്പെക്ടഡ് മെമ്പേഴ്സ് - കൊച്ചിയിലെ പുലികളായ അതുല്യേച്ചി, ഇക്കാസ് & വില്ലൂസ്, പച്ചാളം, രാ‍ജമാണിക്യം. ഇന്നലെ പ്ലാന്‍ ചെയ്തതനുസരിച്ച് ഇന്നു വൈകുന്നേരം എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിനു മുന്നില്‍ എല്ലാവരും തമ്മില്‍ കണ്ടുമുട്ടാമെന്നായിരുന്നു. പിന്നീടെപ്പോഴോ ഇക്കാസ് വിളിച്ചു. മീറ്റിംഗ് അതുല്യേച്ചിയുടെ ഫ്ലാറ്റിലാക്കി, വൈകിട്ട് 5 മണിക്ക് കച്ചേരിപ്പടി ജംഗ്ഷനില്‍ കാണാമെന്നുറപ്പിച്ചു.

അങ്ങിനെ ഉച്ച തിരിഞ്ഞ് ഒരു മൂളിപ്പാട്ടുപോലും മൂളാതെ ഞാനിങ്ങനെ മടിപിടിച്ചിരിക്കുമ്പോള്‍ മൊബൈല്‍ ഫോണിനൊരിളക്കം. ശ്ശെടാ! ഇവള്‍ക്കിപ്പോ ന്താ ഈ നേരത്തൊരിളക്കം ന്ന് അമാന്തിച്ച് ചെന്നു ഫോണ്‍ എടുത്തപ്പോഴല്ലേ ലവള്‍ടെ ഇളക്കത്തിന്റ്റെ ഗുട്ടന്‍സ് പിടികിട്ട്യത്. അങ്ങേത്തലക്കല്‍ കുറുമാന്‍ജി. ‘എടാ നീ ഇപ്പത്തന്നെ ഒട്ടും ടൈം വേസ്റ്റാക്കാണ്ട് ഇന്റ്റര്‍നാഷണല്‍ ഹോട്ടലിലെ ബാറിലെത്ത്’ ഡിം ഫോണ്‍ ഡിസ്കണക്ട്!

ടൈം ഒട്ടും വേസ്റ്റാക്കാ‍നുണ്ടായിരുന്നില്ല. പുലിപ്പള്‍സര്‍ ഇന്റ്റര്‍നാഷണല്‍ ഹോട്ടലിനെ ലക്ഷ്യമാക്കി കുതിച്ചു. വെറും പത്തേപത്തുമിനിറ്റേ എടുത്തുള്ളു വിശ്വാമിത്രന്റ്റെ തപസ്സിളക്കിയ മേനകയെപ്പോലെ എന്റ്റെ മൊബൈല്‍ ഫോണിനെയിളക്കിയ ആ ഫോണ്‍കാളിന്റ്റെ ഉറവിടസ്ഥാനത്തെത്താന്‍.

ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ബാറിലേക്ക് നടന്നു. ആള്‍ എങ്ങിന്യാവും ഇരിക്കുക, തലയ്ക്കു നല്ല മിനുസം ഉണ്ടെന്നത് അദ്ദേഹത്തിന്റ്റെ പ്രൊഫൈലില്‍ നിന്നും മനസ്സിലായിട്ടുണ്ട്. പിന്നെ ഒരു കിടിലന്‍ ബുള്‍ഗാനും. ബാറിലെ ഓരോ തലയും ചെക്ക് ചെയ്ത് (ഒന്നിനും നേരത്തെ പറഞ്ഞതുപോലെയുള്ള മിനുസം അശ്ശേഷമില്ല) അവസാനം ഒരൊഴിഞ്ഞമൂലയില്‍ അതായിരിക്കുന്നു മ്മടെ അണെക്സ്പെക്റ്റഡ് ഗസ്റ്റ്!

കുശലം പറഞ്ഞു തുടങ്ങിയതിന്റ്റൊപ്പം കള്ളുകുടിയും തുടങ്ങിയത് യാദൃശ്ചികം മാത്രം. ബാറല്ലേ അവിടിരുന്ന് ജ്യൂസ് കുടിക്കുന്നത് മോശമല്ലേ. ആ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് അങ്ങിനെ സംഭവിച്ചതെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.

അങ്ങിനെ ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും ബ്ലോഗുവിശേഷങ്ങളും ടച്ചിംഗ്സും ഒഴിഞ്ഞ ഗ്ലാസ്സുകള്‍ നിറച്ചും ഇരിക്കുമ്പോള്‍ ദാണ്ടേ വരുന്നു ഇക്കാസും വില്ലൂസും. ഇനിയുമെത്താത്ത പച്ചാളവും രാജമാണിക്യവും ഉടനെ തന്നെ എത്തിച്ചേരുമെന്ന് ഇക്കാസിന്റ്റെ സോണി എറിക്സ്ണ്‍ അനൌണ്‍സ് ചെയ്തു. വന്നപാടെ ഇക്കാസ് രണ്ടെണ്ണം പോരട്ടെയെന്ന് ബെയററോട് വിളിച്ചു പറയുന്നുണ്ടായിരുന്നുവോ? വില്ലൂസ് ഒരു അസ്സല്‍ നോണ്‍ മദ്യപാനിയായിരുന്നതിനാ‍ല്‍ അദ്ദേഹം ഏതോ പഴച്ചാറ് നുണഞ്ഞിരുന്ന് ഞങ്ങളുടെ വാചകക്കസര്‍ത്തില്‍ പങ്കുചേര്‍ന്നു. ഇതിനിടെ ഇക്കാ‍സ് ഒരു പ്രഖ്യാപനവും നടത്തി. ഇതൊക്കെത്തന്നെയാണ് നമ്മുടെ കൊച്ചി മീറ്റ്.

ഇടക്കിടെ അതുല്യേച്ചി കാര്യങ്ങളുടെ നീക്കുപോക്ക് വിളിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങിനെ മീറ്റ് പൊടിപൊടിച്ച് കൊണ്ടിരിക്കുമ്പോള്‍ പച്ചാളത്തിന്റ്റെ കാള്‍. ഇക്കാസ് ഹലോ പറയുന്നതിനൊപ്പം ‘ഞാനിവിടെത്തന്നെയുണ്ട്’ എന്നൊരു ശബ്ദം. ഇത്ര സൌണ്ട് ക്ലാരിറ്റിയുള്ള സ്പീക്കര്‍ ഫോണോ ഇക്കാസിന്റ്റേതെന്നു വിചാരിച്ചിരിക്കുമ്പോള്‍ അതാ ഒരു കൊച്ചു പയ്യന്‍സ് ഞങ്ങളുടെ മുന്നില്‍. ‘ഞാനാണ് പച്ചാളം’. ഞങ്ങള്‍ പ്രതീക്ഷിക്കാത്ത രൂപം ഭാവം!

ഉടനെ കുറുമാന്‍ജിയുടെ വക ചോദ്യം ഒരു ശരം കണക്കേ... ഞങ്ങള്‍ക്കത് ഒരുപാട് നേരം ചിരിക്കാനുള്ള വക നല്‍കി. “എവട്ര നിന്റ്റെ സ്ക്കൂള്‍ ബാഗ്. സെക്യൂരിറ്റിക്കാരന്‍ നിന്നെയെങ്ങനെ കടത്തിവിട്ട്രാ”.

അവസാനം രാജമാണിക്യവും എത്തിച്ചേര്‍ന്നു. ചര്‍ച്ചയ്ക്കു മൂര്‍ച്ച കൂടി. അതുല്യേച്ചി ഒരു ഓര്‍മ്മപ്പെടുത്തലെന്നോണം ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു. കുറുമാന്‍ജി പെഗ്ഗ് വീണ്ടും പറയുന്നതിനിടെയ്ക്കെപ്പോഴോ വിശാലേട്ടനെയും വിളിച്ചു കൊതിപ്പിക്കുന്നുണ്ടായിരുന്നു. എടാ ഇവിടെ കൊച്ചി മീറ്റ് നടന്നുകൊണ്ടിരിക്കുകയാട്ട്രാ. അപ്പോ വിശാലേട്ടന്റ്റെ ശബ്ദം സ്പീക്കറിലുടെ... ആ പിള്ളാരെക്കൂടെയെന്തിനാ...

ബാറിനകത്തെ മീറ്റ് അവസാനിപ്പിച്ച് 4 ബൈക്കുകളില്‍ ഒരു ജാഥ കണക്കേ അതുല്യേച്ചിയുടെ ഫ്ലാറ്റിലേക്ക് നാടുവാഴികള്‍ എന്ന സിനിമയില്‍ മോഹന്‍ലാലും കൂട്ടരും ബൈക്കുകളില്‍ പാട്ടും പാടി ചെത്തിയ പോലെ, വളഞ്ഞ് പുളഞ്ഞ് മെയിന്‍ റോഡുകളും ഇടവഴികളും താണ്ടി അതുല്യേച്ചിയുടെ ഫ്ലാറ്റിനു മുന്നില്‍ ഫുള്‍സ്റ്റോപ്പിട്ട് നിന്നു. 4 ബൈക്കുകള്‍ ഒരുമിച്ച് റാലികളില്‍ മാത്രം കണ്ടതുകൊണ്ടാണോന്നറിയില്ല അവിടെ മുറ്റത്തു നിന്നിരുന്ന ക്ടാങ്ങളില്‍ ആരോ ചോദിക്കുന്നുണ്ടായിരുന്നു. എടാ ഇന്നു റാലിയുണ്ടോ...

ഫ്ലാറ്റിനു മുന്നില്‍ത്തന്നെ അതുല്യേച്ചി ഞങ്ങളെക്കാത്തു നിറഞ്ഞ ചിരിയോടെ നില്‍പ്പുണ്ടായിരുന്നു, ഒപ്പം അപ്പുവും. ഞങ്ങള്‍ ഓരൊരുത്തര്‍ ഒരോ കസേരയുമായി വിശാലമായ ടെറസ്സിലേയ്ക്ക്...

ആ സായാഹ്നത്തിലെ ഇളം കാറ്റേറ്റ് അഞ്ചാറ് ബ്ലോഗര്‍മാരും ഞങ്ങള്‍ക്കു കൂട്ടായി അതുല്യേച്ചിയുടെ പലഹാരങ്ങളും. പലഹാരങ്ങളില്‍ ചിലതിന്റ്റെ പേരറിയാത്തതിനാല്‍ മീറ്റില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍ അതു കമന്റ്റിലൂടെ അറിയിക്കുമെന്ന് കരുതുന്നു. കൂട്ടത്തില്‍ പരിപ്പുവട മാത്രം എനിക്ക് അറിയാവുന്നതുള്ളൂ. .

അതുല്യേച്ചിയുടെ കൈകൊണ്ടുണ്ടക്കിയ രുചിയേറിയ പലഹാരങ്ങള്‍ കഴിച്ചും വിശേഷങ്ങള്‍ പരസ്പരം പങ്കുവച്ചും ഫോട്ടോസെടുത്തും ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. ഇക്കാസും വില്ലൂസും അവരുടെ വഴിക്കും പച്ചാളം പച്ചാളത്തേക്കും യാത്രയായി. ബാക്കിയായ് ഞാനും കുറുമാന്‍ജിയും രാജമാണിക്യവും. സമയം ഏതാണ്ട് 8 കഴിഞ്ഞിരുന്നു. കുറുമാന്‍ജി യെ തൃശ്ശൂര്‍ ബസ്സില്‍ കയറ്റിവിടാന്‍ ഞങ്ങള്‍ നേരെ എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡിലേക്കു വച്ചുപിടിച്ചു.

അവിടെ വച്ചാണ് മേല്‍പ്പറഞ്ഞ ടൈറ്റിലിനാസ്പദമായ സംഭവമുണ്ടായത്. ബസ്സ് കയറാന്‍ സ്റ്റാന്‍ഡിലെത്തിയ കുറുമാന്‍ജിയും ബസ്സ് കയറ്റാന്‍ പോയ ഞാനും രാജമാണിക്യവും സ്റ്റാന്‍ഡിലേക്ക് കയറാതെ തൊട്ടടുത്തുള്ള ലൂസിയ ബാറിലേക്ക് കയറിയത് ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ഇപ്പോഴും...

പത്തുപത്തരയോടെ ഞങ്ങള്‍ ബെയററോട് റ്റാറ്റാ പറഞ്ഞിറങ്ങി. സ്റ്റാന്‍ഡില്‍ നിന്നും കുറൂന് പോവേണ്ട റൂട്ടിലേയ്ക്കുള്ള ബസ് ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു. കുറുമാന്‍ജി ബൈ പറഞ്ഞ് അതില്‍ ചാടിക്കയറി. ബസ്സ് ടിംഗ് ടിംഗ് അടിച്ച് അകന്നകന്ന് പോയപ്പോള്‍ രാജമാണിക്യം എന്നോട് ചോദിച്ചു, നിക്കേ എന്താടാ കുറുമാന്‍ജി ബസ്സില്‍ക്കയറാന്‍ നേരം വിളിച്ചു പറഞ്ഞത്. ഞാന്‍ രാജമാണിക്യത്തിന്റ്റെ ചെവിയില്‍ മെല്ലെ മന്ത്രിച്ചു... കൊച്ചി മീറ്റ് അടിച്ചു പിരിഞ്ഞു.

മീറ്റ് ഫോട്ടോസ് ഇവിടെ

ക്ലബ്ബിന്റെ റോള്‍

ക്ലബ്‌ എന്താണ്‌, എന്തിനാണ്‌, ആരുടേതാണ്‌ എന്ന് ആകെ ഒരു കണ്‍ഫ്യൂ ചിലര്‍ക്ക്‌ ആയിപ്പോയെന്ന് മനസ്സിലായി. എന്നാലാവും വിധം (ഒരിക്കല്‍ കൂടി) വിവരിച്ചു നോക്കാം.

എന്താണ്‌ ക്ലബ്ബ്‌? എന്തിനാണ്‌ ക്ലബ്ബ്‌?
ആദ്യമായി, ബൂലോഗത്ത്‌ അവതരിക്കാന്‍‌ അംഗത്വമൊന്നും വേണ്ടാ, ക്ലബ്ബില്‍ മെംബര്‍ ആണെന്നും അല്ലെന്നും ഉള്ളത്‌ ഒരു വത്യാസവും ആരുടെയും "സ്റ്റാറ്റസ്‌" നു ഉണ്ടാക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ബ്ലോഗിനു ഒരു സ്വഭാവരീതി, കണ്ടന്റ്‌ ആറ്റ്രിബ്യൂട്ട്സ്‌ അങ്ങനെ ഓരോ നിബന്ധനകളും ക്വാളിറ്റി/ എലിജിബിലിറ്റി ചെക്ക്‌ ലിസ്റ്റും സ്വയം ഉണ്ടാക്കി വച്ചിട്ടുണ്ട്‌. അതിനാല്‍ ഒരുപാടു കാര്യങ്ങള്‍ വയലില്‍ കള പോലെ പോസ്റ്റിലും കമന്റിലും വരുന്നത്‌ ആ വ്യക്തിയുടെ ബ്ലോഗിന്റെ ക്വാളിറ്റിയെയും വായിക്കുന്ന ആളിനു അതിന്റെ കണ്ടന്റിനെക്കുറിച്ചുള്ള പ്രതീക്ഷയേയും മോശമായി ബാധിക്കുന്നു.

ഇത്തരത്തിലുള്ള പോസ്റ്റുകള്‍, കമന്റുകള്‍, ഒഫ്‌ ടോപ്പിക്കുകള്‍, ന്യൂസ്‌, ചെറു തമാശകള്‍ ഒക്കെ ഇങ്ങോട്ടു വെട്ടിത്തുറന്നു വിട്ട്‌ വ്യക്തികളുടെ ബ്ലോഗിന്റെ ഗുണനിലവാരം സൂക്ഷിക്കുന്ന ബൂലോഗ അഴുക്കുചാല്‍ അല്ലെങ്കില്‍ റെഫ്യൂസ്‌ ബിന്‍ ആണ്‌ ക്ലബ്‌.

ഇന്നതേ എഴുതൂ അല്ലെങ്കില്‍ ഇന്ന നിലവാരത്തിലുള്ളതേ എഴുതൂ എന്ന് തീരുമാനിച്ചവര്‍ക്കേ ക്ലബ്ബ്‌ വേണ്ടൂ. അവരുടെ ഇന്‍ഫീരിയര്‍ പ്രൊഡ്യൂസ്‌ ആരും കാണാതെ മരിച്ചു പോകാതിരിക്കാനും പിന്നെ നല്ലൊലളവ്‌ സോഷ്യന്‍ ഇന്റെറാക്ഷന്‍ നടത്താനും ക്ലബ്ബ്‌ ഉപകരിക്കുന്നു.

"മൂന്നു മിനുട്ടില്‍ താഴെ സമയമെടുത്ത്‌ എഴുതുന്നത്‌ ഇടാന്‍" ഉള്ള സ്ഥലം എന്നാണ്‌ സിബു ക്ലബ്ബിനെ നിര്‍വ്വചിച്ചത്‌.

ആരുടേതാണ്‌ ക്ലബ്ബ്‌?
ആരുടേതുമല്ല, ആരും ആരുമല്ല എന്ന തത്വത്തിലേ ക്ലബ്ബ്‌ നിലനില്‍ക്കൂ. മിക്കവാറും എല്ലാ പഴയ എഴുത്തുകാരും ബ്ലോഗ്‌ അഡ്മിന്മാരാണ്‌ ഇവിടെ അവര്‍ക്കാര്‍ക്കും മെംബര്‍ഷിപ്‌ ഗ്രാന്റ്‌ ചെയ്യാം. എന്നു വച്ച്‌ അവര്‍പരമാവധി ഇവിടെ മോഡറേറ്റ്‌ ചെയ്യാനോ ഇടപെടാനോ ശ്രമിക്കാതിരിക്കുന്നെന്നാണ്‌ എനിക്ക്‌ മനസ്സിലായത്‌, സ്വന്തമായി ഒരു ബ്ലോഗ്‌ നല്ലപോലെ നടത്തിക്കൊണ്ട്‌ പോകാവുന്ന ആര്‍ക്കും ഇവിടെയും നല്ലപോലെ പോസ്റ്റാനാകും, പിന്നെ എന്തിനു മോഡറേറ്റര്‍?


ബൂലോഗ കൂട്ടായ്മ എന്നാല്‍ ക്ലബ്ബ്‌ ആണോ?
അല്ലേയല്ല. ബൂലോഗ കൂട്ടായ്മ എന്നാല്‍ ഒരു ഉടമ്പടിയും അംഗത്വ രശീതിയും വേണ്ട ഒന്നുമല്ല, മലയാളം ബ്ലോഗര്‍മാരെയെല്ലാം വിളിക്കുന്ന ഒരു കളക്റ്റീവ്‌ പേരു മാത്രമാണ്‌.

തനിമലയാളം, പിന്മൊഴി എന്നിവയില്‍ നിങ്ങളുടെ പോസ്റ്റുകളും കമന്റുകളും വരുന്നതുമായും ക്ലബ്ബിനു ബന്ധമൊന്നുമില്ല. സ്വന്തം ബ്ലോഗിലെ പോസ്റ്റ്‌ ഇവിടെയും ഇട്ടാല്‍ അതു രണ്ടു പോസ്റ്റ്‌ ആകുന്നു. ആര്‍ എന്തു പോസ്റ്റ്‌ ഇട്ടാലും അത്‌ ഒരു സംവിധാനവുമില്ലാതെ തനിമലയാളം ലിസ്റ്റ്‌ ചെയ്യുന്നുണ്ട്‌. ഇനി അത്‌ എല്ലാവരേയും അറിയിക്കുവാനാണെങ്കില്‍ ബ്ലോഗ്‌ സെന്‍ഡ്‌ അഡ്രസ്സ്‌ പിന്മൊഴികളുടെ ജീമെയില്‍ അഡ്രസ്സിലേക്ക്‌ ബ്ലോഗ്‌ സെന്‍ഡ്‌ വച്ചാല്‍ മതിയല്ലോ.


ആര്‍ക്ക്‌ മെംബര്‍ ആകാം ഇവിടെ? ആരൊക്കെയാണ്‌ ഇപ്പോഴത്തെ
മെംബര്‍മാര്‍?
നൂറില്‍ പുറത്ത്‌ മെംബര്‍മാര്‍ ഇപ്പോഴുണ്ട്‌, പലരും പ്രൊഫൈലില്‍ ക്ലബ്ബിന്റെ അംഗത്വം കാണിക്കാറുപോലുമില്ല, കാരണം ക്ലബ്‌ ഒരു കൂട്ടായ്മയല്ല, ബ്ലോഗുമല്ല.

സ്വന്തം ബ്ലോഗുള്ള ആര്‍ക്കും ഇവിടേയും മെംബര്‍ ആകാം. ആ നിയമം സ്വത്യത്തില്‍ ഒരു ഉപാധിയല്ല, കാരണം സ്വന്തം ബ്ലോഗ്ഗില്‍ ഇടാന്‍ മാത്രമില്ലാത്തത്‌ എന്നു തോന്നുന്നതാണല്ലോ ഇവിടെയിടാറ്‌.

എന്തിടരുത്‌?
അതു തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. ഞാന്‍ ഒരു പോസ്റ്റ്‌ ഇടുമ്പോള്‍ സ്വയം പാലിക്കുന്ന നിയമങ്ങള്‍ ഇതൊക്കെയാണ്‌:

* അശ്ലീലം അസഭ്യം എന്നിവ തീരെ പാടില്ല, മൈനര്‍മാരും വരുന്ന സകുടുംബം ആളുകള്‍ വായിക്കുന്ന സ്ഥലമല്ലേ
*മറ്റുള്ളവരെ- വ്യക്തികളെയോ, സമൂഹത്തെയോ ആക്ഷേപിക്കുന്ന യാതൊന്നും വരരുത്‌ (അങ്ങനെ എന്തെങ്കിലും എന്റെ മറ്റു ബ്ലോഗുകളില്‍ വരുമെന്നല്ല)
*ബാക്കിയുള്ളവരുടെ സമയം പാഴായിപ്പോകുന്ന (എന്ന് എനിക്കു തോന്നുന്ന) ഒന്നും ഇടാറില്ല
* വിലപിടിപ്പുള്ളത്‌ എന്നു തോന്നുന്ന ഒന്നും ഇവിടെയിടാറില്ല - ഇവിടത്തെ പോസ്റ്റുകളുടെ കുത്തൊഴുക്കില്‍ മുങ്ങി പോകും
* സ്വന്തം കൃതികള്‍ക്കുള്ള പരസ്യം.
* തന്റെ ഒരു കൂട്ടുകാരന്‍ ബ്ലോഗ് തുടങ്ങി എന്ന പോസ്റ്റ് (ഇതിന് തനിമലയാളവും പിന്മൊഴികളും പോരേ)

ഞാനും ഇതുപോലെ ഒരു ക്ലബ്ബ്‌ തുടങ്ങിക്കോട്ടെ?
ഒന്നാക്കണ്ട ,ഒമ്പതെണ്ണം തുടങ്ങിക്കോളൂ. ബൂലോഗത്തുദിച്ച സൂര്യനല്ല ക്ലബ്ബ്‌, ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ വെട്ടിയ കൈത്തോടല്ലേ, കൂടുതല്‍ വെട്ടിക്കോളൂ, ഇനിയും വൃത്തിയാകട്ടെ.

ബ്ലോഗുലകം - പത്രവാര്‍ത്ത (മാതൃഭൂമി)












പേജിലേക്ക്‌ ഇവിദെ ക്ലിക്ക്‌ ചെയ്യുക

മൂന്നാമിടം ലക്കം 33 പുറത്തിറങ്ങി

ഉള്ളടക്കം ലക്കം 33 (ആഗസ്റ്റ്‌ 20- 26)

ലിങ്ക്‌ ഇവിടെ>>>>>>
1. സിനിമ നഷ്‌ടപ്പെട്ട റീലുകള്‍/ കമറുദ്ദീന്‍ ആമയം
2. സ്ത്രീ/ദേശം ബാഗ്‌ദാദ്‌ മുതല്‍ പാരീസു വരെ/ അലിയ മംദൂഹ്‌
3. എഡിറ്റോറിയല്‍ പി.കൃഷ്‌ണപിള്ളയുടെ ജീവിതവും ശുചീന്ദ്രം രേഖകളും
ശുചീന്ദ്രം രേഖകള്
4. ‍അമ്മൂമ്മ / ടി.എന്‍.ഗോപകുമാര്‍
5. സഖാവിന്റെ വാച്ചില്‍ സമയമെന്തായി? ഒ.വി.വിജയന്‍
6. അമ്മയുമായി കെണിക്കു പുറത്ത്‌/ സക്കറിയ

7. പൊലീസിന്റെ പുതിയ പാറാവ്‌ ദരിദ്രര്‍ക്കുമേല്‍ കുളമ്പടിക്കുന്ന അധികാരം
8. വരകളുടെ വാരാന്ത്യം
9.കഥ മോഡല്‍ /ജോസഫ്‌ അതിരുങ്കല്‍
10. കഥ ട്രെയിനിംഗ്‌ വീലുകള്‍/ ജേക്കബ്‌ തോമസ്‌
കവിതകള്‍
11. സനയുടെ ഗ്രന്ഥം /അബ്ദുല്‍ അസീസ്‌ മകാലിഹ്‌
12. വാക്കുകള്‍ക്ക്‌ ഒരു പ്രണയ ഗീതം / നാസിക്‌ അല്‍ മലായിക
13. ദുരിതഭാരങ്ങളില്ലാത്ത ഒരാള്‍/ അബ്ബാസ്‌ ബെയ്ദൂന്‍
14. കടവാവലുകള്‍ / സാമി അല്‍ ഖാസിം
15. രക്തസാക്ഷി / സുഹൈര്‍ അബു ഷായെബ്‌

സഹായിക്കൂ

എനിക്ക്‌ പുതിയ പോസ്റ്റിലേക്കു ഫോട്ടോകള്‍ അപ്പ്‌ ലോഡ്‌ ചെയ്യാന്‍ സാധിക്കുന്നില്ല. ഫയല്‍ അപ്പ്‌ ലോഡ്‌ സാധാരണ പോലെ വര്‍ക്ക്‌ ചെയ്യും, അവസാനം Done എന്നൊക്കെ എഴുതി കാണിക്കും. Done ഇല്‍ കുത്തുമ്പോള്‍ Permission Denied എന്നൊന്നു Javascript error വരുന്നു. Parent Window യില്‍ നിന്നാണ്‌ ഈ ബഗ്ഗ്‌ വരുന്നതു, child വിന്‍ഡോ അടഞ്ഞ്‌ പോകുന്നുമുണ്ട്‌!എന്റേതു വിന്‍ഡോസ്‌ എക്സ്പ്‌ പി (Home at Home and Professional at Office) എല്ലാ പാച്ചും ചെയ്തത്‌(even the latest patch that was released last week).
ഇതു പുതിയതായി തുടങ്ങിയ പ്രശ്നം ആണെന്നു തോന്നുന്നു, എന്റെ ഊഹം ശരിയാണെങ്കില്‍ പുതിയ പാച്ചിനു ശേഷം. ഞാന്‍ അവസാനം അപ്പ് ലോഡ് ചെയ്ത്തതു ആഗസ്റ്റ് 14 നാണ്.

ആര്‍ക്കെങ്കിലും ഈ ബഗ്ഗ്‌ ഉണ്ടോ?
ഇതിനു പ്രതിവിധി?
ബ്ലോഗില്‍ അപ്പ്‌ ലോഡ്‌ ചെയപ്പെട്ട പടങ്ങള്‍ കാണാന്‍ വല്ല വകുപ്പുമുണ്ടോ ( Any browsing tool?)??

സഹായിക്കൂ..

Sunday, August 20, 2006

കള്ള നാണയം....

ബൂലോകരേ...“ഗ്ലോബുലകം ഇവിടെ തുടങ്ങുന്നു” എന്ന ലേഖനം മാതൃഭൂമിയില്‍ കണ്ടപ്പോള്‍ അത് നമ്മുടെ കുഞ്ഞു ബൂലോകത്തെ കുറിച്ചാണ് എന്ന ആത്മസുഖത്തില്‍ ഇരിക്കുമ്പോഴാണ് globulakam.blogspot.com എന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടത്. ബൂലോകത്തിന്റെ വല്ല ബ്രാഞ്ചുമായിരിക്കുമെന്നാണ് കരുതിയത്. ഊണ് തയ്യാര്‍ കയറൂ കഴിച്ചുപോകൂ എന്നൊരു ബോര്‍ഡും കണ്ടു(E- മെയില്‍ അയ്ക്കു അംഗമാകൂ എന്ന് മലയാളം.). എന്നാ പിന്നെ കേറി കഴിക്കാമെന്ന് വച്ചൂ.. തലയിട്ടു നോക്കിയപ്പോള്‍ ആകെ ഒരു ഛര്‍‍ദ്ധി മണം. പ്രിയരേ ആ തട്ടികൂട്ടില്‍ വളര്‍‌ത്തവകാശകാരന്‍ എന്ന് അവകാശപ്പെടുന്ന ഗ്ലോബ് അനാഥന്‍ (അന്വാര്‍‌ഥമാകുന്ന പേര്) ഇട്ടിരുന്ന ഒരു കമന്റ് ഞാന്‍ പൊക്കി ബൂലോക സമക്ഷം വെയ്ക്കുന്നു.
അനാഥന്റെ പരിദേവനം.
ബ്ലോഗുലകവും ബൂലോഗ ക്ലബ്ബും തമ്മിലെന്താണ്‌ വ്യത്യാസം ? -
ബൂലോകത്തിന്‌ സ്വന്തമായി ഒരു വ്യക്തിത്വം അവകാശപ്പെടാനുണ്ടൊ, ആര്‍ക്കും ഏത്‌ അസമയത്തും വലിഞ്ഞുകേറി ചര്‍ദ്ദിച്ചു പോകാനൊരിടം എന്നതില്‍ കവിഞ്ഞ്‌? അതൊക്കെയൊന്ന്‌ തൂത്ത്‌വാരിക്കളയാന്‍ പോലും കഴിയാത്ത അവസ്ഥയല്ലേ അവിടെ?

പേര്‌ ബ്ലോഗുലകം എന്നായീന്നേയുള്ളൂ. ഇതും ബൂലോഗം തന്നെ, ബൂലോഗത്തിന്റെ പുതിയൊരു പതിപ്പ്‌. ബ്ലോഗ്‌നാഥന്‌ ഇതിന്റെ അമരക്കാരനാവാനൊന്നും ആഗ്രഹമില്ല. ബൂലോഗത്തിന്റെ പൂമുഖം വരെ വന്നെത്തിച്ചുനോക്കി ഇതിന്റെ ദയനീയാവസ്ഥ കണ്ട്‌ തിരിച്ചു പോകുന്ന അതിധികളൊത്തിരി. അവര്‍ക്ക്‌ സ്വല്‍പ്പ നേരം വിശ്രമിച്ച്‌ കാര്യങ്ങളൊക്കെ മനസ്സിലാക്കി മുന്നോട്ടുള്ള മാര്‍ഗ്ഗം എളുപ്പമാക്കാനും കൂടിയാണീ സദുദ്യമം.

ധ്രുവീകരണമെന്നൊക്കെ പറഞ്ഞ്‌ ആളുകളെ വെറുതെ പേടിപ്പിക്കുന്നതിനുപകരം നന്മയെ ഇരുകൈകളും നീട്ടി സ്വീകരിക്കുക എന്നതല്ലേ മലയാളിത്തം?

വെറുതേ ചര്‍ച്ച ചെയ്ത്‌ സമയം കളയുന്നതിന്‌ പകരം, ഇങ്ങിനെയൊരെണ്ണം തുടങ്ങിയിട്ട്‌ ചര്‍ച്ചയാകാമെന്ന്‌ കരുതി.

അനോണികള്‍ക്ക്‌ പ്രവേശനമില്ല.

---
ബ്ലോഗ്‌നാഥന്‍
---

എങ്ങിനെയുണ്ട് പുതിയ അവതാരത്തിന്റെ കാര്യപരിപാടി... ബൂലോകത്തെയാകെ അടിച്ചുവാരി വൃത്തിയാക്കാന്‍ ഇതാ ഒരു ബ്ലോഗു മുനിസിപാലിറ്റി അവതരിച്ചിരിക്കുന്നു....

ബൂലോകത്തിന്റെ ലാളിത്യവും വിശുദ്ധിയും കണ്ട്, വിശാലേട്ടന്റെ ഭാഷയില്‍ ആകൃഷ്ടനായി വക്കാരിയുടേയും പിന്നെ തമ്മില്‍ അറിയാത്ത ഒത്തിരി ഒത്തിരി സുഹൃത്തുക്കളുടേയും സഹായം കൊണ്ടാണ് ഈ ബൂലോകത്ത് എത്തിപെട്ടത്. പിന്നെ കരീം മാഷ് പറഞ്ഞപോലെ ബൂലോകം ബൂലോകമായി നില്കട്ടെ. വേര്‍ തിരിയാനും ഗ്രൂപ്പ് കളിക്കാനും തൊഴിത്തില്‍ കുത്താനും കുതികാല്‍ വെട്ടാനും സമയമായിട്ടില്ല. ഈ പ്രസ്ഥാനം ഇവിടെ വരെ എത്തിച്ചവര്‍ മലയാളത്തിന് ഒരുപുനര്‍ ജനി സമ്മാനിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അവരുടെ കരങ്ങള്‍ക്ക് ശക്തി പകരൂ. ബൂലോകരേ ഈ കള്ളനാണയത്തെ തിരിച്ചറിയൂ...മണ്ണും ചാരി അനാഥന്‍ നില്‍ക്കുകയാണ്....സൂക്ഷിക്കൂ....

അറിവുകേട് കൊണ്ട് ഇന്നലെ ഒരു പോസ്റ്റിട്ടു...ബൂലോകത്ത് എത്തിയിട്ട് അഥികമൊന്നും ആയിട്ടില്ല...സഭാകംബം കൊണ്ടു പറ്റിയതാണ്. കമന്റുകള്‍ കൊണ്ട് വയര്‍ നിറഞ്ഞു. സു വില്‍ തുടങ്ങി ഖരീം മാഷ് വരെ....ആരെയും വെഷമിപ്പിക്കണമെന്ന് വിചാരിച്ചല്ല അങ്ങിനെ ഒരു പോസ്റ്റിട്ടത്.....അറിയാതെ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ സമസ്താപരാധങ്ങള്‍ക്കും മാപ്പ്. ഞ്ഞിപെണ്ണ് പറഞ്ഞതു പോലെ “ വേര്‍തിരിവ്” ഡിലീറ്റുന്നു. ഒരിക്കല്‍കൂടി മാപ്പ്....

ഇക്വഡോറില്‍ നിന്നുള്ള പെണ്‍കുട്ടി

വെള്ളിയാഴ്ച രാത്രി പത്തു മണിക്കു ഫോര്‍ത്ത്‌ ആന്‍ഡ്‌ കിംഗ്‌ സ്റ്റേഷനില്‍ ഓടിക്കിതച്ചു എത്തി.സാന്‍ഫ്രാന്‍സിസ്കോ ജയന്റ്സും ഡോഡ്ജേര്‍സും തമ്മിലുള്ള ബേസ്ബാള്‍ മാച്ചിനു ശേഷമുള്ള ആദ്യത്തേ ട്രെയിന്‍ .. പതിവില്ലാത്ത തിരക്ക്‌.വെറുതേ ഒരു കൗതുകത്തിനു ബേസ്‌ ബാള്‍ ഗെയിം കാണാമെന്നു വച്ചതാണു.പക്ഷേ എന്തു ചെയ്യാം ടിക്കറ്റ്‌ കിട്ടിയില്ല.

കാഴ്ചയില്‍ തീര്‍ച്ചയായും ചൈനീസ്‌ വംശജയായ പെണ്‍കുട്ടി.അല്‍പം മദ്യപിച്ചിട്ടുമുണ്ടു.എനിക്കെതിരേയുള്ള സീറ്റില്‍ ഇരുപ്പുറപ്പിച്ചു.വഴിയേ പോകുന്ന എല്ലാരേം വിളിച്ചു കുശലാന്വേഷണം നടത്തുന്നു ..അതും പോരാഞ്ഞിട്ടു മെക്സിക്കന്‍ പയ്യന്മാരേ കമന്റടിക്കുന്നുമുണ്ടു.ട്രെയിന്‍ മെല്ലേ നീങ്ങിതുടങ്ങി..

താങ്കള്‍ ഈ ലോകത്തില്‍ അല്ല എന്നു തോന്നുന്നു. അവിചാരിതമായ ചോദ്യവും പിന്നേ സ്വതവേയുള്ള അങ്കലാപ്പും ....പരിഭ്രമം ഒളിപ്പിച്ചു കൊണ്ടു പുഞ്ചിരിച്ചു.നിങ്ങള്‍ ആ കുറവും കൂടി നികത്തുന്നുണ്ടല്ലോ.ഏന്റെ ട്രെയിന്‍ യാത്രക്കിടയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ശബ്ദ കോലാഹലമാണു നിങ്ങള്‍ ഇവിടെ കാഴ്ചവച്ചതു..പട്ടയടിച്ചാല്‍ പള്ളേല്‍ കിടക്കണം.ഇങ്ങനൊക്കെ പറയാന്‍ തുടങ്ങിയതാണു പക്ഷെ സമ്മതിക്കേണ്ടേ..

ഞാന്‍ ഈ സ്ഥലവും ഇവിടുത്തെ ജനങ്ങളെയും അതിരു വിട്ടു സ്നേഹിക്കുന്നു.അവള്‍ തുടര്‍ന്നു...ജനിച്ചതു സൗത്ത്‌ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണു..അഛന്റെ അഛന്‍ കമ്മ്യൂനിസ്റ്റ്‌ വിപ്ലവകാലത്തു കിഴക്കന്‍ ചൈനയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന അനേകരില്‍ ഒരാള്‍.അമേരിക്കയിലെക്കു കുടിയേറാനുള്ള ശ്രമത്തിനിടയില്‍ ഇക്വാഡോറിലെത്തി.ഏന്തൊക്കെയോ കാരണങ്ങളാല്‍ അതു നടന്നില്ല.അവിടുത്തുകാരിയായ എന്റെ അമ്മൂമ്മയേ വിവാഹം കഴിച്ചു.മുത്തഛന്റെ ഛായയാണു എനിക്ക്‌.

കൊളംബിയന്‍ പരമ്പരാഗത രീതികളും,സ്പാനിഷ്‌ അധിനിവേശം കൊണ്ടുവന്ന സാംസ്കാരികമാറ്റങ്ങളും അടിമകളായീ വന്ന ആഫ്രിക്കന്‍ വംശജരുടെ വൈവിധ്യങ്ങളും കൊണ്ടു സമ്പന്നമായ സംസ്കാരം.പക്ഷേ എന്തുകൊണ്ടോ ഈ സംസ്കാരത്തിനു എന്നേ ഇഷ്ടമായില്ല.വെളുത്തുമെലിഞ്ഞ ശരീരവും,പൂച്ചയുടെ പാല്‍പാത്രം പോലെ പരന്ന കണ്ണുകളും ഒന്നും ആര്‍ക്കും ഇഷ്ടമായില്ല. അവര്‍ എന്നേ അന്യ ഗ്രഹ ജീവി എന്നു വിളിച്ചു .മുത്തഛന്റെ മരണത്തോടെ ഞാന്‍ തികച്ചും ഏകയായീ.അദ്ദേഹം പറഞ്ഞിരുന്ന കഥകളും അമേരിക്കയെക്കുറിച്ചു അദ്ദേഹത്തിന്റെ നിറം പിടിപ്പിച്ച വര്‍ണനകളും എന്നേ ഹരം പിടിപ്പിച്ചിരുന്നു.

ഉപരിപഠനത്തിനുള്ള അപേക്ഷകളില്‍ ഒന്നു സാന്‍ഹോസേ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിലേക്കും അയച്ചു.ഒരു മിറക്കിള്‍ പോലേ.. സ്കോളര്‍ഷിപ്‌ വാഗ്ദാനം ചെയ്തുകൊണ്ടുള്ള യൂണിവേര്‍സിറ്റിയുടെ കത്തു ലഭിച്ചു.

വ്യത്യസ്തമായ സ്വീകരണമാണു എനിക്കിവിടെ ലഭിച്ചതു.ഈ സംസ്കാരം എന്നേ നെഞ്ചിലേറ്റു വാങ്ങി ലാളിച്ചു.നാലു ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന എന്നേ ആദരവോടെ നോക്കി.ആണ്‍കുട്ടികള്‍ എന്നേ ഡിന്നര്‍നു ക്ഷണിക്കാന്‍ മത്സരിച്ചു.ആരെയും നിരാശപ്പെടുത്താന്‍ ഞാന്‍ ഒരുക്കമയിരുന്നില്ല.

എന്റെ ഡോക്റ്ററേറ്റ്‌ തീസിസ്നുള്ള (ഇന്‍ക സംസ്കാരവും സംഗീത വൈവിധ്യങ്ങളും ) റിസേര്‍ച്ചിനിടയില്‍ ഞാന്‍ വീണ്ടും ഇക്വാഡോറിലെത്തി.ഞാന്‍ ജനിച്ച മണ്ണു എത്ര മനോഹരമാണു എന്നാദ്യമായീ ഞാന്‍ ശ്രദ്ധിച്ചു.തെങ്ങുകള്‍ തല പൊന്തിച്ചു നില്‍ക്കുന്ന ബീച്ചുകളും, പച്ചപ്പില്‍ നിര്‍മിതമായ വാഴത്തോപ്പുകളും.തെരുവില്‍ ന്രുത്തം ചവിട്ടുന്ന പ്രണയ ജോടികള്‍.എനിക്കു നഷ്ടപ്പെട്ടതെന്തു എന്നു ഞാന്‍ തിരിച്ചറിഞ്ഞു.
കുറച്ചു കാലമെങ്കിലും ഒരു ഇക്വാഡോര്‍-കാരിയായീ ജീവിക്കണം എന്നെനിക്കു ആഗ്രഹമുണ്ടു.നിങ്ങള്‍ ഇവിടുത്തു കാരനല്ല എന്നു തോന്നിയതു കൊണ്ടു ചോദിക്കുന്നു.എന്നേപ്പൊലേ മിശ്ര വംശജയായ ഒരു വ്യക്തിയേ ബഹുമാനിക്കാനും സ്നേഹിക്കാനും എന്റെ നാട്ടുകാര്‍ തയ്യാറാവുമോ.

നിങ്ങളുടെ നാടിനെക്കുറിച്ചു നിങ്ങള്‍ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ അതുകൊണ്ടു ഞാന്‍ എന്റെ നാട്ടുകാരെക്കുറിച്ചു പറയാം.എല്ലാത്തരത്തിലുള്ള ആള്‍ക്കാരെയും സമഭാവനയോടേ കാണുന്നവരാണു ഞങ്ങള്‍.കേട്ടിടത്തോളം നിങ്ങളുടെ നാടും ഏകദേശം എന്റേതു പോലെ തന്നേ.. ചെറുപ്പത്തില്‍ നിങ്ങളേ ചില ആള്‍ക്കാര്‍ പരിഹസിച്ചിട്ടുണ്ടാവാം.ചിലപ്പോള്‍ അവര്‍ സ്നേഹക്കൂടുതല്‍ കൊണ്ടു കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചതാവാം.എന്താണേലും നിങ്ങള്‍ കുറച്ചു നാള്‍ ഇക്വാഡോറില്‍ ജീവിച്ചു നോക്കൂ,തീര്‍ച്ചയായും സ്വന്തം നാടു നിങ്ങളേ വാരിപ്പുണരാതിരിക്കില്ല.

ഇനി നിങ്ങള്‍ പറയൂ ഞാന്‍ അവളോടു പറഞ്ഞതു സത്യമാവില്ലേ?

പി.പി.ആര്‍, ലാപുട ഇവര്‍ക്കു ശേഷം ഇതാ ഒരു കവിയുടെ ബ്ലോഗ്‌

ഒരു യുവകവി, ശ്രീ ടി.പി അനില്‍കുമാര്‍, ചങ്ങാടം എന്ന പേരില്‍ ബ്ലോഗ്ഗ്‌ തുടങ്ങിയ വിവരം അറിയിക്കട്ടെ.
ഇതാ ഇവിടെ ലിങ്കുണ്ട്‌.

കുറുമാന്റെ ജൈത്രയാത്ര

പ്രിയ ശ്രീ.കുറുമാന്‍ അവര്‍കള്‍ മാപ്രാണം ഷാപ്പ് ഏരിയായിലുള്ള എക്സോട്ടിക് വന്യജീവികളുടെ വംശം മുടിപ്പിക്കുക, കള്ള് കുടിച്ച് വറ്റിക്കുക,അതിനെ പറ്റി പോസ്റ്റിട്ട് ബൂലോഗരെ കൊതിപ്പിക്കുക, അവരുടെ ഉറക്കം നശിപ്പിക്കുക എന്നീ കര്‍മ്മങ്ങള്‍ അനുഷ്ടിച്ചതിന് ശേഷം കൊച്ചിയിലെത്തിയിരിക്കുന്നു. എന്ന് മാത്രമല്ല ഇക്കാസ്, വില്ലൂസ്, രാജമാണിക്യം, പിന്നെയും ആരൊക്കെയോ തുടങ്ങിയ കൊച്ചി ബൂലോഗരെ കൂട്ടി ഒരു വന്‍ ബൈക്ക് റാലി നയിച്ച് അതുല്ല്യ ചേച്ചിയുടെ വീട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ബൈക്കിന്റെ ബാക്കിലിരുന്ന് പുള്ളി കാലാട്ടുന്നത് കണ്ട് കൊച്ചി നിവാസികള്‍ ആനന്ദപുളകിതരായിരിക്കുന്നു.

“ഡാ ചെക്കാ... ഞാന്‍ ഒരു പോസ്റ്റിടും ഇതിനെയൊക്കെ പറ്റി. എല്ലാവര്‍ക്കും ഒരു വാണിങ് കൊടുത്തേക്ക് “എന്ന് പറഞ്ഞത് പ്രകാരം ഞാന്‍ എന്റെ കര്‍മ്മം നിര്‍വഹിക്കുന്നു. നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്.

അവധിക്കാലവും ചിത്രങ്ങളും



അവധിയില്‍ പോയി വന്നിട്ട്‌ കുറച്ചു ദിവസങ്ങളായി. അവധിക്കാലത്ത്‌ നാട്ടില്‍ നിന്നെടുത്ത ഫോട്ടോകള്‍ പിക്കസാവെബ്ബിലും അവധിക്കാല ചിന്തകള്‍ ഒരു പോസ്റ്റായും ഇടുന്നു.

പോസ്റ്റ്‌ ഇവിടെ, ചിത്രങ്ങള്‍ ഇവിടെ.

എന്റെ സ്റ്റോറിയ്ക്ക് ആദരാജ്ഞലികള്‍

പ്രിയപ്പെട്ട ബ്ലോഗര്‍മാരോ.. മാതൃഭൂമിയുടെ വാരാന്ത്യ പതിപ്പ് ആരെങ്കിലും വായിച്ചോ? അതില്‍ ബ്ലോഗുലകം എന്ന പേരില്‍ മലയാള ബ്ലോഗുകളെ കുറിച്ചും മറ്റും വിവരിക്കുന്നുണ്ട്. ആ ഫീച്ചര്‍ നല്ലതാണോ അല്ലയോ എന്ന് പറയാനല്ല ഞാനിതു പറഞ്ഞു വന്നത്. കുറച്ച് കാലം മുമ്പ്‌ ഞാന്‍ തയ്യാറാക്കിയ ബൂലോഗ വാസികളുടെ സ്റ്റോറി എന്റെ ഗതികേട് കൊണ്ട് എനിക്ക് പ്രസിദ്ധികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ഞായറാഴ്ച സ്റ്റോറിയായി പ്രസിദ്ധീകരിക്കണമെന്നു കരുതി എഴുതി തീര്‍ത്ത ആ ബൂലോഗ സമ്മേളന സ്റ്റോറിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടും, മാതൃഭൂമിക്കാരനെ അഭിനന്ദിച്ചു കൊണ്ടും. കിച്ചു. ഇനി വായിച്ചിട്ട് എല്ലാവരും കമ്മന്റു യുദ്ധം തുടങ്ങട്ടെ. link http://www.mathrubhumi.com/php/newsDetails.php?news_id=1246159&n_type=NE&category_id=11&Farc=&previous=

ശബ്ദതാരാവലിയില്‍ ഒരു വാക്ക്‌ നോക്കിത്തരാമോ...

ശബ്ദതാരാവലിയില്‍ നിന്നും ‘കാര്‍-‘ എന്ന വാക്കിന്റെ etymology അറിയണമായിരുന്നു. ‘കാര്‍മുകില്‍’, ‘കാര്‍മേഘം’ എന്നിവയിലെ ‘കാര്‍-‘ ആണ്. അത്‌ ‘കറുത്ത/കറു’ എന്നതില്‍ നിന്നാണോ, ‘കരി’ എന്നതില്‍ നിന്നാണോ എന്നൊരു സംവാദം യുണീക്കോഡില്‍ നടക്കുന്നു. ‘ര്‍’ എന്ന ചില്ല്‌ ഈ വാക്കില്‍ ‘ര’യുടെ ആണോ ‘റ’യുടെ ആണോ എന്നതാണ് അടിസ്ഥാനവിഷയം.

ശബ്ദതാരാവലിയോട്‌ കിടപിടിക്കാവുന്ന വേറെ എന്തെങ്കിലും റഫറന്‍സ് ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടോ? ഉണ്ടെങ്കില്‍ അവയില്‍ എങ്ങനെയാണ് ഇത്‌ കൊടുത്തിരിക്കുന്നതെന്നറിയാന്‍ എന്തെങ്കിലും വഴി?

ബ്ലോഗര്‍മാ‍രോട് ഒരു അഭ്യര്‍ത്‌ഥന

പ്രിയപ്പെട്ടവരെ,
നിങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍, ഞാന്‍ എന്റെ ഈ ബ്ലോഗില്‍ ചൊല്ലാന്‍ ആഗ്രഹിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി ഈ മെയിലില്‍
അയച്ചു തരിക. സഹകരണം പ്രതീക്ഷിക്കുന്നു.

Saturday, August 19, 2006

സൌജന്യ എസ്,എം.എസ്.

ലോകത്തെവിടെക്കും സൌജന്യ എസ്.എം.എസ്. അയക്കാന്‍ ഒരു സൈറ്റ് ദുബായില്‍ തുടങ്ങിയിരിക്കുന്നു.

http://www.zayedgate.com/Content/SMS/send_sms.php

അല്‍പം ചെന്നൈ പുരാണം.Madras Day Aug 22

Francis Day എന്ന ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥന്‍ വില കുറഞ്ഞ തുണി വങ്ങാനായിട്ടാണു 1639 ല്‍ ഈ പ്രദേശത്തു എത്തിപ്പെട്ടതു. Andrew Cogan എന്നൊരാളും ഇവിടെ ഉണ്ടായിരുന്നു. ബെറി തിമ്മണ്ണ എന്ന പരിഭാഷകന്റെ സഹായത്തോടെ ഇവര്‍ കടലോരത്തായി മൂന്നു മൈലോളം വരുന്ന മണല്‍പ്പരപ്പ്‌ അന്നത്തെ വിജയനഗര സാമ്രാജ്യത്തില്‍ നിന്നും കൈക്കലാക്കി. ആ സ്ഥലത്താണു ഇന്നു കാണുന്ന Fort St. Georgeഉം ഇപ്പോഴത്തേ ഭരണകൂടവും സ്ഥിതി ചെയ്യുന്നത്‌.വടക്കു ഭാഗത്തായി റോയാപുരമും തെക്കു ചിന്താതിരിപേട്ട്‌ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍പെടും. ഇതാണു ഇന്നു ചെന്നൈ എന്നു വിളിക്കുന്ന മദ്രാസിന്റെ തുടക്കം.

ആഗസ്റ്റ്‌ 22 സ്ഥാപന ദിനമായി കൊണ്ടാടുന്നു. തെക്കേ ഇന്ത്യയുടെ കവാടമെന്നു വിശേഷിപ്പിക്കാവുന്ന പോസ്റ്റ്‌ പെട്ടിയുടെ ചുവന്ന നിറമുള്ള Chennai Central Railway Station ചരിത്രത്തെകുറിച്ച്‌ ഇത്തരുണത്തില്‍ പറയാതിരിക്കാന്‍ വയ്യ. Madras Railway Company 1856 ലാണു തെക്കേ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരമ്പിച്ചതു. ആദ്യത്തേ റെയില്‌വേ സ്റ്റേഷന്‍ റോയാപുരം ആണു. ഇന്നു ഇതൊരു പ്രധാന സ്റ്റേഷന്‍ അല്ലാത്തതു കാരണം എല്ലും തൊലിയുമായി കിടക്കുകയായിരുന്നു. ഈയ്യിടെ പരിസ്ഥിതി സംരക്ഷകരുടെ രോധനം കുറക്കാന്‍ അതിനു പുതിയ ചായം പൂശിയത്‌, വെളുക്കാന്‍ തേച്ച്‌ പാണ്ടാക്കിയതു പോലെയായി എന്നു കേട്ടു (തമിള്‍നാട്ടിലെ പാട്ടാളി മക്ക്കള്‍ കക്ഷിക്കാരന്‍ തിരു. വേലുവാണൂ ശ്രീമാന്‍ ലല്ലു വിന്റെ ഡെപ്യുട്ടി എന്ന കാര്യം ഓര്‍ക്കണം) .

1873 ലാണു മദ്രാസ്‌ സെന്റ്രല്‍ സ്റ്റേഷന്‍ ഉല്‍ഘാഠനം ചെയ്തതു. 4 പ്ലാറ്റ്‌ഫോമാണു അന്നുണ്ടായിരുന്നത്‌.George Harding ങാണൂ Aര്‍ചിറ്റെക്ക്റ്റ്‌. പിന്നീടു Robert Chisholm എന്ന വ്യക്തിയാണു ഗോപുരങ്ങള്‍കൊക്കെ Tavancore Cap ഉണ്ടാക്കി മോടി പിടിപ്പിച്ചത്‌.അതോടൊപ്പം ഇന്നു കാണുന്ന ആ ക്ലോക്ക്‌ ടവറും. 1998 ല്‍ 12 പ്ലാറ്റ്‌ ഫോമാക്കി പുതുപ്പിച്ചു. മറ്റു പരിഷ്കരണങ്ങളെല്ലാം പിന്നീടു ചെയ്തവയാണു.

അദ്യത്തെ കമന്റിലുള്ള ചോദ്യത്തിന്റെ ഉത്തരമാണു ചോടെ കൊടുത്തിട്ടുള്ളത്.
The height of the clock Tower is 136 feet.

Friday, August 18, 2006

അഭ്യര്‍ത്ഥന

സിബുച്ചേട്ടന്‍റെ പ്രത്യേക താല്പര്യ പ്രകാരമാണ് ഞാനീ പോസ്റ്റിടുന്നത്.
മലയാളം യൂണീകോഡ് സന്പ്രദായം ഇപ്പോള്‍ അതിന്‍റെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുടെ പാതയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന മലയാളം ബ്ലൊഗേഴ്സ് തന്നെയാണ് ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനം. പക്ഷേ ഈ വളര്‍ച്ച ഇന്‍റര്‍നെറ്റില്‍ മാത്രമൊതുങ്ങുന്നു എന്ന് തോന്നുന്നു. അതു പോരാ;മാതൃഭാഷയെ ഭരണഭാഷയായി അംഗീകരിച്ചിട്ടുള്ള നമ്മുടെ സംസ്ഥാനത്തിന്‍റെ ഭരണ ആവശ്യങ്ങള്‍ക്കും അച്ചടി മുതലായ രംഗങ്ങളിലേക്കും ഈ വളര്‍ച്ച വരേണ്ടത് ആവശ്യമെന്ന് തോന്നുന്നു.
അച്ചടി മേഖലയില്‍ കുറച്ചു നാള്‍ ജോലി നോക്കിയിരുന്ന ഞാന്‍ ഈയടുത്ത കാലത്താണ് ബൂലോകത്തില്‍ വരുന്നതും വരമൊഴി ഉപയോഗിക്കാന്‍ തുടങ്ങിയതും.
ഇതില്‍ എടുത്തുപറയേണ്ടതായി എനിക്കു തൊന്നുന്നത്, മനസിലാക്കി എടുക്കുവാനും കൈകാര്യം ചെയ്യുവാനും ഉള്ള എളുപ്പമാണ്.
പിന്നെ സെര്‍ച്ചിംഗ് സൌകര്യവും ഉണ്ട്.
എന്തുകൊണ്ട് വരമൊഴി ഡിടിപി ക്കായി ഉപയോഗിച്ചുകൂടാ എന്നാലോചിച്ചപ്പോള്‍ വിവിധ തരത്തിലുള്ള ഫോണ്ടുകളുടെ അഭാവം ഒരു വലിയ പ്രശ്നമായിത്തോന്നി.
എന്നാപ്പിന്നെ ഒരു ഫോണ്ട് ഉണ്ടാക്കികളയാം എന്ന ആശയം ഞാന്‍ സിബു ചേട്ടനോടും കെവി-സിജി യോടും അവതരിപ്പിച്ചപ്പോള്‍ വളരെ നല്ല പ്രോത്സാഹനങ്ങളും സാങ്കേതിക സഹായങ്ങളും എനിക്കവരുടെ അടുത്തു നിന്നും ലഭിച്ചു.
അങ്ങിനെയാണെങ്കില്‍ ഫോണ്ട് ഉണ്ടാക്കുന്ന കാര്യം ബൂലോകത്തില്‍ പോസ്റ്റായി ഇടണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശ്ശങ്ങളും കൂടെ അറിയണമെന്നും സിബുച്ചേട്ടന്‍ പറഞ്ഞു. അതുകൊണ്ട് ദയവായി അഭിപ്രായങ്ങളും മറ്റും കമന്‍റിടുക!!
NB: ഒരു കര്‍മ്മം തുടങ്ങി വച്ചാല്‍, അതു നന്നായി അവസാനിപ്പിക്കുന്ന
സ്വഭാവം എനിക്ക് തീരെയില്ല (ഭക്ഷണമൊഴിച്ച്)
ആയതിനാല്‍ നന്നായി പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുക ..പ്ലീസ്.
{കടപ്പാടുകള്‍ അതാതു വ്യക്തികള്‍ക്ക്; തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കരുത് അറിയിക്കുക, തിരുത്താം}

Thursday, August 17, 2006

ഇപ്പോഴത്തെ ബ്ലോഗ്‌റോള്‍ സ്റ്റാറ്റസ്സ്

കൂട്ടരേ,

ഇന്ന് ആറ് പുതിയ ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി റോളിന്റെ ബ്ലോഗുകളുടെ എണ്ണം നാന്നൂറില്‍ എത്തിയിരിക്കുന്നു. നമ്മുടെ കൂട്ടായ്മ/കുടുമ്പം വലുതായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

തനിമലയാളത്തില്‍ ഇന്ന് വന്ന ലിങ്കുകളില്‍ അധികവും പുതിയ ബ്ലോഗര്‍മാരുടെയാണെന്നത് ഒരു വലിയ കാര്യമാണ്. പുതുതായി ഒരുപാടുപേര്‍ നമ്മളോടൊപ്പം ചേരുന്നുണ്ട് ദിനം‌പ്രതി. പുതുതായി വരുന്ന എല്ലാ പോസ്റ്റുകളും വായിക്കുക എന്നത് അസംഭവ്യം ആയിരിക്കുന്നു ഇന്ന് മിക്കവര്‍ക്കും. പിന്മൊഴികളില്‍ വരുന്ന കമന്റുകളുടെ എണ്ണവും വളര്‍ച്ചയുടെ പാതയിലാണ്. ഒരു വശത്ത് ബ്ലോഗുകളുടെ എണ്ണം സന്തോഷം പകരുന്നതാണെങ്കിലും അതിനെക്കുറിച്ചുള്ള ചിന്തകള്‍ ആശങ്കയ്ക്ക് വക നല്‍കുന്നു. നമുക്കിഷ്ടപ്പെട്ട ഒരു ബ്ലോഗോ, ഒരു പോസ്റ്റോ, ഒരു ബ്ലോഗിന്റെ കമന്റുകളോ ഇനി ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടും. എന്താണിതിനൊരു പോംവഴി?

തനിമലയാളത്തില്‍ ലിങ്കുകള്‍ തരംതിരിക്കേണ്ട സമയമായിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. പറ്റുമെങ്കില്‍ ഒരു സമഗ്രമായ പോര്‍ട്ടല്‍ തന്നെ ഉയര്‍ന്ന് വരണം. അധികം ബാന്‍ഡ്‌വിഡ്ത് അപഹരിക്കാത്ത തരത്തില്‍ ചെറിയ പേജുകളും, ക്യാറ്റഗറി തിരിച്ചുള്ള അഗ്രഗേറ്ററും, ബ്ലോഗ് വാര്‍ത്തകളും, സഹായത്തിനുള്ള പേജുകളും, അങ്ങിനെ അങ്ങിനെ ...

ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി പ്രയത്നിക്കാനും അഭ്യുദയകാംഷികള്‍ വരുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെ. എന്റെ എല്ലാ സഹായങ്ങളും ഈ അവസരത്തില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

ഈ ചിങ്ങപ്പിറവി നമുക്ക് ഈ നാന്നൂറ് ബ്ലോഗുകളുമായി ആഘോഷിക്കാം. നന്ദി

ചെറിയ ചില ഉത്തരങ്ങള്‍



ഒടുവില്‍ നരനായാട്ടിന് ശേഷം ഇസ്രയേല്‍ “പിന്മാറി“ (എന്ന് ആരൊക്കെയൊ പറയുന്നു)
ഇനി കുറച്ച് ചൊദ്യങ്ങള്‍.

ആരാണ് ജയിച്ചത്?,
ആരൊക്കെയാണ് ഈ യുദ്ധത്തിലൂടെ സുരക്ഷിതരായത്?
ഭീകരതക്കെതിരായ(?) ഈ യുദ്ധത്തിലൂടെ ആരുടെയൊക്കെ ഭീഷണിയില്‍നിന്നാണ് ലൊകം രക്ഷപ്പെട്ടത്?
ഇനിയും ചൊദ്യങ്ങളുടെ പട്ടിക നീളുകയാണ്;
പക്ഷെ ഒരുത്തരം വളരെ വ്യക്തമാണ്, അത് തൊറ്റവരെകുറിച്ചുള്ളതാണ്.
ചെറിയ ചില ഉത്തരങ്ങള്‍ താഴെ,

1. പുതുവീടും കിനാവുകളും ബാക്കി നിര്‍ത്തി

2.ഒരു തുറന്ന കത്ത്.

3.ന്യയങ്ങള്‍

ചിങ്ങം പിറന്നൂ!

പൊന്നിന്‍ ചിങ്ങ മാസത്തിലെ
പൂത്തിരുവാതിര നാളില്‍
ഈശ്വരന്‍ സര്‍വ വിധ
സൌഭ്യാങ്ങളും നല്‍കട്ടെ എന്ന്
പ്രാര്‍ത്ഥിച്ചു കൊള്ളുന്നു....
എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍!

പൊന്നിന്‍ ചിങ്ങം വരവായ്‌

ഇന്ന്‌ ചിങ്ങം 1.

എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ 1182-ാം മലയാളം പുതുവത്സരാശംസകള്‍ നേരുന്നു.

Wednesday, August 16, 2006

കുറുമാന്‍ മാപ്രാണത്ത്..

പ്രിയ ബൂലോഗരെ,

മേരി മുത്തിയുടെ പ്രാണ നാഥന്‍ (എക്സ് ), ശ്രീ. മഞ്ഞുമല കുറുമാന്‍ ജില്ലയിലെ ഷാപ്പുകളുടെ ക്വാളിറ്റി ചെക്കിങ്ങ് & ഇന്‍സ്പെക്ഷന്റെ ഭാഗമായി ഇന്ന് മാപ്രാണം ഷാപ്പിലെത്തിച്ചേര്‍ന്നിരിക്കുന്ന വിവരം അദ്ദേഹം ഷാപ്പിലെ; കാട, മുയല്‍, അരണ്ട, ഞണ്ട്, കൊളക്കോഴി, കോക്കാന്‍ പൂച്ച, പെരുച്ചാഴി തുടങ്ങിയ ഐറ്റംസ് ചവച്ചുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു.

കേരളത്തിലെ ബ്ലോഗര്‍മാരുടെ എല്ലാവരുടേയൂം ടെലിഫോണ്‍ നമ്പരുകളില്ലാത്തതിനാല്‍, എല്ലാവരും അദ്ദേഹത്തെ ഈ നമ്പറില്‍ സൌകര്യം പോലെ ബന്ധപ്പെടുവാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിച്ചുകൊള്ളൂന്നു എന്നും പറയാന്‍ പറഞ്ഞു!

ഫുള്‍ നമ്പര്‍ : +919995225922

Tuesday, August 15, 2006

യുണീക്കോഡ് വിവാദം: ചായക്കോപ്പയിലെ കൊടുങ്കാറ്റ്

യുണീക്കോഡിനെ പറ്റി വിവാദം എന്ന്‌ കഴിഞ്ഞ ആഴ്ച്ചയിലെ പത്രങ്ങളില്‍ എല്ലാവരും കണ്ടുകാണും. എന്താണ് എന്ന്‌ എനിക്കും ആദ്യം മനസ്സിലായില്ല. ഇതുവരെ മനസ്സിലായത്‌ എല്ലാവരുടേയും അറിവിലേയ്ക്കായി ഒരു FAQ ആയി ഇട്ടിരിക്കുന്നു.

ഒടുവില്‍ നജ്ജാദിയും,


ഒടുവില്‍ നജ്ജാദിയും,
ശരിക്കും ഇതൊരായുധമാ‍വുന്നു,
ലിങ്ക് ഇവിടെ

ഒരു പത്രവാര്‍ത്ത

ദീപികയില്‍ കണ്ടൊരു വാര്‍തത, ഇനിയും വായിക്കാത്തവര്‍ക്കു വേണ്ടി
രണ്ട് കാര്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ടീ വാര്‍ത്തയില്‍
വാര്‍തതകള്‍ക്ക് പിന്നില്‍ ഹനിക്കപ്പെടുന്ന സ്വകാര്യതകള്‍
പിന്നെ സൌജന്യത്തിന്‍റെ വില

Monday, August 14, 2006

പത്രങ്ങളില്‍ വന്നത്.....

കുറച്ച് പഴയ താളുകള്‍........
http://in.geocities.com/dotcompals/kmkm.htm

ചില സ്വാതന്ത്ര്യ ദിന ചിന്ദകള്‍


ഏവര്‍ക്കും യുവശബ്ദത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍..
ഭാരതം 60 ാ‍മത്തെ സ്വതന്ത്ര വര്‍ഷത്തിലേക്കു കടക്കുമ്പൊള്‍ എന്തുകൊണ്ടും ഒരു തിരിഞ്ഞു നോക്കല്‍ ഉചിതമായിരിക്കും.
പണ്ടു നമ്മുടെ സ്വാത്ര്യ സമര സേനാനികള്‍ അവരുടെ രക്തവും ജീവിതവും കൊടുത്താണു നമുക്കീ വിലപ്പെട്ട "സ്വാതന്ത്ര്യം" കിട്ടിയതെന്നു ഇങ്ങനെയുള്ള അവസരങ്ങളിലെങ്കിലും ഓര്‍ക്കുന്നതു നല്ലതായിരികും.പക്ഷെ അങ്ങനെ സമരം ചെയ്തു നേടിയ സ്വാതന്ത്ര്യം നാം വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല.അതിനു പല കാരണങ്ങളുണ്ട്‌.പലപ്പൊഴും സ്വാര്‍ത്ത താല്‍പര്യങ്ങലില്‍ ഒതുങ്ങി സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാതിരുന്ന ഉദ്യൊഗസ്തസമൂഹം.രാഷ്ട്രത്തെ പുരൊഗതിയിലെക്കു നയിക്കെണ്ടതിനു പകരം അഴിമതികളിലും കുംബകോണങ്ങളിലും താത്പര്യം കാണിക്കുന്ന വലിയൊരു ഭരണ വര്‍ഗ്ഗം.ഇതിനെല്ലാം പുറമെ സമൂഹത്തിന്റെ നിഷ്ക്രിയാവസ്ത.
                                                          
                             നമ്മുടെ കൊച്ഛു കേരളത്തിലൂടെ മാത്രം ഒന്നു കണ്ണോടിച്ചാല്‍ മതി നമുക്കു എന്തു പറ്റിയെന്നറിയാന്‍.എക്സ്പ്രസ്സ്‌ ഹൈവയും സ്മാര്‍ട്‌ സിറ്റിയും എല്ലാം നമുക്കു ചര്‍ച്ചകള്‍ക്കുള്ള വിഷയങ്ങള്‍ മാത്രമാണു.എക്സ്പ്രസ്സ്‌ ഹൈവ വേണൊ വേണ്ടൊയെന്നു ചര്‍ച്ച ചെയ്തു ചെയ്തു അവസാനം അതു കുളമാക്കി.അതുപൊലെ മറ്റനവധി വികസനപധധികളും നമ്മുടെ കേരളം മാറി മാറി ഭരിക്കുന്നവര്‍ യധാക്രമം അവരുടെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി പരമാവധി ചൂഷണം ചെയ്തു എന്നു വേനം പറയാന്‍. എന്നാല്‍ ഒട്ടനവധി അഴിമതി വിവാദങ്ങള്‍ നിലനില്‍ക്കുന്ന തമില്‍നാട്ടിലും മറ്റുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെക്കാളുമെല്ലാം വലരെ മെച്ചപ്പെട്ടതാണു എന്നതും ശ്രധേയമാണു.100 ശതമാനം സാക്ഷരതയെന്നു ഊറ്റം കൊള്ളുന്ന കേരളത്തിന്റെ ഗതി ഇങ്ങനെയാണെങ്ങില്‍ പിന്നെ ബിഹാരിലെയും മറ്റും സ്തിധി ഊഹിക്കാവുന്നതെയുള്ളൂ.നല്ലൊരു നാളെയുണ്ടാവട്ടെയെന്നു നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

ജയ്‌ ഹിന്ദ്‌
"യുവശബ്ദം "


ഏവര്‍‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.



















സ്വതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി ആയുസ്സും ആരോഗ്യവും
ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ ആനേകായിരം
രാജ്യസ്നേഹികളുടെ ഓര്‍മ്മയുമായി മറ്റൊരു സ്വാതന്ത്ര്യ പുലരികൂടി
നമുക്ക് മുമ്പില്‍...

ഏവര്‍‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

ഇങ്ങനെ വേണം സദ്യ

ജഡങ്ങളെ പുണര്‍ന്ന്..

ജഡങ്ങളെ പുണര്‍ന്ന് ഇവിടെ

Sunday, August 13, 2006

അമ്മയെ കണ്ട അനാഥന്‍ : A True Story.. by <:| രാജമാണിക്യം|:>

പ്രിയ ബ്ലോഗ്ഗിംഗ്‌ പുലികളേ,
ആദ്യമായി ഞാന്‍ ഒരു കഥ എഴുതുകയാണു.. തെറ്റുകുറ്റങ്ങള്‍ പൊറുത്തു അഭിപ്രായങ്ങള്‍ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.

അമ്മയെ കണ്ട അനാഥന്‍ : A True Story..

നന്ദിയോടെ ,
രാജമാണിക്യം
----------------------------
അറിയിപ്പ്‌:
ഈ കഥക്കും ഇതിലെ കഥാപത്രങ്ങള്‍ക്കു ജീവിചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമുണ്ടെങ്കില്‍ അതു തികച്ചും യാദ്രിഛികമല്ല പച്ചയായ യാഥാര്‍ഥ്യം മാത്രമാണു.

ഒരു പാട്ട് റിക്വെസ്റ്റ്

പ്രിയ ബൂലോഗരേ..
മിസ്റ്റര്‍ ബട്ട്‌ലര്‍ എന്ന ചിത്രത്തിലെ “വിരഹിണി രാധേ” എന്ന മനോഹരമായ പാട്ട് നെറ്റില്‍ നിന്ന് ലഭിക്കുവാന്‍ വല്ല പോംവഴിയുമുണ്ടോ? (കാശ് കൊടുക്കാതെ). നിങ്ങള്‍ ആരുടേയെങ്കിലും കൈയ്യില്‍ ആ പാട്ട് ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യാമോ? ഒരത്യാവിശ്യത്തിനാ..(ഏയ് എനിക്ക് വീട്ടില്‍ പാടാനൊന്ന്വല്ല..വേറൊരു കാര്യത്തിനാ). പാട്ടിന്റെ ഫയല്‍ വേണം. നെറ്റില്‍ വെച്ച് തന്നെ പ്ലേ ചെയ്യിച്ചിട്ട് കാര്യമില്ല.

നന്ദി, മുന്‍‌കൂറായി.

അരവിന്ദന്‍.
(ആ പാട്ട് കേട്ടിട്ടില്ലാത്തവര്‍ ഒന്നു കേട്ടോളൂ...നല്ല സുന്ദരന്‍ പാട്ടാണ്. വണ്‍ ഓഫ് മൈ ഫേവറിറ്റ്സ്.)

Saturday, August 12, 2006

ഈ മാസത്തെ പുപ്പുലി തിരഞ്ഞെടുപ്പ് !!!

ആഗസ്റ്റ് മാസത്തിലെ ബൂലോഗപുപ്പുലി തിരഞ്ഞെടുപ്പ്! നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും?
span >
വിശാലമനസ്ക പുലി ഉമേഷ് പുലി വക്കാരിമഷ്ട് പുലി

ശ്രീജിത്ത് പുലി കുറുമാന്‍ പുലി ഇടിവാള്‍ പുലി കലേഷ് പുലി

സങ്കുചിതമനസ്ക്ക പുലി ആനക്കൂടന്‍ പുലി

പിന്നേ ഈ ഞാനും എലി (എന്നെ ജയിപ്പിക്കണേ)

Friday, August 11, 2006

ശ്രദ്ധിക്കൂ!

ഇന്ന് വൈകിട്ട് വേളാങ്കണ്ണിയിലേക്ക് പോകുന്നു.
എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം.
പ്രത്യേക പ്രാര്‍ഥനകള്‍, ആവശ്യമുള്ളവര്‍ പറയുക.

നിക്കേ നിനക്കു വേണ്ടി.....

മലയാള ഗാനങ്ങളിലെ ഈ സുന്ദര ഗാനം നിക്കിനു വെണ്ടി സമര്‍പ്പിക്കുനു.. മഞ്ചാടിക്കുരുവിന്റെ ഓര്‍മ്മക്കായി.......




അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
Lyrics by O.N.V. Kurupp and the music by G. Devarajan.

Thursday, August 10, 2006

ഇമ്പാലില്‍ ജോസ് മരണത്തിനു കീഴടങ്ങി

ഇന്നു രാവിലെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്ത. ഇമ്പാലില്‍ ജോസ് മരണത്തിനു കീഴടങ്ങി.

ഈ പേര് എവിടെയോ കേട്ട പോലെ. ഏതെങ്കിലും സിനിമാ നടന്‍? രാഷ്ട്രീയപ്രവര്‍ത്തകന്‍? അധോലോക നായകന്‍? ഓര്‍മ്മ കിട്ടുന്നില്ല. വാര്‍ത്ത വായിക്കാമെന്ന് വച്ചു. വാര്‍ത്ത ചുവടെ.



Manorama article Screenshot 1

Manorama article Screenshot 2


അപ്പോള്‍ പിടി കിട്ടി. ഇന്നലെ ബാംഗ്ലൂരിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു വാര്‍ത്ത വന്നിരുന്നു. അപ്പോഴാണ് ഈ പേര്‍ ഞാന്‍ കേള്‍ക്കുന്നത്. ആ വാര്‍ത്ത ചുവടെ.


TOI article Screenshot 1

TOI article Screenshot 2


രണ്ടും കൂട്ടി വായിച്ചാല്‍ ആര്‍ക്കും ചിരി വരും. ടൈംസ് ഓഫ് ഇന്ത്യ പ്രകാരം ഇദ്ദേഹം രണ്ടാം വീരപ്പനാണ്. കൊടും ഭീകരന്‍. കര്‍ണ്ണാടക പോലീസ് കുറേ നാളുകളായി കര്‍ണ്ണാടക അതിര്‍ത്തിയിലും വയനാട്ടിലും ഒക്കെയുള്ള കാടുകളില്‍ തിരഞ്ഞു നടക്കുന്നവന്‍. പതിനഞ്ചോളം പേരുള്ള ഒരു സംഘത്തിന്റെ തലവന്‍. ആനയെ ഒറ്റ വെടി കൊണ്ട് കൊല്ലുന്നവന്‍. ദൃഡഗാത്രന്‍. മനോരമ പ്രകാരം ഇദ്ദേഹം ഒരു പാവമാണ്. ഒരു സാധാ മൃഗവേട്ടക്കാരന്‍. ഒരു കണ്ണിന്റെ കാഴ്ച ഒരു വര്‍ഷം മുന്‍പും മറ്റേ കണ്ണിന്റെ കാഴ്ച ആറ് മാസം മുന്‍പും രോഗം മൂലം നഷ്ടപ്പെട്ട ഒരു ഹതഭാഗ്യന്‍. രണ്ട് വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി ശയ്യാവലമ്പി ആയ ഒരു രോഗി. കേരളത്തില്‍ ഒരിടത്തും ഒരു കേസുപോലുമില്ലാത്ത ഒരു സാധാരണ പൌരന്‍.

അപ്പോള്‍ ഇദ്ദേഹത്തെപ്പറ്റിയാണോ മുന്‍പേജില്‍ ഏറ്റവും മുകളില്‍ തന്നെ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത കൊടുത്തത്? ഈ വാര്‍ത്ത വായിച്ച് എത്ര പേര്‍ പുതിയ ഒരു ഹീറോയെ ജോസില്‍ ദര്‍ശിച്ച് കാണും. ഇത്ര അമ്മമാര്‍ കുട്ടികളെ ഉറക്കാന്‍, ഉറങ്ങിയില്ലെങ്കില്‍ ഇമ്പാലില്‍ ജോസ് വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചുകാണും. എത്ര വനം കൊള്ളക്കാര്‍ ഇദ്ദേഹത്തിന്റെ സേവനം കിട്ടാന്‍ വേണ്ടി തലങ്ങും വിലങ്ങും ഓടിക്കാണും. എത്ര വനപാലകര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ഇദ്ദേഹത്തെപ്പിടിക്കാന്‍ വനത്തില്‍ കയറിക്കാണും. ജീവനോടെയോ മരിച്ചനിലയിലോ പിടിച്ചാല്‍ കിട്ടുന്ന കാശ് മേടിച്ചെടുക്കാ‍ന്‍ എത്ര ധൈര്യശാലികള്‍ തോക്കുമായി വനത്തിലേക്ക് യാത്ര തിരിച്ചുകാണും. എത്ര ആനകള്‍ പുതിയ വീരപ്പന്‍ എന്നു കേട്ട് ഇന്നലെ ഉറങ്ങാതെ പേടിച്ചിരുന്നുകാണണം. എല്ലാം വെള്ളത്തിലായില്ലേ. കഷ്ടമായിപ്പോയി.

അതും പോരാണ്ട് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്, ഇദ്ദേഹത്തെ കുറേ നാളുകളായി കര്‍ണ്ണാടക പോലീസ് അന്വേഷിക്കുകയാണത്രേ. മനോരമ പറയുന്നത് ഇദ്ദേഹം മാനന്തവാടി ആശുപത്രിയില്‍ മാസങ്ങളായി അഡ്മിറ്റാണെന്നും. ഈ പോലീസുകാരുടെ ഒരു കാര്യം. ആശുപത്രി ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം ആണെന്ന് ഇപ്പോള്‍ എല്ലാവരും അറിഞ്ഞില്ലേ. അവര്‍ക്ക് ഒന്ന് വെറുതേ മനോരമയില്‍ ഫോണ്‍ വിളിച്ച് ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ പിടിച്ചു കൊണ്ടുപോകാമായിരുന്നു ഈ കൊടുംഭീകരനെ. കണ്ണും കാണാത്ത, രണ്ടു വൃക്കയും തകരാറിലായ മൃതപ്രായനായ ഇദ്ദേഹത്തെ വളരെ സാഹസികവും ധീരവുമായ ഒരു കമാന്റോ ഓപ്പറേഷനിലൂടെ പിടിച്ചിരുന്നെങ്കില്‍ അതും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരു വാര്‍ത്തയായേനേ. എല്ലാം തീര്‍ന്നില്ലേ. എന്തൊക്കെയായിരിന്നു -രണ്ടാം വീരപ്പന്‍, ആനക്കൊള്ളക്കാരന്‍, ഷാര്‍പ്പ് ഷൂട്ടര്‍- അങ്ങിനെ പവനാഴി ശവമായി.

ഇനി മനോരമയാണോ നുണ പറയുന്നത്. ശ്ശൊ. ആരെ വിശ്വസിക്കണം. ഈ പത്രങ്ങളുടെ ഒരു കാര്യം.


മനോരമ വാര്‍ത്തയുടെ ലിങ്ക് ഇവിടെ.
ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയുടെ ലിങ്ക്
ഇവിടെ.

Tuesday, August 08, 2006

അഡ്വ. അനന്തകൃഷ്ണയ്യര്‍ അന്തരിച്ചു

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്ന എറണാകുളം വാരിയം റോഡ് നീതി നികേതനില്‍ സി.എസ്. ആനന്തകൃഷ്ണയ്യര്‍ (88) അന്തരിച്ചു. വളരെ നാളുകളായി ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഇദ്ദേഹം നമ്മുടെ അതുല്യച്ചേച്ചിയുടെ മുത്തച്ഛന്‍ ആണ്.

മാതൃഭൂമി വാര്‍ത്ത ചുവടെ.



പരേതന് എന്റെ ആദരാഞ്ജലികള്‍.