Sunday, December 31, 2006

പുതുവത്സരാശംസകള്‍


 പ്രിയപ്പെട്ടവരെ..
"ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍"


Friday, December 29, 2006

ഡേവിഡ് ബ്ലൈന്‍ .. അത്ഭുത,

ഡേവിഡ് ബ്ലൈന്‍ .. അത്ഭുത,

Thursday, December 28, 2006

സിബു ചിക്കാഗോയില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക്

സുഹൃത്തുക്കളേ

നമ്മുടെ പ്രിയ സുഹൃത്തും വരമൊഴിയുടെ സൃഷ്ടാവുമായ സിബു, ചിക്കാഗോയില്‍ നിന്ന് ജോലി സംബന്ധമായി കാലിഫോര്‍ണിയയിലേയ്ക്ക് റീലൊക്കേറ്റ് ചെയ്യുന്നു.

ഈ ശനിയാഴ്ചയാണ് സിബു ചിക്കാഗോ വിടുന്നത്.

കൂടുതല്‍ പിന്നീട്

സസ്നേഹം

"കലേഷിനെ മീറ്റുവാന്‍”

നമ്മുടെ കലേഷ് യൂ യേ യീയും നമ്മളേയും വിട്ട് മറ്റന്നാള്‍ അതായത്, 30-12-2006ന് 12:30ന് നാട്ടിലേക്ക് പോകുകയാണല്ലോ?

പോകുന്നതിന് മുന്‍പ് കലേഷിനെ ഒന്ന് കാണണം എന്ന അതിഭയങ്കരമായ ആഗ്രഹത്തില്‍ ഇന്ന് കലേഷിനോട് അതേപറ്റി സംസാരിക്കുകയും, അദ്ദേഹത്തിന് പോകുന്നതിന്റെ തിരക്കുകളാണെങ്കിലും‍, 'എല്ലാവരേയും ഒന്ന് കാണാന്‍ വല്യ ആഗ്രഹമുണ്ടെന്നും' നാളെ രാവിലെ എങ്ങിനെയെങ്കിലും സമയമുണ്ടാക്കി ഷാര്‍ജ്ജയിലെ ബുഹൈര കോര്‍ണിഷിലുള്ള പാര്‍ക്കില്‍ ,(29-12-2006) രാവിലെ 9 മണിക്ക് എത്തിച്ചേരാമെന്നും മാക്സിമം 10 മണി വരെ അവിടെയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

പീ.സ്: ഇത്രയും ചെറിയ സമയം കൊണ്ട്, നല്ലൊരു സെറ്റപ്പില്‍ യാത്രയയപ്പ് ഒരുക്കാനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കലേഷ് നമ്മളോട് ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കലേഷിന്റെ ലോകം :: Kalesh's World: മരുഭൂമിയോട് വിട!

കലേഷിന്റെ ലോകം :: Kalesh's World: മരുഭൂമിയോട് വിട! കലേഷേ, താന്‍ ഇവിടെ നിന്നും പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ ദുഖമുണ്ട്. പക്ഷെ തന്റെ ഭാവി ശോഭനമാക്കുവാനുള്ള യാത്രയാണിതെന്നതില്‍ സന്തോഷവുമുണ്ട്. തനിക്കും, റീമക്കും എല്ലാ വീധ നന്മകളും നേരുന്നു.

രാമറും പച്ചിലപ്പെട്രോളും 2007ല്‍

എല്ലാവരും മറവിയുടെ ചവറ്റുകൊട്ടയില്‍ തള്ളിയ രാമര്‍ പിള്ളയുടെ പച്ചിലപ്പെട്രോള്‍ വീണ്ടും വേദിയിലേക്ക്.

പച്ചിലയില്‍ നിന്നും പെട്രോള്‍ നിര്‍മ്മിക്കുന്നു എന്നവകാശപ്പെട്ടിരുന്ന രാമര്‍ പിള്ള , ഒരിടവേളക്കു ശേഷം വീണ്ടുമിപ്പോള്‍ തന്റെ കണ്ടെത്തലിനെ 2006 ഡിസംബര്‍ 31 നകം അംഗീകരിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും ,കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും കത്തെഴുതിയിരിക്കുകയാണ് എന്നാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

തീയില്ലാതെ പുകയുണ്ടാകില്ല എന്നു പറയാറുണ്ട്. രാമറുടേ ഈഅവകാശവാദപ്പുകയ്ക്കു പിന്നില്‍ ചാരം മൂടിക്കിടക്കുന്ന ചെറിയൊരു കനല്‍ക്കട്ടയെങ്കിലും കാണും എന്നു ബൂലോകത്താരെങ്കിലും കരുതുന്നുണ്ടോ?.

രസതന്ത്രത്തിന്റെ വിശകലനവിജ്ഞാനത്തിന്റെ അടിസ്ഥാനമില്ലെങ്കിലും നമ്മുടെ പാരമ്പര്യ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുര്‍വേദം ശാസ്ത്രീയമല്ലെന്നും ഒറ്റ മൂലികളും, ആയുര്‍വേദമരുന്നുകളും നിഷ്ഫലമാണെന്നും നമ്മളൊന്നും കരുതുന്നില്ല എന്നു മാത്രമല്ല, അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ അതിന്റെ വഴി തേടിക്കൊണ്ടിരിക്കുകയുമാണ്.

ഈ പശ്ചാത്തലത്തില്‍ രാമര്‍ എങ്ങനെയുമാകട്ടെ പെട്രോളിനു പകരം നില്‍ക്കുന്ന ഒരിന്ധനം അതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, സാങ്കേതിക കാരണം പറഞ്ഞ് അംഗീകരിക്കാതിരിക്കാതെ, അതിനെ പ്രോത്സാഹിപ്പിച്ച് ഒരു ദേശീയ പദ്ധതിയായി ഉയര്‍ത്തി തുടര്‍ഗവേഷണങ്ങള്‍ നടത്തി ലോകത്തിനു മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലിലേക്കു നയിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നാണെന്റെ സംശയം.

നമ്മുടെ നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലുമാണ് ഒരാള്‍ ഇത്തരമൊരാശയം വെളിപ്പെടുത്തുന്നതെങ്കില്‍, അയാള്‍ക്കതു കണ്ടെത്തുന്നതു വരെയുള്ള മുഴുവന്‍ സഹായസഹകരണം അവിടത്തെ സര്‍‌ക്കാരുകള്‍ ചെയ്തുകൊടുക്കുമായിരുന്നില്ലേ?.

നമ്മളെന്താണ് നല്‍കിയത്?

നമ്മുടെ കേരം തിങ്ങും കേരളനാട്ടില്‍ കേരതൈലം എഞ്ചിന്‍ ഓയിലിനു പകരം ഉപയോഗിക്കാമെന്നു പ്രായോഗികമായി കണ്ടെത്തി കുറെ പാവപ്പെട്ട ഡ്രൈവര്‍മാര്‍ .ആ കണ്ടെത്തലിനു പിന്നീടെന്തു സംഭവിച്ചു?.‍

ഒരുപക്ഷെ ഇതെല്ലാം എന്റെ അറിവില്ലായ്മയില്‍ നിന്നുടലെടുത്ത തോന്നല്‍ മാത്രമായിരിക്കാം. എങ്കിലും കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളതു കൊണ്ടാണ് ഇതിവിടെയെഴുതുന്നത്.

2007 മുതല്‍ നമ്മുടെ വാഹനങ്ങള്‍ പച്ചിലപ്പേട്രോളില്‍ ഓടുമോ?. കാത്തിരുന്നു കാണാം അല്ലെ?.

Monday, December 25, 2006

മൂന്നാമിടം മാഗസിന്‍- ബൂലോഗം സ്പെഷ്യല്‍



കൂട്ടരേ,
മൂന്നാമിടം ഇ-മാഗസിന്റെ പുതിയ ലക്കം ബൂലോഗം സ്പെഷ്യലാണ്. ബൂലോഗത്തെ പ്രമുഖരില്‍ പലരുടേയും രചനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാണുമല്ലോ.

Tuesday, December 19, 2006

അഭിപ്രായ സര്‍വെ.

നമ്മുടെ ബഹുമാന്യ രഷ്ട്രപതി ഡോ: എ പി ജെ അബ്ദുള്‍‌കലാം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചിരിക്കും.
2002 ജൂലായ് 26 മുതല്‍ ഭാരതത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തിരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനനിര്‍വഹണ കാലാവധി താമസിയാതെ അവസാനിക്കുകയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തെയും, വ്യക്തിത്വത്തെയും നിഷ്പക്ഷമായി വിലയിരുത്തി ഒരങ്കത്തിനു കൂടി ബാല്യമുള്ള അങ്കച്ചേകവരാണോ അല്ല നമ്മള്‍ ഇനിയുള്ള കാലത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടത് അത്യാവശ്യമാണോ എന്ന വിഷയത്തില്‍ ‍ഈ ബൂലോകവാസികള്‍ എന്തു പറയുന്നു എന്നറിയാന്‍ താത്പര്യമുണ്ട്.

ഇതൊരഭിപ്രായ സര്‍വെയ്ക്ക് പറ്റിയ വിഷയമാണെങ്കില്‍ ഏവര്‍ക്കും രേഖപ്പെടുത്താം അഭിപ്രായങ്ങള്‍....നിര്‍ദ്ദേശങ്ങള്‍........ പ്രതികരണങ്ങള്‍.......

പൊതുവാളന്‍

Sunday, December 17, 2006

പൊതുനിരത്തില്‍ തുപ്പുന്നതിനു നിരോധനം


തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു പൊതുനിരത്തുകളിലും തുപ്പുന്നതും മൂക്കുചീറ്റുന്നതും മുറുക്കിത്തുപ്പുന്നതും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

പൊതുസ്ഥലങ്ങളില്‍ തുപ്പരുത് എന്ന ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാനും ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇടവിട്ടു പരസ്യം നല്‍കാനും രാത്രി ദൃശ്യമാകുന്ന ഇലക്ട്രോണിക്ക് ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. പൊതുസ്ഥലങ്ങളിലും ഓഫിസ് പരിസരങ്ങളിലും തുപ്പല്‍‌പാത്രങ്ങള്‍ സ്ഥാപിക്കാനും നോട്ടീസുകളും ലഘുലേഖകളും അച്ചടിച്ചു വിതരണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തയ്ക്ക് കടപ്പാട്: മനോരമ ഓണ്‍ലൈന്‍ (ലിങ്ക്)

ഇതോടെ എന്റെ നാടും നാട്ടാരും നന്നാവും. എനിക്കുറപ്പാ.

ഒരു സംശയം മാത്രം. മലര്‍ന്ന് കിടന്ന് തുപ്പുന്നതിനെക്കുറിച്ചൊന്നും ഉത്തരവ് പറയുന്നില്ല. അതിനു നിരോധനമുണ്ടോ എന്തോ!

Friday, December 15, 2006

ഒരു കഴുകനും കുറേ കതിരുകാണാക്കിളികളും

(മുന്‍പൊരിക്കല്‍ ചര്‍ച്ചാവേദിയില്‍ ഒരു പോസ്റ്റിന് കമന്റായി ഇട്ടിരുന്നത് ചെത്തിയൊരുക്കിക്കൂട്ടിയതാണ് ഈ ലേഖനം. വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്നു തോന്നിയതുകൊണ്ടും ഇപ്പോള്‍ വീണ്ടും കാലികപ്രാധാന്യം ഉള്ളതുകൊണ്ടും ഒന്നുകൂടി ഇവിടെ എടുത്തെഴുതുന്നു:)


പ്രവാസികളെങ്കിലും ഇതു ക്ഷമയോടെ വായിക്കും എന്നു പ്രതീക്ഷിക്കുന്നു.

ക്രിസ്തുമസ് വരുന്നു. വിതയ്ക്കാതെ, കൊയ്യാതെ, കതിരും തേടിപ്പുറപ്പെട്ടുപോയ പ്രവാസിപ്പറവകള്‍ക്ക് ഇനി യാത്രയുടെ നാളുകള്‍ തുടങ്ങുകയായി.നാടുകാണാന്‍പോക്കെന്ന നമ്മുടെ വര്‍ഷാവര്‍ഷമുള്ള ശ്രാദ്ധകര്‍മ്മം ഡിസംബറില്‍ മഞ്ഞുപോലെ ഉറഞ്ഞുരുകിയാരംഭിച്ച് ഇടയ്ക്കൊന്നു ചൂടാറി പിന്നെ വീണ്ടും മാര്‍ച്ചിന്റെ വേനലില്‍ ഉരുകിത്തുടങ്ങും. തലവിധികളും പള്ളിക്കൂടം കലണ്ടറുകളും അനുസരിച്ച് അതങ്ങനെ അടുത്ത ഓണം വരെ നീണ്ടുപോകും...

സമയമായി. ഒരിക്കല്‍കൂടി എയര്‍ ഇന്ത്യയ്ക്കും മറ്റും പല്ലും നഖവും മൂര്‍ച്ചകൂട്ടി ഇരകളെ കാത്തിരിക്കാന്‍ നേരമായി. ഇനി അവരുടെ യാത്രക്കൂലികള്‍ അവരേക്കാള്‍ ഉയരത്തില്‍ മാനത്തേക്കു പറക്കുന്നതുകാണാം കുറച്ചു മാസങ്ങള്‍. അതിനൊപ്പം തന്നെ അവരുടെ തൊഴില്‍-ആളിമാരുടെ ധാര്‍ഷ്ട്യവും പുച്ഛരസവും.

നമ്മുടെ ദേശീയബോധം നാടായ നാടൊക്കെ പറന്നുനടന്ന് പകര്‍ത്തിയൊഴിക്കുന്ന ആ മഹാസ്ഥാപനത്തെക്കുറിച്ചും അതിനെ പിന്‍പറ്റി തടിച്ചുകൊഴുക്കുന്ന പ്രസ്ഥാനങ്ങളെപ്പറ്റിയും ഇത്രയെങ്കിലും കുത്തിക്കുറിക്കേണ്ടത് ഇന്നെന്റെ കര്‍ത്തവ്യമാണ്. സഹോദരീസഹോദരന്മാരെന്ന് ആയിരത്തൊന്നുവട്ടം ഉരുക്കഴിപ്പിച്ചുകൊണ്ട് വിദ്യാലയദിനങ്ങളില്‍ ‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളിലൂടെ, കുഞ്ഞുചുണ്ടുകളിലൂടെ വായ്ത്താരി മുഴക്കിച്ചത് ആരെപ്പറ്റിയാണോ ആ, എന്റെ ഇന്ത്യക്കാര്‍ക്കു വേണ്ടി ഇതിവിടെ എഴുതിയേ തീരൂ.

എയര്‍ ഇന്ത്യയുടെ (എയര്‍ ഇന്ത്യ എന്ന ബല്യ ആനയുടെ മുതുകത്തും മുന്നിലും പിന്നിലുമായി നടക്കുന്ന പാപ്പാന്മാരുടെയും പാപ്പാത്തികളുടേയും) ധിക്കാരത്തിനും അവഗണനയ്ക്കും എതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നുണ്ട് ഇതെഴുതുന്നവന്‍. അതിന്റെ ഭാഗമായിത്തന്നെ കുറെ കഷ്ടപ്പാടു സഹിച്ചാല്‍ പോലും വേറെ ഗതിയില്ലാത്തതിനാല്‍ മറ്റ് എയര്‍ലൈനുകളില്‍ പലപ്പോഴും കൊളംബോ വഴിയോ മറ്റോ ആണു യാത്രയും പതിവ്.

കുറെയൊക്കെ നമ്മുടെ തന്നെ ഇടയിലുള്ള പാദസേവകരാണ് പ്രവാസികളുടെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ ഈ ഗതികേടിനു കാരണം.

ഗള്‍ഫില്‍ ഏത് ഇന്ത്യന്‍ സംഘടന എന്തു പരിപാടി നടത്തിയാലും ചെലവുമുട്ടിക്കാനുള്ള ഒരു സൂത്രം ‘സ്പോണ്‍സറിങ്ങ്’ ആണ്. മിക്ക പരിപാടികളിലും എയര്‍ ഇന്ത്യയുടെ സ്പോണ്‍‍സറിങ്ങ് കാണും. സംഗതി ലളിതമാണ്. എയര്‍ ഇന്ത്യ കമ്മിറ്റിക്കാര്‍ക്കു പൈസ കൊടുക്കണ്ട. പകരം പരിപാടിയില്‍ പങ്കെടുക്കുന്ന, നാട്ടില്‍ നിന്നു വരുന്ന, സിനിമാതാരകങ്ങള്‍ക്കോ രാഷ്ട്രീയക്കോമരങ്ങള്‍ക്കോ, സാംസ്കാരികപ്പൊയ്ക്കോലങ്ങള്‍ക്കോ, മതതിമിരചക്ഷുസ്സുകള്‍ക്കോ (പല നിറങ്ങളിലും ചായമടിച്ച ചട്ടികളും കൊണ്ട് ഉട്ടോപ്പിയയില്‍ ഭിക്ഷ തെണ്ടാന്‍ വരുന്ന അവരുടെയൊക്കെ കാര്യം പിന്നെ പറയാം) യാത്രക്കു വേണ്ട നാലോ അഞ്ചോ ടിക്കറ്റ് സൌജന്യമായി കൊടുത്താല്‍ മതി. പ്രതിഫലമായി എയര്‍ ഇന്ത്യയുടെ ഒരു ബാനര്‍ ഓഡിറ്റോറിയത്തില്‍ തൂക്കിയിടണം. ചിലപ്പോള്‍ സ്റ്റേജില്‍ വെച്ച് പരസ്യമായി പ്രാദേശികമാനേജര്‍ക്ക് ഒരു നന്ദിയും പറയണം. അഥവാ അത്താഴം വിളമ്പുന്നുണ്ടെങ്കില്‍ ഒരു പ്ലേറ്റ് കൂടുതലും. അത്രയേ വേണ്ടൂ.

തീര്‍ത്തും നിസ്സാരമെന്നു തോന്നുന്ന ഈ കാര്യത്തില്‍ നിന്നാണ് ഇവരുടെ ധാര്‍ഷ്ട്യം തുടങ്ങുന്നത്.

ഇങ്ങനെ ടിക്കറ്റുപൊന്മുട്ടയിടുന്ന ഒരു താറാവിനെ നിലയ്ക്കു നിര്‍ത്താന്‍ ഈ സംഘടനകളുടെ നേതാക്കന്മാരൊന്നുംകൂട്ടു വരില്ല. കണ്മുന്നില്‍ നടക്കുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കുകയാണവര്‍ ചെയ്യുക. സ്വന്തം വീട്ടിലെ കാര്യം വരുമ്പോള്‍ ചുളുവില്‍ അടിച്ചെടുക്കുന്ന നക്കാപ്പിച്ച സൌജന്യങ്ങളും അവര്‍ക്കൊരു മുതല്‍ക്കൂട്ടാവുന്നു.

കമ്പനികളില്‍ താഴെതട്ടുകളില്‍ ജോലിചെയ്യുന്ന ആളുകളെയും കമ്പനികളെ തന്നെയും ഒരേ സമയം ചൂഷണം ചെയ്യുന്ന ‘അഡ്മിന്‍’ വിഭാഗക്കാരെയും അവരോടൊപ്പം നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സികളേയും എയര്‍ ഇന്ത്യയുടെ ജോലിക്കാരെയും കൂട്ടിക്കെട്ടുന്ന ഒരു വലയം കൂടി ഉണ്ട് ഇവിടങ്ങളില്‍. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് കരാറില്‍ എഴുതിയിട്ടുള്ള പാവങ്ങളുടെ പണം അവരറിയാതെ മുതലാക്കുന്ന സൂത്രം കമ്പനിയിലും പുറത്തും അധികമാര്‍ക്കും അറിയില്ല.

ഗള്‍ഫില്‍നിന്നും കൊച്ചിയിലേക്ക് ‍ എക്കോണമിക്ലാസ്സില്‍ യാത്രചെയ്യുന്നവരൊക്കെ കണ്ടിട്ടുണ്ടാവും അവരുടെ തൊട്ടടുത്ത സീറ്റുകളില്‍ ചെന്നയിലേക്ക് പോകുന്ന ‘കഡ്ഡപ്പ‘കളെ. ആന്ധ്രയുടെ ഏറ്റവും ദരിദ്രമായ, ദുരിതപൂര്‍ണ്ണമായ ഭാഗത്തുനിന്നും വരുന്ന ആ മനുഷ്യക്കോലങ്ങള്‍ ഗള്‍ഫിലെ അറബികള്‍ക്ക് ഏറ്റവും അനുസരണയുള്ള റോബോട്ടുകളാണ്. എന്നിട്ടും നല്ലൊരു വാഷിങ്ങ്മെഷീനും ഫുഡ്പ്രോസസ്സറിനും വേണ്ടതിനേക്കാള്‍ കുറഞ്ഞ ചെലവേ അവരെ പോറ്റാന്‍ വേണ്ടിവരൂ. നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ കണവനേയും കണ്ണിലുണ്ണികളായ മക്കളേയും കാണാന്‍ പോകുന്ന അവര്‍ക്ക് വിമാനയാത്രയെക്കുറിച്ച് വലിയ അനുഭവമൊന്നുമില്ല. മിക്കവാറും രണ്ടാമത്തെയോ നാലാമത്തെയോ വിമാനയാത്രയായിരിക്കും അവര്‍ ചെയ്യുന്നുണ്ടാവുക. ഒരു ടൂറിസ്റ്റ്ബസ്സ് പോലും സ്വര്‍ഗ്ഗമായി തോന്നുന്ന അവര്‍ക്ക് വിമാനത്തിലെ ഏറ്റവും നിസ്സാരമായ സൌകര്യം പോലും ശ്രേഷ്ഠമായി തോന്നും. മാത്രമല്ല, നാമൊക്കെ ധരിച്ചുവെച്ചിട്ടുള്ള ആചാരങ്ങളും ഉപചാരങ്ങളും ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം അരോചകമായി തോന്നിയെന്നും വരാം.

ഈ ചെമ്മരിയാട്ടിന്‍ കൂട്ടത്തെയാണ് വജ്രജൂബിലി ആഘോഷിക്കുന്ന എയര്‍ഹോസ്റ്റസ് കൊച്ചമ്മമാര്‍ക്ക് സഹിക്കേണ്ടി വരുന്നത്. സിങ്കപ്പൂര്‍, അമേരിക്ക, ഇന്ത്യയിലെ തന്നെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെ പറക്കുന്ന ആകാശരാജാവിന്റെ ഈ തോഴിമാര്‍ക്ക് സാധാരണ പരിചയമുള്ള ഹൈ-ഫ്ലൈ കുട്ടപ്പന്മാരും കുട്ടപ്പിമാരുമല്ല ഇവര്‍. വിസ്കിയും പെപ്സിയും തിരിച്ചറിയാത്ത ഇവറ്റയെവിടെ? നോറ്ഡ്സ്റ്റോമിലോ മേസിസിലോ ഷോപ്പിങ്ങിനു പോവാന്‍ കമ്പനി തരാമെന്നു പറയുന്ന, ‘പടിഞ്ഞാറുനിന്നും വരുന്ന പണച്ചാക്കു’കളെവിടെ? (നമ്മുടെ തന്നെ അമേരിക്കന്‍ യൂറോപ്യന്‍ കൂട്ടുകാരെ കളിയാക്കുകയല്ല ഞാന്‍, ആകാശക്കൊച്ചമ്മമാരുടെ മനോഗതി സൂചിപ്പിക്കുകയാണ്) ഇങ്ങനെയൊരു ഫ്ലയിങ്ങ് സെക്റ്ററിലേക്ക് തങ്ങളെ തള്ളിയിട്ട ബോസ്സന്മാരെ തെറിപറഞ്ഞുകൊണ്ടു വേണം ഈ കടല്‍ക്കിളവികള്‍‍ക്കു ജോലി തുടങ്ങാന്‍ തന്നെ. ബാക്കി അവജ്ഞയും വൈരാഗ്യവുമാണ് നമുക്കൊക്കെ അവര്‍ ഗ്ലാസ്സിലും പ്ലേറ്റിലും വിളമ്പിത്തരുന്നത്. ഒരു പുഞ്ചിരിയുടെ പൂമൊട്ടെങ്കിലും അവര്‍ അതിനൊപ്പം വെക്കാറില്ല മിക്കപ്പോഴും!

തല സ്വല്‍പ്പം ഉയര്‍ത്തി നേരെ നോക്കി അവരോടു സംസാരിച്ചുനോക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളെപറ്റി ബോധമുണ്ടെന്നു കണ്ടറിയുന്ന ആ നിമിഷത്തില്‍ കാണാം പുലിയെപ്പോലെയിരിക്കുന്ന അവര്‍ നല്ലൊരു കുറിഞ്ഞിപ്പൂച്ചയായി മാറുന്നത്! നൂറുപേരില്‍ നാലുപേരെങ്കിലും നേര്‍ക്കുനേരെ നിന്നു ചോദിക്കാനുണ്ടെങ്കില്‍ ഈ പുലിത്തരമൊക്കെ എന്നേ പോയേനെ! എങ്കിലും സഭയില്‍ വെച്ച് കാര്യങ്ങള്‍ ചോദിക്കുന്നത് ചെറ്റത്തരമാണെന്ന് കരുതുന്ന അന്ധവിശ്വാസമോ സംസ്കാരപ്പൊയ്മുഖമോ മൂലം, നാം, പ്രത്യേകിച്ച് മലയാളികള്‍, ന്യായമായ കാര്യങ്ങളൊന്നും നേരിട്ട് ചോദിക്കാതെ, കിട്ടുന്ന ഓശാരമൊക്കെ അനുഭവിച്ചങ്ങനെ പോവുകയാണു പതിവ്‌.

സഹിഷ്ണുത ഒരു നല്ല ഗുണമാണ്. പക്ഷേ അതു മറ്റുള്ളവര്‍ക്കു നമ്മുടെ മെക്കിട്ടു കയറാനുള്ള ഒരു കോണിയാവരുത്. സഹജീവിയോടുള്ള സ്നേഹമായിരിക്കണം അതിന്റെ ഗുണം. അപ്പുറത്തെ സീറ്റിലിരിക്കുന്ന ഒരു ‘കഡ്ഡപ്പ’ക്ക് ഒരു ഉപകാരമാവുമെങ്കില്‍ ഞാന്‍ തീര്‍‍ച്ചയായും സഹിക്കണം. അതിനു പകരം ഇന്നു നാം സഹിഷ്ണുത കാണിക്കുന്നത് എയര്‍ഹോസ്റ്റസും ട്രാന്‍സ്പോര്‍ട്ട് ബസ്സു് ഡ്രൈവറും പോലീസുകാരനും പോലുള്ള സ്ഥാപനങ്ങള്‍ അര്‍ഹതയില്ലാതെ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തിനോടാണ്.

നമ്മുടെ കൂടെയുള്ള പാവങ്ങളുടെ മേല്‍ വിമാനത്തിനുള്ളിലും കസ്റ്റംസിലും എമിഗ്രേഷനിലും നടക്കുന്ന ചൂഷണങ്ങളെ പറ്റി ആരാണു വായ് തുറക്കുക? ആ പാവങ്ങള്‍ക്കു തന്നെ അറിയില്ല അവര്‍ക്ക് എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്ന്. അറിവുള്ളവരാകട്ടെ, സ്വയം മറ്റൊരു ക്ലാസ് ആയി നടിച്ച് മാറി നില്‍ക്കുകയും സ്വന്തം സൌകര്യങ്ങള്‍ നോക്കുകയും ചെയ്യും.

ഒരുദാഹരണം പറയാം. ‘പുഷിങ്ങ്’ എന്നൊരു പരിപാടിയുണ്ടായിരുന്നു. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നാട്ടിലെ റിക്രൂട്ടിങ്ങ് ഏജന്‍സികളും ട്രാവല്‍ ഏജന്‍സികളും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റു് ജോലിക്കാരും കൂടിയാണ് ഇതു നടത്താറ്‌. ECNR എന്ന ഒരു സ്റ്റാമ്പ് പാസ്പോര്‍ട്ടില്‍ ആടിക്കണം. അത് മുന്‍പേ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ‘ആടി‘ക്കാന്‍ കുറച്ചു പണം അടയ്ക്കണം. (എത്ര? 500 രൂപ? ഇപ്പോള്‍ എത്രയാണെന്നറിയില്ല). ബോര്‍ഡിങ്ങ് ഗേറ്റടക്കുന്നതിനു തൊട്ടു മുന്‍പ് സുരക്ഷിതമായ ഒരു സമയത്ത് മുപ്പതോ നാല്‍പ്പതോ തൊഴിലഭയാര്‍ത്ഥികളെ ഇവരെല്ലാവരും കൂടി പ്ലെയിനിനകത്തോട്ടു push ചെയ്തു കേറ്റും. ഒന്നുകില്‍ പാസ്പോര്‍ട്ടില്‍ മാത്രം ECNR സ്റ്റാമ്പു് അടിച്ചിരിക്കും.(മറ്റു രേഖകളിലൊന്നും കാണില്ല). അല്ലെങ്കില്‍ അതുമുണ്ടാവില്ല. jest simbly going... അവരുടെ പേരില്‍ നിയമപ്രകാരം ഖജനാവിലേക്കു പോവേണ്ടിവരുമായിരുന്ന 30 x 500 രൂഫാ ഏമാന്മാരും ഏജന്റുമാരും പങ്കുവെച്ചെടുക്കും.

അടുത്തരംഗം അഞ്ചു വര്‍ഷം കഴിഞ്ഞാണ് കാണുക.
മുംബായില്‍ വെച്ചുണ്ടായ ഒരനുഭവം: മുറിത്തെലുങ്കും മുറിഅറബിയും മാത്രം അറിയുന്ന, അറബിക്കൊട്ടാരത്തിന്റെ മതിലുകള്‍ക്കു പുറത്ത് അപൂര്‍വ്വം മാത്രം പോയിട്ടുള്ള ‘കഡ്ഡപ്പ’ ( ഇവിടെ മലയാളി എന്നും വായിക്കാവുന്നതാണ്), നാട്ടിലേക്കു തിരിച്ചുവരുന്നു. 5 വര്‍ഷം മുന്‍പത്തെ നേരിയ ഓര്‍മ്മകള്‍ അലയിളക്കി പ്ലെയിനിലെ ‘രാജകീയ’യാത്രയും കഴിഞ്ഞ് ഇറങ്ങുന്ന ആ പാവത്തിനെ എതിരേല്‍ക്കുന്നത് എമിഗ്രേഷനില്‍ പാന്‍ മുറുക്കിക്കൊണ്ടിരിക്കുന്ന ഫോലീസുകാരനാണ്. ECNR എന്ന സ്റ്റാമ്പില്ലാതെ എങ്ങനെ 5 വര്‍ഷം മുന്‍പ് നീ അക്കരെക്കു പോയി എന്നാണു ചോദ്യം. അരമണിക്കൂര്‍ നേരത്തെ ഗ്രില്ലിങ്ങിനു ശേഷം അവളുടെ കയ്യില്‍ ആകെയുണ്ടായിരുന്ന 20 ദിനാര്‍ /അല്ലെങ്കില്‍ 250 ദിര്‍ഹം കയ്യിലാക്കിയാല്‍ എന്തോ ഒരു വലിയ സഹായം ചെയ്തു കൊടുത്തു എന്ന പോലെ അയാള്‍ അവളെ പോകാനനുവദിക്കുന്നു.
അവള്‍ പോലുമറിയുന്നില്ല, അവളെ ആരൊക്കെ എങ്ങനെയൊക്കെ ചൂഷണം ചെയ്തുവെന്ന്! (ഈയിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റം വന്നുവോ എന്നറിയില്ല. അനുഭവസ്ഥര്‍ പറയട്ടെ.)

ഇപ്രാവശ്യം നാട്ടില്‍ എത്തി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പുതുതലമുറ ബാങ്കില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ (ഞാന്‍ തല്‍ക്കാലം താമസിക്കുന്ന എന്റെ സഹോദരിയുടെ) വീട്ടിലേക്കു ഫോണ്‍ വിളിച്ചിരിക്കുന്നു. അവരുടെ പുതിയ ഒരു സമ്പാദ്യപദ്ധതിയുണ്ടത്രേ, NRI കള്‍ക്ക് അതിവിശിഷ്ടം! (ആര്‍ക്കും അങ്ങനെ അറിയാന്‍ വഴിയില്ലാത്ത) എന്റെ നമ്പറും പേരും എങ്ങനെ കിട്ടി എന്ന വേവലാതിയോടെയുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കിട്ടിയ ലീഡ് ആണത്രേ! നെടുമ്പാശേരിയോ! “അതെ, അവിടത്തെ എമിഗ്രേഷന്‍ പേപ്പറില്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങള്‍ ഞങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക് കിട്ടും. ഞങ്ങളുടെ മാര്‍ക്കെറ്റിങ്ങ് വിഭാഗത്തിന്റെ പ്രധാന സോഴ്സ് ആണ് അവിടം”. വിഡ്ഢിയായ ചെറുപ്പക്കാരന്‍! ഇതൊക്കെ വെട്ടിത്തുറന്നു പറഞ്ഞ് ഒരിക്കല്‍ അവന്‍ ഇരിക്കുന്ന മരം അറിയാതെ മുറിച്ചുകളഞ്ഞേക്കാം!

നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് എമിഗ്രേഷന്‍ ഡിപ്പാര്ട്ട്മെന്റ് തന്നെ. സ്വന്തം ക്രെഡിറ്റ് കാര്‍ഡു പോലെ സ്വകാര്യമായി കരുതുന്ന, കരുതേണ്ട വ്യക്തിപരമായ (പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പരുകള്‍, ഒപ്പ് തുടങ്ങിയ) വിവരങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ഗവണ്മെന്റ് സംവിധാനത്തെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് ആ ഫോറം പൂരിപ്പിക്കുമ്പോള്‍ നാം ചെയ്യുന്നത്. ആ വിവരങ്ങളാണ് നമ്മുടെ സമ്മതമില്ലാതെ മൂന്നാമതൊരു കച്ചവടക്കക്ഷിക്കു കൈമാറുന്നത്. ഭീകരവാദികള്‍ക്കും കള്ളക്കടത്തുകാര്‍ക്കുമെതിരെ നിരന്തരം യുദ്ധം ചെയ്തുകൊണ്ടേ പുലര്‍ന്നുവരുന്ന ദൌര്‍ഭാഗ്യവതിയായ ഒരു നാടിന്റെ കോട്ടകൊത്തളങ്ങളിലാണ് ഇത്തരം വിഷപ്പുഴുക്കള്‍ നുരച്ചുകൂടിയിരിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള അപകടം എത്രയാണെന്നു പക്ഷേ നമ്മില്‍ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? ഇത്തരം ഒരു വ്യവസ്ഥിതിയെ ഇല്ലാതാക്കാന്‍ നാം എത്ര പേര്‍ ശ്രമിക്കും? പലപ്പോഴും എണ്ണിച്ചുട്ട അവധിദിനങ്ങളില്‍ അച്ഛനമ്മ-ഭാര്യ-മക്കളോടും കൂട്ടുകാരോടും കൂടി ചെലവാക്കേണ്ട നിമിഷങ്ങള്‍ ‘നമ്മെ അത്രക്കൊന്നും ബാധിക്കാത്ത’ ഈ വക കാര്യങ്ങള്‍ക്കു ചെലവാക്കാന്‍ നമുക്കാവില്ല!!?

മുംബായിലും കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റും വിമാനമിറങ്ങുക എന്നത് ബലാല്‍‌സംഗത്തിന്നിരയാവുക എന്ന പോലെ ഒരനുഭവമാണ് ആത്മാഭിമാനമുള്ള പലര്‍ക്കും. ഒരു പക്ഷേ നമുക്കിടയില്‍ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവര്‍ക്ക് അതനുഭവപ്പെട്ടു കാണില്ല. കാരണം നേരവും കാലവും, ആളെയും അമ്പാരിയേയും കണ്ടറിഞ്ഞേ ഈ പീഡനം നടക്കൂ. കുറഞ്ഞൊന്നു ശ്രദ്ധിച്ചാല്‍ അപ്പുറത്തുകാണാം കൂടെ വന്നിറങ്ങിയ മറ്റൊരു സാധുവിനെ തൊലിയുരിക്കുന്നത്. ആണ്ടറുതിക്ക് അച്ഛനമ്മപെങ്ങന്മാരെയും കെട്ട്യോളെയും കുട്ട്യോളെയും കാണാന്‍ വരിക എന്ന ഒരൊറ്റ കുറ്റമാണ് അവന്‍ ചെയ്തിട്ടുണ്ടാവുക.

‘ഉടനീളം എല്ലാവരോടും വഴക്കുണ്ടാക്കുന്ന’ ഒരാളുടെ കൂടെ വിമാനയാത്രകളില്‍ ഒരുമിച്ചു പോവാന്‍ പോലും വൈമനസ്യം കാണിക്കുന്ന ഭാര്യയുടെ മുഖം യാതൊരു സുഖവുമില്ല കാണാന്‍. അതുകൊണ്ട് ‘ഒക്കെ സഹിച്ചു’പോകുന്നവരാണ് പലരും‍.

അങ്ങനെ സഹിക്കാതെ പോയിട്ട് ‘അവന്മാരുടെ‘ ഒക്കെ കണ്ണിലെ കരട് ആയി ഓരോ യാത്രയും ഒരു ചെറുയുദ്ധമായി പ്രഖ്യാപിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ആവില്ലേ? ചെറിയ സമയനഷ്ടങ്ങളും അസൌകര്യങ്ങളും ഉണ്ടായേക്കാം. പക്ഷേ ഒരാള്‍ക്കു വേണ്ടിയല്ല, ഒരു ജനതയ്ക്കുവേണ്ടിയാണ് എന്റെ യുദ്ധം എന്നു നമുക്കു തന്നെ തോന്നണം. അതായിരിക്കണം ആ അവജ്ഞക്കുനേരെയുള്ള നമ്മുടെ ആദ്യത്തെ സമരമുറ.

വല്ലപ്പോഴുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇങ്ങനെയൊന്നുമല്ലാത്ത, ചില നല്ല മനുഷ്യരെക്കാണാം ഈ സ്ഥാപനങ്ങള്‍ക്കിടയില്‍. ആ അവസരങ്ങളില്‍, അതു കണ്ടറിഞ്ഞ്, പ്രത്യേകമായി, “you have been so very nice with me, Thank you!", എന്നു മാത്രമെങ്കിലും പറഞ്ഞ് ഹൃദയത്തില്‍ നിന്നും തേന്‍ തൊട്ടുചാലിച്ച ഒരു പൂപ്പുഞ്ചിരി കൊടുക്കാനും നാം മറക്കരുത്! പുഞ്ചിരിയേക്കാള്‍ വ്യാപകശക്തിയുള്ള ഒരു പകര്‍ച്ചവ്യാധി വേറൊന്നില്ല! നല്ല സേവനത്തിനു് ഇങ്ങനേയും ഒരു പ്രതിഫലം ഉള്ള കാര്യം നമുക്കവരെ ഓര്‍മ്മിപ്പിക്കാം.

ഒരു കാര്യം കൂടി: പ്രവാസികളുടെ സുഖലോലുപതയിലെ ഒരു കണ്ണില്‍ക്കരട് മാത്രമാണ് ഈ വിമാനയാത്രയെന്നും അവരുടെ മിക്ക പരാതികളും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകടികള്‍ മാത്രമാണെന്നും നമ്മുടെ തന്നെ തന്നാട്ടുകാരായ സഹോദരങ്ങള്‍ക്ക് ഒരു അബദ്ധമായ അന്ധമായ വിശ്വാസമുള്ളതായി തോന്നിയിട്ടുണ്ട്. അതങ്ങനെയല്ലെന്നറിയാന്‍ മറ്റുവഴിയൊന്നുമില്ല; “ഒരു വിസയുമെടുത്തിങ്ങു പോരൂ, അനുഭവിച്ചറിയൂ” എന്നു മാത്രമേ പറയാനാവൂ.

പിന്നെന്തിനവിടെ ഇത്ര കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നായിരിക്കാം അടുത്ത ചോദ്യം. അത്തരം ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഈ ബ്ലോഗുകളിലൂടെ തന്നെ സാവകാശം തുടരാം...


താഴെത്തട്ടില്‍ ഉള്ള ആളുകള്‍ക്കും അവരുടെ തന്നെ ഭാഷയിലും ശൈലിയിലും അവരുടെ പ്രശ്നങ്ങള്‍ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാള്‍ വരും ബ്ലോഗുകളിലൂടെ. എന്നിട്ട് എഴുതിത്തുടങ്ങേണ്ട കഥകള്‍ ഇനിയും കുറേയുണ്ട്. ആ നാള്‍ ഉടന്‍ വരും എന്നാശിക്കട്ടെ. അത്തരം കഥകള്‍ക്ക് ഒരാമുഖം എന്ന നിലയില്‍ ഈ കുറിപ്പടി ഇവിടെ കിടന്നോട്ടെ അല്ലേ?

Thursday, December 14, 2006

ബൂലോഗ ക്ലബ്ബിലെ അവസാനത്തെ പോസ്റ്റ്‌/

ആരുടേയോ സ്വാധീനത്തിന് വഴിപ്പെട്ട് ബൂലോഗ് ക്ലബ്ബില് അഡ്മിന് പവറുണ്ടായിരുന്ന- ബൂലോഗ ക്ലബ്ബിന്റെ രൂപീകരണ വേളയില് മൂന്നാമതായി ചേരുകയും ചെയ്ത- എന്റെ അവകാശാധികാരങ്ങള് എടുത്തുകളഞ്ഞിരിക്കുന്ന വിവരം സന്തോഷപൂര്വം അറിയിക്കുന്നു.

അവകാശാധികാരങ്ങള് ആവശ്യ്പ്പെട്ട് കിട്ടിയതായിരുന്നില്ലാത്തതിനാലും, ഈ പോസ്റ്റ് അതിന് ഹേതുഭവിച്ചു എന്ന് നിങ്ങള് കണ്ടെത്തിയതിനാലും- നന്ദി പറയുന്നു. ഇത്രനാളൂം തന്ന സൗജന്യങ്ങള്ക്ക് നന്ദി. ബൂലോഗ അംഗത്വവും കേന്സല് ചെയ്തു തരിക. പോസ്റ്റിന്റെ കമെന്റിംഗ് ഒപ്പ്ഷന് എടുത്തുകളഞ്ഞാലും മറ്റുള്ളിടങ്ങളില് കമെന്റിംഗ് ഓപ്ഷന് ഉള്ളപ്പോള് എന്തും എവിടേയും പറഞ്ഞുകൂടെ. എന്റെ സംശയമാണ്.

അഡ്മിന് പവര് ഞാന് ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് എന്റെ ഓര്മ. ഏതായാലും അതിനി വേണ്ട. നല്ലവരും സഹിഷ്ണുക്കളുമായവരുടെ ഇടയില് ഞാന് പാടില്ല.

കഴിഞ്ഞ പോസ്റ്റിന്റെ നന്ദി.


ആദ്യത്തെ പത്ത് കമെന്റാകുമ്പോഴേക്കും ഈ പോസ്റ്റ് ഉദ്ധേശിച്ചതിനേക്കാള് വിജയമെന്ന് എനിക്ക് മനസ്സിലായി.

വലയിലില്ലാത്തേത്ല്ലാം കുളത്തില് തന്നെ ഉണ്ടെന്നും തിരിച്ചറിയാന് കഴിഞ്ഞു.

ഇനി എന്തെങ്കിലും പറയുന്നതിന് മുന്പ് ഇഞ്ചിയുടെ കമെന്റില് സൂചിപ്പിച്ചതുപോലെ ഈ ചര്ച്ചകൊണ്ടും പോസ്റ്റ്കൊണ്ടും ഏറ്റവുമധികം വലിച്ചിഴക്കപ്പെട്ട ദ്രൗപതി വര്മ എന്ന നാമത്തിനോടും കഥാകാരിയോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു.
എംകിലും സാധാരണ സാഹിത്യ സംവാദങ്ങളില് ഇതെല്ലാം ഇടക്ക് സംഭവിക്കുന്നതാക കൊണ്ട് അവര് സീരിയസ് ആയി എടുക്കില്ലെന്ന് ഞാന് കരുതുന്നു.

വിശ്വം സാര് പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങളില് കൊള്ളേണ്ടതിനെ കൊള്ളുന്നു. തള്ളേണ്ടതിനെ തള്ളുന്നു.

എന്നാല് പ്രേരണകളുക്കു വഴങ്ങി സ്വാഭിപ്രായത്തെ മറച്ചുവച്ച്നുകൂലിച്ചൊ പ്രതികൂലിച്ചോ ആരെങ്കിലും കമെന്റെഴുതിയിട്ടുണ്ടെങ്കില് അവരോട് പരിതപിക്കുന്നു. മയിലെണ്ണ ഇട്ടുഴിയുന്ന പച്ചീര്ക്കിലി ആകരുത് സ്വാഭിപ്രായം. നട്ടെല്ല് നിവര്ത്തി നില്ക്കു.

വാണി -മാതാവാണ്,
മനസ്സാക്ഷിയാണ്. മെയിലിനൊ , സൗഹൃദങ്ങള്ക്കൊ,ഫോണ് വിളികള്ക്കൊ ബന്ധങ്ങള്ക്കൊ, പാചകനൈപുണ്യത്തിനൊ, മുറി വാടക കൊടുത്തതിനൊ(ബ്ലോഗില് ഒരിക്കല് കാശു ചോദിച്ചു കണ്ടിരുന്നു)നിങ്ങളുടെ വാക്കിനെ വില്ക്കരുത്. മറ്റുള്ളവരെ തല്ലാന് പോകരുത്. നിയമ നിര്മാണം നടത്തരുത്.

ഇങ്ങിനെ ഒന്നും നിങ്ങളുടെ അഭിപ്രായം സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കില് – ഇപ്പറഞ്ഞതിനെ അവഗണിക്കുക.

അതുല്യ എന്നോട് ചിരിക്കാന് പറയുന്നു. ഇതാ ഞാന് ചിരിക്കുന്നു.

ദില്ബന്റെ പഴമ്പൊരിക്കച്ചവടമാണ് ഇതിലെ ജനപ്രിയ കമെന്റെന്നും പ്രത്യ്യേകം എടുത്തു പറയുന്നു
ഗുഡ് ബായ്യ്

Tuesday, December 12, 2006

ദ്രൗപതി വര്‍മ്മ എന്നൊരു പ്രതിഭാശാലി

ചപ്പുകവിതകളെഴുതിയും കക്കൂസിന്റെ പടമിട്ടും ആഭാസത്തരമായ തറകമന്റിട്ട് ചാറ്റ് ചെയ്തും എങ്ങിനെ ഒരു വൃത്തികെട്ട സമൂഹമാകാമെന്ന് നിരന്തരം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടുന്ന ബൂലോഗ സമൂഹമേ...

വരികളില്‍ സ്നിഗ്ദസൗന്ദര്യവും സാഹിത്യവും എങ്ങിനെ പകര്‍ത്തണമെന്നറിയാവുന്നവര്‍ ഇവിടെയുണ്ട്. വരികള്‍ സംഗീതമാണെന്നും അക്ഷരങ്ങള്‍ അറിവിന്റെ അക്ഷയഘനികളാണെന്നും നമുക്ക് കാണിച്ചു തരാന്‍ കഴിവുള്ളവരിവിടെയുണ്ട്. ദ്രൗപതി വര്‍മ്മ അത്തരമെഴുത്തുകാരുടെ മുന്‍‌ശ്രേണിയിലുണ്ട്. അക്ഷരങ്ങളുടെ തീപ്പന്തമേറുന്ന അക്ഷൗഹിണിയുമായി.
കുലോത്തമയായി. ബൂലോഗ കൗരവര്‍ അഴിച്ചിട്ട കാര്‍കൂന്തളം നല്ല കവിതഭീമന്മാരുടെ ഗദയാല് വിരൂപ കൗരവ കോലങ്ങളെ തച്ചുടച്ച് ആ നിണമനിഞ്ഞ കയ്യാലേ കെട്ടുകയുള്ളു എന്നും ദൈന്യദീനം വിലപിച്ചു കൊണ്ട്.

ഓരോ കവിതയും മനസ്സിനെ മഥിക്കുന്ന വിലാപങ്ങളാണ്.
മഴത്തുള്ളിയില് ഇഴചേര്ന്നു നില്ക്കുന്നു ഒരു ശിഥിലബന്ധത്തിന്റെ കണ്ണുനീര്ത്തുള്ളികള്. പെയ്തൊഴിയാത്തൊരു മനസ്സിന്റെ ദുഖം നാം അനുഭവിക്കുന്നു ഇത് വായിച്ച് കഴിയുമ്പോള്. uTanju thakaRnna വളപ്പൊട്ടുകളില് ഒരു പ്രണയദുരന്തത്തിന്റെ ആട്ടോഗ്രാഫ്. വിശ്വാസ വഞ്ചനയാല് തകര്ന്ന ഒരു പ്രണയദുരന്തമാണിതിന്റെ പ്രമേയം. നീറുന്ന വേദനയില് നമ്മുടെ നെഞ്ച്പിളരുന്നു. വളപ്പൊട്ടുകളാല് മുറിവേറ്റൊരുകൈത്തണ്ട നമ്മുടെ നെഞ്ചില് നിണമണിയിക്കുന്നു.

ആര്ദ്രത്തിലാകട്ടെ ആതുരാലയത്തില് മരുന്നുകുപ്പികളില് തൂങ്ങിയാടുന്നൊരു ആത്മാവ് തന്നെയോര്ത്ത് വേപുഥകൊള്ളുന്ന മറ്റൊരാളോട് കരയരുതെന്നാവശ്യപ്പെടുന്നു. ഏനിക്ക് തിമിരം ബാധിക്കുമ്പോള് മാത്രം നീ കരയുക എന്ന് പറയുന്നു.

ക്രിയാത്മക സമൂഹമായി വളരണമെങ്കില് ദ്രൗപതിവര്‍മ്മയെപ്പോലുള്ളവരെ വായിക്കുക. അല്ലാതെ മീറ്റിയത് കോണ്ടും ചവറ് ചാറ്റിയതു കൊണ്ടുമാകില്ല.

ലിങ്ക് ഇവിടെ.

ലക്ഷം! ലക്ഷം!

ബൂലോഗ ക്ലബ്‌ തുടങ്ങിയതിനു ശേഷം ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ നടന്നു കഴിഞ്ഞെന്ന് തനിമലയാളം ഓഫീസില്‍ നിന്നും ശനിയന്‍ ഭായിഅറിയിക്കുന്നു.

ക്ലബ്ബുകൊണ്ടെന്തു നേടി എന്നറിഞ്ഞൂടാ. ക്ലബ്ബിംഗ്‌ കൊണ്ട്‌ നേടാവുന്ന കാര്യങ്ങള്‍ക്കെല്ലാം സ്പെഷ്യലൈസ്ഡ്‌ സംയുക്തബ്ലോഗുകള്‍ നിലവിലുണ്ട്‌ താനും. എന്നാലും ആളു വരുന്നുണ്ടെന്ന് കേട്ടപ്പോല്‍ "ഭയങ്കര" സന്തോഷം. ക്ലബ്ബിനു വേണ്ടി
ഒരു മാതിരിപ്പെട്ട കാര്യങ്ങളെല്ലാം നടത്തിയത്‌ വിശ്വം മാഷ്‌, ആദി, ശ്രീജിത്ത്‌ തുടങ്ങിയവരാണ്‌.

ബ്ലോഗര്‍ ബീറ്റാ പഴേ ഗുസ്തിക്കാരന്‍ ഗാമയെപ്പോലെ പിടി തരാതെ വഴുക്കുന്നത്‌ കാരണം മിക്ക പുതിയവര്‍ക്കും അംഗത്വവും കൊടുക്കാന്‍ പറ്റുന്നില്ല. എല്ലാം വേഗം ശരിയാകുമായിരിക്കണം.

തിരക്കുള്ള ഇടമെല്ലാം നല്ലതാണെങ്കില്‍ കെ എസ്‌ ആര്‍ ടി സി സ്റ്റേഷനിലെ ... എന്ന രീതിയില്‍ ഒരനോണി കമന്റ്‌ എഴുതി തുടങ്ങുന്നത്‌ ഇപ്പോഴേ എനിക്ക്‌ അനുഭവപ്പെടുന്നതായിട്ടാണ്‌ തോന്നുവാന്‍ സാധിക്കുന്നതായിട്ടുള്ളത്‌ :)

Monday, December 11, 2006

കുറുമാന്‍സ് ഫിപ്നോട്ടിക് കമ്പനി

കുറുമാന്‍സ് ഫിപ്നോട്ടിക് കമ്പനി ലിമിറ്റെഡിന്‍റെ ഇര നൈറ്റ് ക്ലബിന്‍റെ വെബ്സൈറ്റില്‍

ബ്ലോഗ് രചന പുസ്തകമാകുന്നു

മലയാളത്തില്‍ ആദ്യമായി ബ്ലോഗ് രചന പുസ്തകമാകുന്നു.

പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ, നമ്മുടെ പ്രിയപ്പെട്ട വിശാലന്‍ ഇവിടെ കുറിച്ചു വെച്ച, നമ്മള്‍ വായിച്ച് ഉള്ളറിഞ്ഞ് ഊറി ചിരിച്ച ‘കൊടകര പുരാണം’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോവുന്ന വിവരം മിക്കവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. അതേ കുറിച്ച് ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ ചേര്‍ക്കുന്നു.

വിശാല മനസ്കന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

കാലങ്ങള്‍

കാലങ്ങള്‍ (കവിത)


ഭാവിയിലൊരു ഭൂതമാകേണ്ട എന്നെ
വര്‍ത്തമാനങ്ങളില്‍ തളച്ചിടരുതേ...

വഴിവക്കിലെ ചുമടുതാങ്ങിയും,
മലമ്പാതയിലെ കാളവണ്ടിയും ,
മകരക്കുളിരും മീനച്ചൂടും,
മനസ്സിനുള്ളില്‍ മേളം ചൊരിയും-
കാലവര്‍ഷവും കായാമ്പൂവും ,
ഓടിയെത്തുന്നു മിന്നല്‍പ്പിണരായ്
പോയ്‌മറയുന്നു തമോഗര്‍ത്തത്തില്‍.

ചുടുനിശ്വാസച്ചൂളം വിളിയാല്‍
ശബ്ദമുഖരിതം നീലാകാശം.
സ്വച്ഛത തേടും മഹാസമുദ്രമേ
നിര്‍ത്തൂ നിന്നുടെ രുദ്രതാണ്ഡവം.
വിങ്ങിപ്പൊട്ടിടും ഹൃദയമിന്നൊരു
കുന്നിക്കുരുവിന്‍ രൂപം പൂണ്ട് ,
രാഗലോലമാമനുരാഗവീണ തന്‍
സ്‌നേഹസാന്ദ്ര സ്വരം തേടുന്നു.

Sunday, December 10, 2006

ലേറ്റസ്റ്റ് അപ്ഡേറ്റ്


ഞങ്ങള് രണ്ടാളും :)


കുറുമാന്‍, ഡോ:നിയാസ് (താഴെയിരിക്കുന്ന കുപ്പികള്‍ക്ക് ഫോടോയിലുള്ളവരുമായി യാതൊരു ബന്ധവുമില്ല)



ബ്ലോഗേഴ്സ് മീറ്റ് ഉദ്ഘാടനം
ഇടത്ത് നിന്ന് 1.ലോലന്‍ (ഭാവി ബ്ലോഗര്‍),2 ഞമ്മള് തന്നെ,3 മ്മ്ടേ കുറു, 4 ഡോ:നിയാസ്, 5 അജയ്, 6 ജിഷ്ണുപ്രസാദ്, 7 ഫസലു(ഫാര്‍സി)

Friday, December 08, 2006

ബൂലോകത്തെ പുതിയ വിസക്കാരന്‍

നമസ്കാരം ,

ബൂലോകത്തെ എല്ലാ അണ്ണന്‍‌മാര്‍ക്കും, അമ്മച്ചിമാര്‍ക്കും, അമ്മായിമാര്‍ക്കും, പുലികള്‍ക്കും, ചിങ്കങ്ങള്‍ക്കും, ശിങ്കിടികള്‍ക്കും.
ഇതു വരെ ഈ ബൂലോകത്ത് ഒരു വിസിറ്റ് വിസക്കാരനായിരുന്നു ഞാന്‍. ഇന്നിപ്പോള്‍ ഒരു തമോഗര്‍ത്തത്തിന്നപ്പുറ്ത്തു നിന്നും എന്റെ രോദനം കേട്ട വിശ്വേട്ടന്‍ എനിക്കൊരു വിസ അയച്ചു തന്നത് ഞാന്‍ ആഘോഷിക്കുകയാണ്. അതിന്റെ സന്തോഷം എല്ലാരെയും അറിയിക്കുന്നു.

അതു പോലെ തന്നെ ഒരു കൊച്ചുകവിത ഞാന്‍ എന്റെ ഈ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട് എല്ലാ ഓഫണ്ണന്‍‌മാര്‍ക്കും ഓണണ്ണന്‍മാര്‍ക്കും സുസ്വാഗതം .

സൂചന മാത്രം സൂചന മാത്രം

റഷ്യന്‍ ബൂലോഗസംഗമത്തിന്‍റെ ആദ്യ സ്നാപ്സ്.
(ഒന്നിച്ചെടുക്കാന്‍ ആളെക്കിട്ടാഞ്ഞ പരസ്പരം എടുത്തത്)



ഹാ കഷ്ടം

ഇന്ത്യാ മഹാരാജ്യത്തിലെ രണ്ട് പാര്‍ലമെന്റ് അംഗങ്ങളെ, രണ്ട് ദിവസമായി ജയില്‍ ശിക്ഷക്ക് വിധിക്കുക. നമ്മുടെ നവജ്യോത് സിങ് സിദ്ധുവിന്റെയും ഷിബു സോറന്റെയും കാര്യമാ... സിദ്ദുവിന് മൂന്ന് വര്‍ഷം, സോറന് ജീവപര്യന്തം. നമ്മുടെ ജനങ്ങള്‍ക്ക് എന്നാണ് തിരിച്ചറിവ് ഉണ്ടാവുക?

നമ്മുടെ ജനാധിപത്യം ഇത്ര കുത്തഴിഞ്ഞതാണോ? ഇതില്‍ ആരെയാണ് നാം കുറ്റക്കാരനായി കാണുക... ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സീറ്റ് കൊടുക്കുന്ന രാഷ്ട്രീയ കക്ഷികളെയൊ അതൊ, ഇവരെയൊക്കെ ജയിയ്പ്പിച്ച് വിടുന്ന ജനം എന്ന കഴുതയെയൊ?

Thursday, December 07, 2006

പൂജ്യ ഹരണം

ആയിരത്തി ഇരുനൂറു വര്‍ഷം പഴക്കമുള്ള പൂജ്യം കൊണ്ടുള്ള ഹരണത്തെപ്പറ്റിയുള്ള പ്രൊബ്ലം സോള്‍വുചെയ്തിരിക്കുന്നു ഇവിടെ നോക്കുക

ബീറ്റക്കാരെ എടുക്കാനാവുമോ?

ബ്ലോഗര്‍ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഈ ക്ലബ്ബില്‍ ചേരാനാവുന്നില്ല എന്നാണ്‌ അറിവ്‌. എന്നാല്‍ ചില വേന്ദ്രന്മാര്‍ ഉത്തരത്തില്‍ ഇരിക്കുന്നത്‌ വീഴാതെ കക്ഷത്ത്‌ ഇരിക്കുന്നത്‌ എടുക്കുന്നതും കാണാം. ലവര്‍ ഇതെങ്ങനെ സാധിക്കുന്നു? ഇവിടെ ചേര്‍ന്ന ശേഷം ബീറ്റയിലോട്ട്‌ കയറിയവരാണോ? അതോ എനി അദര്‍ തന്ത്രംസ്‌? അറിയുന്നവരുണ്ടോ? ഉണ്ടെങ്കില്‍ മിണ്ടുമോ?

ഒരു ചോദ്യം ഒരുത്തരം

how does vpn work? do we need to have a static ip for this?

അറിയുകീ നൊമ്പരം.

(കൊച്ചുബാവക്ക്)


സമര്പ്പണം ഇബ്രുവിന്റെ നല്ല മനസ്സിന ്


നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.


മരിക്കുന്നില്ല നാം .

അതിഗൂഢമായ ഒരുറക്കത്തിന്റെ നീരാളീ പിടിയിലകപ്പെടുന്നു. നമുക്കു ചുറ്റുമുള്ളവര് നമ്മെ പഴിക്കുന്നതും ഇനി നമ്മുടെ കപടതകള് അറിയാവുന്ന ഇയാള് ഉയിര്ത്തെഴുന്നേല്ക്കില്ലല്ലൊ എന്നതോര്ത്ത് കോരി ത്തരിക്കുന്നതും ഈ കീടപ്പില് നമുക്കറിയാം.
അതേ വിധിക്കപ്പെടുവാന് കാത്തുള്ള കിടപ്പിലാണ് നാമപ്പോള്.
ഇനി നമുക്ക് അഭിമതങ്ങളില്ല.
നന്മകളും തിന്മകളും ചൊല്ലുവാനോ ചെയ്യാനോ ഇല്ല.
കൂട്ടിന് നമ്മെ കാര്ന്നു തിന്നുന്ന ശവം തീനി ഉറുമ്പുകള് മാത്രം. എല്ലാവരും നിര്ബ്ബന്ധമായും ഒരിക്കല് എത്തിച്ചേരുന്ന അവസ്ഥാന്തരമാണിത്.

ബാവ ആ ഉറക്കത്തിലാണിപ്പോള്.


ബെന്യാമിന്റെ കൊച്ചുബാവയെക്കുറിച്ചുള്ള കുറിപ്പുകള് വായിച്ചിരുന്നു. ഇബ്രുവാണതിന് കാരണം. ബൂലോഗത്തില് നിന്നകലത്തിലായിരുന്നു വ്യക്തിപരമായ കാരണങ്ങളാല്. അതങ്ങിനെ തന്നെ.



കൊച്ചുബാവയുടെ ഉപ്പക്കും , ഏട്ടന്മാര്ക്കുമെല്ലാം ഹൃദ്രോഗമായിരുന്നു. തനിക്കും ഈ രോഗമുണ്ടാകുമെന്നും ഇതുമൂലം മരിക്കുമെന്നും അടുപ്പമുള്ള എല്ലാവരോടൂം പറയുമായിരുന്നു. ഇത് കേട്ട് പുച്ഛിച്ചുറക്കെ ചിരിച്ചിരുന്നു ഞാന്.
എന്നാല് ഇന്നാ ചിരി എന്നെ കരയിപ്പിക്കുന്നു. കൊച്ചുബാവയുടെ മിടിക്കുന്നു രക്തമൊലിക്കുന്ന ഹൃദയം എന്റെ ഉറക്കത്തിലേക്ക് കടന്നു വരുന്നു. കൊച്ചുബാവയുടെ അതിപ്രശസ്തമായ ഒരു കഥയുമുണ്ട് എന്റ് ഹൃദയം.
കപടതകളിലൂടെ കടന്നു പോയ സ്വജീവതത്തെ പരിഹസിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്.

വ്യക്തിപരമായി സ്വജീവിതത്തില് സദാചാര സംഹിതികള് പാലിക്കപ്പെട്ടിരുന്നില്ലെങ്കിലും , അന്ധകാരത്തിലൂടെ ഉള്ള യാത്രകള് കുത്തുന്ന നോവുകളായി ഉള്ളില് എരിഞ്ഞിരുന്നു.
ഒരിക്കല് എന്നോട് പറഞ്ഞു നിന്റെ ഉറക്കം എന്നെ അസൂയപ്പെടുത്തുന്നു. നിന്റെ ജീവിത നിഷ്കര്ഷകള് എന്നും ശാന്തിയേകുന്നതാണ്.
ശരിയായിരുന്നു. കുറേകാലത്തോളം.

ഞാനതു കളഞ്ഞു കുളിച്ചു. നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. ഭൂതങ്ങളും, യക്ഷികളുമൊക്കെ എന്നെ ശൈശവത്തില് ശല്യപ്പെടുത്തിയില്ലെങ്കിലും, വാര്ദ്ധക്യത്തില് നിദ്രയില് കയറി വരുന്നു.

സ്വയം അനുഭവിച്ചറിഞ്ഞിട്ടുള്ള കപടതകളാണ് ബാവയുടെ കഥക്ക് വിഷയീഭവിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവ തീക്ഷ്ണങ്ങളും എരിയുന്നവയുമാണ്. ഒരു കഥാകാരനും ഇത്രമേല് ജീവിതത്തിന്റെ ചളിക്കുണ്ടുകളെക്കൂറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ ബാവയുടെ കഥയിലെ ലോകം മേറ്റ്ങ്ങും ദര്ശിക്കാനാവില്ല.

നമുക്കുവേണ്ടി നരകയാത്രനടത്തി , അതിന്റെ യഥാതഥ ചിത്രീകരണം നമ്മിലേക്കെത്തിച്ച ഭൂമിയുടെ മഹാരഥനായ മാധ്യമ പ്രവര്ത്തകനാണ് ബാവ. ഈ യാത്ര സമ്മാനിച്ച ദുരന്തമാണ് അകാലത്തിലുള്ള ഹൃദയാഘാത മരണം. വാക്കുകള് എന്നില് ഘനീഭവിക്കുന്നു.

അപൂര്വസിദ്ധിയുടെ ചരമവാര്ഷികത്തില് സ്മരണാജ്ഞലിപ്പൂക്കള് അര്പ്പിചു തിരിയുമ്പോള് ബാവയുടെ ശബ്ദം:-

"
അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും

ഇന്നു ഞാന് നാളെ....".

Wednesday, December 06, 2006

ദോഹ ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍

ദോഹ ശാന്തമാണ്‌. ഏഷ്യയുടെ ഏറ്റവും വലിയ കായികമാമാങ്കം ഇവിടെയാണ്‌ നടക്കുന്നത്‌ എന്ന് പറഞ്ഞറിയിക്കേണ്ടിയിരിക്കുന്നു!പതിനഞ്ചാം ഏഷ്യന്‍ ഗെയിംസ്‌ രണ്ടായിരത്തിയഞ്ച്‌, ദോഹ എന്ന് വലിയ അക്ഷരത്തില്‍ പള്ളയിലെഴുതിവച്ച്‌ തലങ്ങും വിലങ്ങും ഓടുന്ന ഹൈടെക്‌ ബസ്സുകള്‍ മാത്രം ഇവിടെയാണ്‌ ഏഷ്യാഡ്‌ നടക്കുന്നത്‌ എന്ന് നിങ്ങളോട്‌ പറയുന്നു. പിന്നെ ചിലപ്പോള്‍ അത്‌ലറ്റിക്‌ വില്ലേജിനു മുന്നില്‍ അത്‌ലറ്റുകള്‍ക്കും, ഒഫീഷ്യലുകള്‍ക്കും റോഡ്‌ മുറിച്ചുകടക്കാന്‍ വേണ്ടി നിങ്ങളുടെ വണ്ടി നിര്‍ത്താനാവശ്യപ്പെടുന്ന പോലീസുകാരനും. ഈ കൊച്ചു രാജ്യത്തിന്‌ ഇത്രയും വലിയ ഗെയിംസ്‌ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയം പ്രവാസികളില്‍ പലര്‍ക്കുമുണ്ടായിരുന്നു, ഗെയിംസിന്‌ ഒരാഴ്ചമുന്‍പുവരെ. പണിപൂര്‍ത്തിയാക്കാത്ത റോഡുകളും വെച്ച്‌ ഇത്രയും വലിയ ഒരു മാമാങ്കം എങ്ങിനെ നടത്തും എന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. പക്ഷേ ചിട്ടയായ ആസൂത്രണം കൊണ്ട്‌ അത്തരം ശങ്കകളെയൊക്കെ മറികടന്നിരിക്കുന്നു ഖത്തര്‍! ഈ നാലുനാള്‍‍ക്കകം ആകെക്കൂടെ ഒരു ഗതാഗത സ്തംഭനം ഉണ്ടായത്‌ രണ്ടാം നാള്‍ രാവിലെ മാത്രം. സൈക്ലിംഗ്‌ ഇവന്റിനു വേണ്ടി കോര്‍ണീഷ്‌ റോഡ്‌ അടച്ചപ്പോഴായിരുന്നു അത്‌. രാത്രിയായാല്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റ്‌ ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാം പെര്‍ഫക്റ്റ്‌! ഈ ശീതക്കാറ്റും പന്ത്രണ്ട്‌ ഡിഗ്രി വരെ താഴുന്ന താപനിലയും പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക എല്ലാ അത്‌ലറ്റുകള്‍ക്കും ഉണ്ട്‌ താനും.ഖത്തര്‍ സ്പോര്‍ട്‌സ്‌ ക്ലബ്‌ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ അന്‍ജു ബോബി ജോര്‍ജ്‌ പറഞ്ഞതും ഇതു തന്നെ. എന്നാലും പരിശീലനത്തില്‍ മികച്ച ദൂരം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവരുടെ പുഞ്ചിരിയില്‍ തെളിഞ്ഞു കാണാം.

ഇന്ത്യന്‍ ക്യാമ്പില്‍നിന്ന് പതിവുപോലെ അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. ഇന്‍ഡ്യന്‍ ടെന്നീസ്‌ ക്യാപ്റ്റന്‍ ലിയാന്‍ഡര്‍ പേസും ഒരു കാലത്തെ തന്റെ ആത്മമിത്രവുമായിരുന്ന മഹേഷ്‌ ഭൂപതിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പരസ്യപ്രസ്താവനകളായി പുറത്തു വന്നതാണ്‌ അതില്‍ പ്രധാനം. ഗെയിംസിനു വരും മുന്നെ തന്നെ സാനിയമിര്‍സയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നു വന്നിരുന്ന പടലപ്പിണക്കത്തിന്റെ അനന്തരഫലമാണ്‌ ദോഹയില്‍ കണ്ടത്‌!. മിക്സഡ്‌ ഡബിള്‍സില്‍ സാനിയയെ ലിയാന്‍ഡറിന്റെ കൂടെ കളിപ്പിക്കുന്നതാണ്‌ മഹേഷിനെ ചൊടിപ്പിച്ചത്‌. താന്‍ ഗെയിംസില്‍ നിന്നും പിന്മാറുകയാണെന്ന് ഭൂപതി പ്രസ്താവിച്ചെങ്കിലും ഇന്‍ഡ്യന്‍ ടെന്നീസ്‌ അസോസിയേഷന്റെ അനുരന്‍ജന ശ്രമം മൂലം ഒടുവില്‍ കളിക്കാന്‍ സമ്മതിക്കുകയായിരുന്നു. ദോഹയില്‍ ടിം ടെന്നീസ്‌ പുരുഷവിഭാഗത്തില്‍ ഇന്ത്യ ആദ്യസിംഗിള്‍സ്‌ പരാജയപ്പെടുകയും രണ്ടാം സിംഗിള്‍സ്‌ വിജയിക്കുകയും ചെയ്തതോടെ നിര്‍ണ്ണായകമായ മൂന്നാം കളിയില്‍ പെയ്സും ഭൂപതിയുമടങ്ങിയ സഖ്യം ചൈനീസ്‌ തായ്‌പേയി സഖ്യത്തോട്‌ പരാജയപ്പെട്ടതാണ്‌ ഇരുവരും തമ്മിലുള്ള വഴക്ക്‌ മറനീക്കി പുറത്തുവരാന്‍ കാരണം. ഭൂപതി അര്‍പ്പണമനോഭാവത്തോടെയല്ല കളിക്കുന്നത്‌ എന്ന് പെയ്സ്‌ മത്സരത്തിനുശേഷം തുറന്നടിച്ചു. ഭൂപതിയുടെ കളി കണ്ടവര്‍ക്കെല്ലാം അതു സത്യമെന്നു തോന്നിയിരുന്നു എന്നത്‌ വേറെ കഥ. ഭൂപതിയുടെ കയ്യിലിരിക്കുന്നത്‌ ടെന്നീസ്‌ റാക്കറ്റോ അതോ പാള വിശറിയോ എന്ന് സംശയം തോന്നിക്കുന്ന രീതിയിലായിരുന്നു ഇഷ്ടന്റെ കളിക്കളത്തിലെ നടപ്പ്‌! സാനിയ ചങ്ങാതിയുടെ മനസ്സിനെ പിടിച്ചുകുലുക്കിയിരിക്കുന്നു എന്ന് സ്പഷ്ടം. ഇതൊക്കെ കണ്ടുകൊണ്ട്‌ പാവം സാനിയ ഗാലറിയില്‍ വിഷണ്ണയായി ഇരിപ്പുണ്ടായിരുന്നു. ഇന്ത്യന്‍ കോച്ച്‌ പെയിസിനെ പിന്താങ്ങിയതോടെ ഡബിള്‍സില്‍ നിലവിലുള്ള ഗെയിംസ്‌ ചാമ്പ്യന്മാരായ ഇവര്‍ എവിടെ വരെ എത്തും എന്ന് കണ്ടറിയേണ്ട അവസ്ഥയാണുള്ളത്‌. ഒപ്പം ഇന്ത്യയുടെ ഒരുറച്ച മെഡല്‍ പ്രതീക്ഷയും!

ഷൂട്ടിംഗ്‌ വീരന്‍ വാക്കുകള്‍ കൊണ്ട്‌ വെടിപൊട്ടിച്ച്‌ കുടുങ്ങിയത്‌ മറ്റൊന്ന്. ഒളിമ്പിക്സ്‌ വെള്ളിമെഡാല്‍ ജേതാവും ഇന്ത്യയുടെ ഉറച്ച സുവര്‍ണ്ണ പ്രതീക്ഷയുമായിരുന്ന രാജ്യവര്‍ധന്‍ രാത്തോഡ്‌ ആണ്‌ ഗെയിംസ്‌ ഓര്‍ഗനൈസിംഗ്‌ കമറ്റിയേയും വളണ്ടിയര്‍മാരെയും കുറ്റം പറഞ്ഞ്‌ പുലിവാല്‍ പിടിച്ചത്‌. ഷൂട്ടിംഗ്‌ പ്രക്ടീസിന്‌ ലുസെയില്‍ ഷൂട്ടിംഗ്‌ കോംപ്ലക്സ്‌ ഇഷ്ടം പോലെ അനുവദിച്ചുകിട്ടാത്തതാണ്‌ ഇഷ്ടനെ ചൊടിപ്പിച്ചത്‌. രൂക്ഷമായ ഭാഷയില്‍ ഗെയിംസ്‌ ഓര്‍ഗനൈസിംഗ്‌ കമ്മറ്റിയെ വിമര്‍ശിച്ച രാത്തോഡ്‌, ഒരു വളണ്ടിയര്‍ തന്നെ പിടിച്ചു തള്ളിയെന്നും പരാതിപ്പെടുകയുണ്ടായി. ഏതായാലും ഗെയിംസ്‌ കമ്മറ്റി ശക്തമായി തന്നെ പ്രതികരിച്ചുകഴിഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിച്ചു രാത്തോഡ്‌ നിരുപാധികം മാപ്പ്‌ പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ദൊഹ ഏഷ്യന്‍ ഗെയിംസ്‌ കമ്മറ്റി ഇന്‍ഡ്യന്‍ അധികൃതര്‍ക്കയച്ച കത്തില്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. മൂന്നാം റൗണ്ടില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും രാത്തോഡിന്‌ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ. ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിയും.

വനിതാ ടീം ടെന്നീസില്‍ ഇന്ത്യ ഇന്നലെ മികച്ച പ്രകടനത്തോടെ സെമിയില്‍ കടന്നു. ഖലീഫാ ടെന്നീസ്‌ കോംപ്ലക്സില്‍ ഇന്നലെ സാനിയയായിരുന്നു താരം എങ്കിലും ശിഖാ ഒബ്രോയ്‌ മനോഹരമായ കളിയാണ്‌ കാഴ്ചവെച്ചത്‌. ഫുട്ബാള്‍, വോളീബാള്‍ തുടങ്ങിയ ചില ജനപ്രിയ കളികള്‍ മാറ്റി നിര്‍ത്തിയാല്‍ (അതും ചില രാജ്യങ്ങളുടെ കളിക്കുമാത്രം) നാലാള്‍ കാണെ അരങ്ങേറിയ കളിയും ഇന്നലെ വനിതാടെന്നീസ്‌ ആയിരുന്നു. സാനിയ കളിക്കുന്നുണ്ട്‌ എന്നതിനാല്‍ മാത്രം ഇരച്ചുകയറിയ ഇന്ത്യക്കാര്‍ക്കു- ഭൂരിഭാഗം മലയാളികള്‍ എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ- മുന്നില്‍ ആദ്യ സിംഗിള്‍സില്‍ തീപറക്കുന്ന കളിയാണ്‌ ശിഖ പുറത്തെടുത്തത്‌. പിന്നെ സാനിയ അരങ്ങുകീഴടക്കി. ടെന്നീസ്‌ മഞ്ഞളാണോ വെളുത്തിട്ടാണോ എന്നറിയാതെ വെറും സാനിയ എന്ന പേരുകേട്ടു മാത്രം ഗാലറിയിലെത്തിയവരും ഉണ്ടായിരുന്നു കളികാണാന്‍. തായ്‌ലന്റ്‌ താരത്തിനു പിഴവുവരുമ്പോള്‍ മണി സ്റ്റയില്‍ "ങ്യാഹഹ" ചിരി ചിരിച്ചും, മിനിറ്റില്‍ രണ്ടുതവണ എന്ന രീതിയില്‍ വരുന്ന മൊബയില്‍ കോളുകള്‍ക്ക്‌ ഉത്തരം കൊടുത്തും അവര്‍ അരങ്ങുകൊഴുപ്പിച്ചു. ഒടുവില്‍ സഹികെട്ട തായ്‌ലന്റ്‌ താരം റാക്കറ്റ്‌ വലിച്ചെറിയുന്ന വരെയെത്തി കാര്യങ്ങള്‍. അമ്പയറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കും കാണികളെ ശാന്തരാക്കാന്‍ കഴിഞ്ഞില്ല. ഒരുകാര്യം സമ്മതിക്കാതെ വയ്യ. വനിതാ ടെന്നീസില്‍ കളിക്കാരികളുടെ അര്‍ദ്ധനഗ്നതാ പ്രദര്‍ശനം മാത്രമല്ല കാണികളെ ആവേശഭരിതരക്കുന്നത്‌. കാണികളുടെ മനം കവരാന്‍ കളിക്കാരിക്കുള്ള കഴിവും ഒരു മാനദണ്ഡമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ കുവൈറ്റിന്റെയും, കൊറിയയുടെയുമെല്ലാം സുന്ദരിക്കുട്ടികള്‍, ഇതിലും അല്‍പമായ വസ്ത്രധാരികളായി തൊട്ടപ്പുറത്ത്‌ നിന്നും പന്തു തട്ടുന്നുണ്ടായിരുന്നു. കാണാന്‍ സഹകളിക്കാരും ഒഫീഷ്യല്‍സും മാത്രം!ഇക്കാര്യത്തില്‍ ഗബ്രിയേല സബാറ്റിനി, സ്റ്റെഫിഗ്രാഫ്‌, മാര്‍ടിന ഹിന്‍ജസ്‌, അന്നാ കൂര്‍ണിക്കോവ, മേരിപിയേഴ്സ്‌ എന്നിവരുടെ ഗണത്തിലേക്കാണെന്നു തോന്നുന്നു സാനിയയുടെയും യാത്ര!

ഹോക്കിയില്‍ ചൈനയോടും, വോളിബോളില്‍ സൌദിയോടും പരാജയപ്പെട്ടതോടെ ഈ രണ്ടിനങ്ങളിലും ഇന്ത്യയ്ടെ നില പരുങ്ങലിലായിരിക്കുന്നു. ഫുട്ബാളില്‍ കരുത്തരായ ഇറാനോടാണ് ഇന്നത്തെ മത്സരം. വനിതാ ചെസ്സില്‍ വ്യക്തിഗത ഇനത്തില്‍ കൊനേരുഹമ്പിയും, ഇം‌ഗ്ലിഷ് ബില്യാര്‍ഡ്സില്‍ പങ്കജ് അര്‍ജുന്‍ അദ്വാനിയും, ഇതാ ഇപ്പോള്‍ കബഡി ടീമും നേടിയ സ്വര്‍ണ്ണമടക്കം മൂന്നു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമായി ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.

ഏഷ്യന്‍ ഗെയിംസ് ചിത്രങ്ങള്‍

Friday, December 01, 2006

ഇയം ബ്ലോഗാശവാണി

ഇയം ബ്ലോഗാശവാണി, നിങ്ങളില്‍ ചിലര്‍ അറിഞ്ഞ വാര്‍ത്ത, മറ്റുള്ളവര്‍ക്കായി-

ദാദ വീണ്ടും ഇന്ത്യന്‍ റ്റീമിലേക്ക്.

കൊല്‍ക്കത്ത: ബിസിസിഐ, സൌരവ് ഗാംഗുലിയെ സൌത്ത് ആഫ്രിക്കക്ക് എതിരായ ഇന്ത്യന്‍ ക്രിക്കറ്റ് റ്റീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ പ്രധാന അദ്ധ്യായമായ, ഇതിഹാസമായ ഗാംഗുലിയുടെ തിരിച്ചുവരവ് ഒരു പക്ഷെ ഇന്ത്യന്‍ റ്റീമിന്റെ തന്നെ തിരിച്ചുവരവായേക്കാം. ഗാംഗുലിയെ റ്റീമില്‍ എടുത്ത വിവരം കഴിഞ്ഞ ദിവസം സെലെക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ. ദിലീപ് വെങ്സര്‍ക്കാര്‍ ആണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ബംഗാള്‍ കടുവക്ക്, ക്രിക്കറ്റിന്റെ രാജകുമാരന്... നൂറായിരം വിജയാശംസകള്‍.

Wednesday, November 29, 2006

ഒരു സംശയം

മുല്ലപ്പെരിയാറില്‍
ഓളം വെട്ടുമ്പൊഴാണോ നമ്മുടെ വീട്ടിലെ ബള്‍ബുകള്‍
ഒന്നു മങ്ങി പിന്നെയും നിറന്നു കത്തുന്നത്............. ?

അവിടെയും ഇന്ത്യയെ അവര്‍ നാറ്റിച്ചു !

അയ്യയ്യേ, നാണക്കേട്, ഇതൊന്നു വായിച്ചു നോക്കിയേ കൂട്ടരേ... ഇതില്‍ പരം നാണക്കേട് അന്താരാഷ്‌ട്ര സമൂഹത്തിനിടയില്‍ ഇന്ത്യക്ക് വരുത്തി വെച്ച നെറികെട്ടവന്മാരെ എന്താ പറയേണ്ടത്?

Friday, November 24, 2006

മുല്ലപ്പെരിയാര്‍: മുഴങ്ങുന്ന മരണമണി

മുല്ലപ്പെരിയാറിനെക്കുറിച്ചൊരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇതാ:
http://www.esnips.com/web/Mullaperiyar

Thursday, November 23, 2006

അടിക്കുറിപ്പെഴുതാമോ?

Wednesday, November 22, 2006

നവംബര്‍ 22 ഉമേഷ്‌നായരുടെ ജന്മദിനം

“പ്രീയമുള്ള ഉമേഷിന് ജന്മദിനാശംസകള്‍”

Sunday, November 19, 2006

പ്രിയമുള്ളവരേ... ഒന്നു സഹായിക്കണേ...

ഒരു ഐ ടി ബന്ധമുള്ള വളരെ സീരിയസ്സായ ഒരു പ്രശ്‌നമാണ്. ആരെങ്കിലും ഒന്നു സഹായിക്കണേ... ഇല്ലെങ്കില്‍ എന്റെ ഒരു പാട് കാലത്തെ അധ്വാനം വെറുതെ ആയിപ്പോവും. സന്മനസ്സുള്ളവരേ... ഇതിലേ, ഇതിലേ...

സംഗതി ഞാനിപ്പോള്‍ ഷാര്‍ജയിലാണ്. നാട്ടില്‍ ഉണ്ടായിരുന്ന രണ്ടു കൊല്ലം ഞാന്‍ സംഘടിപ്പിച്ച ഒരു കമ്പ്യൂട്ടറില്‍ അത്യാവശ്യം പ്രൊഗ്രാമ്മിങും പിന്നെ, ഡിസൈനിങും ഒക്കെ ചെയ്തിരുന്നു. അങ്ങനെയിരിക്കെ വിസ കിട്ടി തിരക്കിട്ട് ഇങ്ങോട്ടേക്ക് തിരിച്ച സമയത്ത് അവയുടെ ബാക്ക് അപ്പ് എടുക്കാന്‍ വിട്ടു പോയി. ഈയിടെ അതിലൊരു VB Project ന്റെ ഭാഗങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ച് സംഗതി മൊത്തമായി സീഡീകളിലാക്കി അയക്കാന്‍ പറഞ്ഞു. സീഡീ റൈറ്റര്‍ ഇല്ലാഞ്ഞതിനാല്‍ അതൊരെണ്ണം ഫിറ്റ് ചെയ്യിക്കാന്‍ പറഞ്ഞു. അതിനായി കമ്പ്യൂട്ടര്‍ വാങ്ങിയ കടയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു.

അങ്ങനെ ആ കടയില്‍ നിന്നും ഒരു ടെക്‍നീഷ്യന്‍ (എന്നവന്‍ പറയുന്നു... ആര്‍ക്കറിയാം അവന്റെ ക്വാളിഫിക്കേഷന്‍ എന്തെന്ന്...!) സീഡീ റൈറ്ററുമായി വീട്ടില്‍ വന്നു. വീട്ടില്‍ വന്നിട്ട് സിസ്റ്റം ഓണാക്കി അവന്റെ കമന്റ് എന്തായിരുന്നുവെന്നാല്‍: “സിസ്റ്റം ഭയങ്കര സ്ലോ ആണ്. ആന്റീ വൈറസ് പഴയ വെര്‍ഷന്‍ ആയതിനാല്‍ ചിലപ്പോ പുതിയ വൈറസ് വല്ലതും കേറീട്ടുണ്ടാവും. ഞാനത് നാളെ ചില സീഡിയുമായി വന്ന് ശരിയാക്കിത്തരാം” എന്നായിരുന്നു. നല്ല കാര്യമല്ലേ... നടക്കട്ടെ എന്ന് വീട്ടുകാരും ചിന്തിച്ചു.

പിറ്റേന്ന് വന്നവന്‍ “ന്നാ പിന്നെ നോക്ക്വല്ലേ...?” ന്ന് ചോദിച്ചു കൊണ്ട് സിസ്റ്റം ഓണാക്കി.
“ഇവിടെ ഡെസ്‌ടോപ്പില്‍ ചില ഫയല്‍‌സ് ഉണ്ടല്ലോ... ആവശ്യമുള്ളതാണോ...?” എന്നായി അവന്‍.
വീട്ടുകാര്‍ നോക്കിയപ്പോ ഏതാനും ചില അല്ലറ ചില്ലറ ഫയല്‍‌സ് അവിടെ ഉണ്ടായിരുന്നു.
“ഹേയ്, അതൊന്നും ആവശ്യമില്ല.” എന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം വീട്ടുകാര്‍.

ഡെസ്‌ക് ടോപ്പിലെ ഫയല്‍‌സ് ആവശ്യമില്ലാന്നുള്ള കാര്യം കേട്ട അവന്‍ ഉടനെ ഹാര്‍ഡ് ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്തു! വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി! പാര്‍ട്ടീഷനും കളഞ്ഞു കുളിച്ചു. എന്റെ പ്രധാനപ്പെട്ട വര്‍ക്കുകളെല്ലാം ഡിം... :-(

ഇനി എന്റെ പ്രിയപ്പെട്ട ബൂലോഗ വാസികളേ... ആര്‍ക്കെങ്കിലും എന്നെ സഹായിക്കാനാവുമോ? ശ്രീജീ... കൈപ്പള്ളീ... അങ്ങനെ ഒരുപാടൊരു പാട് പേര്‍ ഇവിടെ ഇല്ലേ... എന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഡാറ്റാസ് റിക്കവര്‍ ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ?

Thursday, November 16, 2006

മൂന്നാമിടം ലക്കം 44


ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം ലക്കം 44 (2006 നവംബര്‍ 8- 15)
1. വീക്ഷണം
ഉത്സവങ്ങളുടെ രാഷ്ട്രീയം -കെ.ഇ.എന്‍
2. വിദേശരേഖകള്‍
സെപ്റ്റംബര്‍ 11 മുതല്‍ നവംബര്‍ 11 വരെ -നിര്‍മ്മല
3. എഡിറ്റോറിയല്‍
ഒര്‍ട്ടേഗ - രണ്ടാം വരവ്‌
4. ജനശബ്ദം
സ്വന്തം ജനതയാല്‍ ബുഷ്‌ വിധിക്കപ്പെടുമ്പോള്‍ -മഹ്രൂഫ് കെ
5. സംഭാഷണം
ഞാനൊരു വായനക്കാരനാണ്‌ പിന്നെ എഴുത്തുകാരനും -ബോര്‍ഹെസ്സ്
6. വരകളുടെ വാരാന്ത്യം
കവിതകള്‍
7. പ്രകടനം - ഹനാന്‍ മിഖായേല്‍
8. ഐഷ അര്‍നൗതിന്റെ കവിതകള്‍

Please react...Forward...It's our lives..and beloved ones..

Kottayam: A damage in Mullaperiyar Dam can bring full force catastrophe in Kerala state’s districts like Ernakulam, Aleppy, Kottayam and Idukki, parts of pathanamthitta and areas of Trissur near Ankamali can also drown. Once the Dam give off , the water from it will take only few hours to drown Aleppy and Ernakulam Districts.

The rapture of Baby Dam alone can bring catasropical impact. The maximum water storage capacity of mullaperiyar is a mere 115 feet only. The present water level of 137 feet is including the 22 feet in Baby Dam also. If the Baby dam give off then the water in 6000 Acres in the catchment’s area in 22 feet height will flow to periyar and can cause threaten to Idukki Dam .

Dr. M.V George ( Disaster Management Co-coordinator, Mahatma Gandhi University of Environmental Science) said that in an unofficial study it is found that the water level can raise up to 12 feet in perumbaavoor Town and the entire first storey of High Court can be submerged. He too mentioned that detailed studies are to be conducted.

The environmental studies, done by scientist including American and Canadian scientists say that there is a chance of earthquake in this area that can mark a ritcher scale rating of 6.5, In this condition a water level of 136 is itself a dangerous situation. Around the world there are only 4 Dams that are more than 100 years old, and mullaperiyar is one among them. Two of the others are in China and the third in Russia. In all these Dams they are maintaining the water level strictly to 50% of the storage capacity.

*************************
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ച എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ പൂര്‍ണമായും ദുരന്തം വിതയ്ക്കും. പത്തനംതിട്ട ജില്ലയുടെ ഏതാനും പ്രദേശങ്ങളിലും അങ്കമാലിയോടു ചേര്‍ന്ന തൃശൂര്‍ ജില്ലയിലെ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡാം തകര്‍ന്ന്‌ ഹൈറേഞ്ചില്‍നിന്ന്‌ ഒഴുകുന്ന വെള്ളം ആലപ്പുഴ, എറണാകുളം ജില്ലകളെ വെള്ളത്തിലാക്കാന്‍ അധികസമയം വേണ്ട.ബേബി ഡാം പൊട്ടിയാല്‍ പോലും ഉണ്ടാകുന്ന ദുരന്തം ഭീകരമായിരിക്കും. മുല്ലപ്പെരിയാറില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി വെള്ളം 115 അടി മാത്രമാണ്‌. ബേബി ഡാമില്‍ നിറഞ്ഞിട്ടുള്ള 22 അടി കൂടി ചേര്‍ന്നാണ്‌ ഇപ്പോള്‍ ജലനിരപ്പ്‌ 137 അടിയായിട്ടുള്ളത്‌. ബേബി ഡാം തകര്‍ന്ന്‌ 6000 ഏക്കര്‍ വരുന്ന കാച്ച്മെന്റ്‌ ഏരിയയിലെ 22 അടി ഉയരത്തിലുള്ള വെള്ളം പെരിയാറിലേക്ക്‌ ഒഴുകിയെത്തിയാല്‍ അത്‌ ഇടുക്കി ഡാമിന്‌ ഭീഷണിയാകും.പെരുമ്പാവൂര്‍ ടൗണില്‍ 12 അടി വരെ വെള്ളം ഉയരുമെന്നും എറണാകുളത്ത്‌ ഹൈക്കോടതിയുടെ ഒരു നില മുങ്ങിപ്പോകുമെന്നുമാണ്‌ അനൗദ്യോഗിക പഠനം. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ വിശദമായ പഠനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന്‌ മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ്‌ എന്‍വയണ്‍മെന്റല്‍ സയന്‍സസിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ വി ജോര്‍ജ്‌ പറഞ്ഞു.ഈ മേഖലയില്‍ 6.5 തീവ്രതയുള്ള ഭൂചലനം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌ അമേരിക്കയിലെയും കാനഡയിലെയും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ നടത്തിയ പഠനം തെളിയിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ 136 അടി പോലും യഥാര്‍ഥത്തില്‍ ഭീഷണിയാണ്‌. 100 വര്‍ഷത്തിലധികം പഴക്കമുള്ള ലോകത്തിലെ നാല്‌ അണക്കെട്ടുകളില്‍ ഒന്നാണ്‌ മുല്ലപ്പെരിയാര്‍. മറ്റു രണ്ടെണ്ണം ചൈനയിലും ഒന്ന്‌ റഷ്യയിലുമാണ്‌. അവിടെയൊക്കെ ജലസംഭരണം മൊത്തം ശേഷിയുടെ 50 ശതമാനമാക്കി നിയന്ത്രിച്ചിരിക്കുകയാണ്

******************
നാളെ ഒരു സുപ്രഭാതത്തില്‍ നമ്മളൊക്കെ അനാഥരായി നില്ക്കാം, പ്രതികരിക്കൂ...ഇനി സമയം അധികമില്ല....

-പാര്‍വതി.

ഇരുമ്പു കത്തുമ്പോള്‍...

എല്ലാവരും നന്നായി കൂര്‍ക്കം വലിച്ചുറങ്ങിയല്ലോ അല്ലേ? ചിലരൊക്കെ ഉണര്‍ന്നെണീറ്റിട്ടുമുണ്ടാകും ഇപ്പോള്‍!
:-)
ഈയിടെ കുറച്ചായി എല്ലാദിവസവും ഈ ബൂലോഗക്ലബ്ബുകൂട്ടില്‍ വന്നുനോക്കും ഞങ്ങടെ കോഴിയമ്മ മുട്ട വല്ലതും ഇട്ടോന്നു നോക്കാന്‍. ഒരു തോല്‍മുട്ട പോലും കാണാതെ നിരാശയോടെ തിരിച്ചുപോവും.
അരി, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞ് ഇന്നിപ്പോള്‍ വന്നത് ഏറെ നേരം വൈകീട്ട്. വന്നു കൂട്ടില്‍ തപ്പിയപ്പോള്‍ ഇഷ്ടം പോലെ മുട്ട!

നന്നായി!

ആദ്യമൊക്കെ ബ്ലോഗുകളില്‍ അടി നടക്കുമ്പോള്‍ എന്തൊരു വേവലാതിയായിരുന്നു! കെട്ടിപ്പൊക്കുന്ന മണല്‍ക്കൊട്ടാരത്തില്‍ തിരവന്നടിക്കുമ്പോഴത്തെ സങ്കടം.
അതൊക്കെ പോയി. ഇപ്പോള്‍ വല്ലപ്പോഴും ഒക്കെ ഒരടി നടക്കുന്നതു കണ്ടാല്‍ ഒരു ചെറിയ സുഖം പോലുമുണ്ട്. കാരണം ഇങ്ങനത്തെ അടി കഴിയുമ്പോഴാണ് കുറേ ആളുകള്‍ നല്ല കൂട്ടുകാരായി മാറുന്നത്.
ഓരോ കമന്റു വായിക്കുന്നതിനുമുന്‍പും ബൂലോഗക്ലബ്ബിന്റെ മുദ്രാവാക്യം ഒന്നു വായിച്ചുനോക്കും:“സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.” അതനുസരിക്കുന്ന എല്ലാ കമന്റും ശരിക്കു വായിക്കുകയും ചെയ്യും.

ഇതിനുമുന്‍പു നടന്ന ‘പ്രമാദമായ’ എല്ലാ അടികളും പോയ വഴിയ്ക്ക് ഇടയ്ക്കൊക്കെ നടന്നുനോക്കും. ഇനിയൊരിക്കലും പുല്ലുമുളക്കില്ലെന്നു കരുതി അന്ന് ഓടിയ വഴിയിലൊക്കെ ഇപ്പോള്‍ കൊച്ചുകിന്നാരത്തിന്റെ കുഞ്ഞുപൂക്കള്‍ മുതല്‍ മഹാസൌഹൃദങ്ങളുടെ വലിയ ആല്‍മരങ്ങള്‍ വരെ വളര്‍ന്നുമുറ്റി നില്‍ക്കുന്നു!

ആരെങ്കിലും മരിച്ചുപോയോ? ഇല്ല. കൂട്ടം പിരിഞ്ഞൊഴുകിയോ? അധികമാരുമില്ല.അഥവാ പോയെങ്കില്‍ തന്നെ അത്ര നഷ്ടബോധമുണ്ടാക്കാന്‍ പറ്റുന്നവരൊന്നും ഇവിടം വിട്ടുപോയില്ല. (ചിലര്‍ വിട്ടുപോയത് അടിപേടിച്ചല്ല, അരിയും മണ്ണെണ്ണയും സ്റ്റോക്കു തീരണ്ടെന്നു കരുതിയാണ്). എന്നു മാത്രമല്ല, ഈ അടികലശല്‍ നടത്തുന്നവരുടെ ശബ്ദം പിന്നീട് വേറിട്ട് കേള്‍ക്കാന്‍, പോയിന്റുകള്‍ നോട്ട് ചെയ്യാന്‍, ശണ്ഠകളൊക്കെ സഹായിച്ചിട്ടുമുണ്ട്. ഇന്ന് ഒരു സുഹൃത്തു പറഞ്ഞതു പോലെ, ‘കാറ്റുള്ളപ്പോള്‍ തൂറ്റണം’ എന്ന നിയമം വെച്ച് പോപ്പുലറാവാന്‍ പറ്റിയ സൂത്രം! ഇനി എനിക്കുമുണ്ടാക്കണം ഒരടി. എന്നാലേ നാലുപേര്‍ എന്നെയുമറിയൂ എന്നൊക്കെ തോന്നാറുണ്ട് ചിലപ്പോള്‍! ;)

ഇത്തരം ശണ്ഠകളെ ഒന്നും പ്രോത്സാഹിപ്പിക്കണം എന്നെനിക്കു തോന്നുന്നില്ല. പക്ഷേ അതിനെക്കുറിച്ച് അത്ര വേവലാതിപ്പെടാനൊന്നുമില്ല ഇനി.
ആയിരമോ രണ്ടായിരമോ ആളുകള്‍ വന്നു വായിക്കാന്‍ പോകുന്ന ഒരു സ്ഥലത്ത് എന്തെങ്കിലും എഴുതിയിടുമ്പോള്‍ നമുക്കു നമ്മോടുതന്നെ ഒരുത്തരവാദിത്തം ഉണ്ടാകും. അതും എഴുതുന്നത് ഞാന്‍ എന്ന (പേരുവെച്ചിട്ടല്ലെങ്കില്‍ പോലും) വ്യക്തിയാണെന്ന് വായിക്കുന്നവര്‍ നിര്‍ബന്ധമായും അറിയണമെന്നു തോന്നുമ്പോള്‍. (അങ്ങനെ തോന്നാത്തവരാണ് അനോണികളിലെ അലവലാതികള്‍. -നല്ല അനോണികളും ഉണ്ട്) അത് പഞ്ചായത്തുകവല ബസ്‌സ്റ്റോപ്പില്‍ ബസ്സുകാത്തുനില്‍ക്കുന്നവന്‍ ചുറ്റുപാടുകളോടു പ്രതികരിക്കുന്നതുപോലെയാണ്. വെറും വരത്തന്മാരാണെങ്കില്‍ എല്ലാത്തിലുമൊന്നും തലയിട്ടെന്നു വരില്ല. പക്ഷേ അതേ വാര്‍ഡില്‍ തുടര്‍ന്നു പോകാനുള്ള ഒരുത്തന്‍ കൂടുതല്‍ പ്രതികരിച്ചെന്നുവരും. അതിനാല്‍ ഒരുവന്‍ അവന്റെ ഇല്ലാത്ത സമയം മാറ്റിവെച്ച് പ്രശ്നങ്ങളില്‍ കാര്യമായി ഇടപെടുമ്പോള്‍ നമുക്കു സന്തോഷിക്കാം, നമ്മുടെ പഞ്ചായത്തിലും ആരെങ്കിലുമൊക്കെ ചോദിക്കാനും പറയാനുമുണ്ടെന്ന്.

മലയാളം ബ്ലോഗുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്മൊഴിപ്രസ്ഥാനമാണ് അവയെയൊക്കെ കൂട്ടിയിണക്കിയത്. അതുവഴി നാം ആര്‍ജ്ജിച്ച ഏകാത്മകത വേറെ എന്നെങ്കിലും ഇന്റെര്‍നെറ്റിലോ മറ്റേതെങ്കിലും മാദ്ധ്യമങ്ങളിലോ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. നാട്ടില്‍ ‘അയല്‍‌വാസികളുടെ കല്യാണംകൂടല്‍’ പോലെ ബൂലോഗവാസികള്‍ പരസ്പരം കെട്ടിപ്പിടിക്കാനും ‘പുറം ചൊറിയാനും’ പായസത്തിലെ ഉപ്പിനെപ്പറ്റി സ്വകാര്യം പറയാനും തുടങ്ങിയത് അവിടെ വെച്ചാണ്. ഇപ്പോള്‍ നമ്മിലോരോരുത്തര്‍ക്കും സ്വന്തം ജോലിസ്ഥലമോ കുടുംബമോ പോലെത്തന്നെയോ ചിലര്‍ക്കെങ്കിലും ഗുരുതരമായി അതിനേക്കാളും കൂടുതലുമോ ഈ സംഘം ഒരു അഡിക്ഷനായിത്തീര്‍ന്നിട്ടുണ്ട്.

ഇതെത്രകാലമുണ്ടാവും? അനുഭവം വെച്ച് ഇത്തരം ഇന്റര്‍നെറ്റ് ആവേശങ്ങള്‍ക്ക് 2-3 വര്‍ഷത്തെ ആയുസ്സേകാണാറുള്ളൂ. അതുകൊണ്ടു് കുറച്ചുകഴിഞ്ഞാല്‍ ഇതൊക്കെ അടിച്ചുപിരിഞ്ച് കുട്ടിച്ചോറായാല്‍ ഒരത്ഭുതവും തോന്നില്ല. ‘എനിക്കു സ്വയം പിളരണം’ എന്നു പറയുന്നതു വരെ പിളര്‍ന്നുപിളര്‍ന്നു പോവാന്‍ പ്രത്യേക മിടുക്കുള്ള നാം മലയാളികളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. ശരാശരി മലയാളിസംഘത്തിന്റെ കൂട്ടായ്മഗ്രാവിറ്റി 50, കവിഞ്ഞാല്‍ നൂറ്‌ ആണ്. ഏത് ഐഡന്റിറ്റിയുടെ പേര്‍ക്കായാലുംഅതിനപ്പുറം നമുക്ക് കുശുകുശുപ്പും കുന്നായ്മയും ഒഴിച്ചുകൂടാനാവില്ല. നമ്മളാവട്ടെ, ഇപ്പോള്‍ 600നു മേലെയായിട്ടുണ്ട് ഏകദേശം.

എന്നിരുന്നാലും, ഈ പിന്മൊഴിസംഘം ഇപ്പൊഴൊന്നും അടിച്ചുപിരിഞ്ചുപോവാനുള്ള ലക്ഷണമില്ല. ഏറിയാല്‍ ഒന്നരദിവസമാണ് ഇവിടത്തെ അടിയുടെ ആയുസ്സ്. അതു കഴിയുമ്പോള്‍ കാണാം, “വീടെവിട്യാ?” “എച്ചൂസ് മീ, ഏതു കോളെജിലാ പഠിച്ചേ” എന്നൊക്കെ അന്യോന്യം പുറം ചൊറിയുന്നത്! ശ്ശെ!

ഈയടുത്ത് ഒരു ശിന്ന ‘ഗ്രൂപ്പ്’അടിയുണ്ടായി (മറ്റേ ദ്വന്ദനല്ല!, അതു കഴിഞ്ഞ്) . ദേവന്റെ വീട്ടിലിരുന്ന് അടി മുഴുവന്‍ ക്രിക്കറ്റുകളി കാണുന്നപോലെ കണ്ടുരസിച്ചിരിക്കുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും റണ്‍ ഒന്നും എടുക്കാതെ എല്ലാവരും മെയ്‌ഡന്‍ അടിക്കാന്‍ തുടങ്ങി. കളിയുടെ നടുക്ക് വെച്ച് ഓരോരുത്തര്‍ ഫോണ്‍ ചെയ്ത് സ്കോര്‍ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു:“ഇത് വൈകുന്നേരമാവുമ്പോഴേക്കും ഡ്രോ ആവുംന്നാ തോന്നണേ...” ഒടുവില്‍ അത് അങ്ങനെ തന്നെ വന്നു.

ഇതിലൊരു നല്ല വശമുണ്ട്. സ്ക്രാപ്പ് അയേണ്‍ ഫര്‍ണസില്‍ ഉരുക്കുന്നതു കണ്ടിട്ടുണ്ടോ? അതിനിടയ്ക്ക് കണ്ടമാനം തീ കത്തുന്നതുകാണാം. ഇരുമ്പിനേക്കാളും ടെമ്പര്‍ കുറഞ്ഞ മറ്റു സാധനങ്ങളാണിങ്ങനെ കത്തിപ്പോകുന്നത്. ഒടുവില്‍ തിളച്ച ലോഹം മൂശയിലേക്കൊഴിക്കുമ്പോള്‍ കിട്ടുന്ന ആ ഇരുമ്പില്ലേ, അവനാണ് ശരിയായ ഇരുമ്പ്! പുത്തനിരുമ്പിനേക്കാളും ബലമേറും അവന്! വിലയും കൂടുതലാണ്.
ആ മൂശയിലാണു നാമൊക്കെയിപ്പോള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. അതിനിടയ്ക്ക് തുമ്മിയാല്‍ തെറിക്കുന്ന വല്ല മൂക്കുകളും അഥവാ പെട്ടിട്ടുണ്ടെങ്കില്‍ ചുമ്മാ തെറിച്ചുപ്പോട്ടെന്നേയ്, അല്ല, കത്തിപ്പോകട്ടെന്നേയ്! ഓരോ ഇടിയും കഴിയുമ്പോള്‍ നാം എത്ര നല്ല പാഠങ്ങളാണ് പഠിച്ചിട്ടുള്ളത്? ഒന്നു തിരിഞ്ഞുനോക്കിയാല്‍ അറിയാം.
ഗ്രൂപ്പുകള്‍ വേണ്ടേ? വേണ്ട. വേണോ? ആയിക്കോട്ടെ. ആത്യന്തികമായി നിങ്ങള്‍ക്കു പ്രതിബദ്ധതയുള്ളതെന്താണോ ആരാണോ എന്നു തിരിച്ചറിയുക, അവനോടോ അവരോടോ സംഘം ചേരുക, ആര്‍മ്മാദിക്കുക!
പക്ഷേ സഭ്യേതരം എന്ന (ആപേക്ഷികമായ) ഒരു വെള്ളിക്കോല്‍ (common balance) കയ്യില്‍ കരുതുക. വാക്കുകള്‍ എടുത്തെറിയുമ്പോള്‍ തന്നിലേക്കുതന്നെ തിരിച്ചുവീഴാതെ ശ്രദ്ധിക്കുക.
ഇപ്പോള്‍ പോകുന്ന ഈ വഴിയേ ആണ് നാമൊക്കെ സ്വയം തെളിയ്ക്കാന്‍ പോകുന്നതെങ്കില്‍ ഇതാണ് എന്റെ സ്വപ്നത്തിലുള്ള യഥാര്‍ത്ഥ ജനാധിപത്യം!

ഇനി സ്വന്തമായി പോസ്റ്റില്ലാതെ കമന്റുകള്‍ മാത്രം എഴുതുന്നവരെക്കുറിച്ച്: നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍ അതിലും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. കാരണം ഒരുവിധപ്പെട്ടവരൊക്കെ ഇവിടെ ആദ്യം വന്നിട്ടുള്ളത് ഓരോ ചിന്ന കമന്റുകളുമായിട്ടാണ്. ആ കമന്റുകളിലൊതുങ്ങാതെ വന്നിട്ടാണ് അവരുടെ വാക്കുകള്‍ സ്വന്തം പോസ്റ്റുകളായി പിന്നെ വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. അതേ സമയത്ത് പോസ്റ്റുകളിലൂടെ വന്നവരെ പിന്നെ മറ്റുള്ളവര്‍ കണ്ടുപിടിച്ച് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരികയാണു മിക്കവാറും പതിവ്.
ഇവിടെ കാണുന്ന അടികളില്‍ പലതും താരതമ്യേന പുതിയ ആളുകള്‍ അവരുടെ ശുദ്ധഗതിയ്ക്ക് സംഘസ്വഭാവം മനസ്സിലാവാതെ തുടങ്ങിവെക്കുന്നതാണെന്നു തോന്നുന്നു. അതു മനസ്സിലാക്കി ഒതുങ്ങിപ്പോവാന്‍ സീനിയര്‍മാരും, ശരിക്കു പെരുമാറിയില്ലെങ്കില്‍ റാഗുചെയ്ത് മുടിപ്പിക്കും എന്ന ബോധത്തോടെ ആദ്യം കുറേയൊക്കെ വായിച്ച് പിന്നെ കമന്റടി തുടങ്ങാന്‍ ജൂനിയര്‍മാരും ശ്രദ്ധിച്ചാല്‍ ഗുസ്തി കുറച്ചു കുറയും. ( കളിയുടെ ചൂടും കുറയും :( )


(ഇതൊക്കെ ഇവിടെ എഴുതിയിട്ടത് ചുമ്മാ ഒരു പൊതുവായനക്കു വേണ്ടിയാണ്. ആരെയും, ഒരൊറ്റ ആളെയും, പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടില്ല. ഇനി എന്നെ കണ്ടാല്‍ കിണ്ണം കട്ടുവോ എന്ന് ആരും ചോദിക്കരുത്. ഇവിടെ ഒരു കിണ്ണവും മോഷണം പോയിട്ടില്ല.)

(ആത്മഗതം: ക്ലബ്ബ് പൊന്മുട്ടയിട്ടുതുടങ്ങിയിട്ടുവേണം അതിന്റെ വയറൊന്നു കീറിനോക്കാന്‍!)

Tuesday, November 14, 2006

വെടിവട്ടം: ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

വെടിവട്ടം: ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

ശബ്ദതാരാവലി പോലൊന്ന് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍

പ്രിയപ്പെട്ടവരേ,
കൊച്ചിയില്‍ മിനിഞ്ഞാന്ന് നടന്ന സംഗമം രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമായത്.
1. മലയാളം പോര്‍ട്ടലിന്റെ തുടക്കം.
2. മലയാളം വാക്കുകളുടെ ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങിനും അര്‍ത്ഥം കണ്ടുപിടിക്കുന്നതിനും സ്പെല്‍ ചെക്കിനും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഉതകും വിധം ‘ശബ്ദതാരാവലി’അടിസ്ഥാനമക്കി ഒരു ഡിക്ഷ്ണറി യൂണികോഡില്‍ കീ ഇന്‍ ചെയ്ത് വിക്കി രൂപത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ആശയം മുന്നോട്ടുവച്ചത്.

ഇതില്‍ ആദ്യം പറഞ്ഞ മലയാളം പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമായ രീതിയില്‍ മുന്നോട്ടുപോകുന്നു.
എന്നാല്‍ ശബ്ദതാരാവലിയുടെ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ വളരെ ബൃഹത്തായ ഒരു ശ്രമം നമ്മുടെയെല്ലാം ഭാഗത്തുനിന്ന് വേണ്ടിയിരിക്കുന്നു. ഇത് കൊച്ചി മീറ്റില്‍ പങ്കെടുത്ത ഏതാനും ബൂലോഗരില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട കാര്യമല്ല. മീറ്റിലെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം ചുവടേ:

പ്രോജക്റ്റിന്റെ പ്രധാന ഭാഗമായ ടൈപ്പിംഗ് ഇങ്ങനെ നിര്‍വ്വഹിക്കാം:
വരമൊഴി/മൊഴി ഇവ ഏതെങ്കിലും ഉപയോഗിച്ച ടൈപ് ചെയ്യാനറിയുന്ന മൂന്നുപേര്‍, ഇവര്‍ ചെയ്യുന്ന മാറ്റര്‍ സ്പെല്‍ ചെക്ക് ചെയ്ത് തെറ്റ് തിരുത്തി ശേഖരിച്ച് സൂക്ഷിക്കുന്ന ഒരാള്‍ - ഈ രീതിയിലുള്ള ടീമുകള്‍ക്ക് മൂലഗ്രന്ഥം ചെറുഭാഗങ്ങളായി ഏറ്റെടുക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ ടീമെന്നത് ഒരദ്ധ്യാപകന്റെ മെല്‍നോട്ടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ ഉമേച്ചിയെപ്പോലെയുള്ള അദ്ധ്യാപകര്‍ തയ്യാറായാല്‍ നന്നായിരിക്കും.
സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കീ ഇന്‍ ചെയ്യിക്കുന്ന പരിപാടിയുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അവര്‍ക്ക് പ്രോത്സാഹനമായി ചെറിയ പ്രതിഫലമേര്‍പ്പെടുത്താനുള്ള സംവിധാനമുണ്ടാക്കാമെന്നും ഈ ആശയം മുന്നോട്ടു വച്ച സിദ്ധാര്‍ത്ഥന്‍ അറിയിച്ചു.
-------------------------------------------------
ഇനി വേണ്ടത് പ്രവൃത്തിയാണ്. കേവലം നേരമ്പോക്കിനായി ബ്ലോഗെഴുതാനും മലയാളത്തില്‍ കമന്റു വയ്ക്കാനുമൊക്കെ മാത്രമാണ് നമ്മളില്‍ പലരും ‘വരമൊഴി’ ‘കീമാന്‍’ തുടങ്ങിയവ ഉപയോഗിക്കുന്നത്. ഈ പ്പറഞ്ഞ സൌകര്യങ്ങള്‍ വികസിപ്പിച്ച് അവ ഫ്രീയായി ഉപയോഗിക്കാന്‍ നമുക്കു വിട്ടു തന്നവര്‍ എന്ത് ലക്ഷ്യമിട്ടാണ് അവ വികസിപ്പിച്ചെടുത്തതെന്ന് നമ്മള്‍ ചിന്തിക്കുന്നില്ല.

അപ്പൊ നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ കയ്യിലുള്ള ഈ ആയുധങ്ങളും പിന്നെ ദൈവം തന്ന വിശേഷബുദ്ധിയും നമ്മുടെ സമയത്തില്‍നിന്നല്‍പ്പവും ചെലവഴിച്ച് നല്ലമലയാളം എല്ലാര്‍ക്കും ലഭ്യമാകാന്‍ സഹായിക്കുന്ന ഒരു പ്രോജക്ടിനുവേണ്ടി ഒന്നിക്കുക എന്നതാണ്.

ഒരു തുറന്ന ചര്‍ച്ചയ്ക്കായാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്.
എന്ത് വേണമെന്ന് നമുക്ക് ഇവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം, അല്ലേ?

Monday, November 13, 2006

ഒരപേക്ഷ...എന്നെ ഉപേക്ഷിക്കരുത്...

പ്രിയ ഭൂലോഗവാസികളെ,

ഓഫീസിലെ സമയക്കുറവുമൂലം മാധുരിയുടെ മധുര്യമാര്‍ന്ന അക്ഷരങ്ങളെ വീട്ടിലെ എന്റെ പാവം പി 3 പിസി യിലിട്ടാണ് ഞാന്‍ മര്‍ദിക്കാറ്.അവശരായി കിടക്കുന്ന അവരെ ഈ ഭൂലോഗത്തിലേക്ക് ഇപ്പോള്‍ പടമാക്കിയണ് ഞാന്‍ കൊണ്ടുവന്നിടുന്നത്.അതൊന്നു നിര്‍ത്തിയാകൊള്ളാം എന്നെനിക്ക് ആഗ്രഹമുണ്ട്.അവയെ ഒന്നു വാരിയെടുത്ത് ഇവിടെ ഒട്ടിക്കാനുള്ള സാങ്കേതികവിദ്യ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു കൈമാറിയാല്‍ ഞാന്‍ കൃതാര്‍ഥനായി.

പ്രതീക്ഷകളോടെ,
ചന്ദ്രു.

കൊച്ചി മീറ്റുകാരേ

ഞമ്മക്ക് വരാന്‍ പാറ്റുമോ എവിടെയാ കൂടുന്നത്

Wednesday, November 08, 2006

പൂജയെ സഹായിക്കാന്

നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ഈ ലിങ്ക് കാണുക http://www.helppoojafindherparents.org

Tuesday, November 07, 2006

മൂന്നാമിടം ലക്കം 43


ഇവിടെ ലിങ്കുണ്ട്.
ലക്കം 43 (2006 നവംബര്‍ 1-7 )
1.ദേശം /കേരളം:
ഒരു ദേശത്തിന്റെ കഥയിലെ അമ്പതു വര്‍ഷം
2. ആദരം: പീഡിതസത്തയുടെ കല
- ബഷീര്‍ മേച്ചേരി
3. എഡിറ്റോറിയല്‍
- മനുഷ്യരുടെ കയറ്റുമതി
4. ഓര്‍മ്മ: ആത്മശൈഥില്യത്തിന്റെ ലാവണം
- ആര്‍.പി.ശിവകുമാര്‍
5. സംഭാഷണം:
ഞാനൊരു വായനക്കാരനാണ്‌, പിന്നെ എഴുത്തുകാരനും
6. കഥ:
നസീമ - പെരിങ്ങോടന്‍
കവിതകള്‍
7. മാനിഫെസ്റ്റോ -ലാസര്‍ ഡിസില്‍വ
8. പരിഭാഷ - ടി.പി. അനില്‍കുമാര്‍
9. കൊലസ്സദ്യ - കമറുദ്ദീന്‍ ആമയം

Monday, November 06, 2006

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....

സദ്ദാം ഹുസൈന്റെ ദിനങ്ങള്‍ എണ്ണപ്പെടുന്നു..

ഒരു വധശിക്ഷയില്‍ നിന്ന് രക്ഷിച്ച അതെ കയ്യാല്‍ രണ്ടാം വധശിക്ഷ.. രസകരമായ കാര്യം..പണ്ട് ചക്രവര്‍ത്തിമാര്‍ ചെയ്തിരുന്നതു പോലെ സ്വേച്ഛാദിപതികളാകാന്‍ ശ്രമിക്കുന്ന ബുഷിന്റെ അമേരിക്ക...ജപ്പാനിലെ അണുബോംബിനാല്‍ ലക്ഷങ്ങളെ കൊന്നൊടുക്കുകയും ലോകത്തില്‍ പലയിടങ്ങളിലുമായി ആയിരങ്ങളെ കൊന്നു കൊണ്ടിരിക്കുന്ന അമേരിക്ക..സര്‍വ്വ വിനാശകാരികളായ ആയുധങ്ങളുടെ എണിയാലൊടുങ്ങാത്ത ശേഖരവുമായി ലോക സമാധാനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന അമേരിക്ക...അതെ അവര്‍ സമാധാനത്തിനു വേണ്ടി കേവലം 147 പേരെ (ദയവായി ക്ഷമിക്കുക..കേവലം എന്നു പ്രയോഗിച്ചത് ഒരു താരതമ്യത്തിനു വേണ്ടി മാത്രമാണ്, ഓരോ ജീവന്റേയും വില അമൂല്യമാണല്ലോ!) വധിച്ച കുറ്റത്തിന് സദ്ദാമിന് വധശിക്ഷ വിധിച്ചിരിക്കുന്നു....

എത്ര നിന്ദ്യമായ നടപടി... പാപം ചെയ്യാത്തവര്‍ കല്ലേറിയട്ടെ എന്ന തത്ത്വം പിന്തുടരുന്നവര്‍...കാലുകളില്ലാത്തവന്‍ അടുത്തവന്റെ മുടന്ത് മാറ്റാന്‍ ശ്രമിക്കുന്നു...സദ്ദാം ഒരിക്കലും ഒരു മഹാനല്ലായിരിക്കും...ക്രൂരനും അധികാര ദുര്‍മോഹിയുമായിരിക്കും... എങ്കിലും ഇതു നീതിയോ?

കേവലമീ പ്രതികരണം കൊണ്ട് ഇവിടെ ഒന്നും സംഭവിക്കുകില്ല...പക്ഷേ!

ചേരിചേരാ പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പന്‍ എന്ന പേരില്‍ വിശ്വവിഖ്യാതി നേടിയ നമ്മുടെ ഇന്ത്യ പോലും അമേരിക്യന്‍ ആധിപത്യത്തിനു മുന്‍പില്‍ മുട്ടിടിച്ചു നില്‍ക്കുന്നു...

ഇന്നൊരു സദ്ദാമാണെങ്കില്‍ നാളെ അതാരായിക്കൂടാ...

Sunday, November 05, 2006

ഡോക്‌ടറേ സഹായിക്കൂ..

ഒരു പോസ്‌റ്റ് ഇട്ടു. കുറച് നേരം അത് അവിടെ ഉണ്ടാകും. നമ്മളെ പറ്റിക്കാന്. കുറച്ച് മണിക്കൂറുകള്, അല്ലെങ്കില്‍ ദിവസങള്‍ കഴിഞാല്‍ അതവിടെ കാണുന്നില്ല. ഇതെന്തു മറിമായം? ബ്ലോഗിലും വൈറസ് ഉണ്ടോ? ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ഇതിങനെ ഇടക്കിടെ ഉണ്ടാകുന്നുണ്ട്.

Saturday, November 04, 2006

പ്രൊഫൈല്‍ പ്രശ്നം

എന്റെ പ്രൊഫൈലില്‍ “ബൂലോഗ ക്ലബ് 2” എന്നൊരു സാധനം വന്ന് കയറിയിട്ടുണ്ട്... അതൊന്നു കളയാന്‍ വഴിയുണ്ടോ?

ഒരനൌണ്‍സ്മെന്റ്: കൊച്ചി ബ്ലോഗ് മീറ്റ്

പ്രിയ ബൂലോഗരേ,
വന്‍ പങ്കാളിത്തത്തോടെ നടന്ന കൊച്ചി-കേരളാ ബ്ലോഗ് മീറ്റിനും ഉദ്ദേശിച്ചരീതിയില്‍ നടക്കാതെ പോയ കൊച്ചി ഓണമീറ്റിനും ശേഷം മീറ്റ് മീറ്റെന്നും പറഞ്ഞ് ഇവിടെക്കെടന്ന് കൂവാന്‍ നിനക്ക് നാണമില്ലേടാ എന്ന് ചോദിച്ചാല്‍, ഇല്ല ബൂലോകരേ.. ഇതില്‍ നാണിക്കേണ്ട കാര്യമെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. അപ്പൊ പറഞ്ഞുവരുന്നതെന്താന്ന് വെച്ചാല്‍ ഈ വരുന്ന ഞായറാഴ്ച- അതായത് നവംബര്‍ 12-ആം തിയതി എറണാകുളത്ത് വച്ച് ഒരു മീറ്റ് നടത്തുവാന്‍ കുറേയേറെ ബ്ലോഗര്‍മാര്‍ പരസ്പരമയച്ച മെയിലുകളിലൂടെ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. പൊതുതാല്പര്യമെന്ന നിലയില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ ഇതിവിടെ പോസ്റ്റുന്നു. എല്ലാവരും അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഓടിവന്ന് ഇതിനെ ഒരു മഹാവിജയമാക്കി മാറ്റണേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Thursday, November 02, 2006

കേരളമെന്നു കേട്ടാല്‍.......


ഇതു കണ്ടപ്പോള്‍ ഇവിടെ ഇടണം എന്നു .. തോന്നി , ഇനി നിങ്ങള്‍ പറയൂ.. കേരളമെന്നു കേട്ടാല്‍ എന്താ വേണ്ടതെന്നു.....

Wednesday, November 01, 2006

കേരളം - 50 വര്‍ഷം മുമ്പത്തെ കാഴ്ച

അമ്പതു വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലെ മാതൃഭൂമി പത്രത്തിന്റെ പിഡി‌എഫ് ഫോര്‍മാറ്റ് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ കൊടുത്തിട്ടുണ്ട്.

അതിന്റെ ലിങ്ക് ഇതാ..

പുതിയ സംസ്ഥാനത്തിന്റെ ആശകളേയും ആശങ്കകളേയും കുറിച്ച്, സാധ്യതകളേയും ശക്തികളേയും കുറിച്ച്, കേരളത്തിന്റെ ഭാവിയെകുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ ഇവിടെ വായിക്കാം.
പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയായിരിക്കണം എന്നു മുതലുള്ള ചര്‍ച്ചകള്‍ ഇന്ന് വായിക്കുമ്പോള്‍ അത് ഒരേ സമയം രസകരവും നമ്മളെത്രമാത്രം പുരോഗമിച്ചുവെന്നും ശ്രദ്ധിക്കാവുന്നതാണ്.

കേരളം ഇന്ന് അമ്പതിന്റെ നിറവില്‍....

ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമകണമന്തരംഗം
കേരളമെന്ന പേര്‍ കേട്ടാലോ
തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍....

കേരളം ഇന്ന് അമ്പതിന്റെ നിറവില്‍....

ചിക്കുന്‍ ഗുനിയക്കും ബസ്സ് സമരങ്ങള്‍ക്കും ഇടയിലും മലയാളി ഇന്ന് കേരളത്തിന്റെ സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്നു...
സര്‍വ്വ ലോക മലയാളികള്‍ക്കും ആശംസകള്‍.....

കേരള പിറവി ആശംസകള്‍

എല്ലാ ബൂലോഗ കേരളീയര്‍ക്കും
കേരള പിറവി ആശംസകള്‍

Tuesday, October 31, 2006

ലേഖന മത്സരം , ഒരു ചെറിയ തിരുത്ത്

ലേഖന മത്സരം , ഒരു ചെറിയ തിരുത്ത്

അവസാന തിയ്യതി: നവമ്പര്‍ - 20, 2006.

കൂടുതല്‍ വിവരങള്‍ ഇവിടെ

കുറുമാന് (രാഗേഷ്‌) ജന്മദിനാശംസകള്‍

2006 ഒക്ടോബര്‍ 31 ന് പിറന്നാള്‍ ആഘോഷിക്കുന്ന കുറുമാന് ജന്മദിനാശംസകള്‍.
"Many many happy returns of the day"

Monday, October 30, 2006

നമ്മുടെ പോലീസും കള്ളനെ പിടിക്കും...

ഇന്നു കണ്ട പത്രവാര്‍ത്തയാണ് ഇതിനാധാരം.വ്യാജ ഇ-മെയില്‍ അയച്ച ആളെ റിക്കോഡ് സമയം കൊണ്ട് നമ്മുടെ പോലീസ് പിടികൂടിയിരിക്കുന്നു.വേണമെങ്കില്‍ ചക്ക വേരിലും കായിക്കും എന്നല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത് ?
പോലീസിന്റെ പഴയ സ്ഥിതിയേക്കുറിച്ച് ഒരു കഥയുണ്ട്.

വിവിധ നാടുകളില്‍നിന്നെത്തിയ പോലീസുദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു കേന്ദ്രം. പരിശീലനത്തിന്റെ ഭാഗമായി, കാട്ടില്‍ പോയി ഒരു സിംഹത്തിനെ പിടിച്ചുകൊണ്ടുവരണം. ആദ്യം അമേരിക്കന്‍ പോലീസ് കാട്ടിലേക്കു പുറപ്പെട്ടു. അരമണിക്കൂര്‍ കൊണ്ട് അവര്‍ സിംഹവുമായി തിരിച്ചെത്തി.പിന്നീട് ബ്രിട്ടീഷ് പോലീസാണ് പോയത്.അവരും അത് വേഗം സാധിച്ച് മടങ്ങിയെത്തി.തുടര്‍ന്ന് മറ്റുപല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത് നേടിയെടുത്തു.ഒടുവില്‍ കേരളാപോലീസിന്റെ ഊഴമായി.അവര്‍ കാട്ടിലേക്ക് പുറപ്പെട്ടു. അവര്‍ മടങ്ങിവരുന്നതും കാത്ത് മറ്റുള്ളവര്‍ ഇരുപ്പായി.കുറെയേറെ കഴിഞ്ഞിട്ടും അവര്‍ മടങ്ങിയെത്തിയില്ല.എന്തോ കുഴപ്പം പറ്റിയെന്ന് തോന്നിയതുകൊണ്ട് ഒരന്വേഷകസംഘം പുറപ്പെട്ടു. കാട്ടിനുള്ളില്‍ ഒരിടത്തുനിന്ന് ഇടിയുടെ ഒച്ചയും നിലവിളിയും കേട്ടുകൊണ്ട് ഓടിച്ചെന്ന സംഘം കണ്ട കാഴ്ചയിതായിരുന്നു. ഒരു കരടിയെപ്പിടിച്ച് ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു.ചുറ്റും നിന്ന് നമ്മുടെ പോലീസുകാര്‍ അതിനെ ഇടിക്കുകയാണ് :
“ നീ സിംഹമാണെന്നു സമ്മതിക്കെടാ‍.......”

Sunday, October 29, 2006

“ചോദിക്കാതെ വയ്യ”

ചൊദ്യത്തില്‍ അപാകതയോ പാകപ്പിഴയോ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.
1. ഈ “മൂന്നാമിടവും” ബൂലോഗ ക്ലബ്ബും തമ്മിലുള്ള ബന്ധം (അഥവാ ലിങ്ക്) എന്താണ്?
2. ഈ “തുഷാരവും” ബൂലോഗ ക്ലബ്ബും തമ്മിലുള്ള ലിങ്ക് എന്താണ്?
3. ബൂലോകരെ തങ്ങളുടെ സാനിദ്ധ്യം അറിയിക്കാനാണെങ്കില്‍ കവര്‍ പേജ് മുഴുവനും കൊടുക്കാതെ ലിങ്ക് മാത്രം കൊടുത്താല്‍ പോരെ? പരസ്യമാണുദ്ദ്യേശ്യമെങ്കില്‍ ഒന്നും പറയാനില്ല.
4. ജാതി മത വര്‍ണാഥിഷ്ടിതമായ പോസ്റ്റുകള്‍ വച്ചുപൊറുപ്പിക്കേണ്ടതുണ്ടോ?. അശ്ലീല പോസ്റ്റുകള്‍ക്കെതിരെയുള്ള സമീപനം തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകളോടും തുടര്‍ന്നൂടെ?
5. സ്വന്തം ക്രിതികള്‍ക്ക് സ്വന്തം ബ്ലോഗ്‌ - പൊതുവയിട്ടുള്ളതിന് ക്ലബ്ബ് എന്ന അതിര്‍ വരമ്പ് തെറ്റി വരുന്ന പോസ്റ്റുകള്‍ ക്ലബ്ബില്‍ അഥികരിക്കുന്നതിനെ നിരുത്സാഹപ്പെടുത്താത്തത് എന്തുകൊണ്ട്?
6. ഭീമാകാരമായ അക്ഷരങ്ങള്‍ കൊണ്ട് പോസ്റ്റുന്നവര്‍ ആ ക്രിയ കൊണ്ട് ലക്ഷ്യം വക്കുന്നതെന്താണ്? വിഷയങ്ങളുടെ പ്രസക്തിയോ അതോ ശ്രദ്ധിക്കപ്പെടാനുള്ള കുറുക്കു വഴിയോ? രണ്ടായാലും നിരുത്സാഹപ്പെടുത്തേണ്ടതല്ലേ?
7. ക്ലബ്ബിന്റെ ഈ നാഥനില്ലാ സ്ഥിതി ഒഴിവാക്കാനുള്ള സമയമായില്ലെ. ഏറ്റവും കുറഞ്ഞത് ഒരു നിരീക്ഷക സമിതിയെങ്കിലും വ്യവസ്ഥാപിതമായ രീതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ?
8. ക്ലബ്ബില്‍ നിരന്തരം കണ്ടുമുട്ടുന്നുണ്ടെങ്കിലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയുന്ന തരത്തില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സൂചിക ഉണ്ടാക്കാന്‍ കഴിയില്ലേ? സൂചികയില്‍ വരാന്‍ ഇഷ്ടമുണ്ടെങ്കില്‍ വരാനും ഇല്ലെങ്കില്‍ വരാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം കൊടുത്താല്‍ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപകരിക്കുമല്ലോ?
9. ശ്രീജിത്തിനെ പോലുള്ള സോഫ്റ്റ് വേര്‍ പരിജ്ഞാനമുള്ളവരുമായി ഓണ്‍ലൈനില്‍ സംവേദിക്കാനും സംശയനിവാരണത്തിനുമായി ഒരു ട്യൂ‍ഷന്‍ ക്ലാസ് തുടങ്ങാന്‍ കഴിയില്ലേ.? (വെറുതേ വേണ്ട. ട്യൂഷന്‍ ഫീ വാങ്ങിക്കോ)

കുറച്ചുനാള്‍ മാറിനിന്നിട്ട് കുടുംബത്തേക്ക് വന്നപ്പോള്‍ ഉണ്ടായ വിശാരങ്ങളാണ്. ക്ഷമിക്കുക.

Saturday, October 28, 2006

മൂന്നാമിടം ലക്കം -42


ഇവിടെ ലിങ്കുണ്ട്.
ലക്കം 42 (2006, ഒക്ടോബര്‍ 24 - 30)
ഉള്ളടക്കം

1.സംഭാഷണം
ഞാനൊരു വായനക്കാരനാണ്‌...
ബോര്‍ഹെസ്‌

2. കഥ
ഭൂമി ഇടക്കിടെ നടക്കുന്ന നഗരം
വി.മുസഫര്‍ അഹമ്മദ്‌

3. എഡിറ്റോറിയല്‍
പ്രതിഭയെ മാധ്യമങ്ങള്‍ മറവു ചെയ്ത വിധം

4. അധികാരം
ആന്റണി മറ്റൊരദ്ധ്യായം
സി.രാജേഷ്‌

5. സാംസ്കാരികം
അക്കാദമികള്‍: മാറ്റത്തിന്റെ ആശ്വാസം
റാഫി.എം

6. സിനിമയും തത്വശാസ്ത്രവും
റോബി കുര്യന്‍

കവിതകള്‍

7. നൂല്‍ബന്ധം
രശ്മി കെ.എം.

8. ഭൂമുഖം
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

9. ഗലീലിയിലെ ഖേദങ്ങള്‍
നതാലിയ ഹന്‍ദാല്‍

Friday, October 27, 2006

നഷ്ടം ആര്‍ക്ക്?

1. കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ സ്വാശ്രയ നിയമം,എതിരില്ലാതെ പാസ്സാക്കുന്നു.
2. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ എന്‍ ജിനിയറിംഗ്, മെഡിക്കല്‍ മാനേജുമെന്റുകള്‍ ഇതിനെതിരെ സുപ്രീം കോടതി വരെ പോയി കേസുനടത്തുന്നു; വിജയം നേടുന്നു.
3. മാനേജുമെന്റുകള്‍ നേടിയ ഈ വിജയം വെറും സാങ്കേതികതയുടെ പേരില്‍ മാത്രമെന്ന് സര്‍ക്കാര്‍ പറയുന്നു.
4. തുടര്‍ന്ന് ഇരുവരും തമ്മില്‍ താല്‍ക്കാലികമായ വെടിനിറുത്തല്‍.
5. പെട്ടൊന്നൊരുദിവസം ക്രിസ്ത്യാനികളുടെ പ്രധാന പ്രാര്‍ഥനാ സങ്കേതമായ മുരിങ്ങൂരില്‍ പോലീസ് റെയ് ഡ് നടക്കുന്നു. മാധ്യമങ്ങള്‍ അത് ഗംഭീരമായി ആഘോഷിക്കുന്നു.
6. ഇന്ന് (Oct.26) M.G.University യിലെ 17 കോളേജുകളിലെ (എല്ലാം തന്നെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍) principal-in-charge (ഇവിടെയൊന്നും വര്‍ഷങ്ങളായി പ്രിന്‍സിപ്പാള്‍മാരില്ല.ഏതെങ്കിലും ഒരു പുരോഹിതനാവും ഈ ചാര്‍ജ്) മാരോട് അധികാരം വെച്ചൊഴിയാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. അവര്‍ കേസിനു പോകാനൊരുങ്ങുന്നു.
കഥതുടരുകയാണ്. മാധ്യമങ്ങള്‍ നാളെ ഇതും ആഘോഷിക്കും. സര്‍ക്കാരിന്റെ കോപാഗ്നിക്കു മുമ്പില്‍ ഒരു സമുദായം മുഴുവനും മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാവുകയാവും ഇതിന്റെ പരിണിതഫലം. വിദ്യാഭ്യാസം = കച്ചവടം= ക്രിസ്ത്യാനികള്‍ എന്നിങ്ങനെയാണ് പൊതുവേ രൂപപ്പെട്ടിരിക്കുന്ന ഇമേജ്. ഇതില്‍ പുരോഹിതന്മാരൊഴിച്ചുള്ള സഭാംഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നതാണ് സത്യം.അഡ് മിഷനോ,നിയമനമോ ലഭിക്കണമെങ്കില്‍ അവരും മറ്റുള്ളവരേപ്പോലെ പണം കൊടുത്തേ തീരൂ. അങ്ങിനെയെങ്കില്‍ ഈ അധാര്‍മ്മികതക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ മടിക്കുന്നതെന്താണ്? നേതൃത്വത്തിലിരിക്കുന്ന ചിലരുടെ വികലനയങ്ങളുടെ പേരില്‍ എന്തിനാണ് മുഴുവന്‍ സമുദായവും അപഹാസ്യരാകുന്നത്?

Thursday, October 26, 2006

നവംബര്‍ ഒന്ന്

ഈ വരുന്ന നവംബര്‍-1 -ന്റെ പ്രാധാന്യം അറിയാമല്ലോ. നമ്മുടെ കൊച്ചു കേരളത്തിനു 50 ആകുന്നു. ഓര്‍മയില്ലേ... ബ്ലോഗിലെ കുഞ്ഞു മക്കളെല്ലാവരും ചേര്‍ന്ന് എന്തു സമ്മാനം കൊടുക്കും? എല്ലാവരും അന്നു അക്ഷരാര്‍ച്ചന ചെയ്യുമെന്നു കരുതുന്നു (പുതുതായി എന്തെങ്കിലും പോസ്റ്റില്ലേ എല്ലാവരും?). ഒളിഞ്ഞിരിക്കുന്നവരേ ഇപ്പൊഴല്ലെങ്കില്‍ എപ്പൊഴാ... വെറെന്തെകിലും ആശയങ്ങള്‍ ഉണ്ടെങ്കില്‍ പറയൂ ചങ്ങാതിമാരേ...

തുഷാരം ലക്കം - 11

തുഷാരം ലക്കം - 11 (കന്നി - 1182) പുറത്തിറങി.

രണ്ടു സമ്ശയങള്‍

പ്രിയ സുഹൃത്തുക്കളെ..

എന്റെ ഈ രണ്ട് സമ്ശയങള്‍ ഒന്ന് തീര്ത്തു തരുമോ?

  1. പല ലേഖനങളിലുമ്, എഴുത്തുകാര്‍ റഫറന്സില്‍ ibid page 253 എന്നിങനെ എഴുതുന്നത് കാണാറുണ്ട്. എന്താണീ ibid? അത് ഏതെങ്കിലും വിജ്ഞാനകോശമാണോ? അത് ഇന്റര്നെറ്റില്‍ കിട്ടുമോ?
  2. സുപ്രീം കോടതിയുടെ വിധിപ്രക്യാപനങളുടെ പതിപ്പ് ഇന്റര്നെറ്റില്‍ കിട്ടുമോ?

നന്ദി.. നമസ്‌കാരമ്.

പോലീസ് ജീപ്പ്, അല്ല കാറ്

നമസ്കാരം,

വാര്‍ത്തകള്‍ വായിക്കുന്നത് പൊന്നമ്പലം.

ചെന്നൈ: ചെന്നൈ മാനഗര കാവല്‍ പടക്ക്, സര്‍ക്കാര്‍ കാര്‍ മേടിച്ച് കൊടുത്തു. ഒന്നും രണ്ടുമല്ല... നൂറെണ്ണം. ബ്രാന്‍ഡ്- ഹ്യുണ്ടായ്. മോഡല്‍- ആക്സന്റ്.!! ഞെട്ടിയൊ? പക്ഷെ ഇതാണ് സത്യം. ഇന്ന് രാവിലെ ഞാന്‍ കണ്ടു സ്പെന്‍സറിനു മുന്നില്‍ കിടക്കുന്നു. കണ്ടാല്‍ ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു സെറ്റപ്പ്. ഈ കാറുകളില്‍ അഡ്വാന്‍സ്ഡ് ജി.പി.എസ്സ് സംവിധാനവും, സാറ്റലൈറ്റ് ഫോണുകളും ഉണ്ട്. ഇന്‍ഡ്യയില്‍ തന്നെ ഇത് ആദ്യമായാണ് പോലീസ് കാര്‍ എന്ന സങ്കല്‍പ്പം.! കള്ളനെ പിടിച്ചാലും ഇല്ലെങ്കിലും ഇവിടെ പൊലീസ് എന്ന് പറഞ്ഞാല്‍ ഒരു പൊളപ്പന്‍ ഏര്‍പ്പാടാണ്..!!

ഓഫ് ടോപ്പിക്ക്: ഇന്നലെ രാഹുല്‍ ദ്രാവിഡ് വിന്‍ഡീസ് റ്റീമിന്‌ ഒരു വിരുന്ന് കൊടുത്തു അത്രെ... ഇന്നത്തെ കളി ജയിക്കാനായി, വിന്‍ഡീസിന് കൊടുത്ത ഭക്ഷണത്തില്‍ വിം കലക്കീട്ടുണ്ടാവണം.!!

Tuesday, October 24, 2006

ആന്റണിയുടെ നിയമനത്തിലെ ജാതിപ്രശ്നം

ആന്റണിയുടെ നിയമനത്തെ ജാതിപ്രശ്നമായി ചില ബ്ലോഗുകളില്‍ അവതരിപ്പിച്ചിരിക്കുന്നതു കണ്ടു. സോണിയാഗാന്ധിയുടെ സ്വജാതി ചിന്തയാണത്രെ ഇതിന്റെ പിന്നില്‍. ഇതില്‍ ജാതിയുടെ പ്രശ്നമുണ്ടോ? അതാരോപിക്കുന്നവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ജാതിചിന്തയുള്ളത്. എഴുതിയിരിക്കുന്ന മിക്കവര്‍ക്കും 30 വയസ്സില്‍ താഴെയേ പ്രായമുള്ളു എന്നതെന്നെ അത്ഭുതപ്പെടുത്തുന്നു. ജാതിമതചിന്തകള്‍ക്കതീതരായി സ്വയം അവതരിച്ചിരിക്കുന്ന ഇവരില്‍ ചിലരുടെയെങ്കിലും കാപട്യം തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്.

Friday, October 20, 2006

ലേഖന മത്സരം

അഖിലലോകം

അഖിലയുടെ പ്രസിദ്ധീകരിക്കാത്ത അനുഭവക്കുറിപ്പുകള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ശ്രമിക്കാമെന്ന് ഞാന്‍ മുമ്പ്‌ പറഞ്ഞിരുന്നു.
ഇപ്പോള്‍ മാതൃഭൂമിയുടെ കൊച്ചി എഡിഷനില്‍ എല്ലാ വ്യാഴാഴ്ചയും അത്‌ തുടര്‍ച്ചയായി വരുന്നുണ്ട്‌- അഖിലലോകം എന്ന പേരില്‍, ഓണ്‍ലൈന്‍ എഡിഷനിലും കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. മൂന്നു ലക്കമായി തുടങ്ങിയിട്ട്‌.
താല്‍പര്യമുള്ളവര്‍ ശ്രദ്ധിക്കുമല്ലോ.

യമബ്ലോഗഭ്രാന്താവസ്ഥ (ഇതൊരു പുതിയ വാക്കാണ്)

ഹൃദയത്തില്‍ കൂട് കൂട്ടിയ കവിക്കുയില്‍
ചിറകടിച്ച് പറന്നകന്നപ്പോള്‍,
രാവിന്റെ മറയില്‍ നിന്നൊരു ശബ്ദം
മരണത്തിന്റെ ദേവന്‍ കുയിലിനോട് ചോദിച്ചു...

അപ്പോ നീ ബ്ലോഗ്ഗറിന്റെ യൂസര്‍ നേമും പാസ്സ്‌വേഡും എടുക്കുന്നില്ലേ?

(എനിക്കും ഭ്രാന്തായോ? അതൊ ഇതിനെ കവിതാശകലം എന്ന് വിളിക്കാമൊ?)

അപരന്‍!

പ്രിയ ബൂലോഗ സ്നേഹിതരേ

ജോലിത്തിരക്കുമൂലം കുറച്ചുകാലമായി ബൂലോഗത്തിലെ എന്റെ എളിയ സാന്നിദ്ധ്യം സ്വയം പരിമിതപ്പെടുത്തിയിരുന്നു. ഇന്ന് കുറച്ചു സമയം ബൂലോഗത്തില്‍ ചെലവഴിയ്ക്കാനെത്തിയപ്പോഴാണ് എനിയ്ക്കും ഒരു അപരനുണ്ടായത് അറിഞ്ഞത്.

അതുകൊണ്ട്, 'സ്നേഹിതന്‍ ' എന്ന ബൂലോഗ നാമത്തില്‍ 'snehithanarun.blogspot.com' ല്‍ ബ്ലോഗുന്നത് എന്റെ അപരനാണെന്ന് ദുഃഖത്തോടെ അറിയിയ്ക്കട്ടെ.

ഇങ്ങിനെയൊരു വിശദീകരണം ഇവിടെ ചേര്‍ത്തതിന് മുന്‍കൂര്‍ മാപ്പ്.

എല്ലാവര്‍ക്കും ദീപാവലിയുടേയും റംസാന്റേയും ആശംസകള്‍.

Thursday, October 19, 2006

മലയാളികളുടെ പ്രിയങ്കരി ശ്രീവിദ്യക്ക്‌ ആദരാഞ്ജലികള്‍












തിരുവനന്തപുരം: പ്രശസ്ത നടി ശ്രീവിദ്യ അന്തരിച്ചു. തിരുവനന്തപുരം എസ്‌. യു. ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത്‌ നടക്കും. മലയാളി അല്ലാതിരുന്നിട്ടും മലയാളികള്‍ നെഞ്ചിലേറ്റിയ നായികയായിരുന്നു ശ്രീവിദ്യ.

ചെണ്ട, ഉത്സവം, തീക്കനല്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കഥയറിയാതെ, രചന, പഞ്ചവടിപ്പാലം തുടങ്ങിയവയിലും നിരവധി സീരിയലുകളിലും അവര്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിരുന്നു. 1979, 83, 86, 92 വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചു. ആറു ഭാഷകളിലായി എണ്ണൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

മൂന്നാമിടം ലക്കം 41


ലക്കം 41 ( 2006, ഒക്ടോബര്‍ 17- 23 ) ഇവിടെ ലിങ്കുണ്ട്.
1. അഭിമുഖം -ഒര്‍ഹാന്‍ പാമുക്‌
ഞാന്‍ രാഷ്ട്രീയക്കാരനായിരുന്നില്ല
ഞാന്‍ ഒരു എഴുത്തുകാരന്‍ മാത്രമാണ്. ഇത്തരം പ്രശ്നങ്ങളെ ഒരു രാഷ്ട്രീയക്കാരന്റെ വീക്ഷണ‍കോണിലൂടെയല്ല, മറ്റുള്ളവരുടെ വേദനയും ദുരിതങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയാണ് ഞാന്‍ അടുത്തറിയുന്നത്. ഇവയൊക്കെ ഒറ്റയടിക്കു പരിഹരിക്കാന്‍ നിശ്ചിതമായ ഒരു സൂത്രവാക്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം അങ്ങനെയൊരു ലളിത പരിഹാരം ഉണ്ടെന്നു വിചാരിക്കുന്നവന്‍ വിഡ്ഢിയാണ്........
വിവര്‍ത്തനം: ആര്‍.പി. ശിവകുമാര്‍
2. സംഭാഷണം - ഒര്‍ഹാന്‍ പാമുക്‌
എന്റെ പേര്‌ ചുവപ്പ്‌
ഒര്‍ഹന്‍ എന്റെ പ്രതിരൂപമല്ല. ഞാന്‍ തന്നെയാണു്. ഒര്‍ഹന്റെ പാത്രസൃഷ്ടിയും, ഏകാകിയായൊരു അമ്മയ്ക്കു് അവരുടെ മകനോടുള്ള ബന്ധത്തിനെ കുറിച്ചുള്ള ഉപാഖ്യാനങ്ങളും എന്റെ തന്നെ ജീവിതത്തില്‍ നിന്നുള്ളതാണു്. ഞാന്‍ മനപ്പൂര്‍വ്വം തന്നെ എന്റെ മാതാവിന്റേയും സഹോദരങ്ങളുടേയും പേരുകളാണു നോവലില്‍ ഉപയോഗിച്ചിരിക്കുന്നതു്. സഹോദരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ, വാക്‍തര്‍ക്കങ്ങള്‍, തമ്മിലടികള്‍, സമാധാനത്തിനെ കുറിച്ചുള്ള ചില കൊടുക്കല്‍‌വാങ്ങലുകള്‍, ........
വിവര്‍ത്തനം: പെരിങ്ങോടന്‍
3. നോവല്‍- ഒര്‍ഹാന്‍ പാമുക്‌
കറുത്ത പുസ്തകം
ബെദിയി ആശാന്റെ പ്രഗത്ഭസൃഷ്ടികള്‍ കണ്ടു കണ്ണഞ്ചിയതിനു ശേഷം, തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായ ഒരു ജനാല അലങ്കാരക്കാരന്‍ പറഞ്ഞു, തന്റെ ഉപജീവനത്തെക്കരുതി നിര്‍ഭാഗ്യവശാല്‍ തനിക്ക്‌ ഈ "അസല്‍ തുര്‍ക്കികളെ, ഈ യഥാര്‍ത്ഥ പൗരന്മാരെ" ജനാലകളില്‍ വെക്കാന്‍ തനിക്കു നിര്‍വാഹമില്ലെന്ന്: ഇന്നത്തെ തുര്‍ക്കികള്‍ക്ക്‌ തുര്‍ക്കികളല്ല മറ്റെന്തോ ആകാനാണാഗ്രഹം....... (ചിത്രങ്ങള്‍ -സാക്ഷി)
വിവര്‍ത്തനം : രാജേഷ്‌ ആര്‍. വര്‍മ്മ
4. എഡിറ്റോറിയല്‍
ജപ്തി ചെയ്യപ്പെടുന്ന ജീവിതം
ഈടു നല്‍കാന്‍ ആധാരമില്ലാത്തവര്‍ക്ക്‌ മണ്ണും പൊന്നും ഇല്ലത്തവര്‍ക്ക്‌ പണയപ്പണ്ടങ്ങളൊന്നുമില്ലാത്തവര്‍ക്ക്‌ ആരാണ്‌ കടം കൊടുക്കുക? 2006 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ യൂനുസ്‌ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ബംഗ്ലാദേശ്‌ ഗ്രാമീണ്‍ ബാങ്കും വ്യത്യസ്തമായ ഒരനുഭവ പാഠമാണ്‌ ലോകത്തിന്‌ സമര്‍പ്പിച്ചത്‌.......
5. കഥ-പഠനം
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നുഅവള്‍
കരുണാകരന്‍
6. സിനിമ
ടെറന്‍സ്‌ മാലിക്: സിനിമയുംതത്വശാസ്ത്രവും
നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്‌. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ്‌ അടയാളപ്പെടുത്തുന്നത്‌..........
റോബി കുര്യന്‍
കവിതകള്‍
7.ട്രാവലോഗ്‌സ്‌ -ആദിത്യ ശങ്കര്‍
8. ഉച്ചസ്ഥന്‍ -കമറുദ്ദീന്‍ ആമയം
9.പ്രണയ കവിതകള്‍- ഇതല്‍ അദ്നാന്‍



ബൂലോക വൈകുണ്ഠ പുര വാസരേ
ശ്രീമാന്‍മാരെ... ശ്രീമതികളേ
കുമാരന്‍മാരെ... കുമാരികളേ


നന്മ നിറഞ്ഞ ദീപാവലിയും
ഐശ്വര്യസമ്പൂര്‍ണ്ണമായ പുതു വര്‍ഷവും ആശംസിക്കുന്നു..

Wednesday, October 18, 2006

ഡെല്‍ഹി ബ്ലോഗ്‌ സംഗമം

പ്രിയപ്പെട്ട ബൂലോകവാസികളെ,

ഇന്ദ്രപ്രസ്ഥ ബ്ലോഗന്‍മാരേ നമുക്കും ഒന്നു മീറ്റണ്ടെ... നമ്മുടെ ഒന്നാം ഉച്ചകോടി എന്നാവണം...?

എന്റെ അറിവില്‍ പാര്‍വ്വതി, മഴത്തുള്ളി, സുഗതരാജ്‌ പലേരി എന്നീ പുലികളാണ്‌ ഡെല്‍ഹില്‍ നിന്നും ബ്ലോഗ്‌ ചെയ്യുന്നവര്‍..(വേറെ ആരെയെങ്കിലും വിട്ടുപോയെങ്കില്‍, ക്ഷമിക്കണം). ഡെല്‍ഹിയുടെ ഉള്ളിലും പ്രാന്തപ്രദേശങ്ങളിലും പണി ചെയ്യ്‌ത്‌ ബ്ലോഗടിച്ച്‌ താമസ്സിക്കുന്നവരോ,മലയാളം ബ്ലോഗുകളുമായോ മലയാളം യുണികോഡ് കമ്പ്യൂട്ടിംഗുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്.

എന്ന്??? എവിടെ ??? എപ്പോള്‍ ???

....നമുക്ക്‌ തീരുമാനിക്കണം.......


എല്ലാവരും ഒന്ന് ഉഷാറാവൂ....

അഭിപ്രായങ്ങള്‍ വരട്ടെ


എന്റെ ഫോണ്‍: 9811600830
yahoo id : bijoym2002@yahoo.co.in

Sunday, October 15, 2006

വക്കാരിയെ കാണ്മാനില്ല

തങ്കമ്മസാറിന്റെ കാര്യങ്ങളും പറഞ്ഞിട്ട് പോയിട്ട് മാസമൊന്ന് കഴിഞ്ഞു.

ഇത് വായിക്കുന്നവര്‍ക്കാര്‍ക്കേലും വക്കാരിയെക്കുറിച്ച് വല്ല വിവരവുമുണ്ടെങ്കില്‍ ദയവായി അറിയിക്കുമെന്ന് കരുതുന്നു.

വക്കാരീ, വേഗം മടങ്ങി വരൂ....

Friday, October 13, 2006

ഹര്‍ത്താല്‍ വിവരങ്ങള്‍

പ്രവാസികളേ....കേരളത്തിലേക്ക്‌ യാത്ര പുറപ്പെടും മുന്‍പ്‌ ഇവിടം സന്ദര്‍ശിക്കൂ!!!

http://www.harthal.com

Thursday, October 12, 2006

മൂന്നാമിടം 40 പുറത്തിറങ്ങി


ഇവിടെ ലിങ്കുണ്ട്.
ലക്കം 40 2006 ഒക്ടോബര്‍ 9- 16
ഉള്ളടക്കം
1 ആര്‍ട്ട്‌ ഗാലറി-നസീം ബീഗം
ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തിരസ്‌കൃതരാക്കപ്പെടുന്നവര്‍ കാലത്തിന്റെ മൂടുപടം നീക്കി പുറത്തുവരും. ചരിത്രം അത്തരം അനുഭവങ്ങളുടെ തുടര്‍ച്ചയാണ്‌. ചിത്രകലാലോകത്ത്‌ ഇത്തരക്കാരെ കണ്ടെത്താനുള്ള ഒരു ശ്രമം; കാലത്തിനു മുമ്പേ നടന്ന ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങുന്നു. ഒപ്പം ചിത്രകാരനും ശില്‍പിയും ഫോട്ടോഗ്രാഫറുമായ ഷംസുദ്ദീന്‍ മൂസ ഇവരെ വിലയിരുത്തുകയും ചെയ്യുന്നു.
എല്‍ഗ്രീക്കൊ-മായക്കാഴ്ചകളുടെഛായാകാരന്‍
2 കഥ
താനൊരു സ്വപ്നം കാണുകയാണെന്ന് അവര്‍ക്കൊരിക്കലും തോന്നിയില്ല. മേശപ്പുറത്ത്‌ ആഹാരസാധനങ്ങള്‍ വിളമ്പിവെച്ചതായിരുന്നു. പക്ഷെ, പാത്രങ്ങളില്‍ നിന്നൊക്കെ ചുവന്നുകൊഴുത്ത ഒരു ദ്രാവകം മേശപ്പുറത്തേക്ക്‌ ഒഴുകിപ്പരക്കുകയാണ്‌. മേശവിരിപ്പിനും സൂപ്പുപാത്രത്തിനുമൊക്കെ ഭീതിപ്പെടുത്തുന്ന ചുവപ്പുനിറം.
അപരാജിതര്‍
ആര്യ അല്‍ഫോണ്‍സ്‌

3 എഡിറ്റോറിയല്‍
ആശുപത്രിയും ഡോക്ടറും മരുന്നും ചേരുന്ന ഒരു സമവാക്യത്തില്‍ നിന്നല്ല ആരോഗ്യമുണ്ടാകുന്നത്‌. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പരിസരം, വിദ്യാഭ്യാസം, തൊഴില്‍ ഇങ്ങനെ നിരവധി സാമൂഹിക ഘടകങ്ങളുടെ സൃഷ്ടിയാണ്‌ ആരോഗ്യം. അതുകൊണ്ട്‌ കേരളം രോഗാതുരമാകുന്നത്‌ കൃത്യമായും ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്നമാണ്‌.
കേരളത്തെ രോഗാതുരമാക്കുന്ന ആരോഗ്യ നയം
4 പഠനം
നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന്‌ എഴുതിയ അവതാരിക
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍...
കരുണാകരന്‍
5 അറബ്‌ കല - സാമി മുഹമ്മദ്
കുവൈറ്റിലെ അല്‍ ഷര്‍ഖ്‌ ജില്ലയിലെ അല്‍ സവാബറില്‍ 1943ല്‍ ഞാന്‍ ജനിച്ചു. ഞാനും കളിമണ്ണുമായുള്ള ബന്ധം ആരംഭിക്കുന്നത്‌ എന്റെ കുട്ടിക്കാലത്താണ്‌. കടല്‍പ്പാറകളും കളിമണ്ണും കൊണ്ട്‌ നിര്‍മ്മിച്ച ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകള്‍ നിശബ്ദം നോക്കിയിരിക്കുമായിരുന്നു. കളിമണ്ണിലേക്ക്‌ കൈകള്‍ നീട്ടാന്‍ എന്തോ ഒരു ഉള്‍പ്രേരണയുണ്ടായി. ആ കൈകള്‍ ഒരായുസ്സ്‌ മുഴുവനും കളിമണ്ണില്‍ തന്നെയായിരിക്കുമെന്ന് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.
കുതിരയുടെ നിലവിളി
6 കഥ
ആദ്യത്തെ വീഴ്ചയ്ക്കു ശേഷം ജര്‍മ്മന്‍‌കാരന്‍ സഹായത്തിനു ശ്രമിച്ചുകൊണ്ട്, സംഘവുമായി കുറച്ച് അകലം പാലിച്ചാണ് നടന്നത്. പോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ല, ജര്‍മ്മനെ വിശ്വസിക്കാനും വയ്യ. അതു കൊണ്ട് അവന്റെ പിന്നാലെ വന്ന രണ്ടു കൊസാക്കുകള്‍ വഴി സ്വയം തപ്പിയും തടഞ്ഞും നീങ്ങി. കുറച്ചു ചുവടുകള്‍ വച്ചു കഴിഞ്ഞപ്പോഴേയ്ക്കും ജര്‍മ്മന്‍ വീണ്ടും വഴുതി മുന്നിലേയ്ക്കാഞ്ഞു.
മലയിടുക്ക്‌
ഉമ്പര്‍ട്ടൊ എക്കൊ

കവിതകള്‍
7 അത്ഭുതലോകത്തില്‍
അബ്ദുല്‍ഖരീം ഖാസിദ്‌

8 ഞാന്‍ ചെയ്യുന്നത്‌
സുഹൈര്‍ ഹാമ്മദ്‌

9 കിണറിന്റെ ആള്‍മറയോട്‌ ചേര്‍ന്ന്
അല്‍ അസാദി (പലസ്തീന്‍)

കുറച്ചു നല്ല ലിങ്കുകള്‍

ആര്‍ക്കെങ്കിലും ഉപകരിക്കുമെന്നു വിചാരിക്കുന്നു.
ഇതെല്ലാം ആള്‍ റെഡി നിങ്ങള്‍ക്കറിയുന്നതാണെങ്കില്‍ ഈയുള്ളവനോട് ക്ഷമിക്കുക...

Download from the links given for ebooks
1. Download PowerPoint Presentation files on Management, Motivation, Family, Relations, Life, Friendship, Nature, Amazing Photos, Illusion, etc.
http://powerpoint- presentation. blogspot. com

2. Download eBooks on Career, Management, Finance, Trading, Investment, Share Trading, Health, Mutual Funds, and Tax Planning, etc.
http://ebook- share.blogspot. com

3. Download Audio books in MP3 on Time Management, Finance, Health, Spirituality, etc.
http://audiobook- share.blogspot. com

4. Download Management Articles on Leadership, Delegation, Empowerment, etc.
http://management- article.blogspot .com

Thursday, October 05, 2006

ഹാര്‍ബര്‍ മാര്‍ക്കറ്റ്.


നമ്മുടെ സ്വന്തം ലാലേട്ടന്റെ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ ഒന്ന് കയറി നോക്കണമെന്നുള്ളവര്‍ക്ക്.

മൂന്നാമിടം ലക്കം 39 പുറത്തിറങ്ങി.


ലക്കം 39 ( 2006, ഒക്‌ടോബര്‍ 2-8) ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം
1. കഥ
മരിച്ചവര്‍ -എന്‍.ടി. ബാലചന്ദ്രന്‍
2.കഥ
മലയിടുക്ക്‌ -ഉമ്പര്‍ട്ടോ എക്കോ
3. എഡിറ്റോറിയല്‍ -ഗാന്ധിജി (ഒക്ടോബര്‍ 2, 2006)
4. കുടിയേറ്റത്തൊഴിലാളികളും ഗാന്ധിജിയും
5. പഞ്ചനക്ഷത്ര കമ്മ്യൂണിസ്റ്റുകള്‍ -സി. രാജേഷ്‌
6. കലയും കാര്‍ഷിക ജീവിതവും -സര്‍ജു
7. ആദിത്യന്റെ കവിതകള്‍
8. വരയുടെ വാരാന്ത്യം
കവിതകള്‍
9. ലിഫ്‌ട്‌ ഇറിഗേഷന്‍ കനാല്‍ -ഇടശ്ശേരി
10. എന്നെ പ്രേമിക്കാത്ത ഒരു ഭ്രാന്തന്‍ -മൈസൂണ്‍ സഖര്‍
11. പ്രയോജനം - അരുണ്‍ കാളെ

Saturday, September 30, 2006

അനുഗ്രഹിക്കൂ

എന്റെ മകള്‍ ഗൌരിയുടെ വിദ്യാരംഭമാണ് തിങ്കളാഴ്ച.. എല്ലാ അങ്കിള്‍മാരും ആന്റിമാരും അവളെ അനുഗ്രഹിക്കുമല്ലൊ..

Thursday, September 28, 2006

പ്രതിഷേധങ്ങള്‍, അനുശോചനങ്ങള്‍.

ആദ്യം നീഗ്രോ, പിന്നെ അറബി, ജോര്‍ജിയനും വിയറ്റ്നാമിയും,പിഞ്ച് തജക്കി ബാലിക, പിന്നെ എണ്ണമില്ലാത്തവര്‍. അപ്പോഴെക്കെ ഞങ്ങള്‍ നിസ്സംഗതരായിരുന്നു.കേള്‍വിയില്‍ പുതുമയില്ലായിരുന്നു.
‘ഓ..നമുക്കെന്ത് ചേദം?’
അവസാനം ആ വേദനയെന്തെന്നറിയാന്‍ ഞങ്ങളിലിരുവനെ തന്നെ കുരുതികൊടുക്കേണ്ടി വന്നു.



സിറ്റി അഡ്മിനിസ്ട്രേഷനുമായുള്ള മീറ്റിങ്ങില്‍ വികാരഭരിതനായ സഹപ്രവര്‍ത്തകനും ബോധരഹിതയായ സുഹൃത്തും.





ഐസക് കതീഡ്രല്‍ സ്ക്വയറിലെ പ്രതിഷേധ പ്രകടനം


CLICK ON THE IMAGE FOR LARGER VIEW



അവന്‍റെ ചോരപ്പാടുകളില്‍ ഈ പൂക്കളെങ്കിലുമര്‍പ്പിക്കട്ടെ ഞങ്ങള്‍.





അടിക്കുറിപ്പ്‌ മത്സരം-2

മൂന്നാമിടം ലക്കം 38 പുറത്തിറങ്ങി.


ലക്കം 38 ( 2006, സെപ്‌റ്റംബര്‍ 25 - ഒക്‌ടോബര്‍ 1)
ഇവിടെ ലിങ്കുണ്ട്.

ഉള്ളടക്കം
കഥ
1. മലയിടുക്ക്‌ - ഉമ്പര്‍ട്ടോ എക്കോ
2. മാറാട്‌ - ഹക്കീം ചോലയില്‍
3. എഡിറ്റോറിയല്‍
കേരളം ഭരിക്കാന്‍ കോടതി റിസീവറെ വെയ്ക്കുമോ?
4. എഴുത്ത്‌ / ദേശം
സാഹിത്യത്തില്‍ വൈകാരികതകൊണ്ടും അഭിനയ കലയില്‍ നിര്‍വികാരതകൊണ്ടും സവിശേഷശ്രദ്ധ നേടിയിട്ടുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ സാമൂഹികവിശകലനത്തിലോ സാംസ്കാരിക പഠനത്തിലോ 'അഴീക്കോട്‌ ഇളയത്‌' എന്നതിനപ്പുറം സഞ്ചരിച്ചിട്ടുള്ള ഒരാളല്ല. ഏറെ ഇടത്ത്‌ ചേര്‍ന്ന് പോയവര്‍ ഭൂമികറങ്ങുന്നതുകൊണ്ട്‌ അത്രതന്നെ വലതുവശത്തുകൂടിവരും,....
പ്രതിഛായകളുടെ വില്‍പന കഴിഞ്ഞ്‌ -മഹ്റൂഫ്. കെ
5. കവിത /പഠനം
അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി... - കരുണാകരന്‍
6. മണ്ണും മനുഷ്യനും
ആത്മഹത്യ ചെയ്ത ഏതൊരു കലാകാരന്റേയും രചനകള്‍ക്കുമേല്‍ അയാളുടെ ജീവിതം നേടുന്ന മേല്‍ക്കൈ മറ്റൊരു ദുരന്തമാണ്‌. കൃതികളിലൂടെ എന്നതിനേക്കാള്‍ ആത്മകഥകളിലൂടെ അറിയപ്പെടല്‍ കേരളീയമായൊരു നടപ്പുദീനവും.
കലയും കാര്‍ഷികജീവിതവും / സര്‍ജു

കവിതകള്‍
7. അഞ്ച്‌ അന്ധവിശ്വാസങ്ങള്‍ - ടി.പി.വിനോദ്‌
8. പരീക്ഷണശാല - വി.ശിവപ്രസാദ്‌
9. ഇമാന്‍ മെര്‍സലിന്റെ കവിതകള്‍
10. ഭൂമിയിലെ അടയാളങ്ങള്‍ - ടി.പി അനില്‍ കുമാര്‍

Tuesday, September 26, 2006

വര്‍ണവിവേചനം:ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.



BRUTAL KILLING OF AN INDIAN STUDENT IN ST PETERSBURG(RUSSIA)

Nitish Kumar Singh(27 years) a final year medical student of St Petersburg State Mechnikove Medical Academy was stabbed by group of skinheads in front of his hostel in the cities centre. According to medical reports cause of death is severe spinal cord injuery.

Skinheads are generally so called for neonasist,fasist,nationalist extremistic groups who are highly racialy motivated.In the past victims of this extremist groups had been a five year old Tajik girl, a vietnamy student, a senegal student and so on.

Dear bloggers, just imagine what a pain this innocent student who came here only to study had gone through because of his skin color.So I appeal to all of you of not only to show your sympathy towards this incident but also help us to fight against this unaccaptable cruel racism.Only international media attention could be a possible remedy.

Referrences:
Rueters
Moscow News
DNA India
Ria Novosti

Old issues.
RADIO FREE EUROPE
BBC
Moscow News
Hindustan Times


പ്രിയ ബൂലോഗവാസികളെ,
ഒരു ദുഖകരമായ സത്യം അറിയിക്കട്ടെ.
ഞങ്ങളുടെ സഹപ്രവര്‍ത്തകനും, ബ്ലോഗര്‍ ഫാര്‍സിയുടെ പാരലല്‍ ഗ്രൂപ് മേറ്റും, റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ മെച്നിക്കോവ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ നിതീഷ് സിങ് കുമാര്‍ (27 വയസ്സ് ,സ്വദേശം ബൊക്കാറ സ്റ്റീല്‍ സിറ്റി, ബീഹാര്‍) ഇന്നലെ രാത്രി 9 മണിക്ക് സ്വന്തം ഹോസ്റ്റലിന്‍റെ മുന്നില്‍ വെച്ച് ഒരു പറ്റം നവനാസികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.

റഷ്യയില്‍ റഷ്യന്‍ വംശജര്‍ മാത്രം മതി എന്ന് പറയുന്ന നവനാസിസ്റ്റ്,ഫാഷിസ്റ്റ്,നാഷണലിസ്റ്റ് ഗ്രൂപ്പുകാരെ മൊത്തത്തില്‍ പറയുന്ന പേരാണ് “സ്കിന്‍ ഹെഡുകള്‍“.ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുടരുന്നതായി സ്വയം അവകാശപ്പെടുന്ന ഇക്കൂട്ടര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 വയസ്സ്കാരിയായ തജിക് പെണ്‍കുട്ടിയടക്കം ഏകദേശം നാൽപ്പതോളം പേരെ കൊലപ്പെടുത്തിയിക്കുന്നു.ഇടക്കിടെ നടക്കുന്ന തെരുവ് മര്‍ദ്ദനങ്ങള്‍ക്ക് പുറമേയാണ് ഇത്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഈയുള്ളവനും ഒര് ചെറിയ ആക്രമണത്തിന് ഇരയാവുകയുണ്ടായി.നിരപരാധിയും നിരുപദ്രകാരിയുമായ നിങ്ങളെ,നിങ്ങളുടെ തൊലി അല്പം കറുത്ത് പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത് വരെ കണ്ടിട്ട് പോലുമില്ലാത്തവര്‍ തല്ലിച്ചതക്കുകയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തുന്ന ഒരവസ്ഥ സങ്കൽപ്പിച്ച് നോക്കൂ..ഗ്രോസറി ഷോപില്‍ നിന്നും ബ്രെഡ് വാങ്ങി തിരിച്ച് വരുമ്പോള്‍ പുറകില്‍ നിന്നാണ് നിതീഷ് സിങ്ങ് കുമാറിന് കുത്തേറ്റത്.

പ്രിയ ബൂലോഗരേ, നിതീഷ് കുമാറിനോടുള്ള സഹതാപം പ്രകടിപ്പിച്ചും ആദരന്‍ജലികള്‍ അര്‍പ്പിച്ചുമുള്ള കമന്‍റുകളേക്കാളേറെ ഈ നവ അപ്പാര്‍ത്തീഡിനെതിരെ ബ്ലോഗിലൂടെ പ്രതികരിക്കാന്‍ ഈ അവസരം ഉപയോഗിക്കുക.ഓരോരുത്തരും അവര്‍ക്കാവുന്ന പോലെ. മന്‍ജിത്ത്,സ്തുതിയായിരിക്കട്ടെ (മറ്റാരൊക്കെയാണ് ബ്ലോഗര്‍ പത്രക്കാര്‍ എന്ന് എനിക്കറിയില്ല) തുടങ്ങിയ പ്രിയ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ദയവായി ഇതിന് വേണ്ട അന്താരാഷ്ട്ര മാധ്യമപിന്തുണ ലഭിക്കാനുള്ള സഹകരണങ്ങള്‍ ചെയ്ത് തരണം.ഇന്ന് ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സെന്‍റ് പീറ്റേഴ്സര്‍ഗിലെ ഇന്ത്യക്കാര്‍ വംശവിവേചനത്തിനെതിരെ റാലി നടത്തുന്നുണ്ട്.

വാര്‍ത്തകള്‍
Rueters
Moscow News
DNA India
Ria Novosti

പഴയ സംഭവങ്ങള്‍ വായിക്കാന്‍.
RADIO FREE EUROPE
BBC
Moscow News
Hindustan Times

പതിവ് പോലെ (ന്യൂസ് സെന്‍സറിങ്ങ്)സംഭവത്തെക്കുറിച്ചുള്ള ആധികാരിക ഇന്‍റെര്‍നെറ്റ് വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ ഇത് വരെ വന്നിട്ടില്ല.വരുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഫാര്‍സിയുടെ കമന്‍റ് ചേര്‍ക്കുന്നു:
വളരെ നല്ലോരു സുഹ്രത്താണെനിക്കു നഷ്ടപ്പെട്ടത്.വളരെയധികം സങ്കടമുണ്ട്.മിനിയാന്ന് അവനെ കണ്ട് സംസാരിച്ചിറങ്ങിയതേ ഉള്ളൂ.തിങ്കളാഴ്ച Oncology ഹോസ്പിറ്റലില്‍ വെച്ചു കാണാം എന്നു പറഞ്ഞു പിരിഞ്ഞതാണ്....പിന്നെ....

ഇതിവിടെ നിത്യേന എന്ന തോതിലായിരിക്കുകയാണ്.പല ഇത്തരം സംഭവങ്ങളും കഴിഞ്ഞാലുടനെ കുറച്ചു ദിവസത്തേക്കു ആ പരിസരങ്ങളില്‍ പോലീസ് കാവലും മറ്റുമുണ്ടാവും.അതു കഴിഞ്ഞാല്‍ പഴയ പടി തന്നെ ആവുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം.
പലപ്പോഴും എന്‍റെ കണ്മുമ്പില്‍ പോലും പല സുഹ്രത്തുക്കള്‍ക്കും ‘സ്കിന്‍ ഹേഡ്സി’ന്റ്റെ അടി കിട്ടുന്നത് നിസ്സഹായകനായി നോക്കി നിക്കാനെ കഴിയുന്നുള്ളൂ.10ഓ 20ഓ പേര്‍ നേരത്തെ മുന്‍കൂട്ടിയുള്ള പ്ലാനാണു ഈ കൊലപാതകങ്ങള്‍.ഇതിനു പിന്നിലുള്ള പൊളിറ്റിക്കല്‍ സപ്പോര്‍ട്ടാകാം ഒരു പക്ഷേ പ്രതികളെ പലപ്പോഴും പിടിക്കാന്‍ കഴിയാത്തത്.
‘നാഷ്’ എന്നൊരു ആന്‍റി നാസിസ്റ്റ് ഗ്രൂപ്പ് ചില റഷ്യന്‍സും ഫോറീനേഴ്സും കൂടെ തുടങ്ങിയിട്ടുണ്ട്.പക്ഷേ അവര്‍ക്ക് അടിച്ചമര്‍ത്തലിന്‍റെ രീതി സ്വീകരിക്കാന്‍ കഴിയില്ലല്ലോ!നവനാസികളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്,അതു റഷ്യനായാലും ശരി,അവരേയും ആക്രമിക്കുന്ന പ്രവണതയും ഇപ്പോള്‍ കണ്ടുവരുന്നു.ഈയിടെ ഇവിടത്തെ ഒരു ശാസ്ത്രഞ്ജനെ കറുത്ത വര്‍ഗക്കാരായ വിദേശിയരെ പിന്താങ്ങിയ കാരണത്താല്‍ കൊല്ലപ്പെടുത്തുകയുണ്ടായി.ഇനി ഈ കൊലപാതകവും പഴയ സംഭവങ്ങളെ പോലെ കുറച്ചു ദിവസത്തെ ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പഴയപടി തന്നെ ആവുകയും ചെയ്യും.നഷ്ടപ്പെട്ടത് അവന്‍റെ രക്ഷിതാക്കള്‍ക്ക്.പ്രതികളെ പിടിച്ചാല്‍ തന്നെ കോടതി അവരെ തെളിവുകളുടെ അപൂര്‍ണ്ണതയോ മറ്റോ പറഞ്ഞു കുറ്റവിമുക്തയാക്കുകയോ അല്ലെങ്കില്‍ 1ഓ 2ഓ വര്‍ഷത്തേക്കുള്ള ജയില്‍ വാസം നല്‍കി കേസവസാനിപ്പിക്കും.
ഇവിടുത്തെ ഇന്ത്യന്‍ എംമ്പസി ഇന്ത്യക്കാരുടെയെങ്കിലും സംരക്ഷണത്തിനു വേണ്ടി അധിക്രതരുമായി ചര്‍ച്ച ചെയ്യുകയോ മറ്റോ ഇതു വരെ നടന്നതായി അറിവില്ല.ഇന്നലെതന്നെ വിവരം ഇന്ത്യന്‍ എമ്പസിയില്‍ അറിയിച്ചെങ്കിലും ഇന്നു രാവിലെ വരെയും ആരും വന്നിട്ടില്ലെന്നാണു അറിയാന്‍ കഴിഞ്ഞത്. ഇതിനൊരു പോവഴി ചിലപ്പോള്‍ ഇന്ത്യന്‍ അധിക്രതരില്‍ നിന്നു തന്നെ ഉണ്ടാവണം.അതല്ലാതെ ഇവിടുത്തെ പോലീസിനേയും ഗവര്ണ്ണരേയുമൊന്നും കണ്ടിട്ട് കാര്യമില്ലെന്നാണു അനുഭവങ്ങള്‍ പടിപ്പിക്കുന്നത്..
ഇക്കാസെ ...സ്വന്തം സുരക്ഷിതത്വം മാത്രം നോക്കിയാണിപ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്നത്..പക്ഷേ അതിനു ഇന്ത്യക്കു വെളിയിലുള്ള ഒരു രാജ്യത്ത് എത്രത്തോളം പറ്റും?നമ്മുക്ക് വാതില്‍ അടച്ചു കുറ്റിയിട്ട് കിടന്നുറങ്ങാം,പക്ഷേ പുറത്തിറങ്ങാതിരിക്കാന്‍ പറ്റുമോ?
അഗ്രജന്‍ ചോദിച്ചല്ലോ ‘ഇവര്‍ എന്തു നേടുന്നു’ എന്ന്...അവര്‍ നേടുന്നത് സംതൃപ്തി(കൈഫ്)ആയിരിക്കാം.ഇതൊരു psychological disorder (xenophobia) ആണ്.ഒരു ജോലിയുമില്ലാത്ത ചെറുപ്പക്കാരാണു ഇതിനു പിന്നില്‍.നേതാക്കന്മാര്‍ പരിശീലനവും പ്രജോദനവും നലകുന്നു.ഈ 18 വയ്സ്സു തികയാത്ത ഇവരെ പിടിച്ചാലും ഇവരെ ശിക്ഷിക്കാന്‍ നിയമമില്ലത്രേ.

...പരേതന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്കു പ്രാര്‍ത്തിക്കാം...


നിതീഷ് കുമാറിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

അപ്ഡേറ്റ്:
എല്ലാ സഹകരണങ്ങള്‍ക്കും നന്ദി. കലേഷ് പറഞ്ഞ പ്രകാരം ഞാന്‍ ചെയ്തിട്ടുണ്ട്.കിച്ചു പറഞ്ഞ പോലെ ഫോടോ അയച്ചിട്ടുണ്ട്.എല്‍ജിയുടേത് നല്ല നിര്‍ദേശമാണ്.ഇപ്പൊ ചെയ്യാം.

എല്ലാ കാര്യങ്ങള്‍ക്കും
ogneopasnoboy@mail.ru എന്ന ഇ മെയിലിലും
+79062755851 എന്ന ടെലിഫോണിലും ബന്ധപ്പെടാവുന്നതാണ്.

റഷ്യന്‍ അധികൃതരില്‍ നിന്നും അനുഭാവപൂര്‍ണ്ണമായ നിലപാടുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോഴും നിഷേധാത്മക നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ശ്രീ ഇ കെ അഹമ്മദ്, ശ്രീ വയലാര്‍ രവി എന്നിവര്‍ സംഭത്തിന്‍റെ വിശദവിവരങ്ങള്‍ രെജിസ്റ്റ്രേഡ് പോസ്റ്റായി അയക്കാന്‍ പറഞ്ഞിട്ടുണ്ട്.അത് പ്രകാരം ലോക സഭയില്‍ പ്രശ്നം ഉന്നയിക്കാമെന്ന് വാക്കും തന്നിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങിളിലൂടെ ഈ അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിച്ച ബ്ലോഗര്‍ കമ്മ്യൂണിറ്റിയോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. വളരെപ്പെട്ടന്ന് തന്നെ അതിന്‍റെ ഫലങ്ങള്‍ അറിയുന്നുണ്ട്.

യെല്‍ജി പറഞ്ഞപ്രകാരം ഇത് ഇംഗ്ലീഷില്‍ ഞാനിവിടെയിടുന്നു. മറ്റെന്തെങ്കിലും തരത്തിലാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ദയവായി അറിയിക്കുക.

Monday, September 25, 2006

അനോണികളേ ഈയുള്ളോനോട് ക്ഷമിക്കൂ

പ്രിയ ബൂലോഗ സുഹൃത്തുക്കളേ, അനോണികള്‍ എന്ന താന്തോന്നികള്‍ (ക്ഷമിക്കണം. ഇതില്‍ നല്ല അനോണികള്‍ ഉള്‍പ്പെട്ടിട്ടില്ലട്ടോ) നമ്മുടെ സ്വന്തം 5 സെന്റ് ബൂഉലഗത്തിലും നമ്മുടെ ബൂലോഗ രാജ്യത്തും ഇരുന്നും കിടന്നും മേളാങ്കിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് എന്നൊരു ആശയം ഉടലെടുത്തത്. നിങ്ങളേവരുടേയും അഭിപ്രായമറിയുന്നതിനായി ഞാനിവിടെ ഒരു പോള്‍ പോസ്റ്റുന്നു... അഡ്മിന്മാരേ ഭൂരിപക്ഷാഭിപ്രായത്തോട് യോജിച്ച് വേണ്ട നടപടിയെടുക്കുമെന്ന് കരുതട്ടേ ???

നാമെല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശാലേട്ടനേയും അദ്ദേഹത്തിന്റെ ബ്ലോഗിനേയും അപമാനിക്കുന്ന തരത്തില്‍ ബ്ലോഗുണ്ടാക്കുകയും ആ പേരില്‍ മറ്റു ബ്ലോഗുകളില്‍ പോയി വൃത്തികെട്ട കമന്റ്റുകളുമിടുന്ന അപരനെ എങ്ങനെ കുടുക്കാം എന്നുള്ളതിന്റെ പ്രായോഗിക വശങ്ങള്‍ അറിയില്ലെങ്കിലും, ഈ പരിപാടി വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ബൂലോഗ കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി കമന്റ് മോഡറേഷന്‍ ഓണ്‍ ചെയ്തു വച്ചാല്‍ എങ്ങനെയുണ്ടാകും???



മാന്യ സുഹൃത്തുക്കളേ, അനോണിമസ് കമന്റ്സ് ബൂലോഗത്തില്‍ വേണോ വേണ്ടയോ ?
അനോണി നമ്മള്‍ക്കു വേണ്ടേ വേണ്ട
അനോണി ഇരിക്കട്ടെന്നേയ്
എനിക്കൊന്നും പറയാനില്ലേയ്
Free polls from Pollhost.com