Sunday, March 04, 2007

ഇതൊഴിവാക്കാവുന്നതല്ലേ?

ഇന്നത്തെ ഒരു പ്രമുഖ ദിനപത്രത്തിലെ ചിത്രമാണിത്‌.
ചോറ്റാനിക്കര മകം മഹോത്സവത്തിനെപ്പറ്റി ആകെയുള്ള ചിത്രം. ചിത്രത്തിലെ സ്ത്രീ യുടെ കണ്ണുനീര്‍ എന്റെ ഫോട്ടോയില്‍ ശരിയായി പതിഞ്ഞിട്ടില്ല. ഇതു മാതിരിയുള്ള ചിത്രങ്ങള്‍ ആദ്യമായല്ല കാണുന്നത്‌. സഹികെട്ടാണ്‌ ഇതെഴുതുന്നത്‌...
ചിത്രത്തില്‍ കാണുന്ന സ്ത്രീകളോട്‌ സമ്മതം ചോദിച്ചിട്ടോ അഥവാ അവര്‍ ചോറ്റാനിക്കരമയമ്മയ്ക്കു വേണ്ടി സാക്ഷ്യപ്പെടുന്നതോ ആയിരിക്കില്ല ഇതെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഒരാള്‍ തന്റെ ആവലാതികള്‍ കരഞ്ഞ്‌ ദൈവത്തോട്‌ പറയുമ്പോള്‍ അത്‌ ചിത്രത്തിലാക്കി പ്രസിദ്ധീകരിക്കുവാന്‍ ഏതായാലും ദേവസ്വം ബോര്‍ഡിനു പോലും അധികാരമില്ലാതിരിക്കെ ഒരാളുടെ സ്വകാര്യതയില്‍ എങ്ങിനെയൊക്കെ കയറിക്കൂടാമെന്ന് പത്രക്കാര്‍ മത്സരിച്ച്‌ തെളിയിക്കുന്നു... നാളെ ഈ ചിത്രം എന്റെയോ, നിങ്ങളുടെയോ, അമ്മയുടെയോ ഭാര്യയുടേയോ ആകാം... ഈ പ്രവണത ശരിയല്ലെയെന്ന് കുറച്ചു കാലമായി എനിക്കു തോന്നിത്തുടങ്ങിയിട്ട്‌. ബൂലോകത്തിന്റെ മാധ്യമ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമല്ലോ?

24 comments:

Anonymous said...

ഹേ !! വൈക്കന്‍, വെറുതെ ആവലാതിപ്പെടാതെ...ഇതൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്നേ!! അവരവരുടെ ജീവിതത്തിന്റെ ഭാഗമല്ലാത്തിടത്തോളം കാലം അതങ്ങനെത്തന്നെ തുടരും. ന്

Ralminov റാല്‍മിനോവ് said...

നമ്മുടെ "കൃതി"യ്ക്കു് മാത്രമേ കോപ്പിറൈറ്റുള്ളൂ. നമുക്കില്ല.
നമ്മെ ആര്‍ക്കും ഫോട്ടോയെടുത്തു വില്‍ക്കാം. ആ "സൃഷ്ടി"യ്ക്കു് കോപ്പിറൈറ്റും കാണും. നമ്മുടെ സമ്മതമില്ലാതെ എടുക്കപ്പെട്ട നമ്മുടെ ഫോട്ടോ നമുക്കു് നമ്മുടെ ബ്ലോഗിലിടണമെങ്കില്‍ "സൃഷ്ടികര്‍ത്താവിനു്" ചില്ലറ കൊടുക്കണം !

നന്ദു said...

സുഹൃത്തെ, താങ്കള്‍ പറഞ്ഞതിന്റെ ഒരു വശം ആ ചിത്രത്തില്‍ കാണുന്ന സ്ത്രീകള്‍ വ്യക്തിപരമായി ആ പത്രത്തിനെതിരെ കേസുകൊട്ത്താല്‍ ശിക്ഷിക്കപ്പെടാം, കാരണം അവരുടെ സമ്മതമില്ലാതെ ചിത്രം പ്രസിദ്ധീകരിച്ചതിന്,പക്ഷെ ഒരു വാര്‍ത്താ ചിത്രം സദുദ്ദേശത്തോടെ പ്രസിദ്ധീകരിച്ചതാണെങ്കില്‍ അതിനു നിയമ സാധുതയുണ്ട്.(ആ ചിത്രത്തിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലല്ല ചിത്രങ്ങള്‍ എങ്കില്‍).
ഇങ്ങനെ ഓരൊന്നിനും കേസുകൊടുക്കാനും ബഹളം വയ്ക്കാനും നടന്നാല്‍ ഇന്നാട്ടിലെ പത്രങ്ങളും, ചാനലുകളും അടച്ചു പൂട്ടേണ്ടി വരും. കാരണം ഇന്നലെ തന്നെ ലക്ഷക്കണക്കിനു സ്ത്രീകള്‍ പൊങ്കാലയിടുന്ന വീഡിയോ ചിത്രം പല ചാനലുകളും ലൈവായും അല്ലാതെയും കാണിച്ഛിരുന്നു. അതൊന്നും ആരുടേയും അനുവാദം വാങ്ങിയായിരുന്നില്ല. അവരെല്ലാം കോടതിയെ സമീപിച്ചാല്‍ വല്ല രക്ഷയുമുണ്ടോ?.
മുഖചിത്രമൊഴികെ സാധാരണ മറ്റു ചിത്രങ്ങള്‍ക്കൊന്നും സാധാരണ ആ ചിത്രത്തിലെ ആളിന്റെ അനുവാദം വാങ്ങുന്ന പതിവില്ല.
ആരെയും അവഹേളിക്കുന്ന തരത്തിലല്ലെങ്കില്‍ ചിത്രങ്ങളാവാം.

വിനോദ്, വൈക്കം said...

ഞാന്‍ പറയാനുദ്ദേശിച്ചത് അല്ലെങ്കില്‍ പ്രതിഷേധിച്ചതു് താന്‍ വിശ്വസിക്കുന്ന ഒരു മൂര്‍ത്തിയുടെ മുന്‍പില്‍ തന്റെ സ്വകാര്യ ദുഖങ്ങള്‍ പങ്കുവയ്ക്കുന്ന ഇതു പോലുള്ള നിമിഷങ്ങള്‍ ക്ലോസപ്പിലെടുത്ത്‌ പ്രസിദ്ധീകരിക്കുന്നതിനെ പറ്റി മാത്രമാണ്.. ഇതു പോലുള്ള ചിത്രങ്ങള്‍ ഒരു വായനക്കാരനേയും മാനസികമായി സന്തോഷിപ്പിക്കുമെന്നോ അല്ലെങ്കില്‍ ഭക്തി സാഗരത്തില്‍ ആറാടിക്കുമെന്നോ കരുതുന്നില്ല.
ദയവായി ഇതിനെ ആ അര്‍ത്ഥത്തില്‍ തന്നെ വായിക്കുക അല്ലാതെ പ്രിയ സുഹൃത്ത്‌ നന്ദു നിസ്സാരവല്‍ക്കരിച്ച മാതിരി അനുവാദമില്ലാതെ ചിത്രമെടുത്തുവെന്നല്ല ഞാന്‍ പറഞ്ഞു വച്ചത്‌....

ദിവാസ്വപ്നം said...

ഒളിഞ്ഞുനിന്ന് ഈ ഫോട്ടൊയൊക്കെ എടുത്ത് പത്രത്തിലിടുന്നവനെ ഓടിച്ചിട്ട് വയറിളക്കുകയല്ലേ വേണ്ടത് ?

:(

Kaippally said...

പലപ്പെഴും നാം സ്വാതന്ത്രത്തിന്റെയും ആവിഷ്കാരത്തിന്റേയും കാര്യം പറയുമ്പോള്‍ മറന്നു പോകാറുള്ള ചില കാര്യങ്ങളുണ്ട്. നമുക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ നമുക്ക് താല്പര്യമുള്ള വിഷത്തില്‍ മാത്രമെ ആ പിന്തുണ കാണാറുള്ളു.

മാല മോഷ്ടിച്ച suspectന്റെ പടം കോടതിയില്‍ പോകുന്നതിനു മൊമ്പ തന്നെ പോലിസ് പത്രത്തില്‍ കൊടുക്കുന്നു. ഈ വ്യക്തിക്ക് അവകാശങ്ങള്‍ ഇല്ലെ? അപ്പോഴ് ഈ മനുഷ്യന്‍ ഈ ജന്മം നന്നാവില്ല എന്നു പോലീസിനു വിധി എഴുതാന്‍ എന്ത് അധികാരം? മോഷണം നടത്തിയ ആളിനു് അവന്റെ അവകാശങ്ങള്‍ നഷ്ടമാകുന്നില്ല. അവന്റെ ചിത്രം പ്രസിദ്ധികരിക്കാന്‍ പത്രത്തിനു അനുവാദമില്ല. അത് മനനഷ്ടമാണു.

സാധാരണ കാരുടെ ചിത്രം പത്രത്തില്‍ വരുന്നു? ആരോടു ചോദിച്ചിട്ട് ഈ പടങ്ങള്‍ എടുക്കുന്നു. ഇവരില്‍ നിന്നും model release form വല്ലതും ഒപ്പിട്ട് വാങ്ങാറുണ്ടോ.‌? ഓ എന്താണു model release form അല്ലെ? ചുമ്മ google ചെയ്തു നോക്കണം എന്താണു ഈ സാദനം എന്ന്.

ഇതെല്ലാം ചെയ്യുന്നതിനു വല്ല വ്യവസ്ഥയും നിലവിലുണ്ടോ? ഉണ്ടെന്നു തോന്നുന്നില്ല. ഉണ്ടാവണമെങ്കില്‍ ആദ്യം സ്വകാര്യത എന്താണെന്ന ബോധം ഉണ്ടാവണം. privacy എനിക്കുമാത്രമല്ല, മറ്റുള്ളവനും ഉള്ളതാണെന്നുള്ള ബോധം വേണം.

വൈക്കന്‍
നല്ല കുറിപ്പ്.

Kaippally said...

Ralminov:
ചുമ്മ ഓരോന്ന് imagine ചെയ്ത് വിഷമിക്കല്ലെ.

ഇവിടെ ചില model release form കാണം.

ഈ സാധനം subjectന്റെ പക്കല്‍ നിന്നും ഒപ്പിട്ട് വാങ്ങണം. assaignmentല്‍ ജോലി ചെയ്യുന്നെങ്കില്‍ ഈ സാധനമില്ലാതെ പടം client accept ചെയ്യില്ല.

ഈ കാര്യത്തില്‍ കേരളത്തില്‍ ഇത്രമാത്രം awareness ഉണ്ടോ എന്ന് ഇപ്പോഴ് സംശയമുണ്ട്.

വേണു venu said...

അപ്പോള്‍ റാല്‍മിനോവ് വിലയില്ലാത്തതു നമ്മള്‍.
നമ്മളുണ്ടാകുന്ന സൃഷ്ടിയ്ക്കു് വിലയും ഉണ്ടു്.
മാല മോഷ്ടിച്ച suspectന്റെ പടം .അതെടുത്തവനെതിരെ പ്രൈവസികുറ്റം ആരോപിക്കാം, മാല മോഷ്ടിച്ചവനു്. എന്‍റെപൊന്നെ.
നോക്കിയാല്‍ കേസ്സാക്കാവുന്ന കാലം ദാ വരാന്‍ പോകുന്നു.

വൈക്കന്‍ നല്ല പോസ്റ്റു്.

പരാജിതന്‍ said...

പ്രസക്തിയുള്ള പോസ്റ്റ്‌.
ഇതിനെക്കാള്‍ വളരെ മോശപ്പെട്ട ഒരു ദുരനുഭവം എനിക്കുണ്ടായിട്ടുണ്ട്‌, പത്തു കൊല്ലം മുമ്പ്‌. അന്ന് പരമപ്രാരാബ്ദക്കാരനായ എനിക്ക്‌ (ഇന്നും പ്രാരാബ്ദത്തിന്‌ വലിയ കുറവൊന്നുമില്ല:) ) അതൊരു തമാശലൈനില്‍ എടുത്ത്‌ പിടിച്ചു നില്‌ക്കേണ്ടി വന്നു. പക്ഷേ മറന്നിട്ടില്ല. കേസ്‌ കൊടുക്കണ്ട ലൈനിലൊന്നുമില്ല. ഒരു പ്രമുഖപത്രത്തിന്റെ (പ്രസ്തുത) ഫോട്ടോഗ്രാഫറെ സൗകര്യത്തിന്‌ കിട്ടിയാല്‍ ആരുമറിയാതെ ദന്തചികില്‍സകനെ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാക്കും. അത്രെയുള്ളൂ.

നമ്മുടെ മീഡിയാപ്രഭൃതികള്‍ക്ക്‌ എന്തു കാര്യവും റെക്‌ക്‍ലെസ്‌ ആയി എഴുതാനോ പ്രെസെന്റ്‌ ചെയ്യാനോ യാതൊരു മടിയുമില്ല. ഒരുദാഹരണം പറയാം. ഒരു കൊലക്കേസില്‍ പ്രതിയായ ഒരു സ്‌ത്രീയെപ്പറ്റി അവര്‍ക്ക്‌ യാതൊരു പിടിയും കിട്ടാത്ത രീതിയില്‍ നിറം പിടിപ്പിച്ച നുണകള്‍, അതും അന്താരാഷ്ട്ര വ്യഭിചാരിണിയായിരുന്നു അവരെന്ന ലൈനില്‍, എഴുതി ഒരു വന്‍കിട പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടിയ ഒരു മുതിര്‍ന്ന ജേണലിസ്റ്റ്‌ സസുഖം വാഴുന്ന നാടാണ്‌ നമ്മുടേത്‌. കൊലക്കേസില്‍ പ്രതിയായെന്നതൊഴിച്ചാല്‍ മുന്തിയ ബിരുദവും തികഞ്ഞ ബുദ്ധിശക്തിയും അവഗണിക്കാന്‍ പറ്റാത്ത വ്യക്തിത്വവുമുള്ള ഒരാളാണ്‌ അവര്‍. ഈ ജേണലിസ്റ്റിനെപ്പറ്റി എന്നോട്‌ സംസാരിക്കുമ്പോള്‍ കണ്ണീരും അഗ്നിയും ഒരേ സമയത്തു കണ്ടു, അവരുടെ കണ്ണില്‍. ആകെ ഒറ്റപ്പെട്ട്‌, മാനസികഭ്രംശത്തിന്റെ വക്കിലായിപ്പോയ അവര്‍ക്ക്‌ ഒരു നിയമയുദ്ധമൊന്നും അതിന്റെ പേരില്‍ നടത്താന്‍ പറ്റുമായിരുന്നില്ല. ജനമാണെങ്കില്‍ ഇക്കിളിക്കഥയൊക്കെ വായിച്ചു ആവോളം രസിച്ചു കഴിഞ്ഞിരുന്നു.

വേറൊന്ന്: ഇമ്മാതിരി കാര്യങ്ങളില്‍ പത്രങ്ങളെക്കാള്‍ എന്തു മെച്ചമാണ്‌ നമ്മുടെയീ കുഞ്ഞു ബ്ലോഗുകള്‍. ആരെങ്കിലും ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വാര്‍ത്തയോ ചിത്രമോ ഇട്ടാല്‍ ഉടന്‍ തന്നെ മിനിമം പത്തു പേര്‍ വന്നു ചോദിക്കും, എന്തടിസ്ഥാനത്തിലാണ്‌ ഈ ഇടപാടെന്ന്. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഈ മാധ്യമത്തിന്റെ ജനായത്ത രീതി വേറൊന്നിനുമുണ്ടെന്നു തോന്നുന്നില്ല.

nalan::നളന്‍ said...

നന്മകളുടെ വശം മാറ്റി നിര്‍ത്തിയാല്‍, പബ്ലിക്കിന്റെ ഫോട്ടൊയെടുക്കുന്നതിനു നിയമതടസ്സം ഉള്ളതായിട്ടറിവില്, ഫോട്ടൊയെടുത്തയാള്‍ക്കതു പ്രസിദ്ധീകരിക്കുന്നതിനും. (ഫോട്ടൊഗ്രഫി നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലൊഴിച്ച്). ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും ആരുടേയും ഫോട്ടൊ പബ്ലിക്കായിട്ടുള്ള സ്ഥലങ്ങളില്‍ വച്ചു എടുക്കാം എന്ന് (തെറ്റാണെങ്കില്‍ തിരുത്തുമല്ലോ).

പിന്നെ കണ്ണീരിന്റെ കച്ചവടസാധ്യതകള്‍ക്കു മുന്നില്‍ നന്മകളെ കാണാതിരിക്കാന്‍ നമ്മള്‍ ശീലിച്ചുപോയില്ലേ, അല്ലെങ്കില്‍ ശീലിപ്പിച്ചില്ലേ (പലതും ശീലിപ്പിച്ച പോലെ)

നല്ല പോസ്റ്റ്

Unknown said...

നളന്‍ പറഞ്ഞതു പോലെ തന്നെയാണ് എന്റെയും അറിവ്. പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിന് ഒരു നിയമ തടസ്സവും ഇല്ല, ഒരു തരത്തില്‍ പറഞ്ഞാല്‍ പൊതു സ്ഥലങ്ങളില്‍ ‘പ്രൈവസി’ (സ്വകാര്യത) ഇല്ല. അതു കൊണ്ട് നിയമം മൂലം ഫോട്ടോഗ്രാഫി നിരോധിച്ചിട്ടില്ലാത്ത പൊതു സ്ഥലങ്ങളില്‍ ആരുടെയെങ്കിലും ഫോട്ടോ എടുത്താല്‍ അത് അവരുടെ ‘പ്രൈവസി ’യിലുള്ള കടന്നു കയറ്റമായി പരിഗണിക്കില്ല. പിന്നെ വാണിജ്യ അടിസ്ഥാനത്തിലല്ലാതെ( വാര്‍ത്തകള്‍ക്ക്) ഇത്തരം ഫോട്ടോ ഉപയോഗിക്കുകയാണെങ്കില്‍ അതിന് മോഡല്‍ റിലീസ് ഫോം ഒന്നും വേണ്ട എന്നാണ് എന്റെ അറിവ്.

പിന്നെ ഒരാള്‍ ചിരിക്കുന്ന പടം ഇടാമെങ്കില്‍, അത് അംഗീകരിക്കാമെങ്കില്‍ കരയുന്ന ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് ഒരു കുറ്റമാണോ?

പരാജിതന്‍ said...

നളാ, സപ്താ,
അങ്ങനെ പൊതുസ്ഥലത്ത്‌ വച്ച്‌ ആര്‍ക്കും ആരുടെയും ഫോട്ടോ എടുക്കാന്‍ പറ്റില്ല.
വ്യക്തിയുടെ അവകാശങ്ങള്‍ പൊതുസ്ഥലങ്ങളിലും മാനിച്ചേ പറ്റൂ.

പത്രങ്ങളുടെ കാര്യത്തില്‍ നന്ദു പറഞ്ഞതാണ്‌ ശരി.
പൊതുപ്രവര്‍ത്തകരോ സെലിബ്രിറ്റികളോ അല്ലാത്ത മനുഷ്യരുടെ ചിത്രങ്ങള്‍ എടുക്കുമ്പോഴും അവ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും മിക്ക പത്രങ്ങളും ചില സാമാന്യമര്യാദകള്‍ പാലിക്കാറുണ്ട്‌. ഒന്നോ രണ്ടോ വ്യക്തികള്‍ക്ക്‌ പ്രാധാന്യം വരുന്ന ചിത്രമാണെങ്കില്‍ തീര്‍ച്ചയായും ഫോട്ടോഗ്രാഫര്‍ അവരുടെ അനുമതി തേടണം. കടലാസൊപ്പിട്ടു വാങ്ങണമെന്നൊന്നുമില്ല. പക്ഷേ അവഹേളനച്ചുവയുള്ള ഒരു ചിത്രവും അടിക്കുറിപ്പും പത്രത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ പരാതിപ്പെടാവുന്നതാണ്‌. അങ്ങനെയൊരു പരാതിയിന്മേല്‍ മലയാളത്തിലെ ഒരു മുന്‍നിര പത്രത്തിലെ ഒരു ഫോട്ടോഗ്രാഫറിന്റെ പണി തെറിച്ച സംഭവമറിയാം.

നിയമപരമായി നീങ്ങിയാലും ന്യായം നമ്മുടെ ഭാഗത്താണെങ്കില്‍ കോടതി ഫോട്ടോഗ്രാഫര്‍ക്കോ പത്രത്തിനോ 'വാണിംഗ്‌' എങ്കിലും നല്‌കും. എങ്കിലും അത്തരം കേസുകള്‍ അധികമുണ്ടായതായി അറിവില്ല. സാധാരണയായി ആളുകള്‍ പത്രമോഫീസില്‍ പരാതിപ്പെടുകയും അവര്‍ തന്നെ പത്രത്തിലൂടെ ഖേദം പ്രകടിപ്പിക്കുകയും ഫോട്ടോഗ്രാഫറെ ഒന്നു വിരട്ടുകയുമൊക്കെയാണ്‌ പതിവ്‌.

ഫോട്ടോയെക്കാളുപരി അടിക്കുറിപ്പിലും വാര്‍ത്തയുടെ സ്വഭാവത്തിലുമാണ്‌ കാര്യം. പത്രത്തിലെ ഫോട്ടോ എന്നത്‌ തനിയെ നില്‌ക്കുന്ന ഒരു സംഗതിയല്ലല്ലോ.

Unknown said...

parajithan,
ഫോട്ടോയെക്കാളുപരി അടിക്കുറിപ്പിലും വാര്‍ത്തയുടെ സ്വഭാവത്തിലുമാണ്‌ കാര്യം. പത്രത്തിലെ ഫോട്ടോ എന്നത്‌ തനിയെ നില്‌ക്കുന്ന ഒരു സംഗതിയല്ലല്ലോ.
ഇതു കാര്യം, അംഗീകരിക്കുന്നു.

ഇവിടെ സിംഗപ്പൂരില്‍ ( സൂ (sue) ചെയ്യാന്‍ മിടുക്കന്മാരുടെ നാട്) ട്രെയ്നില്‍ ഇരുന്ന് ഉറങ്ങി യാത്ര ചെയ്യുന്നവരുടെ ഫോട്ടോ എടുത്ത് പത്രത്തിലിട്ടു. എന്നിട്ട് വാര്‍ത്ത വന്നത് ഗര്‍ഭിണി അടുത്ത് നില്‍പ്പുണ്ടായിരുന്നു, എണിറ്റ് കൊടുക്കാതെ ഉറക്കം നടിച്ചിരിക്കുന്നു എന്ന്.

പലരും പത്രത്തിനോട് എഴുതി ചോദിച്ചു സത്യത്തില്‍ അയാള്‍ ഉറങ്ങുവായിരുന്നെങ്കില്‍? അതുപോലെ ഇത് സ്വകാര്യതയിലുള്ള കടന്നുകയറ്റം അല്ലേ? അതിന് പല നിയമ വിദഗ്ദരും പറഞ്ഞത് പൊതുസ്ഥലങ്ങളില്‍ സ്വകാര്യത അവകാശപ്പെടാന്‍ സാധിക്കില്ല എന്നാണ്, കൂടെയുള്ള വാര്‍ത്ത അപമാനകരമാണെങ്കില്‍ അതിന് നിയമപരമായി പരിഹാരം തേടാം.

ഞാന്‍ അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് ക്രിക്കറ്റ് കാണാന്‍ സ്റ്റേഡിയത്തില്‍ പോയി. റ്റീ വിയില്‍ എന്നെ എടുത്തു കാണിച്ചു, ബോസ് കണ്ടു, പണി പോ‍യി!
റ്റീവിക്കാര്‍ക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ പറ്റുമൊ?

ഒരു grey area ഉള്ളതു കൊണ്ട് ഒരു ഉറച്ച തീരുമാനം പറയാന്‍ പറ്റില്ല എന്നാണ് എന്റ്റെ അഭിപ്രായം. ഈ പോസ്റ്റിലെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ സ്വകാര്യതയിലുള്ള കിടന്നുകയറ്റമായി എനിക്ക് തോന്നുന്നില്ല.

നന്ദു said...

കൈപ്പള്ളീ, താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിതന്നെ പക്ഷെ കേരളത്തില്‍ മോഡല്‍ റിലീസ് ഫോം (ആ രൂപത്തിലല്ലെങ്കിലും) വാങ്ങുന്ന ചില സന്ദര്ഭങ്ങളുണ്ട്. എല്ലാ വാര്‍ത്താ ചിത്രങ്ങളും ഇത്തരത്തില് അനുവാദം വാങ്ങിയിട്ടല്ല പ്രസിദ്ധീകരിക്കുന്നതു. മിക്കവാറും അത് നടപ്പുള്ള കാര്യവുമല്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ (ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കുള്ളില്‍ വച്ചാണെങ്കില്‍ കഴിയുന്നതും അതിന്റെ മേലധികാരിയുടെ - കുറഞ്ഞ പക്ഷം വാക്കാലെങ്കീലും അനുവാദം വാങ്ങാറുണ്ട്). സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം ന്യായീകരിക്കാ‍നാവില്ല. മുകളില്‍ പരാമര്ശിച്ച ചിത്രം സ്വകാര്യതയാണോന്ന് നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. രണ്ടു തരത്തിലും വ്യാഖ്യാനിക്കാം. ഒരു തുറന്ന സ്ഥലത്ത് രണ്ടു കമിതാക്കള്‍ (ബീച്ച് ഉദാഹരണം) ഇരിക്കുന്നതു സ്വകാര്യതയായി കാണാം. അതേ സമയം ബീച്ചില്‍ ഒരു മാജിക് ഷോ നടക്കുന്നു അവിടെ കൂടി നില്‍ക്കുന്ന ജനത്തിന്റെ ഒരു close ചിത്രം എടുത്താ‍ല്‍ അതു സ്വകാര്യതയാകുമൊ? അത്തരം ചിത്രം പ്രസിദ്ധീകരിക്കുന്നതിനു അവിടെ കൂടി നിന്നവരുടെ സമ്മതപത്രം ആവശ്യമില്ല. മുകളില്‍ പ്രതിപാദിച്ച ചിത്രവും ഈ കാറ്റഗറിയിലെ പെടൂ.
വൈക്കന്‍. കാര്യം ഞാന്‍ നിസ്സാരവല്‍ക്കരിച്ചതല്ല.
പൊതുവില്‍ (ഇന്നത്തെ സാഹചര്യത്തില്‍ കോന്പറ്റീഷനും അതു വഴി സര്‍ക്കുലേഷന്നും വേണ്ടി) സ്വകാര്യതയ്ക്കോ, എത്തിക്സിനോ ഒന്നും മുന് തൂക്കം നല്‍കി കാണുന്നില്ല. അതില്‍ പ്രിന്റ് മീഡിയ എന്നൊ ചാനലുകള് എന്നോ വേര് തിരിവില്ല. പരമാവധി ആള്‍ക്കാരെ ശ്രദ്ധിപ്പിക്കണം അതിനുള്ള തന്ത്രങ്ങള്‍ കൊണ്ടുവരുക എന്നേയുള്ളൂ. പിന്നെ ഈ ചിത്രത്തിന്റെ കാര്യത്തില്‍ അതില്‍ പകര്‍ത്തിയിരിക്കുന്നത് ആ സ്ത്രീകളുടെ ഭക്തിരസം തന്നെയാണ്‍. അതു പ്രകടമാക്കണമെങ്കില്‍ ഇത്രയും ബോള്ഡായി ചിത്രമെടുത്താലെ കഴിയൂ. അല്ലെന്ന്‍ ഫോട്ടൊഗ്രാഫിയുമായി അടുത്ത ബന്ധമുള്ളവര് പറയട്ടെ.

അലിഫ് /alif said...

വൈക്കന്‍ നല്ല പോസ്റ്റ്, നല്ല ചര്‍ച്ച.നന്ദി.
അറിയാനാഗ്രഹിക്കുന്ന കുറെ കാര്യങ്ങള്‍;
1.ഈ പറഞ്ഞതൊക്കെ അതായത് മോഡല്‍ റിലീസ് ഫോം ഒക്കെ നിശ്ചലചിത്രങ്ങളുപയോഗിക്കുന്ന പ്രിന്‍റ് മീഡിയയ്ക്ക് മാത്രമേ ബാധകമാകുകയുള്ളോ, അതോ വിഷ്വല്‍ മീഡിയ പോലുള്ളവയ്ക്കും ബാധകമാണോ?
2. വാര്‍ത്താ ചിത്രങ്ങള്‍ക്ക്, അത് ഇപ്പോള്‍ പൊതുസ്ഥലത്തായാലും അല്ലെങ്കിലും ഇത്തരം നിബന്ധനകള്‍ പ്രാവര്‍ത്തികമാണോ? ഉദാ: യുദ്ധരംഗത്തുനിന്നുള്ള ചിത്രങ്ങള്‍
3. ഇതുമായി നേരിട്ട് ബന്ധമില്ല, എന്നാലും.
ഇടയ്ക്ക് വായിച്ചതോര്‍ക്കുന്നു, ചലചിത്രങ്ങള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കിട്ടണമെങ്കില്‍, ചിത്രത്തിലെവിടെയെങ്കിലും പക്ഷിമൃഗാദികള്‍ പെട്ടിട്ടുണ്ടങ്കില്‍ ‘പക്ഷി മൃഗ പീഢനം നടന്നിട്ടില്ല’ എന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടിയുണ്ടാവണമെന്ന്. ഇത് എത്രത്തോളം പ്രായോഗികമാണ്..? ഇത് സ്റ്റില്‍ ഫോട്ടോഗ്രഫിക്കും ബാധകമാകുമോ..?

Kumar Neelakandan © (Kumar NM) said...

ആലിഫിന്റെ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും എന്റെ അറിവില്‍.

1. മോഡല്‍ റിലീസ് ഫോം ഏത് മീഡിയം ആയാലും വേണം. വെറും സ്റ്റോക്ക് ഫോട്ടോ സൈറ്റില്‍ നിന്നും വാങ്ങി ഉപയോഗിച്ചാലും മോഡല്‍ റിലീസും നമ്മള്‍ വാങ്ങണം. അതിന്റെ കാലവധി കഴിഞ്ഞാല്‍ അതിന്റെ എക്സ്പോഷര്‍
ലിമിറ്റ് കഴിഞ്ഞാല്‍ അതിന്റെ ദൂരപരിധി ലംഘിച്ചാല്‍ ഒക്കെ മോഡലിനു പരാതിപ്പെടാം.

2. വാര്‍ത്താ ചിത്രങ്ങ്ങളില്‍ ആ സമയത്തു തന്നെ നമുക്കു നമ്മുടെ വിയോജിപ്പു പ്രകടിപ്പിക്കാം. ഒരു തിരക്കിലോ യുദ്ധമുഖത്തോ ഉള്ള ചിത്രങ്ങള്‍ക്കൊന്നും ഇതു ബാധകമല്ല എന്നും തോന്നുന്നു.
ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ മസാല കൂടുതലുള്ള വിദേശ ചിത്രങ്ങളുടെ കൌണ്ടറില്‍ ക്യൂ കൂടുതലായിരിക്കും. ചിലപ്പോള്‍ ഉന്തും തള്ളും തന്നെ നടക്കും. അതൊക്കെ പിറ്റേ ദിവസത്തെ പത്രത്തില്‍ വരും. സെക്രട്ടറിയേറ്റിലും ഏജീസ് ഓഫീസിലും കോടതിയിലും ഒക്കെ ജോലിക്കു പോയ ഭര്‍ത്താക്കന്മാരും അഛന്‍ മാരും ഒക്കെ പിറ്റേദിവസത്തെ പത്രം മുക്കും. എങ്കിലും അടുത്തവീട്ടുകാരി ചോദിക്കും, “എടീ ശോവനേയ് നിന്റെ കെട്ടിവന്‍ ദാണ്ടെടീ പത്രത്തില്. മറ്റേപ്പടം കാണായ് കെടന്ന് തള്ളണ്”

3. മൃഗപീഢനം നടന്നിട്ടില്ല എന്നു മാത്രം പോരാ.. യാദൃശ്ചികമായി ഫ്രെയിമില്‍ വന്നതല്ലാതെ അതിനെ കൊണ്ട് ഒന്നും നമ്മള്‍ ചെയ്യിച്ചിട്ടില്ല എന്നും, അതിനെ അവിടെ ‘ഉപയോഗിച്ചിട്ടില്ല‘ എന്നും വരണം.
ഒന്ന് ആലോചിച്ചാല്‍ നല്ലതാണ് ഈ Society for Prevention of Cruelty to animals ന്റെ ഇടപെടല്‍.
കാലില്‍ വളരെ നീളമുള്ള സ്റ്റീല്‍ കമ്പികെട്ടി കുതിരയെ റ്റോപ്പ് ഗിയറില്‍ ഓടിച്ചിട്ട് കമ്പിവലിച്ചു കുതിരയെമറിച്ചിട്ടിട്ടായിരുന്നു മുന്‍പൊക്കെ ഉദ്യോഗജനകമായ രംഗങ്ങള്‍ നമ്മള്‍ തടവറയിലും മട്ടു ചിത്രങ്ങളിലും ഒക്കെ കണ്ടിരുന്നത്. രംഗം കൊഴുപ്പിക്കാന്‍ അവറ്റ കളെ പെട്രോള്‍ ഒഴിച്ചു അതിന്റെ പുറം കത്തിച്ചു. കണ്ണുകെട്ടി വെള്ളച്ചാട്ടത്തിനു മുകളിലൂടെ ചാടിച്ചു. പാവം കുതിരകള്‍ ആയിരുന്നു സിനിമകളില്‍ വേദന അനുഭവിച്ച

പാവങ്ങള്‍.

വൈക്കന്‍ നല്ല പോസ്റ്റ്. ചിന്തവേണ്ടിവരുന്നു.

K.V Manikantan said...

ഈ ചോദ്യം ഞാന്‍ പണ്ടുന്നയിച്ചതാണ്!

ഒരു പക്ഷേ നിങ്ങള്‍ ഷൂട്ട്‌ ചെയ്യപ്പെടുകയായിരിക്കാം!
http://sankuchitham.blogspot.com/2007/01/blog-post.html

Kaippally കൈപ്പള്ളി said...

ഫോട്ടോഗ്രഫിയുടെ ബാല്യകാലത്തില്‍ അലേക്സാന്റര്‍ ഡ്യൂമഃ എന്ന പ്രസിദ്ധനായ ഫ്രെഞ്ജ് കഥകൃത്ത് ഒരിക്കല്‍ അദ്ദേഹത്തിന്റെ കാമുകിയുമായി പ്രണയത്തിന്റെ ഉന്മാദത്തില്‍ ചില "കലാപരമായ" ചിത്രങ്ങള്‍ എടുക്കാന്‍ ഒരു ഫോട്ടോഗ്രാഫറിനെ എപ്പിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ചെട്ടന്‍ അതില്‍ ചില കിടിലന്‍ ഐറ്റംസ് ഡ്യൂമഃ അറിയാതെ വിറ്റു കാശക്കി. ഡ്യൂമഃ പാരിസില്‍ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. വിധി ഇന്നത്തെ കാഴ്ചപ്പാടില്‍ വിചിത്രമായിരിന്നു: ഡ്യൂമഃയ്ക്ക് അനുകൂലമായി വന്നു. ചിത്രങ്ങള്‍ക്ക് pose ചെയ്തതിനാല്‍ അവര്‍ അവരുടെ സ്വകര്യത ചിത്രത്തിനോടൊപ്പം സമര്‍പ്പിക്കപെട്ടിട്ടില്ല. ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ അവകാശപ്പെട്ടിരുന്ന സ്വത്തവകാശവും അതോടു നഷ്ടപെടുകയും ചെയ്തു. ഇന്ന് ഈ വിധി ഇപ്രകാരമാവുകയില്ല.

EU രാജ്യങ്ങളില്‍ സ്വകാര്യ വിവരം (ഫോട്ടോയും അതില്‍ പെടും) ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കൈമാറുന്നതും ആ വ്യക്തിയുടെ അനുവാദമില്ലാതെ ചെയ്യുന്നത് നിയമവിരുദ്ധമാണു്.

സ്വകാര്യ പൌരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ക്‍ സര്‍ക്കാര്‍ അങ്കീകാരം ഉണ്ടാവണം.

ഇപ്പോഴ് തന്നെ ഭാരതത്തില്‍ ഇതുപോലുള്ള നിയമങ്ങള്‍ നിലവില്‍ വരേണ്ടത് അത്യാവശ്യമാണു്.

സ്വകാര്യതയും, സ്വത്തു് അവകാശങ്ങളും ഭാരതത്തില്‍ പുതിയ ആശയങ്ങള്‍ തന്നെയാണു്.

സ്വാതന്ത്ര്യവും സ്വകായതയും അനുഭവിക്കണമെങ്കില്‍ അതു മറ്റുള്ളവനും അവകാശപ്പെട്ട ഒന്നാണെന്നു മനസിലാക്കി ക്ടുക്കുകയും വേണം.

ഇനി പക്ഷി മൃഗാതികളുടെ ചിത്രം എടുക്കുന്നതിനെ കുറിച്ച്. സിനിമകളില്‍ മൃഗങ്ങളെ പരിശീലിപ്പിച്ച് ഉപയോഗിക്കുന്നതു് തെറ്റു തന്നെയാണു. documentary സിനിമകള്‍ക്കും wildlife ഫൊട്ടോഗ്രഫര്മാര്‍ക്കും ഇതു ബാദകമല്ല. കാരണം അവര്‍ എതെങ്കിലും wildlife agencyയുടെ കീഴിലായിരിക്കും ആ പ്രവര്ത്തികള്‍ ചെയ്യുക.

UAEയില്‍ dubaiയില്‍ 15 wildlife protection zoneകളുണ്ട്. ഇവിടങ്ങളില്‍ Municipalityയുടെ അനുവാദമില്ലാതെ പഠനം (still and movie ചിത്രീകരണം ഉള്‍പ്പെടെ) നടത്താനാവില്ല. ഇവുടുത്തെ ornithology groupന്റെ ഒരു senior member എന്ന നിലയില്‍ എനിക്ക് പോലും മാസത്തില്‍ ഒരു തവണ മാത്രമെ അനുവാദമുള്ളു.

ഇതിന്റെ പ്രധാന കാരണം മൃഗങ്ങള്‍ക്ക് ഇവര്‍ (photographers) ശല്യമാകും എന്നുള്ളതു തന്നെ.

കേരളത്തില്‍ forest departmentനു കാശു കൊടുക്കുന്നതനുസരിച്ച് കാടു മുഴുവനും വേണമെങ്കില്‍ ചുമന്ന് വണ്ടിയില്‍ കൊണ്ടു വെച്ചു തരും.

ചുമ്മ കാമറയും തൂക്കി കാട്ടില്‍ പോയാല്‍ മാത്രം പോര. ഉത്തരാവാദിത്വമുള്ള ഫോട്ടോഗ്രര്‍ ആവണം. മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണു പ്രധാന ഉദ്ദേശം. പടം എടുക്കല്‍ is only secondary.


നന്ദു:
"പിന്നെ ഈ ചിത്രത്തിന്റെ കാര്യത്തില്‍ അതില്‍ പകര്‍ത്തിയിരിക്കുന്നത് ആ സ്ത്രീകളുടെ ഭക്തിരസം തന്നെയാണ്‍. അതു പ്രകടമാക്കണമെങ്കില്‍ ഇത്രയും ബോള്ഡായി ചിത്രമെടുത്താലെ കഴിയൂ. അല്ലെന്ന്‍ ഫോട്ടൊഗ്രാഫിയുമായി അടുത്ത ബന്ധമുള്ളവര് പറയട്ടെ."

എന്റെ അഭിപ്രായത്തില്‍ ഇതു ഒരു വെറും "ചളം" ഫോടോ തന്നെയാണു. ഇതു് എവിടെയാണെന്നോ, എന്താണെന്നോ ഒരു പിടിയും ആര്‍ക്കും കിട്ടില്ല. പശ്ചാതലമൊന്നുമില്ലാതെ സ്ത്രീയുടെ മുഖം മാത്രം ഇത്രയും close ആയി എടുക്കേണ്ട ഒരാവശ്യവുമില്ല. ഇതിലും നന്നായി എത്രയോ നല്ല രീതിയില്‍ ഇവരുടെ പടം എടുക്കാന്‍ ആവും.

ലൈങ്കീകത ചിത്രീകരിക്കാന്‍ നഗ്നത കാണിക്കണോ?

പരാജിതന്‍ said...

സപ്താ,
ടിവിയില്‍ ക്രിക്കറ്റ്‌ കളി കാണുന്നത്‌ സംപ്രേഷണം ചെയ്ത കാരണം പണി പോകുന്നത്‌ വേറെ കേസ്‌. അത്തരമൊരു സംഗതിയല്ല ഞാന്‍ കമന്റില്‍ പറഞ്ഞതെന്നത്‌ സ്പഷ്ടമല്ലേ?

വേറൊരുദാഹരണം പറയാം. ഞാനും എന്റെ സഹോദരിയും അല്ലെങ്കില്‍ അതു പോലെ മറ്റാരെങ്കിലും പാര്‍ക്കിലോ മറ്റോ ഇരുന്ന് സംസാരിക്കുന്നത്‌ ഫോട്ടോയെടുത്തിട്ട്‌ 'വാലന്റൈന്‍സ്‌ ഡേ സല്ലാപം' എന്ന അടിക്കുറിപ്പോടെ പത്രത്തില്‍ കൊടുത്താല്‍ ആ ഫോട്ടോഗ്രാഫറുടെ ചീട്ട്‌ എപ്പോള്‍ കീറിയെന്നു ചോദിച്ചാല്‍ പോരെ?

ഇനി സത്യസന്ധമായ റിപ്പോര്‍ട്ടെന്ന ലൈനില്‍ ചിലത്‌ കൊടുത്താലും പ്രശ്നമുണ്ട്‌. മുമ്പൊരിക്കല്‍ കോയമ്പത്തൂരില്‍ ഒരു ഇന്‍ഡസ്‌ട്രിയല്‍ എക്സിബിഷന്‍ നടക്കവേ കാണികളുടെ കൂട്ടത്തിലുള്ള ഒരു യുവതിയുടെ സാരി ഏതോ സ്റ്റാളില്‍ വച്ചിരുന്ന ഒരു ഫാനില്‍ കുരുങ്ങി പൂര്‍ണ്ണമായും അഴിഞ്ഞു പോയി. ഉടനെ ഒരു ഫോട്ടോ എടുത്ത്‌ 'എക്സിബിഷന്‍ സ്റ്റാളില്‍ നടന്ന വസ്ത്രാക്ഷേപദുരന്തം' എന്നൊരു അടിക്കുറിപ്പിട്ട്‌ പത്രത്തില്‍ കൊടുക്കാന്‍ പറ്റുമോ?

പൊതുസ്ഥലത്ത്‌ നടക്കുന്ന എന്തുമേതും ഫോട്ടോയെടുത്ത്‌ പത്രത്തിലിടാന്‍ കഴിയില്ലെന്ന് കമന്റെഴുതുന്നതിന്‌ മുമ്പ്‌ മലയാളത്തിലെ ഒരു പ്രമുഖപത്രത്തില്‍ പന്ത്രണ്ട്‌ കൊല്ലത്തിലേറെക്കാലമായി ജോലി നോക്കുന്ന, പുരസ്കാരജേതാവും സുസമ്മതനുമായ ഒരു ഫോട്ടോഗ്രാഫറിനോട്‌ ഇതേപ്പറ്റി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി (ആധികാരികമായ) അഭിപ്രായമാണിത്‌.

പിന്നെ, നമ്മുടെ നാട്ടില്‍ ജനം പത്രത്തില്‍ പടം വന്നാല്‍ സന്തോഷിക്കുകയേയുള്ളു, വലിയ അഭിമാനക്ഷതമൊന്നുമുള്ള കാര്യമല്ലെങ്കില്‍. ഒന്നാന്തരമായി ചിത്രം വരക്കുകയും ശാസ്ത്രപഠനത്തില്‍ കൗതുകം കാണിക്കുകയുമൊക്കെ ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ചു പോലും "എന്റെ മോള്‍ക്ക്‌ സീരിയലില്‍ ഒരു ചാന്‍സ്‌ കിട്ടിയിരുന്നെങ്കില്‍!" എന്ന് നെടുവീര്‍പ്പിടുന്ന തള്ള-തന്തമാരുള്ള മധുരമനോഹരമനോജ്ഞനാടാണ്‌ കേരളം.

അലിഫ് /alif said...

കുമാര്‍, ഉത്തരങ്ങള്‍ക്ക് നന്ദി. (ഇതൊക്കെയാണീ ബ്ലോഗു കൊണ്ടുള്ള ഗുണമായി ഞാന്‍ കാണുന്നത്) അപ്പോ, പൊതുനിരത്തിലൂടെ നടന്നും ചുമ്മാ ക്യാമറയിട്ട് ക്ലിക്കുന്നതിനു മുന്‍പ് ഒന്നുകൂടിയൊക്കെ ആലോചിക്കണമല്ലേ. (ക്യാമറ വാങ്ങിയത് വേസ്റ്റ് ആയോ പടച്ചോനെ..)

ഈ പോസ്റ്റ് പുത്തനറിവുകള്‍ പകരുന്ന വളരെനല്ല ചര്‍ച്ചയാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഓ.ടോ: എനിക്കുള്ള കമന്‍റില്‍ തന്നെ ഫിലിം ഫെസ്റ്റിവല്‍ പിടിച്ചിട്ടത് ‘എന്നെയുദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്..‘(ജഗതി സ്റ്റൈലില്‍).എന്നാലും കലക്കി.

Sreejith K. said...

ഈ ചിത്രത്തില്‍ കാണുന്ന സ്ത്രീയുടെ സമ്മതം വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നറിയാതെ നമ്മള്‍ പ്രതിഷേധിക്കണമോ വൈക്കാ.

Kaippally കൈപ്പള്ളി said...

ശ്രീജിത് കേ.
ഈ ചിത്രമല്ല ഇനി ഏതു ചിത്രമാണെങ്കിലും കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാള മാദ്ധ്യമത്തില്‍ വന്നതാണെങ്കില്‍ ഒരു 99.9999% ഒറപ്പിക്കാം. യാതോരു വിധ അനുമതിയും ആരും എടുത്തിട്ടുണ്ടാവില്ല.

ഇതാണു് നമ്മുടെ ഒരു രീതി.

:)

Anonymous said...

Ningal kurachu over aayi react cheyyunnille ennu samsayam. Kai koopi nilkunna baktharude photo eduthal, athu oru normal photo yella pathrathilethu pole aakum. To be different we need to think & take snaps differently. I went to the temple the day before Makam. I could see ladies crying & seeing this their kids were crying too.. The world has become so that people are not knowing that they are happy. That is why they cry & to relieve & escape from sad ness they go to Temple.
Kali Kaalam ennallathe enthu parayan !!!

Manoj | മനോജ്‌ said...

Interesting discussion. നമ്മുടെ media കുറച്ചും കൂടി sensitive/humane ആവണമെന്നാണ് എന്റെ എളിയ ആശ. എഴുപതുകളിലെ മലയാലം പത്രങ്ങളും പിന്നെ അമേരിക്കന്‍ mainstream media കണ്ടും വായിച്ചും കഴിഞ്ഞിരുന്ന ഞാന്‍ ഈയിടെയാണ് മലയാളം TV കണ്ടുതുടങ്ങിയത്. അതിലെ ബീഭത്സ ബിംബങ്ങള്‍ കണ്ട് പലപ്പോഴും ഞെട്ടാറുണ്ട്. ശവശരീരങ്ങള്‍ (തുണി കൊണ്ട് മുഖം പോലും മറയ്ക്കാതെ!) ഒക്കെ വളരെ നിസ്സാരമായാണ് ഇവര്‍ കാണിക്കുന്നത്.

Asianet-ല്‍ കഴിഞ്ഞ കൊല്ലം ഒരു കാഴ്ച കണ്ട് ഞാന്‍ പതറിപ്പോയി... തൃശൂരോ മറ്റോ തെരുവില്‍ കിടന്നുറങ്ങിയിരുന്ന രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിയെ ഒരു പറ്റം തെരുവു നായകള്‍ തിന്നിട്ട് ഉപേക്ഷിച്ചു പോയ ആ‍ കുഞ്ഞിന്റെ ശിഷ്ട ശരീരം... യാതൊരു ദാക്സ്ഷിണ്യവുമില്ലാതെ TV-ക്കാര്‍ കാണിച്ചു.

ബീഭത്സത കാണിക്കാന്‍ കുറേ ആള്‍ക്കാരും അതു കണ്ടിരിക്കാന്‍ കുറേ കാഴ്ചക്കാരും... :(