Thursday, July 06, 2006

സമ്മാനം!

അമ്പതിനായിരത്തോളം ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലും പന്തീരായിരത്തോളം ക്ലോസ്‌ഡ് ഹാര്‍ട്ട് സര്‍ജറിയിലും സാന്നിധ്യം വഹിച്ച, ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ച, എം.ബി. ബി. എസ്സിനും എം.എസ്സിനുമെല്ലാം സ്വര്‍ണ്ണ മെഡല്‍ വാങ്ങിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹൃദ്രോഗവിദഗ്ദനായ ഡോക്‍ടര്‍ വേണുഗോപാലിന് കരുത്തരില്‍ കരുത്തനും ജനലക്ഷങ്ങളുടെ ആരാധനാ പാത്രവുമായ ഡോക്ടര്‍ അന്‍‌പുമണി രാമദോസെന്ന മന്ത്രി പുംഗവന്‍ കൊടുത്ത സമ്മാനം, ഡോക്ടര്‍ വേണുഗോപാലിനെ ചൂടത്ത് ഒരു കസേരയില്‍ മണിക്കൂറുകളോളം വെളിയിലിരുത്തി അദ്ദേഹം കൂടി വളര്‍ത്തി വലുതാക്കിയ എയിംസില്‍ നിന്നുള്ള കരുണയോടുകൂടിയുള്ള പുറത്താക്കല്‍.

ഡോക്ടര്‍ കെ. എം. ചെറിയാന്‍ പറഞ്ഞത് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കില്‍ കോടിക്കണക്കിനു രൂപാ ഉണ്ടാക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നു ഡോക്ടര്‍ വേണുഗോപാലെന്ന്. എന്തിനും എതിനും സ്വകാര്യമേഖലയെ ചീത്ത പറയുന്ന മാര്‍ക്ക്‍ലിസ്റ്റ് പാര്‍ട്ടിക്ക് ഇതിനെപ്പറ്റി പഠിക്കാന്‍ സമയം വേണം. തങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നിലും ഒരിക്കലും ആരും രാഷ്ട്രീയം കാണാന്‍ പാടില്ല; എന്നാല്‍ തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുന്ന കാര്യമാണെങ്കില്‍ രാഷ്ട്ര സുരക്ഷയില്‍ പോലും രാഷ്ട്രീയം കാണാം എന്നുള്ള നയപ്രകാരം കോണ്‍‌ഗ്രസ്സിന് ഇക്കാര്യത്തില്‍ ഒരൊറ്റ ഉപദേശം മാത്രം - രാഷ്ട്രീയം കാണരുത്.

കുറ്റം ആരുടെ? ഡോക്ടര്‍ വേണുഗോപാലിന്റെ. കഴിവും മിടുക്കും അംഗീകാരവുമൊക്കെ ഒരു മന്ത്രിയെക്കാളും വലുതാണെന്ന മിഥ്യാധാരണയുടെ ഫലം. മന്ത്രിയുടെ മനസ്സ് വേദനിച്ചാല്‍...............

എന്തോ തമിഴ്‌നാട്ടുകാരായ മന്ത്രിമാരോടുള്ള എന്റെ ബഹുമാനം ദിനം‌പ്രതി കൂടുന്നു. രാഷ്ടത്തിന്റെ മൊത്തം താത്‌പര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥം പൊരുതുന്നവര്‍ തന്നെ, അവര്‍.

എന്തായാലും കഴിവുള്ള ഇന്ത്യാക്കാര്‍ക്ക് ഈ സംഭവങ്ങളൊക്കെ നല്ലൊരു പ്രചോദനമായിരിക്കും. ഇത്രയൊക്കെ അവസരങ്ങളും അംഗീകാരങ്ങളുമെല്ലാം നമ്മുടെ നാട്ടിലുണ്ടായിട്ടും ഇന്ത്യയ്ക്ക് വെളിയില്‍ കിടക്കുന്ന പ്രവാസികളേ............................

55 comments:

Unknown said...

വക്കാര്യേ...
തമിള്‍നാടന്‍മാര്‍ രാജ്യത്തെ മൊത്തത്തില്‍ ഒരു കലക്ക് കലക്കി പൊങ്കല്‍ വെയ്ക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. കലൈഞ്ജര്‍ക്ക് നമ്മുടെ ലങ്കയിലെ (സിനിമയല്ല)പുലികളുടെ ഭാഗത്തേക്കുള്ള ചായ്‌വ്,ചെരിവ്,വളവില്‍ തിരിവ് മുതലായവ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു. ഇനി എന്റെ മാത്രം തോന്നലാണോ?

Anonymous said...

വക്കാര്യേ, നമ്മള്‍ വീണ്ടും അടികൂടേണ്ട ഗതികേടിലാണല്ലോ!

Dr. Anbumani Ramadoss is a graduate in Modern Medicine (MBBS) and has also done Macro-economic course at London School of Economics (L.S.E.), London.

എന്നു വായിക്കുമ്പോള്‍ അന്‍‌പുമണി, വെറുമൊരു മന്ത്രി പുംഗവന്‍ മാത്രമല്ലെന്നു കൂടി മനസ്സിലാവും.

പാട്ടാളി മക്കള്‍ പാര്‍ട്ടിയുടെ സ്ഥാപകനായ രാമദോസ്സിന്റെ മകനാണ് അന്‍‌പുമണി. ഇനി പാട്ടാളി മക്കള്‍ പാര്‍ട്ടി എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നുകൂടി നോക്കിയാല്‍ ചിത്രം വ്യക്തമാവും. പിന്നോക്കക്കാരായ വണ്ണിയര്‍ സമുദായത്തെയാണ് പാര്‍ട്ടി പ്രധാനമായും പ്രതിനിധീകരിക്കുന്നത്. അള മുട്ടിയാല്‍ ചേരയായാലും കടിക്കില്ലേ, വക്കാരീ?

രാഷ്ടത്തിന്റെ മൊത്തം താത്‌പര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥം പൊരുതുന്നവര്‍ ആരാണെന്ന ചോദ്യത്തിനൊരു ഉത്തരമുണ്ടോ? രാഷ്ട്രത്തിനുവേണ്ടി നിസ്വാര്‍ത്ഥം പൊരുതുന്നത് വേണുഗോപാലാണെന്ന് വക്കാരിക്കും രാമദോസ്സാണെന്ന് എനിക്കും വാദിക്കാം. ഈ വാദം വീണ്ടും സംവരണാനുകൂല/വിരുദ്ധ ചര്‍ച്ചകളിലേക്ക് വീണ്ടും നാടുകയറിവരും.

Anonymous said...

പിന്നോക്കക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് നോര്‍ത്തിന്‍ഡ്യന്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരത്തിന് പ്രേരണയായി പ്രവര്‍ത്തിച്ചത് വേണുഗോപാലനാണ്. ഇതിന്റെ തിരിച്ചടിയെന്നോണമാണ് അന്‍‌പുമണിയടക്കം 17 പേരടങ്ങുന്ന എയിംസ് ഉന്നതാധികാര സമിതി, വേണുഗോപാലിനെ പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയത്. 17 ല്‍ മൂന്നുപേര്‍ പ്രമേയത്തിനെതിരെ വോട്ടു ചെയ്തു.

Unknown said...

രാംദോസ് (റവ ദോശ് എന്നതു പോലെ) ഇതുപോലെ പല നമ്പറുകളുമിറക്കി ഷൈന്‍ ചെയ്യാന്‍ മുമ്പും ശ്രമിച്ചിട്ടുള്ളതാണല്ലോ.ഡോക്ടര്‍മാരുടെ പ്രതികരണമാണ് ഞാന്‍ ശ്രദ്ധിച്ച് നിരീക്ഷിക്കാന്‍ പോകുന്നത്.

ബെന്ന്യേ.. സംവരണത്തെയും സമുദായത്തേയും അനുകൂലിക്കുന്നത് ,എതിരഭിപ്രായമുള്ളതായി പറയപ്പെടുന്ന ഒരു വ്യക്തിയെ തന്റെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയാണോ? അതും ഒരു മന്ത്രി എന്ന നിലയില്‍.ലണ്ടനിലല്ല ഇനി ചന്ദ്രനില്‍ പോയി ഡിഗ്രി എടുത്താലും രാഷ്ട്രീയക്കാരന്‍ എന്നും അവന്‍ തന്നെ.

ഒരു ഒഴിഞ്ഞ പോസ്റ്റ് കിട്ടിയപ്പോള്‍ അമ്പുമണി രാഷ്ട്രീയ ഗോളടിച്ചു.

Anonymous said...

എതിരഭിപ്രായം മാത്രമല്ല ദില്‍ബാസുരാ, വേറെയും വാലിഡ് റീസണുകള്‍ വെച്ചാണ് അന്‍‌പുമണി ഗോളടിച്ചിരിക്കുന്നത്. സംവരണവിരുദ്ധ സമരം നടക്കുമ്പോള്‍, അറ്റ് ലീസ്റ്റ്, നോര്‍ത്തിന്‍ഡ്യന്‍ ആരോഗ്യരംഗമെങ്കിലും സ്തംഭിച്ചില്ലേ? ഉത്തരവാദപ്പെട്ടവര്‍ അതിനു മറുപടി പറയണം. ഉരുണ്ടുകളിച്ചാല്‍ പദവി തെറിക്കും.

ദേര്‍ ഈസ് നൊ ഇന്നസന്റ് വിക്റ്റിം എന്നല്ലേ പ്രമാണം?

ഇന്നുമുണ്ട് മനോരമയില്‍ ഒരു വാര്‍ത്ത - വേണുഗോപാലിനെ തിരിച്ചെടുക്കണമെന്നും രാംദോസിനെ പുരത്താക്കണമെന്നും ആവശ്യപ്പെട്ട് ഇന്ദ്രപ്രസ്ഥ ഡാക്ടര്‍മാര്‍ സമരം തുടങ്ങിയതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട ഫറൂഖാബാദ് സ്വദേശി സര്‍‌വേഷ് കുമാര്‍ (35) മരിച്ചെന്ന്!

myexperimentsandme said...

ഹ..ഹ.. ബെന്ന്യേ.. അടിയൊന്നും കൂടേണ്ട്ന്നേ.. ഈ രാമദോഷം ലണ്ടനില്‍ ചെ‌യ്ത മാക്രോ കോഴ്‌സ് ഇനി നമ്മുടെ മാഡം കേം‌ബ്രിഡ്‌ജില്‍ ചെ‌യ്ത കോഴ്‌സുപോലെങ്ങാനുമാണോ? അറിയില്ല കേട്ടോ :)

എന്തായാലും പതിനെട്ടാം വയസ്സു തൊട്ട് അറുപത്തെട്ടാം വയസ്സുവരെ ഡോക്ടര്‍ വേണുഗോപാലിനെ ആരും അദ്ദേഹത്തിന്റെ കഴിവിന്റെ പേരില്‍ സ്വാര്‍ത്ഥനെന്ന് വിളിച്ചിട്ടില്ല എന്നു തോന്നുന്നു (അതും ഇനി അറിയില്ല ശരിക്കും, എന്നാലും പത്രവാര്‍ത്തകളില്‍ കൂടിയും അല്ലാതെയും കിട്ടിയ വിവരം വെച്ചും അദ്ദേഹത്തെ വലിച്ചു പുറത്തിട്ടപ്പോള്‍ ഡോക്‍ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതികരണത്തില്‍ നിന്നും). പക്ഷേ ചെമ്പുമണി രാമദോഷമങ്ങിനെയാണോ? ഒരു വാദത്തിനപ്പുറം ചിന്തിച്ചാല്‍ ചെമ്പുമണിയേയും ഡോക്ടര്‍ വേണുഗോപാലിനെയും ഒരേ ത്രാസിലിട്ടു തൂക്കാമോ? അറിയില്ല.

സംവരണം ഏര്‍പ്പെടുത്താന്‍ ഗവണ്മെന്റ് തീരുമാനിച്ചാല്‍ ആ നിയമം പാലിക്കാന്‍ ഡോക്ടര്‍ വേണുഗോപാല്‍ ബാധ്യസ്ഥന്‍. പക്ഷേ അതിന്റെ ചര്‍ച്ചാവേളയില്‍ അതിനെതിരെ ആരും ശബ്‌ദിക്കരുത്, ശബ്‌ദിച്ചാല്‍ തൂക്കിപ്പുറത്തെറിയും എന്ന രാമദോഷ ശൈലിയെ നിസ്വാര്‍ത്ഥസേവനമെന്നെന്തോ എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല. എന്തായാലും പിന്നോക്കക്കാരെന്നു പറയുന്നവര്‍ മുഴുവനും പോയി തുലയട്ടെ എന്നൊന്നുമല്ലല്ലോ ഡോക്ടര്‍ വേണുഗോപാല്‍ പറഞ്ഞത്? സംവരണത്തിനെതിരെ പ്രതികരിച്ച ഏക വ്യക്തിയും സ്ഥാപനത്തലവനും അദ്ദേഹം മാത്രമല്ല.

എന്തായാലും മന്ത്രിയോടു കളിച്ചാല്‍.............

അസുരണ്ണാ, ഞാനാലോചിക്കുകയായിരുന്നു. ഈ ഡീയെംകേയോ ഐയ്യേഡീയെംകേയോ മറ്റോ കേവല ഭൂരിപക്ഷത്തില്‍ ഇന്ത്യ മൊത്തം ഭരിക്കുന്ന ഒരു കാര്യം.....

myexperimentsandme said...

എന്തോ ബെന്ന്യേ, എനിക്കങ്ങോട്ട് യോജിക്കാന്‍ കഴിയുന്നില്ല. ഒന്ന് മനഃസമാധാനത്തോടെ ആലോചിക്കട്ടെ. സമരത്തിനിടയ്ക്ക് ആള്‍ക്കാരെ കൊല്ലുന്നത് ഡോക്‍ടര്‍മാര്‍ മാത്രമല്ലല്ലോ. അന്‍പുമണിയുടെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പടെ രാഷ്ട്രീയപ്പാര്‍ട്ടിക്കാരൊക്കെ സമരം മൂലവും ബന്ദുമൂലവും ആള്‍ക്കാരെ കൊന്ന് കൊലവിളിക്കുന്നില്ലേ..

myexperimentsandme said...

അതും നേരിട്ട്... കത്തികൊണ്ടും വാളുകൊണ്ടുമൊക്കെ കൊന്ന് കുടലെടുത്ത്... അല്ലെങ്കില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്‍പിലിട്ട് വെട്ടിയും കുത്തിയും...... അതുകൊണ്ട് സെന്റിമെന്റലാകുകയാണെങ്കില്‍ മൊത്തം മെന്റലാവുമെന്നാ തോന്നുന്നത്.. :(

Unknown said...

ഡോക്ടര്‍മാര്‍ നടത്തിയ സമരമായത് കൊണ്ട് രോഗികള്‍ മരിച്ചു. ഇനി അമ്പുമണിയുടെ ഗെഡികള്‍ തമിഴ്നാട്ടില്‍ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന വഴിതടയല്‍ സമരങ്ങളിലും മറ്റു പെട്ട് ആശുപത്രിയില്‍ എത്താതെ മരിക്കുന്നവരുടെ കാര്യമോ? ഇന്ത്യയില്‍ ഒട്ടാകെ നടന്ന സമരമായിരുന്നല്ലോ ഇത്. AIIMSല്‍ മാത്രമല്ലല്ലോ.

മാഷേ...കമന്റിലൂടെ വാദപ്രതിവാദം നടത്തണമെന്നുണ്ട് പക്ഷെ സമയമില്ല.

Unknown said...

വക്കാര്യേ..
ഇന്ത്യയുടെ മൊത്തം ഭരണം? സ്വാമി ശരണം!!

myexperimentsandme said...

ഞാനും സ്വല്‍‌പം ബിസ്സി..എന്നാലും.

ബെന്ന്യേ, ആരോഗ്യരംഗം സ്തംഭിച്ചതിന്റെ ഉത്തരവദിത്തത്തിന്റെ ഉത്തരം പറച്ചില്‍ നോക്കുകയാണെങ്കില്‍ ഗോപി കോട്ടമുറിക്കലും സി.പി. എമ്മുമൊക്കെ ഉത്തരം പറഞ്ഞു മുട്ടുമല്ലോ. ശ്രീധരീയം കണ്ണാശുപത്രിയിലേക്കു വന്ന രോഗികളേയും വെള്ളവും പാലും കൊണ്ടുവന്ന വണ്ടികളേപ്പോലും വെറുതേ വിട്ടില്ല, സി.ഐ.റ്റി.യൂക്കാര്‍..

പണ്ട് അങ്കമാലിയിലെ കണ്ണാശുപത്രി അടിച്ചുപൊളിച്ചപ്പോള്‍ അവസാനം ഒരു അടിയും നടത്താത്ത എന്റെ വീട്ടുകാര്‍ വരെ കൊടുക്കേണ്ടി വന്നു നഷ്ടപരിഹാരം. കാരണം ഖജനാവില്‍ നിന്നും ഈടാക്കിക്കൊള്ളാനാണ് നയനാര്‍ സാര്‍ പറഞ്ഞത്..

നയനാര്‍ സാര്‍ എന്നു പറയുന്നത് നമ്മുടെ നാടിന്റെ തലവനും ഉത്തരവാദിത്തപ്പെട്ടവനുമായിരുന്നു.

കണ്ണൂസ്‌ said...

ഒരു സര്‍ക്കാര്‍ നയത്തിനെതിരെ ( അത്‌ ശരിയായാലും തെറ്റായാലും) നടന്ന സമരത്തിന്‌, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് സമര്‍ക്കാരെ സഹായിച്ച ആളെ, പറഞ്ഞു വിട്ട നടപടി 100% ശരിയാണ്‌. Dr. വേണുഗോപാല്‍ എന്ന വ്യക്തിയെ അല്ല, A.I.I.M.S Director എന്ന സ്ഥാനത്തിരുന്ന ആള്‍ക്കുള്ള ശിക്ഷയാണ്‌ അത്‌. സര്‍ക്കാര്‍ നയത്തോട്‌ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഡോക്റ്റര്‍ രാജിവെച്ച്‌ മാതൃക കാണിക്കേണ്ടിയിരുന്നു.

Shiju said...

ഞാനാലോചിക്കുകയായിരുന്നു. ഈ ഡീയെംകേയോ ഐയ്യേഡീയെംകേയോ മറ്റോ കേവല ഭൂരിപക്ഷത്തില്‍ ഇന്ത്യ മൊത്തം ഭരിക്കുന്ന ഒരു കാര്യം.....

വക്കാര്യേ...,
ഇതു വായിച്ചപ്പോള്‍ പണ്ട്‌ ബാഗ്ലൂരില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത്‌ അവിടുത്തെ deccan herald ന്യൂസ്‌ പേപ്പറില്‍ വായിച്ച ഒരു വാര്‍ത്ത ഓര്‍മ്മ വരുന്നു. വാര്‍ത്തയുടെ ചുരുക്കം ഇതായിരുന്നു.

എതോ ഒരു തമിഴ്‌ വിമോചന പ്രസ്ഥാനം വിശാല തമിഴകത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. അവരുടെ ഭാവനയില്‍ ഉള്ള വിശാല തമിഴകത്തില്‍ ഉള്‍പെടുന്ന പ്രദേശങ്ങള്‍ ഇവയൊക്കെയാണ്‌. ഇപ്പോഴത്തെ തമിഴ്‌നാട്‌ മൊത്തം, ശ്രീലങ്ക മുക്കാലും, കേരളം മൊത്തം, കര്‍ണ്ണാടകയില്‍ ഉള്ള ഹൊസൂര്‍, കോളാര്‍ പ്രദേശങ്ങള്‍, ആന്ധ്രയിലുള്ള ചില രദേശങ്ങള്‍. വേറേയും കുറെ തമിഴ്‌ പദ്ധികള്‍ ഉണ്ടായിരുന്നു അതില്‍.

Ajith Krishnanunni said...

ജനങ്ങളുടെ ആരോഗ്യസേവനത്തിനായി ലക്ഷങ്ങള്‍ മുടക്കി പടച്ചിറക്കി വിടുന്ന ഡോക്ടര്‍ കുലോത്തമന്മാര്‍ റിസര്‍വേഷനും മറ്റുമായ്‌ സമരം ചെയ്യുന്ന അവസ്ഥ തുടന്നാല്‍ സര്‍വേഷ്‌ കുമാറിനെ പോലേ പല പാവങ്ങളും ഇവിടെ മരിച്ചു വീഴും..

സമ്മതിച്ചു.. സമരം ചെയ്യാന്‍ എല്ലര്‍ക്കും അവകാശമുണ്ട്‌ പക്ഷെ.. പാവപെട്ടവന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിയോഗിക്കപെട്ടവര്‍, അതു നിഷേധിച്ചു കൊണ്ട്‌ ആണോ സമരം ചെയ്യേണ്ടത്‌?

myexperimentsandme said...

ശരിയാണ് അജിത്തേ. പക്ഷേ ആ ധാര്‍മ്മികബോധം ഡോക്ടര്‍മാര്‍ക്ക് മാത്രം ബാധകമോ? നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍‌കാന്‍ കൂടി ധാര്‍മ്മിക ബാധ്യതയുള്ള രാഷ്ട്രീയക്രമക്കാര്‍ നടത്തുന്ന ബന്ദുകളും കല്ലേറുകളും മൂലം എത്ര ജീവന്‍ നഷ്ടപ്പെടുന്നു? നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍‌കാന്‍ ബാധ്യതയുള്ള പോലീസുകാര്‍ മൂലം എത്ര ആള്‍ക്കാര്‍ കൊല്ലപ്പെടുന്നു? ധാര്‍മ്മികത ചിലര്‍ക്കുമാത്രമായി ചില അവസരങ്ങളില്‍ തരം‌പോലെ കെട്ടിവെക്കപ്പെടുമ്പോള്‍...

ശരിയാണ്, ഡോക്ടര്‍ വേണുഗോപാല്‍ രാജിവെച്ച് പുറത്തുപോകണമായിരുന്നു. അവിടെയാണ് സെന്റിമെന്റ്സിന്റെ പ്രശ്‌നം പതിനേഴാം വയസ്സുമുതല്‍ അദ്ദേഹം അവിടെയുണ്ടേ. ആ സ്ഥാപനത്തിന്റെ നിലവാരം സംവരണമെന്ന അശാസ്ത്രീയ സമ്പ്രദായം മൂലം തകരുമെന്ന് അദ്ദേഹത്തിനു തോന്നിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. പട്ടാളച്ചിട്ടയില്‍ ആലോചിച്ചാല്‍ അദ്ദേഹം പുറത്തുപോകേണ്ട ആള്‍ തന്നെ. പക്ഷേ ചിട്ട ചിലപ്പോള്‍ ചിലര്‍ക്കുമാത്രം. നമ്മുടെ നാട്ടില്‍ എല്ലായിടത്തും എല്ലാ കാര്യത്തിനും ഈയൊരു ചിട്ട ഉണ്ടായിരുന്നെങ്കില്‍. തോന്ന്യവാസം കാണിക്കുന്നവന്‍ ആരാണെങ്കിലും-അത് മന്ത്രിയാണെങ്കിലും ഡോക്ടറാണെങ്കിലും-പുറത്തു പോകും.

നാട് എത്ര നന്നായേനെ!

myexperimentsandme said...

പിന്നെ കണ്ണൂസേ, എയിം‌സിന്റെ autonomy എന്നൊരു കാര്യവും ഇതില്‍ വരുന്നുണ്ട്. എനിക്കതിന്റെ നിയമവശം ശരിക്കറിയില്ല. സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കുന്ന സര്‍ക്കാര്‍ പറയുന്നതെന്തും കേള്‍ക്കാന്‍ മാത്രം ബാധ്യസ്ഥനായ, അതിനെ ഒരു രീതിയിലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമാണോ എയിംസ് ഡയറക്ടര്‍ എന്ന് എനിക്ക് ശരിക്കറിയില്ല.

മുസാഫിര്‍ said...

നടക്കുന്ന വാദ പ്രതിവാദങ്ങള്‍ക്ക്‌ ഒരു അനുബന്ധമായി പറയട്ടെ-
തമിഴ്‌ നാട്ടില്‍ D.M.K ഗവര്‍മന്റ്‌ രണ്ടു രൂപക്കു കൊടുക്കുന്ന അരി വാങ്ങി പൊതുജനം കാലിത്തീറ്റയായി ഉപയൊഗിക്കുന്നു.കാരണം വില തന്നെ - റ്റിവി ന്യൂസ്‌.
- പോപ്പുലിസ്റ്റ്‌ ഗവര്‍മെന്റിന്റെ ഗിമ്മിക്കുകള്‍ക്കും , അന്തിമ ഫലത്തെക്കുറിച്ച്‌ യാതൊരു മുന്‍വിധിയുമില്ലാതെ പടച്ച്‌ വിടുന്ന നിയമങ്ങള്‍ക്കും ഉണ്ടാകാവുന്ന ദുഖകരമായ പരിണാമത്തിന്റെ ഉദാഹരണം

Unknown said...

Vakkaarii..
You said it. I was about to point out the AUTONOMY part. I can save some time here now. I would like to know more about the scope of this autonomy.

കണ്ണൂസ്‌ said...

autonomy ശരി തന്നെ. സ്വയം ഭരണാധികാരം. ഇവിടെ, Dr. വേണുഗോപാല്‍ അതിനു നിയുക്തമായിരിക്കുന്ന സമിതിയിലെ ഒരംഗം ആണ്‌ എന്നുമാത്രം. മന്ത്രി, രാഷ്ട്രീയക്കാരന്‍ എന്നതു മാത്രമല്ല ഡോ. അന്‍പുമണി ഈ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണെന്ന് ഓര്‍ക്കുക. മൂന്നിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക്‌, ഒരംഗത്തിനെതിരെ അച്ചടക്ക നടപടിയെടുത്തത്‌ ഇതേ ഒട്ടോണമിയുടെ ഭാഗമല്ലേ?

ഡയറക്റ്റര്‍ ബോര്‍ഡിലോ, മറ്റ്‌ ഭരണസമിതി / നയരൂപികരണ വേളകളിലോ തന്റെ അഭിപ്രായം പറഞ്ഞതല്ല ഡോ. വേണുഗോപാലിന്റെ കുറ്റം. സമരക്കാരെ പരസ്യമായി സഹായിച്ചതാണ്‌. ഇതേ കാര്‍ക്കശ്യവും ആര്‍ജ്ജവവും എല്ലാ കാര്യങ്ങളിലും കാണണം എന്ന വക്കാരിയുടെ അഭിപ്രായത്തോട്‌ സര്‍വാത്‌മനാ യോജിക്കുന്നു.

myexperimentsandme said...

എന്നെ പ്രാന്തുപിടിപ്പിക്കുന്നത് ഈ സ്ഥലജലവിഭ്രാന്തിയാണ്. നമ്മുടെ സൌകര്യത്തിനനുസരിച്ച് ചിലപ്പോള്‍ നിയമം നമ്മള്‍ അരച്ചു കലക്കി കുടിക്കും. അതിനെ ന്യായീകരിക്കും. എന്നാല്‍ ചിലപ്പോഴോ..... അതുപോലെ തന്നെ ഭരണമുന്നണികള്‍ മാറുന്നതിനനുസരിച്ച് നമ്മുടെ നിര്‍വ്വചനങ്ങളും മാറും. ഇതോ ഇതുപോലുള്ളതോ ആയ കാര്യങ്ങള്‍ കഴിഞ്ഞ ഭരണക്കാര്‍ ചെയ്തിട്ടുണ്ടായിരുന്നുവെങ്കില്‍ ആ സമയങ്ങളില്‍ ആള്‍ക്കാരുടെ പ്രതികരണങ്ങളെങ്ങിനെയായിരുന്നു എന്നറിയില്ല. സ്ഥിരതയുണ്ടെങ്കില്‍ ഓക്കേ.

ഞാന്‍ കുറച്ച് വികാരപരമായിത്തന്നെയാണ് സംസാരിക്കുന്നത്. കാരണം ഇത്രയും പ്രഗത്‌ഭനായ ഒരാള്‍ ഈ അവസരത്തില്‍ അങ്ങിനെയൊരു കാര്യം ചെയ്‌തെങ്കില്‍ (അതായത് എയിംസിലെ സംവരണ തീരുമാനത്തെ എതിര്‍ത്തിരുന്നുവെങ്കില്‍) അതില്‍ എന്തെങ്കിലും നല്ല വശം ഉണ്ടാകുമെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. മൂന്നിനെതിരെ പതിനൊന്നു പേര്‍ അദ്ദേഹത്തെ പുറത്താക്കിയെങ്കില്‍ എയിംസിലെ നല്ലൊരു ശതമാനം ഡോക്‍ടര്‍മാരും അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അതോ? ഈ പുറത്താക്കിയ പതിനൊന്നു പേരില്‍ എയിംസുമായി നേരിട്ടു ബന്ധമുള്ള എത്രപേര്‍ ഉണ്ട് എന്നും അറിയില്ല.

ഈ നിയമം അരച്ചുകലക്കുന്ന അന്‍പുമണിതന്നെയാണ് തന്റെ സ്വന്തക്കാരെ എയിംസില്‍ തിരുകി കയറ്റിയതും തമിഴ്‌നാട്ടില്‍ കൂണുകള്‍ പോലെ മെഡിക്കല്‍ കോളേജുകള്‍ അനുവദിപ്പിക്കുന്നതും.

എന്തായാലും പ്രശ്നം കോടതി മുന്‍പാകെ എത്തി. കോടതി പറയട്ടെ.

കണ്ണൂസ്‌ said...

കാരണം ഇത്രയും പ്രഗത്‌ഭനായ ഒരാള്‍ ഈ അവസരത്തില്‍ അങ്ങിനെയൊരു കാര്യം ചെയ്‌തെങ്കില്‍ (അതായത് എയിംസിലെ സംവരണ തീരുമാനത്തെ എതിര്‍ത്തിരുന്നുവെങ്കില്‍) അതില്‍ എന്തെങ്കിലും നല്ല വശം ഉണ്ടാകുമെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.

വക്കാരീ, ഡോ. വേണുഗോപാലിന്‌ ഹൃദയ ചികിത്‌സാ രംഗത്തുള്ള പ്രാഗത്‌ഭ്യം, സര്‍ക്കാരിന്റെ സംവരണ നയത്തില്‍ അദ്ദേഹത്തിന്‌ ഇഷ്ടമുള്ളതു പോലെ ചെയ്യാനുള്ള മെറിറ്റ്‌ ആയി കണക്കാക്കപ്പെടരുത്‌.

ഡോ. അന്‍പുമണി ഇരട്ടത്താപ്പ്‌ കാണിക്കുന്നുവെങ്കില്‍ അതിനെ എതിര്‍ക്കണം. (തമിഴ്‌നാട്ടില്‍ മെഡിക്കല്‍ കോളേജ്‌ അനുവദിപ്പിച്ചു എന്ന് പറഞ്ഞത്‌ മനസ്സിലായില്ല. അത്‌ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുന്നതല്ലേ?). പക്ഷേ, അത്‌ ഇത്തരം കാര്യങ്ങള്‍ ന്യായീകരിച്ചു കൊണ്ടാവരുത്‌. സംവരണത്തില്‍ ഏറ്റവും എതിര്‍പ്പുള്ളത്‌, ധനകാര്യ മന്ത്രി ചിദംബരത്തിനാണത്രേ. പക്ഷേ, അദ്ദേഹവും നയങ്ങള്‍ അംഗീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്‌.

പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന് കരുതുക. വിദേശ മന്ത്രാലയത്തില്‍ തന്നെ അതില്‍ എതിര്‍പ്പുള്ളവര്‍ കണ്ടേക്കാം. ശിവശങ്കര്‍ മേനോന്‍ തന്നെ അതിനെ എതിര്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ എന്താണ്‌ ചെയ്യേണ്ടത്‌? തീരുമാനം പിന്‍വലിക്കണോ, അതോ അദ്ദേഹത്തിനെ മാറ്റി മുന്നോട്ടു പോണമോ?

myexperimentsandme said...

ശരിയാണ് കണ്ണൂസേ... അതാണ് പറഞ്ഞത് ഞാന്‍ കുറച്ച് വികാരപരമായിട്ടാ‍ണ് പറഞ്ഞതെന്ന്. പക്ഷേ ഡോ. വേണുഗോപാല്‍ ഒരു ഡോക്ടറായും എയിംസിന്റെ ഡയറക്ടറായും അങ്ങിനെ നല്ല ഒരു ഭരണാധികാരിയായും പ്രാഗത്‌ഭ്യം തെളിയിച്ച ആളാണ്. അദ്ദേഹത്തെ ഏറ്റവും നന്നായി അറിയാവുന്നത് അവിടുത്തെ ഡോക്ടര്‍മാര്‍ക്കാണ്. അങ്ങിനെ ഡോക്ടറായും ഭരണാധികാരിയായും പ്രാഗത്‌ഭ്യം തെളിയിച്ച ഒരാള്‍ അദ്ദേഹത്തിന് പതിനേഴു വയസ്സുമുതല്‍ അറിയാവുന്ന ഒരു സ്ഥാപനത്തില്‍ നടത്താന്‍ പോകുന്ന ഒരു തീരുമാനത്തിനെതിരെ പ്രതികരിച്ചെങ്കില്‍ അതില്‍ എന്തെങ്കിലും കാരണം കാണും എന്നുതന്നെയാണ് എനിക്കിപ്പോഴും തോന്നുന്നത്. അത് വികാരപരം തന്നെ. പക്ഷേ.........

ശിവശങ്കര്‍ മേനോന്റെ സ്ഥാനവും സര്‍ക്കാര്‍ നയങ്ങളും തമ്മിലുള്ള ബന്ധമല്ലല്ലോ എയിംസ് പോലുള്ള ഓട്ടോണോമസ് സ്ഥാപനങ്ങളുടെ ഡയറക്ടറും സര്‍ക്കാരും തമ്മിലുള്ളത്. ആ ഒരു കപ്പാസിറ്റി വെച്ച് തന്നെയാണ് ഡോക്ടര്‍ വേണുഗോപാല്‍ പ്രതികരിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.

അരവിന്ദ് :: aravind said...

ഞാന്‍ കണ്ണൂസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

ഇതു പോലെ ഒരു അവസ്ഥ പണ്ട് നെഹ്‌റുവിന്റെ കാലത്ത്, ശാസ്ത്ര ഗവേഷണം യൂണിവേഴ്സിറ്റികളില്‍ നിന്നടര്‍‌ത്തിമാറ്റി, സര്‍ക്കാരിന്റെ കീഴില്‍ ആക്കുന്നതിനെപ്പറ്റിയും നടന്നിരുന്നു.
യൂണിവേഴ്സിറ്റികളില്‍ ഗവേഷണം ഫണ്ട് ചെയ്യണ്ടാ, സര്‍ക്കാര്‍ മേല്‍‌നോട്ടം വഹിക്കുന്ന സ്ഥാപനങ്ങളിലെ ഗവേഷണം മാത്രം സ്പൊണ്‍‌സര്‍ ചെയ്താല്‍ മതി എന്നത് ഹോമി ഭാഭായുടെ കടും‌പിടിത്തം ആയിരുന്നത്രേ. മറ്റു പല പ്രശസ്ത ശാസ്ത്രജ്ഞരും ഇതിനെ എതിര്‍ത്തെങ്കിലും, നെഹ്രു, ഭൂരിപക്ഷാഭിപ്രായം ഭാഭായ്ക്ക് വേണ്ടി തള്ളിക്കളഞ്ഞു.
അതിന്റെ ഫലം ഇപ്പോള്‍ കാണാമല്ലോ?
യൂണിവേഴ്സിറ്റി എന്നാല്‍ വെറും ഗ്രാജ്വേറ്റുകളെ പുറത്തേക്കിറക്കുന്ന സ്ഥാപനം. ഒരു ഗവേഷണവുമില്ല. ഒരു ഉപകരണങ്ങളുമില്ല. സപ്പോസ് ദിസ് ഈസ് എ ടെസ്റ്റ് റ്റ്യൂബ് എന്ന് പറഞ്ഞ് അദ്ധ്യാപകന്‍ ഡസ്റ്ററെടുത്ത് വിദ്യാര്‍ദ്ധികളെ പഠിപ്പിക്കേണ്ട അവസ്ഥ. ഗവേഷണം ചെയ്യണമെങ്കില്‍ ഇസ്രോയിലോ മറ്റോ പോകണം. പുരോഗമിച്ച രാജ്യങ്ങളില്‍ ഒന്നുമില്ലാത്ത ഒരു അവസ്ഥ. കാമ്പുള്ള ഗവേഷണം എല്ലാം സര്‍ക്കാര്‍ ഏജന്‍സികളിലേക്ക് മാറ്റിയിരിക്കുന്നു.

പറഞ്ഞുവന്നത്, ഗവര്‍‌മെന്റിന്റെ പോളിസി തന്നെ. ഒരു മനുഷ്യന്റെ അഭിപ്രായത്തെ മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോയാല്‍ തീരുമാനങ്ങള്‍ പിഴച്ചേക്കും...ആ മനുഷ്യന്‍ എത്ര പ്രഗത്ഭനായാലും.
വേണുഗോപാലിന്റെ അഭിപ്രായങ്ങള്‍ രാഷ്ട്രീയ തിരുമാനങ്ങളില്‍ എത്രത്തോളം വിലപ്പെട്ടതാണ്?

എയിംസിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിനെ അനുകൂലിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര പ്രാഗത്ഭ്യം വെയ്ചാകാനാണ് സാധ്യത.അല്ലാതെ അദ്ദേഹത്തിന്റെ മറ്റു നിലപാടുകളേ അനുകൂലിച്ചാകുമോ? അവരും അല്പം വികാരപരമായി ചിന്തിക്കുന്നുണ്ടാകാം.

myexperimentsandme said...

അരവിന്ദന്‍ പറഞ്ഞത് ശരിക്കങ്ങോട്ട് മനസ്സിലായില്ല. പക്ഷേ ഇപ്പോള്‍ ഗവേഷണത്തിന് ഫണ്ടിംഗ് തരാന്‍ സര്‍ക്കാരും സര്‍ക്കാര്‍ ഇതര സംവിധാനങ്ങളും ധാരാളമുണ്ട്. ചെയ്യണമെന്ന് വെച്ചാല്‍ നമ്മുടെ നാട്ടില്‍ തന്നെ വളരെ നല്ല ഗവേഷണങ്ങള്‍ യൂണിവേഴ്‌സിറ്റികളില്‍ തന്നെ നടക്കുന്നുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുമൊക്കെ ഉദാഹരണങ്ങള്‍.

പക്ഷേ ഇവിടെയാണ് തിരിച്ചടി അനുകൂലമാക്കുന്നതിന്റെ ഗുണം. ഇന്ത്യക്ക് ക്രയോജനിക് സാങ്കേതിക വിദ്യ തരാന്‍ റഷ്യ തുനിഞ്ഞപ്പോള്‍ അമേരിക്ക എതിര്‍ത്തു. നമുക്ക് കിട്ടിയില്ല. പക്ഷേ, കുറച്ച് കാലതാമസം നേരിട്ടെങ്കിലും നമ്മള്‍ തന്നെ അത് വികസിപ്പിച്ചെടുത്തു. ഇത് ഈ സംവരണാനുകൂലികള്‍ക്കും ആലോചിക്കാവുന്ന കാര്യമാണ്.

ഇനി തെറ്റായ നയങ്ങളുടെ കാര്യം. എത്രയെത്ര മന്ത്രിമാരുടെ എത്രയെത്ര നയങ്ങള്‍ നമ്മുടെ രാ‍ജ്യത്തിനു മൊത്തം പാരയായി വന്നിരിക്കുന്നു.

പ്രഗത്‌ഭനായ ഒരു ഡോക്‍ടര്‍ എന്ന വികാരത്തിന്റെ പുറത്ത് മാത്രം എയിംസിലെ ഡോക്ടര്‍മാര്‍ ഡോക്ടര്‍ വേണുഗോപാലിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. അത്രമാത്രം ധാര്‍മ്മികബോധമൊക്കെ നമുക്കുണ്ടെങ്കില്‍ വളരെ നല്ലത്. പക്ഷേ ഒരു ഭരണാധികാരി എന്ന നിലയില്‍ കഴിവുകെട്ടയാളാണെങ്കില്‍ എത്ര മിടുക്കനേയും എവിടെനിന്നും പറപ്പിച്ച ചരിത്രം നമുക്കുണ്ട്.

myexperimentsandme said...

പിന്നെ അരവിന്ദാ, എയിം‌സില്‍ വ്യക്തിപരമായ തീരുമാനങ്ങളൊന്നുമില്ലായിരുന്നല്ലോ. ഭൂരിപക്ഷം ഡോക്ടര്‍മാരുടേയും അഭിപ്രായം തന്നെയായിരുന്നു സംവരണക്കാര്യത്തില്‍ ഡോക്ടര്‍ വേണുഗോപാലിനും. അവിടെ ജോലി ചെയ്യുന്ന ഭൂരിപക്ഷത്തിന്റെ കൂടെ അദ്ദേഹം നില്‍‌ക്കണമായിരുന്നോ അതോ അന്‍‌പുമണിയുടെ കൂടെ നില്‍‌ക്കണമായിരുന്നോ എന്നുള്ളതാണ് ചോദ്യം.

അരവിന്ദ് :: aravind said...

ഗവര്‍മന്റ് ഗവേഷണങ്ങള്‍‌ക്കനുവദിക്കുന്ന ഫണ്ടിംഗിന്റെ 75% മാനവും ഗവര്‍മെന്റ് ഏജന്‍സികളിലേക്കാണ് പോകുന്നത്. അതായത് ആറ്റോമിക് എനര്‍ജി കമ്മിഷന്റെ അടിയിലുള്ള ആറ്റോമിക് ഗവേഷണ സ്ഥാപനങ്ങള്‍, ഇസ്രോ, മുതലായ ഡിഫന്‍സ് റിസേര്‍ച്ചിന്.
ഈ പ്രവണതക്ക് പിന്നില്‍ അന്ന് ഭാഭായുടെ പിടിവാശി മാത്രമാണെന്നാണ് വായിച്ചത്.
എത്ര യൂണിവേഴ്സിറ്റികളിലുണ്ട് വക്കാരീ, നല്ല ഉപകരണങ്ങളും മറ്റും? ഒരിലക്ട്രോണ്‍ മൈക്രോസ്കോപ്പ് എത്ര യൂണിവേഴ്സിറ്റികളിലുണ്ട്? (ബര്‍ട്രാന്റ് റസിലിന്റെ പഗ് വാഷിനെതിരെ ഇന്ത്യയെ തിരിച്ചതും ഭാഭായുടെ വാശി തന്നെ. അതുകൊണ്ടെന്നാ പറ്റി? കോടികള്‍ മുടക്കി അണുബോംബ് പൊട്ടിക്കാന്‍ പറ്റി)

പക്ഷേ വിഷയം ഇതല്ല..ഞാന്‍ ഉദ്ദേശിച്ചത് ഒരാളുടെ അഭിപ്രായത്തിന് വില കൊടുക്കുമ്പോള്‍ ഉണ്ടാവുന്ന റിസ്കിനെക്കുറിച്ചാണ്.

വേണുഗോപാലിനെ മൂന്നിനെതിരെ പതിനാല്(?) വോട്ടിനല്ലേ പുറത്താകിയത്? ആ കമ്മറ്റിക്ക് ഒരു വിലയുമില്ലേ വക്കാരീ? നമ്മളൊരു ജനാധിപത്യ രാജ്യമല്ലേ?

അരവിന്ദ് :: aravind said...

അതിനുള്ള സ്വാതന്ത്ര്യം വേണുഗോപാലിനുണ്ട്. അതു പോലെ ഡയറക്ടര്‍ക്കെതിരെ നടപടി എടുക്കുവാനുള്ള സ്വാതന്ത്രം അഡ്മിനിസ്റ്റേറ്റീവ് കമ്മറ്റിക്കും.

വോട്ടിനിട്ട് പാസ്സാക്കിയതിനാല്‍ കയ്പുള്ള കഷായമാണെങ്കിലും ഇറക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. :-)

സംവരണത്തിനെ എതിര്‍ക്കാതെ അതിനെ പോസിറ്റീവ് ആയി എടുത്ത് അത് എങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ ഇമ്പ്ലിമെന്റ് ചെയ്യാം എന്നാണ് എന്റെ ചിന്ത.
എയിംസില്‍ സംവരണം ഏര്‍പ്പെടുത്തട്ടെ. സംവരണ ശതമാനം കൂട്ടട്ടെ. പക്ഷേ ഗവര്‍മെന്റ് വേറെ ഒരു എയിംസോ അതുപോലെ ഹൈ ക്വാലിറ്റി സ്ഥാപനങ്ങളോ തുടങ്ങണം. അവിടെയും സീറ്റുകള്‍ അനുവദിക്കട്ടെ. പിന്നോക്കക്കാരന് കൂടുതല്‍ സീറ്റ്, മുന്നോക്കക്കാരന് സീറ്റ് കുറയുന്നുമില്ല.
ഐ.ഐ.ടിയും മറ്റും അതു പോലെത്തന്നെ. ജെനറല്‍ സീറ്റുകള്‍ സംവരണത്തിന് മാറ്റിവക്കുകയാണെങ്കില്‍ കൂടുതല്‍ ഐ.ഐ.ടികള്‍ തുടങ്ങണം. അല്ലെങ്കില്‍ എന്‍.ഐ.ടികള്‍.
ആര്‍ക്കും നിഷേധിക്കരുത് ഒന്നും.

myexperimentsandme said...

അവിടെയാണ് അരവിന്ദാ പ്രശ്‌നം. ഓട്ടൊണോമസ് ബോഡിയായ എയിംസിലെ ഡോക്ടര്‍മാരുടേയും മറ്റും അഭിപ്രായം നോക്കണോ, ജനാധിപത്യത്തിന്റെ പേരില്‍ അന്‍പുമണിയുള്‍പ്പട്ട കമ്മറ്റിയുടെ അഭിപ്രായം നോക്കണോ.... നിയമം അരച്ചുകലക്കിയാല്‍, ശരിയാണ് ജനാധിപത്യപരമായ കമ്മറ്റിയുടെ ജനാധിപത്യ തീരുമാനം തന്നെ പ്രധാനം. പക്ഷേ നാട്ടില്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ നടക്കുന്ന രീതി വെച്ചു നോക്കിയാല്‍ ഭരിക്കുന്ന കക്ഷിയും കമ്മറ്റിയും തമ്മിലുള്ള ബന്ധവും മറ്റും നമുക്ക് നല്ലപോലെ അറിയാമല്ലോ. ഭരിക്കുന്ന കക്ഷിക്കാര്‍ അവര്‍ക്കനുകൂലമായി കമ്മറ്റികളെ തിരിക്കാതിരിക്കാന്‍ മാത്രമുള്ള നിസ്വാര്‍ത്ഥതയൊക്കെ നമ്മുടെ നാട്ടിലുണ്ടെങ്കില്‍ വളരെ നല്ലത്.

അരവിന്ദാ, ഇപ്പോള്‍ പല യൂണിവേഴ്‌സിറ്റിക്കും പൈസാ പല മാര്‍ഗ്ഗങ്ങളില്‍ കൂടി കിട്ടുന്നുണ്ട്. ഗവണ്മെന്റിന്റെ വകയായി സി.എസ്.ഐ. ആര്‍, യു. ജി. സി. മുതലായവ ഗവേഷണത്തിന് നേരിട്ട് പൈസാ കൊടുക്കുന്നുണ്ട്. ഇനി ഗവണ്മെന്റ് ഇസ്രോയ്ക്കോ ബാര്‍ക്കിനോ കൊടുക്കുന്ന പൈസയും യൂണിവേഴ്‌സിറ്റികളില്‍ ചെല്ലുന്നുണ്ട്. ഇസ്രോയ്ക്കും ബാര്‍ക്കിനുമൊക്കെ യൂണിവേഴ്‌സിറ്റി ഗവേഷണങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേകം സ്കീം തന്നെയുണ്ട്. ഗവണ്മെന്റിന്റെ നേരിട്ടുള്ള ഫണ്ടിംഗില്‍ നടക്കുന്നതിനേക്കാള്‍ കാര്യമാത്ര പ്രസക്തമായതും നിലവാരമുള്ളതും മോണീട്ടര്‍ ചെയ്യപ്പെടുന്നതുമായ ഗവേഷണങ്ങളാണ് ഇസ്രോ, ബാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ ഫണ്ടിംഗ് മുഖേന യൂണിവേഴ്‌സിറ്റികളിലും മറ്റും നടക്കുന്നത്.

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളുടെ പ്രശ്നം സ്റ്റേറ്റ് ഫണ്ടിംഗാണ്; പിന്നെ രാഷ്ട്രീയവും-പല സെന്‍‌ട്രല്‍ യൂണിവേഴ്സിറ്റികളും അത്ര മോശമല്ലാത്ത നിലയിലാണ് നടക്കുന്നത് (ശരിക്കറിയില്ല, എങ്കിലും) ഒരു ഇല‌ക്ടോണ്‍ മൈക്രോസ്കോപ്പ് വേണമെങ്കില്‍ കണ്‍‌വിന്‍‌സിംഗ് ആയ ഒരു പ്രൊപ്പോസല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റോ പല ഡിപ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്നോ ബന്ധപ്പെട്ട ഫണ്ടിംഗ് ഏജന്‍സിക്ക് കൊടുക്കട്ടെ. കിട്ടും. കിട്ടിയിട്ടുണ്ട്.

myexperimentsandme said...

അതു ശരിയാണ് കൂടുതല്‍ ഹൈ ക്വാളിറ്റി സ്ഥാപനങ്ങള്‍ തുടങ്ങുക....

...പക്ഷേ ഉള്ള ഒന്നില്‍ തന്നെ കാണിക്കുന്ന കാര്യങ്ങള്‍ കണ്ടല്ലോ. കൂടുതല്‍ കമ്മറ്റി മെമ്പേഴ്സ്, കൂടുതല്‍ പുറത്താക്കല്‍. സംവരണത്തിനല്ലെങ്കില്‍ വേറേ എന്തിനെങ്കിലും....

myexperimentsandme said...

പിന്നെ കൂടുതല്‍ തുടങ്ങുന്നതിന്റെ പ്രശ്‌നം..

പണ്ട് റബ്ബര്‍ ബോര്‍ഡുമായി സഹകരിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‍നോളജിക്ക് കോഴ്‌സ് തുടങ്ങി. ആവശ്യമനുസരിച്ച് മാത്രം ആള്‍ക്കാരെ സപ്ലൈ ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ പതിനെട്ടു സീറ്റ്. രണ്ടു കൊല്ലം കൂടുമ്പോള്‍ അഡ്മിഷന്‍. നൂറു ശതമാനം കാമ്പസ് പ്ലേസ്‌മെന്റ്-മിക്കവാറും ടയര്‍ കമ്പനികളില്‍ തന്നെ. കുറച്ചു കഴിഞ്ഞപ്പോള്‍ കൊള്ളാല്ലോ വീഡിയോണ്‍ എന്നും പറഞ്ഞ് മഹാത്‌മാ ഗാന്ധിയും അവിടേയും ഇവിടേയും എല്ലാം സെയിം കോഴ്സ് തുടങ്ങി. പിള്ളേരനവധി ഉലകില്‍ സുലഭം പക്ഷേ കിട്ടാന്‍ ഒരു തുള്ളി ജോലി പോലുമില്ല...

അരവിന്ദ് :: aravind said...

വക്കാരീ, എന്തു തന്നെവന്നാലും ജനാധിപത്യരീതിയിലുള്ള കമ്മറ്റിതെന്നെയാണ് എന്ത് ഓട്ടോണമസ്സിന്റേയും മുകളില്‍ വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
ശരിയാണ്. കമ്മറ്റി അംഗങ്ങളുടേയും മറ്റും നിഷ്പക്ഷത ഉറപ്പിക്കാന്‍ പറ്റില്ല. പക്ഷേ അതാണല്ലോ അതിന്റെ മര്യാദ. വോട്ടിട്ട് ജയിപ്പിക്കുന്ന ആള്‍ അഴിമതി നടത്തിയാലും പട്ടാളഭരണം വേണമെന്ന് ആരും ആശിക്കില്ലല്ലോ?
എത്ര അഴിമതി ചെയ്താലും വോട്ടര്‍‌ക്ക് കുഴപ്പമില്ലെങ്കില്‍ എത്രനാള്‍ വേണമെങ്കിലും ഭരിക്കാലോ?
വിട്ടു വീഴ്ചകള്‍ അനിവാര്യം.

വേണുഗോപാലിന്റെ സപ്പോര്‍ട്ട് ആന്റി റിസര്‍വേഷന്‍ സെന്റിമെന്റു തന്നെ. കേരളത്തിലെ സ്ഥിതിയല്ല ഇഷ്ടാ നോര്‍ത്തില്. സവര്‍ണ്ണന്മാര്‍ റിസര്‍വേഷനെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കും. പക്ഷേ അവിടത്തെ പിന്നോക്കക്കാരുടെ അവസ്ഥ ഭയങ്കര കഷ്ടം തന്നെയാണ്. ഇപ്പോഴും.

ദീപികയിലെ റിപ്പോര്‍ട്ട് വായിച്ചില്ലേ? വേണുഗോപാലിന്റെ സപ്പോര്‍ട്ടര്‍ ഡോക്ടര്‍ പറഞ്ഞത് അങ്ങേരെ അപമാനിച്ചു അതിനാണ് സമരം എന്ന്. പിന്നെ രോഗികളുടെ കാര്യം എന്താകുംന്ന് ചോദിച്ചപ്പോള്‍, അത് പോയി മന്ത്രിയോട് ചോദിക്കാന്‍....അപലപനിയമല്ലേ?
വേണുഗോപാല്‍ തന്നെ ഈ സമരം പിന്‍‌വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കരുതുന്നു.

myexperimentsandme said...

അരവിന്ദാ, ഇതിന്റെ തെറ്റും ശരിയുമല്ല എന്റെ സങ്കടം. നിയമപരമായി ശരിയാണ്. കമ്മറ്റി പറഞ്ഞു, പുറത്തെറിഞ്ഞു. അതില്‍ കൂടുതലൊന്നുമില്ല. പക്ഷേ ഇത്രയും ജീവനക്കാരുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനത്തിലെ ഇത്രയും പ്രഗത്‌ഭനായ ഒരു ഭരണാധികാരിയോട് കാണിച്ച കാര്യത്തിലുള്ള ധാര്‍മ്മികതയാണ് എന്റെ പ്രശ്‌നം.

ബന്ദ് നടത്തി ആള്‍ക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അതിന്റെ പേരില്‍ ആസ്‌പത്രിയില്‍ പോകാന്‍ സാധിക്കാതെ മരിക്കേണ്ടി വരുന്ന രോഗികളുടെ പ്രശ്‌നങ്ങളും രാഷ്ട്രീയക്കാരോട് പറഞ്ഞപ്പോള്‍ അവരും പറഞ്ഞത് എന്തുവന്നാലും ബന്ദ് നടത്തുമെന്നാണ്. പോയി മന്ത്രിയോട് ചോദിക്ക് എന്നതിനു പകരമായി അതൊക്കെ ചോദിക്കാന്‍ നീയാരാണെടാ എന്നുള്ള രീതിയിലുള്ള പ്രതികരണമായിരുന്നു പല രാഷ്ട്രീയക്കാരുടേയും. ശരിയാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുക എന്നതില്‍ കവിഞ്ഞൊന്നും നമുക്ക് ചെയ്യാനാവില്ല. ഇക്കാര്യത്തിലും അങ്ങിനെതന്നെ.

ഞാനിപ്പോഴും വിശ്വസിക്കുന്നത് ഡോക്ടര്‍ വേണുഗോപാല്‍ ആന്റി റിസര്‍വേഷന്‍ സെന്റിമെന്റ്സ് എയിംസില്‍ കാണിച്ചു എങ്കില്‍ അതിന് തക്കതായ കാരണവും കാണും എന്നു തന്നെയാണ്. പക്ഷെ ഇത് തികച്ചും വികാരപരമായ എന്റെ ഒരു വിശ്വാസം മാത്രം. എന്തായാലും അന്‍പുമണി വേണോ, ഡോക്ടര്‍ വേണുഗോപാല്‍ വേണോ എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കണ്ണുമടച്ച് ഡോക്ടര്‍ വേണുഗോപാല്‍ മതി എന്നു പറയും. അതും തികച്ചും വികാരപരം (പിന്നെ രണ്ടുപേരേയും പറ്റിയുള്ള കേട്ടറിവില്‍ നിന്നും).

കണ്ണൂസ്‌ said...

വക്കാരീ, വികാരപരമായ ഈ സമീപനത്തിന്റെ മറുവശം എന്താണെന്നറിയില്ലേ? ആ വശത്തു നിന്ന് വികാരപരമായി ഇതു കാണുന്നുവരുടെ ചോദ്യം അന്‍പുമണി വേണോ വേണുഗോപാല്‍ വേണോ എന്നല്ല, 65 കോടി ജനങ്ങള്‍ വേണോ വേണുഗോപാല്‍ വേണോ എന്നാണ്‌. ആ ചോദ്യം നമ്മള്‍ കേള്‍ക്കാതിരുന്നു കൂടാ.

Unknown said...

ചര്‍ച്ചയുടെ ചൂട് തണുപ്പിക്കാന്‍ എന്റെ വക ഓഫ് ടോപിക്:

വാക്യത്തില്‍ പ്രയോഗിക്കുക
POTTITHERI:
Ans: Innale marketil oru POTTI THERI parayunnathu kettu.

PRATHIKARANAM:
Ans: Jail kanan vanna manthriye kola casile PRATHI, KARANAM nokki adichu...

CHUMATALA:
Ans: CHUMA, TALAvedhanayodoppam vannal kashtapaadaanu.

KAATTAANA:
Ans: 5 per orumichu tallan vannal njan enna KAATAANA

KUDI PAKA:
Ans: Raatri matram kallu kudichirunna appurathe kumaran chettan ipol
KUDI, PAKAlum tudangi..

രാജ് said...

ഒരു സമരം. ഭരണകൂടം കൈക്കൊണ്ട ഒരു തീരുമാനം തെറ്റാണെന്നു വാദിച്ചു ആ തീരുമാനം നടപ്പാക്കേണ്ടവര്‍ പ്രകടിപ്പിച്ച എതിര്‍പ്പു്. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതിന്റെ അര്‍ഥം ഭരണം 100% കൈയാളാം എന്നല്ല, അങ്ങിനെ ആയിരിക്കുകയുമരുതു്. മറിച്ചു ഭരണത്തിന്റെ നടപടിക്രമങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി ഇടപെടുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണു വേണ്ടതു്. ഇന്ത്യയില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണു്, system of governance ജനപ്രതിനിധികള്‍ തീരുമാനിക്കുന്നു, അതു execute ചെയ്യുവാന്‍ ബ്യൂറോക്രസി നിര്‍ബന്ധിതരാവുന്നു (തെറ്റും ശരിയും അവരറിയേണ്ടതില്ലെന്നു്. എന്തൊരു ഭീമമായ മണ്ടത്തരമാണതു്, ക്രിയാത്മകമായി കാര്യങ്ങള്‍ നടത്തുവാന്‍ 20-30 കൊല്ലത്തോളം ജോലി ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന executives ന്റെ അറിവും തീരുമാനങ്ങള്‍ക്കുമാണോ വില അതോ 5 കൊല്ലം ഈ execution ശരിയാംവിധം നടക്കുന്നുണ്ടോ എന്നറിയുവാന്‍ ജനങ്ങള്‍ നിയോഗിച്ച എം.പിമാരുടേയോ?)

ഏതൊരു നിയമവും സൃഷ്ടിക്കപ്പെടേണ്ടതു്, പ്രസ്തുതനിയമം ബാധിക്കുന്ന മേഖലകളില്‍ വിഹരിക്കുന്നവരില്‍ ശ്രേഷ്ഠരുടെ ഇടയിലാണു്. ആ നിയമത്തില്‍‍ ജനങ്ങള്‍ക്കു നീതി ലഭിക്കുന്നുവെന്നും, ഇന്ത്യാമഹാരാജ്യത്തിലെ സര്‍വ്വജനങ്ങളെയും പ്രസ്തുത നിയമം address ചെയ്യുന്നുവെന്നും ഉറപ്പുവരുത്തുകയും ചെയ്യേണ്ടുന്ന ജോലിയാവണം ജനസേവകരുടേതു്. അതായതു്, സംവരണത്തിന്റെ തോതുയര്‍ത്തണോ, രാജ്യത്തു പുതിയ സാമ്പത്തിക നയം നടപ്പാക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടതു അതാതുവിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരാണു് (രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള എക്സ്പേര്‍ട്ട്സിന്റെ ഒരു സംഘത്തെ കുറിച്ചു സങ്കല്‍പ്പിക്കുക, അവരും പ്രസ്തുതമേഖലയില്‍ പെട്ടവരുടെ ഇടയില്‍ നിന്നും ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാകണം) പാര്‍ട്ടീ ഓഫീസുകളോ ജനപ്രതിനിധികളോ അല്ല. ജനത്തിന്റെ അവകാശങ്ങള്‍, ജീവിതസൌകര്യം, എന്നിവ സാധൂകരിക്കപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തുവാന്‍ അധികാരവും കഴിവുമുള്ള ഒരു authority -യാവണം ജനപ്രതിനിധികള്‍. ഇന്ത്യയില്‍ എന്തു നടക്കുന്നുവെന്നു്, ഞാന്‍ പറയേണ്ടതില്ലല്ലോ. തീര്‍ച്ചയായും ഇപ്രകാരമൊരു ഭരണചക്രത്തിനു ഗതിവേഗം കുറവായിരിക്കും, പക്ഷെ അതു ലക്ഷ്യം കാണുക തന്നെ ചെയ്യും.

ഇന്ത്യയില്‍ എത്രയും പെട്ടെന്നു ചെയ്യേണ്ടതു്, നിയമനിര്‍മ്മാണത്തിനുള്ള അവകാശം ജനപ്രതിനിധികളില്‍ നിന്നും തിരിച്ചു വാങ്ങുകയാണു്, അവര്‍ നിയമനിര്‍മ്മാണഗോപുരങ്ങള്‍ക്കു കാവലാളുകളായിരിക്കട്ടെ, സേവനം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ജനസേവകരായിരിക്കട്ടെ.

Unknown said...

പെരിങ്ങോടന്‍ പറഞ്ഞ ചില കാര്യങ്ങളോട് എനിക്ക് പൂര്‍ണ്ണ യോജിപ്പാണ് ഉള്ളത്.
ജനപ്രതിനിധികള്‍ തീരുമാനിക്കുന്നു, അതു execute ചെയ്യുവാന്‍ ബ്യൂറോക്രസി നിര്‍ബന്ധിതരാവുന്നു എന്ന അവസ്ഥയ്ക്ക് പകരം പ്രതിനിധികള്‍ മേല്‍നോട്ടക്കാരായിരിക്കുകയും ബ്യൂറോക്രസിയുടെ കഴിവില്‍ നിന്നും വിജ്ഞാനത്തില്‍ നിന്നും ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ ജനങ്ങളുടെ കണ്ണിലൂടെ കണ്ട് വിലയിരുത്തുകയും ചെയ്യട്ടെ.

പക്ഷെ expertകളെ തെരഞ്ഞെടുക്കുന്ന കാര്യം അത്ര എളുപ്പമല്ലല്ലോ.

myexperimentsandme said...

കണ്ണൂസേ, 65 കോടി ജനങ്ങള്‍ വേണോ വേണുഗോപാല്‍ വേണോ എന്നുള്ള ചോദ്യം സംവരണത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അത് ഇപ്പോഴും തര്‍ക്കവിഷയമല്ലേ. സംവരണത്തെ എതിര്‍ക്കുന്നവര്‍ പിന്നോക്കക്കാരെന്നു പറയുന്നവരെയോ ജനങ്ങളെയോ എതിര്‍ക്കുന്നവരല്ലല്ലോ. ആ കാര്യമേ ഒരു തര്‍ക്ക വിഷയമായ സ്ഥിതിക്ക് അതിന്റെ പേരിലുള്ള നടപടികള്‍ എത്രമാത്രം അഭിനന്ദനീയമാകും.

അരവിന്ദ് :: aravind said...

ഏയ്..അതൊക്കെ പണ്ട്.

സംവരണം പോലെയുള്ള പോളിസികള്‍ തിരുമാനിക്കുന്നതോ, നടപ്പിലാക്കുന്നതോ ടെക്നോക്രാറ്റുകളല്ല. കമ്മിഷനുകളെ നിയമിച്ച് (കമ്മിഷനില്‍ നല്ല വിവരമുള്ളവര്‍ തന്നെയാണ്)അവര്‍ ശുപാര്‍ശ ചെയ്തതനുസ്സരിച്ചാണ് ഗവര്‍മെന്റ് ഇതു പോലെയുള്ള സാമൂഹിക നിലപാടുകള്‍ എടുക്കുന്നത്.
ഇനി മന്ത്രിക്ക് പരിചയമില്ലാത്ത വിഷയമാണെങ്കില്‍ , ഉപദേശിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വിവരമുള്ളവര്‍ ചുറ്റിനും ധാരാളമുണ്ട്.
മണ്ടന്‍ മന്ത്രിയെന്ന സങ്കല്‍പ്പം ഒക്കെ പണ്ട്. ഇപ്പോള്‍ അതൊക്കെ മാറി. വളരെവളരെ.

ചുരുക്കത്തില്‍ ഭരനകാര്യങ്ങളില്‍ ഇന്ന് വിദഗ്ധര്‍ക്ക് നല്ല പങ്കുണ്ട്.

മാറേണ്ടത് മന്ത്രിയും പരിവാരങ്ങളും ഭരണവും ഒന്നുമല്ല. നോര്‍‌ത്തിന്ത്യയിലും മറ്റുമുള്ള നശിച്ച കാസ്റ്റ് സിസ്റ്റവും അതിനെ ദുരുപയോഗം ചെയ്യുന്നതും മറ്റുമാണ് (രണ്ട് വശത്ത് നിന്നും).
ജനം ഇന്നും വിഘടിച്ച് തന്നെ. അതിനൊരു പരിഹാരമുണ്ടാക്കാന്‍ ഏത് ടെക്നോ രാക്ഷസന്‍ വന്നാലും രക്ഷയില്ലതന്നെ.

സംവരണം കിട്ടാത്തതില്‍ സവര്‍ണ്ണനവര്‍ണ്ണനോട് പക. സംവരണം കിട്ടി കസേര കിട്ടിയാല്‍ അവര്‍ണ്ണന് പണ്ടാരോ ചെയ്ത കുറ്റത്തിന് ഇന്നത്തെ സവര്‍ണ്ണനോട് പക.

നാട് നന്നാവൂല.

കേരളീയന്‍ said...

പെരിങ്ങോടന്റെയും വക്കാരിയുടെയും അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ഭരണമാണ്‍. ജനം തിരഞ്ഞെടുത്ത് വിടുന്നവര്‍ തന്നെയാണ്‍ പോളിസി നിയന്ത്രണം കയ്യാളേണ്ടത്. തെറ്റായാലും ശരിയായാലും ആ തീരുമാനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ഉണ്ട്. അതിന്‍ ബ്യൂറോക്രാറ്റുകളുടെയും, സാങ്കേതിക വിദഗ്ധരുടെയും സഹായം തേടാമെന്നു മാത്രം. ഈ നാട്ടിലെ കോടതികള്‍ പോലും ജനാധിപത്യ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണമെന്നാണ്‍ എന്റെ അഭിപ്രായം. കോടതി നിയമിച്ച ജഡ്ജിക്ക് ഇന്ന് ജനങ്ങളോടുള്ള വിധേയത്വം സംശയാസ്പദമാണ്‍. ജനങ്ങളുടെ അംഗീകാരമാണ്‍ ജനാധിപത്യത്തില്‍ അധികാരത്തിന്റെ പ്രഭവം. അതില്‍ നിന്ന്‍, അതില്‍ നിന്ന് മാത്രമാണ്‍ എല്ലാവിധ അധികാരങ്ങളും നിര്‍വചിക്കേണ്ടത്. ഇവിടെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ സമരം നയിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തിയ ഒരു ഡോക്റ്ററെ ജനാധിപത്യപരമായ രീതിയില്‍ പുറത്താക്കുക എന്ന അവകാശമാണ്‍ ജനപ്രതിനിധികള്‍ ഉപയോഗിച്ചിരിക്കുന്നത്. 17 വയസ്സ് മുതല്‍ എയിംസില്‍ ഉണ്ട് എന്നത് കൊണ്ട് എയിംസ് വേണുഗോപാലിന്റെ തറവാട്ട് സ്വത്താവുന്നില്ല. വ്യക്തിയേക്കാള്‍ വലുത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും താത്പര്യങ്ങള്‍ തന്നെ. അത് നിര്‍വചിക്കാനുള്ള അവകാശം ജനപ്രതിനിധികളില്‍ നിക്ഷിപ്തവും.

കണ്ണൂസ്‌ said...

പെരിങ്ങ്‌സേ, സംവരണ ചര്‍ച്ച ഇവിടെ നടന്നു കൊണ്ടിരുന്നപ്പോള്‍ ആക്റ്റീവ്‌ ആയി ഉണ്ടായിരുന്നിട്ടും അതില്‍ അഭിപ്രായം എഴുതാതിരുന്നത്‌, അതിന്റെ ശരി-തെറ്റുകളില്‍ എനിക്ക്‌ നിശ്ചയം പോരാഞ്ഞിട്ടായിരുന്നു. ഇപ്പോഴും ഇല്ല. പക്ഷേ, ബ്യൂറോക്രസിക്ക്‌ ജനപ്രതിനിധികള്‍ക്ക്‌ മുകളില്‍ സ്ഥാനം വേണം എന്നതിനോട്‌ തീരെ യോജിക്കാന്‍ വയ്യ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നയം നടപ്പാക്കാനുള്ള മഷീനറി മാത്രമാണ്‌ ബ്യൂറോക്രാറ്റ്‌സ്‌. അതങ്ങിനെ തന്നെ ആയിരിക്കണം. പ്രഗത്‌ഭരുടെ അഭിപ്രായങ്ങള്‍ക്ക്‌ വിലയില്ല എന്നല്ല, പക്ഷേ, ഈ പ്രഗത്‌ഭര്‍ എന്ന നിര്‍വചനം നമ്മള്‍ ബോധപൂര്‍വം നമ്മള്‍ പ്രതിനിധീകരിക്കുന്ന ആശയത്തെ തുണക്കുന്നവരില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതാണ്‌ പ്രശ്നം. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സംവരണം വരുത്തിയേക്കാവുന്ന അപചയത്തില്‍ (അങ്ങിനെയൊന്നുണ്ടാവുകയാണെങ്കില്‍) ഡോക്റ്റര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മുകളില്‍ അഭിപ്രായം പറയാവുന്നത്‌ സാമൂഹ്യ ശാസ്ത്രജ്‌ന്യന്മാര്‍ക്കാവും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. സംവരണം ഇന്നും, എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ അതര്‍ഹിക്കാത്ത വേദികളിലാണ്‌.

യാതൊരു പഠനവും ഉള്‍ക്കാഴ്ച്ചയും കൂടാതെയാണ്‌ നയങ്ങള്‍ നടപ്പാക്കുന്നത്‌ എന്നും വിശ്വസിക്കാന്‍ പ്രയാസം. സാമ്പത്തിക നയമായാലും സംവരണ നയമായാലും ഇതിന്റെ ഒരു രൂപരേഖ എന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വിദഗ്‌ദരുടെ ഇടയില്‍ ചര്‍ച്ചക്ക്‌ വെക്കാറുണ്ട്‌. സ്ഥാപിത താത്‌പര്യങ്ങള്‍ രാജ്യത്തിന്റെ പൊതുവായ നന്മയെ മറികടക്കുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ അത്തരം കാര്യങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ എന്നും ഉണ്ടാവും. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയായാലും അങ്ങിനെ തന്നെ.

ജനപ്രതിനിധിസഭക്ക്‌ പരമാധികാരം ഇല്ലാതെയുള്ള ഒരു governing processഉം ദീര്‍ഘകാല വീക്ഷണത്തില്‍ വിജയമായിരിക്കില്ല എന്നാണ്‌ എന്റെ അഭിപ്രായം. അധികാര വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം ഇതു കൊണ്ടാണ്‌ വളരെ relevant ആവുന്നത്‌. ചെറിയ കാര്യങ്ങള്‍, താഴെത്തട്ടില്‍ ജനങ്ങള്‍ നേരിട്ട്‌(almost) തീരുമാനിക്കുന്ന ഒരു വ്യവസ്ഥിതി ഉണ്ടെങ്കില്‍ ഒരുപാട്‌ അഴിമതിയും, സ്വജന പക്ഷപാതവും കുറയും. പഞ്ചായത്തി രാജും, ജനകീയാസൂത്രണവും ഒക്കെ അതിന്റെ സൂക്ഷ്മാര്‍ത്ഥങ്ങളില്‍ തന്നെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

രാജ് said...

അരവിന്ദാ കമ്മീഷനുകളും കമ്മിറ്റികളും പഠനസമിതികളുമെല്ലാം തിരഞ്ഞെടുക്കുന്നതാരാ? അത്തരമൊരു സിസ്റ്റം ഫലപ്രദമാവാഞ്ഞിട്ടാണല്ലോ നമ്മള്‍ ഇവിടെ വന്നു നില്‍ക്കുന്നതു്. നല്ല ബുദ്ധിയും പഠിപ്പുമുള്ള മന്ത്രിയും കമ്മറ്റിക്കാരുമൊക്കെയാവും, എന്നാലും പാര്‍ട്ടി പറയുന്നതിനപ്പുറം നടക്കുവാന്‍ ഇവര്‍ക്കാര്‍ക്കും കഴിയാറില്ല. under/joint secretary, commission members എന്നിവരായി നിയമനം ലഭിക്കുന്നവരില്‍ ഭൂരിഭാഗവും ഭരിക്കുന്ന പാര്‍ട്ടിയോടു വ്യക്തമായ ആഭിമുഖ്യമുള്ളവര്‍ തന്നെയാണു്. ഭരണം മാറുമ്പോള്‍ ഉപദേശക സമിതിയും ഇത്തരം ബ്യൂറോക്രാറ്റുകളും മാറുന്നതും കണ്ടിട്ടില്ലേ? മറ്റൊരു കാര്യം “സ്വന്തം കൂട്ടത്തില്‍ പെട്ടവര്‍ക്കു് നീതി ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുവാന്‍ വേണ്ടി സംഘടനകളുണ്ടാക്കി ജീവിച്ചുപോരുന്ന (ഉദാ: അധ്യാപകന്മാര്‍, മെഡിക്കല്‍ അസോസിയേഷനുകള്‍) എന്നിവയില്‍ നിന്നും എക്സ്പേര്‍ട്ട്സിനെ തിരഞ്ഞെടുക്കുവാന്‍ ചെന്നാല്‍ ഫലം ഏറെക്കുറെ ഇതുതന്നെയാകും.”

കേരളീയന്‍, ഭരണത്തിന്റെ അര്‍ത്ഥം മാറ്റിച്ചിന്തിക്കേണ്ട സമയമായി എന്നേ ഞാനുദ്ദേശിച്ചുള്ളൂ. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ എന്നു കരുതി ബുഷ് ചെയ്യുന്നതെല്ലാം അമേരിക്കന്‍ ജനതയുടെ ധാര്‍മ്മികതയാണു് എന്നു പറയുവാന്‍ കഴിയുമോ? ജനപ്രതിനിധികളാവരുതു ഭരണാധികാരികള്‍, അവര്‍ ഭരണത്തിന്റെ കാവലാളുകള്‍ മാത്രമായിരിക്കണം. എബ്രഹാം ലിങ്കണ്‍ന്റെ പ്രശസ്തമായ വാക്കുകളിലെ “ജനങ്ങള്‍ക്കുവേണ്ടി” എന്ന പദത്തിനു ഒരു അര്‍ത്ഥഭംഗവും മൂല്യച്യുതിയും ജനപ്രതിനിധികള്‍ ഭരണത്തിനു കാലവാളുകളായാല്‍ സംഭവിക്കില്ല. ബ്യൂറോക്രാറ്റുകളും ടെക്നോക്രാറ്റുകളും ജനങ്ങള്‍ തന്നെയാണു്, ശമ്പളം പറ്റുന്ന യന്ത്രങ്ങള്‍ മാത്രമല്ല.

ജനങ്ങളില്‍ മികച്ചവര്‍ നടത്തുന്ന ഭരണം, ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചവര്‍ നോക്കിനടത്തുന്ന ഭരണം, ജനങ്ങള്‍ക്കുവേണ്ടിയുള്ളതാവില്ലെന്നാണോ കേരളീയന്റെ അഭിപ്രായം?

(മെഡിക്കല്‍ രംഗത്തെ മികച്ച ഒരാളെ കണ്ടെത്തുവാന്‍ സാധാരണക്കാരനായ ഒരുവനു കഴിഞ്ഞെന്നുവരില്ല, മറിച്ചു തങ്ങളെ സേവിക്കും എന്നുറപ്പുള്ള ഒരുത്തനെ തിരഞ്ഞെടുക്കുവാന്‍ ജനത്തിനു എളുപ്പം കഴിയും)

കണ്ണൂസേ, ബ്യൂറോക്രാറ്റുകള്‍ എന്നു ഞാനെഴുതിയെങ്കില്‍ അതു തെറ്റാണു്, അതല്ല ഞാനുദ്ദേശിച്ചതും. അതതുമേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ എന്നാണെന്റെ വാദം. സംവരണം തീര്‍ച്ചയായും വിദ്യാഭ്യാസമേഖലയില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല, സാമൂഹികമായി വിലയിരുത്തപ്പെടേണ്ട വസ്തുതയാണു്. ഇത്രയൊക്കെ എഴുതിയെങ്കില്‍ തന്നെയും രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും, ജനതയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പ്രാവീണ്യമുള്ള സംഘങ്ങളെ എപ്രകാരം തിരഞ്ഞെടുക്കും എന്നതിനെ കുറിച്ചു മാസ്റ്റര്‍ പ്ലാന്‍ ഒന്നും എന്റെ കൈവശമില്ല. അസംഭവ്യമായിട്ടുള്ള ഒരു കാര്യമല്ല എന്നു കരുതുന്നു.

myexperimentsandme said...

വ്യക്തിയേക്കാല്‍ വലുത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും താത്പര്യം തന്നെ. അതിന് സംശയമില്ല.

പക്ഷേ എന്താണ് രാഷ്ട്രത്തിന്റെ താത്‌പര്യം? ആരാണ് അത് നിര്‍വ്വചിക്കുന്നത്? സംവരണക്കാര്യത്തിലാണെങ്കില്‍ അത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. സംവരണമാണ് നല്ലതെന്ന് പ്രധാനമായും രാഷ്ട്രീയക്കാര്‍ പറയുമ്പോള്‍ അതുപോലെ തന്നെ ശക്തമായ വാദഗതി സംവരണത്തിനെതിരേയുമുണ്ട്. ഇവരാരും പിന്നോക്കക്കാരെന്നു പറയപ്പെടുന്നവര്‍ക്കോ അവരുടെ ഉന്നമനത്തിനോ എതിരല്ല താനും-ഡോക്ടര്‍ വേണുഗോപാലുള്‍പ്പടെ. അപ്പോള്‍ എന്താണ് രാഷ്ട്രതാത്‌പര്യം?

ഇനി രാഷ്ട്രീയക്കാര്‍ എങ്ങിനെയാണ് രാഷ്ട്രതാത്‌പര്യം നിര്‍ണ്ണയിക്കുന്നത്? പ്രധാനമായും അവര്‍ക്ക് കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍? പലപ്പോഴും എങ്ങിനെയാണ് അവര്‍ക്ക് വോട്ട് കിട്ടുന്നത്? വോട്ടു ബാങ്കുകളില്‍ കൂടി. എന്നെ ജയിപ്പിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് എയിംസില്‍ അഡ്മിഷന്‍ വാങ്ങിച്ചു തരാം എന്നു പറഞ്ഞാല്‍ ഇന്ത്യപോലുള്ള ഒരു രാജ്യത്ത് അതിന്റെ ധാര്‍മ്മികതയോ മറ്റുകാര്യങ്ങളോ നോക്കാതെ ആള്‍ക്കാര്‍ അയാള്‍ക്ക് വോട്ട് ചെയ്യും. പക്ഷേ അതാണ് രാഷ്ട്രതാത്പര്യമെന്നോ കുറഞ്ഞ പക്ഷം വോട്ടു ചെയ്ത ആള്‍ക്കാരുടെ വിശാലമായ ഉന്നമനത്തെ മുന്‍‌നിര്‍ത്തിയുള്ള താത്‌പര്യമെന്നോ പറയാന്‍ പറ്റുമോ? അതുപോലെ വേറേ ചിലര്‍ ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കായി കണ്ട് അവരെ പ്രീണിപ്പിച്ച് വോട്ടു വാങ്ങിക്കും. അങ്ങിനെ ആള്‍ക്കാരുടെ ദൌര്‍ബ്ബല്യങ്ങളെയും വികാരങ്ങളെയും ചൂഷണം ചെയ്തല്ലേ പപ്പുയാദവും സാധുയാദവും ഷഹാബുദ്ദീനും ഇവിടെ നിയമനിര്‍മ്മാണത്തില്‍ പങ്കാളികളാവുന്നത്? ഇതൊക്കെയാണോ രാഷ്ട്ര താത്പര്യം? ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നുള്ള ഒറ്റക്കാര്യത്തിലുപരി, എങ്ങിനെ ഇവരൊക്കെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നു നോക്കാനുള്ള സംവിധാനം ഇപ്പോഴുണ്ടോ?

ഈ സാധു പപ്പു യാദവന്മാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ എന്തായാലും നമ്മള്‍ അനുസരിക്കണം. കോടതിക്കു പോലും ചോദ്യം ചെയ്യാന്‍ പാടില്ല-പലപ്പോഴും.

ഇനി എയിംസിന്റെ കാര്യം എടുക്കാം. പ്രഗത്ഭനായ ഒരു ഭരണാധികാരി. അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള ഭൂരിപക്ഷവും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നു. ആ സ്ഥാപനത്തിന്റെ താത്‌പര്യത്തിനുവേണ്ടി ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് അദ്ദേഹം ചില നിലപാടുകളെടുക്കുന്നു. ആ നിലപാടിന് യാതൊരു വിലയുമില്ല. ഇവിടെ സംവരണമെന്ന രാഷ്ട്ര താത്‌പര്യമാണ് പ്രധാനമെന്നു പറഞ്ഞാല്‍ സംവരണം രാഷ്ട്രതാത്‌പര്യത്തിന് നല്ലതാണെന്ന് ഒരിടത്തും തെളിയിച്ചിട്ടില്ല. സംവരണത്തെ സംബന്ധിച്ച കുറെയേറേ ചോദ്യങ്ങള്‍ക്ക് ഒരു മറുപടി നേരാംവണ്ണം നല്‍കാന്‍ പോലും ഈ നിയമനിര്‍മ്മാണപാലകര്‍ക്ക് സാധിച്ചിട്ടില്ല (നേരത്തെ ധാരാളം പറഞ്ഞുകഴിഞ്ഞതു തന്നെ).

അപ്പോള്‍ ഭൂരിപക്ഷാഭിപ്രായം നോക്കുകയാണെങ്കില്‍ എയിംസ് എന്ന സ്ഥാപനത്തിലെ ഭൂരിപക്ഷാഭിപ്രായം നോക്കണോ അതോ അതുമായി നേരിട്ടൊന്നും ബന്ധമില്ലാത്ത ആള്‍ക്കാരുടെ അഭിപ്രായം നോക്കണോ. ഇവിടെ രാജ്യം ഒന്നടങ്കം ഒറ്റക്കെട്ടായി രൂപപ്പെടുത്തിയ ഒരു കാര്യത്തിന് തുരങ്കം വെയ്ക്കുകയൊന്നുമല്ലായിരുന്നു ശ്രീ വേണുഗോപാല്‍. അദ്ദേഹം പിന്നോക്കക്കാരെന്നു പറയപ്പെടുന്നവര്‍ക്കോ പാവപ്പെട്ടവര്‍ക്കോ എതിരാണെന്നും ഒരിടത്തും പറഞ്ഞ് കേട്ടിട്ടില്ല.

കേരളീയന്‍ said...

കണ്ണൂസിനോട് യോജിക്കുന്നു. പങ്കാളിത്ത ജനാധിപത്യത്തിന്റെ സാധ്യതകള്‍ ആരായേണ്ട സമയമായി. പെരിങ്ങോടന്‍ - ജനാധിപത്യത്തിന്റെ ന്യൂനതകള്‍ ജനാധിപത്യപരമായിത്തന്നെയാണ്‍ പരിഹരിക്കേണ്ടത്. പെരിങ്ങോടന്‍ പറയുന്നത് ഒരു തരം അരിസ്റ്റോക്രസിയാണ്‍. (പ്ലേറ്റോയുടെ ഗാര്‍ഡിയന്‍സ് എന്ന സങ്കല്പം ഓര്‍മ്മ വരുന്നു). ജനാധിപത്യം എന്ന സങ്കല്പത്തിന്‍ മൌലികമായ പോരായ്മകളുണ്ടാവാം. എന്നാല്‍, അത് ഇന്നും നിലനില്‍ക്കുന്നത് ഭൂരിപക്ഷത്തിന്റെ “കണ്‍സന്റ്” ഉള്ളത് കൊണ്ടാണ്‍. ജനങ്ങളുടെ പ്രകടമായ അംഗീകാരം നേടാത്ത ഒരു ഭരണക്രമത്തിനും ആത്യന്തികമായി അവരുടെ വിശ്വാസമാര്‍ജ്ജിക്കാനാവില്ല. സംവരണത്തെക്കുറിച്ച് സംശയമുള്ളവര്‍ക്ക് ഒരു റെഫെറണ്ടം ആവശ്യപ്പെടാവുന്നതാണ്‍. അത് ജനാധിപത്യപരം. ഒരു സാങ്കേതികവിദഗ്ധന്‍ സ്വന്തം നിഗമനം എത്ര ശരിയാണെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് അരിസ്റ്റോക്രസി.

അരവിന്ദ് :: aravind said...

പെരിങ്ങ്സ്, പാര്‍ട്ടി ആദര്‍ശങ്ങളോട് യോജിക്കുന്നവര്‍ കമ്മീഷനുകളിലും മറ്റ് ഔദ്യോഗിക വൃന്ദങ്ങളിലും ഇരിക്കുന്നതില്‍ തെറ്റുണ്ടോ?
ഒരു പാര്‍ട്ടി തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പൊള്‍ അവരുടെ ആദര്‍ശങ്ങളും നിലപാടുകളും അറിഞ്ഞിട്ട് തന്നെയാണല്ലോ ജനം വോട്ട് ചെയ്ത് ജയിപ്പിക്കുന്നത്? അപ്പോള്‍ ഈ “പാര്‍ട്ടി ഇടപടല്‍“ ഭരണത്തില്‍ ഉണ്ടാകും എന്നതറിയാതെ വോട്ട് ചെയ്യുന്ന എത്രപേര്‍ കാണും?

ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍ അതിന്റെ പോളിസികള്‍ നടപ്പിലാക്കാനല്ലേ ശ്രമിക്കുക? അപ്പോള്‍ അതിന്റെ ഫീസിബിളിറ്റിയെക്കുറിച്ചോ ഇമ്പാക്ടിനെക്കുറിച്ചോ പഠിക്കാന്‍ പാര്‍ട്ടി ചായ്‌വുള്ള വിദഗ്ധരെ നിയമിച്ചാലല്ലേ സത്യസന്ധമായ ഒരഭിപ്രായം കിട്ടൂ? എതിര്‍ പാര്‍ട്ടിക്കാരനെ നിയമിക്കാന്‍ പറ്റ്വോ?
പക്ഷേ മിക്കവാറും സാമൂഹികപ്രശ്നങ്ങള്‍ പഠിക്കുന്ന കമ്മറ്റികളില്‍ സര്‍വ്വപാര്‍ട്ടി സാനിധ്യവും ഉള്‍പ്പെടുത്താറുണ്ടല്ലോ?

പിന്നെ എല്ലാത്തിലും ഇല്ലേ കുറവുകളും കുറ്റങ്ങളും?

ഇന്ത്യയിലെ ഭരണരീതി മാറ്റണം എന്ന് എന്തോ എനിക്കിതുവരെ തോന്നിയിട്ടില്ല.

Anonymous said...

ഇതിന് ഒരു രാജുനാരയാണ സ്വാമി ട്ടച്ച്. സംവരണം വെണമെന്നാഗ്രഹിക്കുന്നുണ്ടെങ്കിലും വേണുഗോപാലിനെ പുറത്താക്കിയത് ഇരിക്കുന്ന മരത്തിന്റെ കൊമ്പു വെട്ടുന്നതിനു സമം ആണ്. ആശയപരമായി ഭരണകൂടത്തെ എതിര്‍ക്കുന്നത് ഒരു തെറ്റാണെങ്കില്‍ അതിന് ശിക്ഷിക്കപ്പെടുമെങ്കില്‍ പിന്നെ എന്തു ഡെമോക്രസി? ചൈനയോ,സൌദി അറെബ്യയോ അല്ലല്ലൊ നമ്മള്‍. പിന്നെ കമ്മറ്റി വെച്ച് പുറത്താക്കി എന്നൊക്കെ പറയുന്നത് കണ്ണില്‍ പൊടി ഇടാന്‍ ഉള്ള വിദ്യകള്‍.അതു എത്രയോ കണ്ടിക്കുന്ന.

രാജ് said...

കണ്ണൂസ് പറഞ്ഞ താഴേത്തട്ടിലെ ജനാധിപത്യം (ജനകീയാസൂത്രണം) അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും പേരുകേട്ടതായിരുന്നില്ലേ? ജനങ്ങള്‍ ആക്റ്റീവ് ആയി ഇടപെടുന്ന ജനാധിപത്യമെന്നാണു്, ജനകീയാസൂത്രണത്തിന്റെ സൂത്രവാക്യമെങ്കിലും electoral process -ന്റെ റിവേഴ്സ് സാധ്യമല്ലാത്ത കാലത്തോളം വലിയ ഗുണമൊന്നും പ്രതീക്ഷിക്ക വയ്യ.

കേരളീയന്‍, തിരഞ്ഞെടുത്തു സ്ഥാനാവരോഹണം കഴിഞ്ഞാല്‍ ഏതു ജനാധിപത്യത്തിലാണു ജനകീയപങ്കാളിത്തം? ഭരണകാലത്തു ഭരണംകൈയാളുന്നവര്‍ ചെയ്തുപോരുന്ന എല്ലാ കാര്യങ്ങള്‍ക്കും വോട്ടുചെയ്തവരുടെ കണ്‍സെന്റുണ്ടെന്നാണോ പറഞ്ഞുവരുന്നതു്? മിക്കപാര്‍ട്ടികളിലും സംസ്ഥാനഘടകങ്ങളില്‍ വരെ ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല, എന്നിട്ടല്ലേ അതും കഴിഞ്ഞു താഴേക്കിടയില്‍ നില്‍ക്കുന്ന പാര്‍ട്ടി അംഗത്വം നേടിയവരും, അംഗത്വം നേടാത്ത സാധാരണ ജനങ്ങളും. പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടിയുടെ പോളിസി നടപ്പാക്കുമെന്ന അരവിന്ദന്റെ വാദത്തിനും ഇതു തന്നെയാ ണു്, മറുപടി. തിരഞ്ഞെടുക്കുമ്പോഴുള്ള പോളിസിയൊന്നുമല്ല ഭരണക്കസേരയില്‍ കയറിക്കഴിയുമ്പോള്‍. അതു തിരുത്തുവാനോ ഇടപെടുവാനോ തക്കമുള്ള ആധിപത്യം ജനങ്ങള്‍ക്കു ജനാധിപത്യം നല്‍കാത്തതിനാലാണു് ഇന്ത്യയില്‍ ഇത്രകണ്ടു സമരങ്ങളും പ്രക്ഷോഭങ്ങളും.

എനിക്കൊരു കഥ പറയുവാന്‍ തോന്നുന്നു. ഒരു ഗ്രാമത്തിന്റെ കഥ. അവിടെ ഒരുനാള്‍ ഒരു പുലിയിറങ്ങി. വേട്ടക്കാരും ആയോധനകലകളില്‍ യോഗ്യരുമായ ഒരു സംഘം ആ ദുരന്തത്തില്‍ നിന്നും ഗ്രാമത്തെ മോചിപ്പിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമത്തലവനും കാരണവന്മാരും ആ തീരുമാനം ശരിയെന്നു കരുതി. ഗ്രാമത്തില്‍ പിന്നെയൊരു കാലത്തു രൂക്ഷമായ വരള്‍ച്ച വന്നുഭവിക്കയുണ്ടായി. നീരൊഴുക്കിന്റെ ഗതിനോക്കി മഴക്കുഴികള്‍ കുഴിക്കുവാന്‍ കര്‍ഷകരില്‍ നിന്നും അറിവുള്ളവനും, വനസംരക്ഷണത്തിനായി കര്‍മ്മനിരതരായ ഒരു ചെറുപ്പക്കാരനും യോഗ്യരെന്നു ജനം വിധിച്ചു. ഗ്രാമസഭയും അതു അംഗീകരിക്കുന്നു.

കഥയെന്തെങ്കിലും ആകട്ടെ, ഇഷ്യൂ ബേസ്ഡ് ജനാധിപത്യം അരിസ്റ്റോക്രസിയല്ലെന്നു പറയുവാന്‍ മാത്രമേ ഞാനുദ്ദേശിച്ചുള്ളൂ. അഞ്ചുകൊലത്തേയ്ക്കായി ആരെയെങ്കിലും ഒക്കെ തിരഞ്ഞെടുക്കേണ്ട ഗതികേടുണ്ടാവുകയും, ആ വിഴുപ്പിന്റെ ഭാരം പേറി ജീവിക്കുകയും ചെയ്യുന്നതില്‍ ജനാധിപത്യമഹിമയൊന്നും കാണുന്നില്ല. ഒരുപരിധിവരെ ഞാനതില്‍ മൂഢതയും ദര്‍ശിക്കുന്നു.

[എങ്ങിനെ പ്രാവര്‍ത്തികമാക്കണം എന്നറിയാത്ത ഒരു ആശയം പ്രീണനം ചെയ്യുന്നതു്, ദുരിതം നിറഞ്ഞതെങ്കിലും പേരിലെങ്കിലും ജനപക്ഷമായിട്ടുള്ള ആശയത്തെ പിന്‍‌താങ്ങുന്നതിനേക്കാള്‍ ആത്മനിന്ദയുളവാക്കുന്നതു തന്നെ ;)]

കേരളീയന്‍ said...

പെരിങ്ങോടന്‍ - ജനകീയാസൂത്രണം പങ്കാളിത്ത ജനാധിപത്യത്തില്‍ ഒരു വലിയ കാല്‌വയ്പ്പായിരുന്നെന്നാണ്‍ ഈയുള്ളവന്റെ വിശ്വാസം. ജനകീയാസൂത്രണത്തെ അടുത്തു കണ്ടറിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍ അതു താഴെ തട്ടിലുണ്ടാക്കിയ പ്രകടമായ മാറ്റങ്ങള്‍ എന്റെ അനുഭവത്തിന്റെ ഭാഗമാണ്‍. ഇത്ര ബൃഹത്തായ ഒരു പദ്ധതിയെ കേവലം അഴിമതി എന്ന് വിവക്ഷിക്കുന്നത് “ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും...” എന്നത് പോലെ അല്ലേ. ആദ്യമായി സാധാരണ മനുഷ്യന്‍ തന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കുകയും, അവ സാധിതപ്രായമാക്കാന്‍ യത്നിക്കുകയും ചെയ്തതാണ്‍ ജനകീയാസൂത്രണത്തിന്റെ അനുഭവം. ഗ്രാമസഭകളില്‍ ഒന്നിലെങ്കിലും പങ്കെടുത്തിട്ടുള്ളവര്‍ മറിച്ചൊരഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. ജനകീയാസൂത്രണത്തിന്‍ പ്രശ്നങ്ങളുണ്ട്. അതിലൊന്ന് ഉത്പാദനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം കൊടുത്തില്ല എന്നതാണ്‍. അഴിമതി തെല്ലു കുറഞ്ഞതായാണ്‍ എന്റെ അനുഭവം. മറിച്ച് പ്രചരിപ്പിച്ചത് അധികാരം പോയ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമാണിമാരുമാണ്‍. എന്റെ അഭിപ്രായത്തില്‍ ജനകീയാസൂത്രണവും, സ്വയം സഹായ സംഘങ്ങളും സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമായ ഒരു വികസന മാതൃക സാധ്യമായേക്കും. ഈ സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം മുന്നോട്ട് കൊണ്ടുപോകുമെന്ന് തന്നെയാണ്‍ പ്രതീക്ഷ. (ഇതെഴുതുന്‍പോള്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.)

പിന്നെ പങ്കാളിത്ത ജനാധിപത്യം - പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനപങ്കാളിത്തം കുറവാണെന്ന തിരിച്ചറിവാണ്‍‍ ജനകീയാസൂത്രണം പോലെയുള്ള പങ്കാളിത്ത ജനാധിപത്യ പരീക്ഷണങ്ങള്‍ക്കുള്ള ചാലക ശക്തി. ഇതില്‍ ഒരു വൈരുധ്യവും ഞാന്‍ കാണുന്നില്ല.

Anonymous said...

അയ്യോ എല്‍ ജീ
ഈ വക്കാരി പറയുമ്പോലെ പൊതുജനത്തെ മീഡിയ ആസ്സാക്കിയ ഒരു കേസ്സാണേ ഈ രാജൂ നാരായണ IAS സാമിശരണം.

വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും കിട്ടിയ വിവരം- ആയിരത്തി മുന്നൂറില്‍ മെസപ്പൊട്ടേമിയയില്‍ എന്തു നടന്നു എന്ന് കിറു ക്ര്ത്യമായി രാജു പറയും പക്ഷെ ഒരു തെരുവു യുദ്ധം നടന്നാല്‍, മൂപ്പര്‍ നേരേ വീട്ടില്‍ വിളിച്ച്‌ അപ്പായോട്‌ എന്നാ വേണം ഞാന്‍ എന്നു ചോദിക്കും (അപ്പാവ്‌ ഒരു റിട്ടയേഡ്‌ ഗസറ്റ്‌ ആപ്പീസര്‍)

ഗ്ലോബല്‍ വാമിങ്ങിനെ പറ്റി അദ്ദേഹം എട്ടു മണിക്കൂര്‍ സംസാരിക്കും പക്ഷേ എം എല്‍ ഏ കൂപ്പ്‌ ലേലമെന്ന പേരില്‍ മരം മുറിച്ചാല്‍ "അപ്പാ കാപ്പാത്തുങ്കോ.."

എന്തു പേപ്പര്‍ വന്നാലും മൂപ്പര്‍ ഒരു കോപ്പി എടുത്ത്‌ കാറില്‍ കൊണ്ടിടും അപ്പന്‍ പറഞ്ഞില്ലേല്‍ ഇയാള്‍ കക്കൂസില്‍ പോലും പോകത്തില്ല.

ഇതു പോയ ഇടമെല്ലാം ഭരണ സ്തംഭനമായി. നിവര്‍ത്തികേട്‌ കൊണ്ട്‌ ഈ നിര്‍ഗ്ഗുണപ്പരബ്രഹ്മ എന്‍സൈക്കളോപ്പീഡിയയേ ശമ്പളം കൊടുത്ത്‌ വീട്ടില്‍ ഇരുത്താന്‍ ഇടതനും വലതനും കാവിയും കൂവിയും എല്ലാം നിര്‍ബ്ബന്ധിതരായി.

തന്റെ സ്വപ്ന ജോലി വിട്ട്‌ രാജു ഇരുന്ന മീന്‍ കാരന്‍ കസേരയിലേക്ക്‌ വലിച്ചിഴക്കപ്പെട്ട എന്റെ സഹോദരന്‍ പറഞ്ഞ കഥയാണേ. civil servants, as a class are moreincapable than ministers above them since the later atleast have the minimum requried interaction with the masses that gives one of the management skills called interpersonal skills (someone mentioned KM Mani lately, he was a master of this art)

വീക്കേയെന്‍ പറയുന്ന പോലെ ഗ്ലോറിഫൈഡ്‌ സൂപ്പര്‍ ക്ലെര്‍ക്കുകള്‍ ആണ്‌ ഐയ്യേയെസ്സുകാര്‍. നാലു സി എസ്‌ ആര്‍ കൂടുതല്‍ വായിച്ചാല്‍ പീ എസ്‌ സീ പരീക്ഷക്കു പകരം യൂപ്പീയെസ്സീ എഴുതാം. ചില്ലിയും ഓട്ടക്കാലണയും
മിച്ചം പിടിച്ച്‌ ഞങ്ങള്‍ ജീവനക്കാരും കണ്‍സള്‍ട്ടന്റുകളും സംരക്ഷിച്ച ഒരു സര്‍ക്കാര്‍ കമ്പനിയെ ഈ പാപികള്‍ ചങ്കും മത്തങ്ങയും അറിയാത്ത ജെനറല്‍ നോളജ്‌ രാജാവുമാര്‍ കൊന്നുകളഞ്ഞ്‌ ചരിത്രം ഒരു സങ്കടപ്പെടുന്ന ഓര്‍മ്മയായി നില്‍ക്കുന്നതുകൊണ്ടാണ്‌ ഇത്ര അരിശമെന്നും കൂട്ടിക്കോ.

Unknown said...

കന്നൂസ്സ് പറന്ഞ്ഞതിനോടാണ് ഞാന്‍ യോജിക്കുന്നതു.

വക്കാരി വിഷയത്തില്‍ ഒരു വികാരപരമായ സമീപനവും വേണുഗോപാലിന്റെ ഐമ്മ്സ് കേന്ദ്രീകൃതമായ മികവും മാത്രമേ കാണുന്നൊള്ളു. ജനാധിപത്യത്തില്‍ ശരിയായ രീതിയില്‍ തന്നെയാണു അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നതു. ഇതില്‍ രാഷ്ട്രീയം കാണണമെങ്കില്‍ കാണാം..കാണാതെയുമിരിക്കാം.. പക്ഷെ ആത്യന്തികമായി നോക്കുമ്പോള്‍ ഗവ്ണ്മെന്റിന്റെ നയ പരമായ തീരുമാനത്തിനു ആ സ്ഥാനത്തു ഇരുന്ന് ചെയ്യേണ്ട് പിന്തുണ കൊടുത്തില്ല. ഗവ്ണ്മെന്റിന്റെ നയ പരമായ തീരുമാനം ശരിയാണോ, തെറ്റാണോ എന്ന ചോദ്യത്തിനു ആ കസേരയില്‍ ഇരുന്നു കൊട്ണടല്ല ഉത്തരം കാണേണ്ട്ത്.

Unknown said...

പെരിങ്ങോടന്‍,
താങ്കളുടെ അഭിപ്രായങ്ങളോടും നിരീക്ഷണങ്ങളൊടും ഞാന്‍ വിയോജിക്കുന്നു.

‘സിംഹപുര’ത്തില്‍ താമസിക്കാന്‍ തുടങ്ങിയപ്പോ‍ഴാണു നമ്മുടെ ജനാധിപത്യത്തിന്റെ വില, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെ മൂല്യം എനിക്ക് മനസ്സിലാകുന്നതു.

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണു ആധിപത്യം. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ജനപ്രതിനിധികള്‍ - ലെജ്ജിസ്ലെറ്റര്‍ , ജനങ്ങളെ സേവിക്കുന്നവര്‍ - ജനസേവകര്-എക്സിക്കുട്ടീവ്-സിവില്‍ സെര്‍വന്റ്സ്,
പിന്നെ ജുഡിഷറിയും.. ഇവ മൂന്നും നന്നായി അവരവരുടെ കടമ നിര്‍വഹിക്കുമ്പോള്‍ നല്ല ഭരണ സംവിധാനം ഉണ്ടാകുന്നു.

ഇതില്‍ ജനപ്രതിനിധികള്‍ , ജനസേവകര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമാണ്. അങ്ങോട്ടും ഇങ്ങോട്ടും തിരുത്തല്‍ ശക്തികള്‍ ആയി വര്‍ത്തിക്കേണ്ടവര്‍. അവരില്‍ ആരെങ്കിലും തെറ്റായ കാര്യങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ച ചെയ്യുമ്പോഴാണ്‌ ജനാധിപത്യത്തിനു അപചയം സംഭവിക്കുന്നതു. അതിനു പരിഹാരം ജനസേവകര്‍ക്ക് അധികാരം കൊടുക്കുകയല്ല. 5 വര്‍ഷം ആയുസ്സുള്ളവറ് ഇത്രയും ചെയുമ്പോള്‍ 20 വര്‍ഷം ആരാലും മാറ്റാന്‍ പറ്റാത്തവര്‍ അധികാരം കൈയാളുമ്പോള്‍ എന്തു സംഭവിക്കും എന്നു ഊഹിക്കാവുന്നതെയൊള്ളു.

ജനപ്രതിനിധിസഭക്ക്‌ പരമാധികാരം ഇല്ലാതെയുള്ള ഒരു governing processഉം ദീര്‍ഘകാല വീക്ഷണത്തില്‍ വിജയമായിരിക്കില്ല എന്ന കന്നൂസ്സിന്റെ അഭിപ്രായം തന്നെ എനിക്കും.


ഞാന്‍ ഞാന്‍ മാത്രം,
രാജൂ സ്വാമിയെ കുറിച്ചു അങ്ങനെ തന്നെ ഞാനും കേട്ടിട്ടുണ്ട്.

myexperimentsandme said...

ശരിയാണ്-ഞാന്‍ വികാരപരമായിത്തന്നെയാണ് ഇക്കാര്യത്തെ സമീപിച്ചത്.

പക്ഷേ ഇന്നത്തെ ഇന്ത്യന്‍ എ‌ക്സ്‌പ്രസ്സിലെ രണ്ട് ലേഖനങ്ങള്‍ വായിക്കുക. അപ്പോള്‍ എന്റെ സംശയങ്ങള്‍ ഒന്നുകൂടി വര്‍ദ്ധിക്കുന്നു.

എന്താണ് ഒരു സ്വയംഭരണസ്ഥാപനത്തിന്റെ തലവന്റെ ചുമതലകള്‍?

സര്‍ക്കാര്‍ നയങ്ങള്‍, അത് ആ സ്ഥാപനത്തിന്റെ താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ കൂടിയും, അപ്പാടെ നടപ്പിലാക്കുക എന്നുള്ളതാണ് ഒരു സ്വയം ഭരണസ്ഥാപനത്തിന്റെ തലവന്റെ ചുമതല എന്നുവന്നാല്‍ അതിനെ പിന്നെ എന്തിന് അങ്ങിനെ വിളിക്കുന്നു. ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നു വിളിച്ചാല്‍ പോരേ?

ഇവിടെ ഡോക്ടര്‍ വേണുഗോപാല്‍, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടത്താനാണോ ശ്രമിച്ചത്? അല്ല എന്നാണ് എനിക്കു തോന്നുന്നത്. ആ സ്ഥാപനത്തിലെ ഭൂരിപക്ഷത്തിന്റെ താത്‌പര്യം അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിച്ചു. പിന്നെ എന്താണ് ഒരു സ്വയം ഭരണസ്ഥാപനത്തിന്റെ തലവന്‍ ചെയ്യേണ്ടത്?

ജനാധിപത്യം ജനാധിപത്യം എന്ന് നമ്മള്‍ പറഞ്ഞു. എന്തൊക്കെ ജനാധിപത്യ അവകാശങ്ങളാണ് എയിം‌സിന്റെ ഡയറക്ടര്‍ക്കുള്ളത്? താന്‍ നയിക്കുന്ന സ്ഥാപനം നാശത്തിലേക്കു മൂക്കുകുത്തുന്നു എന്ന് അദ്ദേഹത്തിന് തോന്നുകയും ആ സ്ഥാപനത്തിലെ ഭൂരിപക്ഷം അദ്ദേഹത്തിന്റെ അഭിപ്രായത്തെ ശരിവെക്കുകയും ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം, സര്‍ക്കാര്‍ അങ്ങിനെ പറഞ്ഞു, അതുകൊണ്ട് അങ്ങിനെ ചെയ്യാനേ പറ്റൂ എന്ന് പറയുന്നതാണോ ആ സ്ഥാപനത്തിന്റെ താത്‌പര്യം സംരക്ഷിക്കുന്നത്? അതാണോ ജനാധിപത്യത്തില്‍ അദ്ദേഹത്തിനുള്ള അവകാശങ്ങള്‍? അതോ ഒരു സ്വയംഭരണ സ്ഥാപനത്തിന്റെ തലവന് തന്റെ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശങ്ങള്‍ ജനാധിപത്യത്തിലില്ലേ (അദ്ദേഹം ഐ.ഏ.എസ്സ് ഓഫീസൊറൊന്നുമല്ല-സര്‍ക്കാര്‍ ചട്ടങ്ങള്‍ അദ്ദേഹത്തിന് ബാധകവുമല്ല എന്നാണ് തോന്നുന്നത്).

അദ്ദേഹം നയപരമായ തെറ്റുകള്‍ വരുത്തുന്നുണ്ടെങ്കില്‍ ആരോഗ്യമന്ത്രിക്ക് ചെയ്യാവുന്നത് ഐ.എം.ഏ യോട് പറയാം, അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കാന്‍. ഐ.എം.ഏ ആണ് നടപടി എടുക്കേണ്ടത്. അതാണ് എയിംസിന്റെ സിസ്റ്റം. പക്ഷേ ആദ്യം തന്നെ ഐ.എം.ഏയുടെ ഓട്ടോണമിയില്‍ അന്‍പുമണി കത്തിവെച്ചു എന്നാണ് കേട്ടത്.

മുകളില്‍ പറഞ്ഞതൊന്നും വികാരപരമല്ല. പക്ഷേ ഡോക്ടര്‍ വേണുഗോപാലിനെതിരെ അന്‍‌പുമണി നടത്തിയ തോന്ന്യവാസം എന്നെ വികാരം കൊള്ളിക്കുന്നു. ജനാധിപത്യത്തിന്റെ പേരില്‍ എന്തു തോന്ന്യവാസവും നമുക്കു കാണിക്കാമെന്നും അതിനെയാണ് ജനാധിപത്യം എന്നു വിളിക്കുന്നതെന്നും ഇതെന്നെ പഠിപ്പിക്കുന്നു. ശരിക്കും ആധിപത്യം തന്നെ.

എന്തായാലും മന്ത്രിയുടേയും സര്‍ക്കാരിന്റെയും താത്‌പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണെങ്കില്‍ കുറഞ്ഞ പക്ഷം ഇവയെയൊക്കെ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്ന് വിളിക്കാതിരിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നു വിളിക്കുക. അതില്‍ ഡയറക്ടറാവാന്‍ പോകുന്നവര്‍ക്ക് ഒരു മുന്‍‌ധാരണയെങ്കിലും ഉണ്ടാകും ഭാവിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന്. സര്‍ക്കാരിന്റെ/രാഷ്ട്രീയക്കാരുടെ തോന്ന്യവാസങ്ങള്‍ അധികമൊന്നും നടക്കാത്തതുകൊണ്ടും അവിടുത്തെ തലവന്മാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പറ്റുന്നതുകൊണ്ടുമായിരുന്നു എയിംസും ഐ.ഐ.റ്റിയുമൊക്കെ ഇന്നത്തെ ഈ നിലവാരത്തിലെത്തിയത്. തോന്നുമ്പോള്‍ തോന്നുമ്പോള്‍ ഡയറക്ടറെയും മറ്റുള്ളവരെയുമൊക്കെ മാറ്റുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗതി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

myexperimentsandme said...

എന്തോ എനിക്ക് പിന്നെയും പറയാന്‍ തോന്നുന്നു.

ഇന്ത്യന്‍ എക്സ്‌പ്രസ്സിലെ ഈ ലേഖനവും ഈ ലേഖനവും വായിച്ചു. ഡോക്ടര്‍ വേണുഗോപാലിനെപ്പോലെ മന്ത്രിമാരെ കാണുമ്പോള്‍ കവാത്തു മറക്കാത്ത തലവന്മാര്‍ അധികം ഇല്ലാത്തതാണ് നമ്മുടെ നാട്ടിലെ ചില സ്വയംഭരണസ്ഥാപനങ്ങളുടെയെങ്കിലും അധോഗതിക്ക് ഒരു കാരണമെന്ന് അതില്‍ പറഞ്ഞിരിക്കുന്നു.

അന്‍പുമണി ഇന്ന് പറഞ്ഞു-ഡോക്ടര്‍ വേണുഗോപാല്‍ എല്ലാം പബ്ലിക്കാക്കി എന്ന്. അതേ, അന്‍‌പുമണിക്കാവശ്യം രാഷ്ട്രീയക്കാര്‍ കാണിക്കുന്നതുപോലെയുള്ള രഹസ്യമായ ഇടപാടുകളായിരുന്നു.

എന്തായാലും ജനാധിപത്യത്തിന്റെ തന്നെ കാവല്‍ ഭടന്മാരായ എം‌പീമാര്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി (ഹെല്‍ത്ത്) ഇന്ന് ശക്തമായി പറഞ്ഞു-അന്‍‌പുമണി കാണിച്ചത് തോന്ന്യവാസമാണെന്ന്. പക്ഷേ നമുക്ക് ആ പതിന്നാലു പേരുടെ തീരുമാനമാണല്ലോ ഇക്കാര്യത്തില്‍ ഏറ്റവും വലുത്.

പ്രതിപക്ഷവും പറഞ്ഞു, അന്‍‌പുമണി കാണിച്ചത് തോന്ന്യവാസമാണെന്ന്. പക്ഷേ അവരും ആ പതിനാലു പേരുടെ അത്രയും ജനാധിപത്യ ബോധമുള്ളവരല്ലല്ലോ.

ഒറ്റനോട്ടത്തില്‍ ശരിവെക്കാന്‍ പറ്റില്ല എന്നു തോന്നിയതുകൊണ്ടുകൂടിയായിരിക്കുമല്ലോ, ഹൈക്കോടതി നടപടി സ്റ്റേ ചെയ്‌തത് (അതോ എന്ത് ഹര്‍ജി എങ്ങിനെ കൊടുത്താലും ഹൈക്കൊടതി സ്റ്റേ ചെയ്യുമോ?)

എയിംസിലെ സംവരണക്കാര്യത്തില്‍ ഡോ. വേണുഗോപാലുള്‍പ്പടെയുള്ള ഭൂരിപക്ഷത്തെ എതിര്‍ത്ത ഡോക്ടര്‍മാരും അദ്ദേഹത്തെ പുറത്താക്കിയതിനെ എതിര്‍ത്തു. പക്ഷേ നമുക്ക് ആ ഭൂരിപക്ഷമൊന്നും നോക്കേണ്ട കാര്യമില്ല. കാരണം പതിനേഴിനെതിരെ പതിന്നാലാണ് നമ്മുടെ ഭൂരിപക്ഷം.

എയിം‌സിലെ ഒന്നടങ്കം ജീവനക്കാരും എതിര്‍ത്തു. സ്വയംഭരണസ്ഥാപനങ്ങളുടെ തലപ്പത്തിരുന്നവര്‍ എതിര്‍ത്തു. മാധ്യമങ്ങളെതിര്‍ത്തു. പ്രതിപക്ഷം എതിര്‍ത്തു. ഭരണപക്ഷവും പ്രതിപക്ഷവുമല്ലാത്ത പാര്‍ട്ടികള്‍ എതിര്‍ത്തതുപോലെ കാണിച്ചു. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി എതിര്‍ത്തു...

പക്ഷേ നമുക്ക് നോക്കേണ്ടത് ആ പതിനാലു പേരുടെ തീരുമാനം മാത്രം. അതാണ് ജനാധിപത്യം.....

കഷ്‌ടം...............

Anonymous said...

വക്കാര്യേ! ദാ മാര്‍ക്ക്‍ലിസ്റ്റ് പാര്‍ട്ടീടെ പ്രസ്താവന വന്നിട്ടുണ്ടേ. “രാജ്യത്തെ പ്രഥമ ആതുര സേവന ഗവേഷണ സ്ഥാപനമായ എയിംസിലെ സംഭവങ്ങള്‍ ഗുരുതരമാണെന്നും പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ ഡയറക്ടറെ നീക്കുന്നതു വരെ കാര്യങ്ങള്‍ എത്തി. ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സ്ഥാപനത്തിന്റെ സ്വയംഭരണത്തിനും സമഗ്രതയ്ക്കും നല്ലതല്ല ....” ഇങ്ങനെ പോവുന്നു വാര്‍ത്ത.

myexperimentsandme said...

കണ്ടു കൂമാ.. പക്ഷേ പതിന്നേഴില്‍ പതിന്നാലുപേരാണല്ലോ....

എന്തായാലും ഇന്നത്തെ ഇന്ത്യന്‍ എക്സ്‌പ്രസ്സിലും വായിച്ചു. ഏറ്റവും പ്രധാനമായി തോന്നിയത് ഇതാണ്: The bottomline is this: there is now a systematic attempt by this government to convert institutions of higher learning into mere appendages of the state. The disease that had killed off state-level institutions is now haunting Central institutions as well. ലേഖനം ഇവിടുണ്ട്.

അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു എന്നറിഞ്ഞപ്പോള്‍ ആശ്വാസം കൊണ്ടവരില്‍ നമ്മളൊക്കെ വാദിക്കുന്ന പാവപ്പെട്ടവനും പിന്നോക്കക്കാരനുമൊക്കെ ഉണ്ടായിരുന്നു എന്നും ഓര്‍ക്കണം.

അന്‍പുമണിയെപ്പോലുള്ളവര്‍ക്ക് ഒരു ചക്കരക്കുടമായി എയിംസ് തോന്നത്തക്ക നിലയില്‍ അതിനെ എത്തിച്ചത് ഡോക്ടര്‍ വേണുഗോപാലിനെ പോലുള്ളവര്‍ സ്വന്തം തറവാടുപോലെ കണ്ട് അതിനെ പരിചരിച്ചതുകൊണ്ടും കൂടിയാണ്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന വെറും സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എയിംസും ഐ.ഐ.റ്റിയും ഐ.ഐ.എമ്മുമൊന്നും ഇന്ന് എല്ലാവര്‍ക്കും കണ്ണുവെയ്ക്കാവുന്ന പ്രസ്ഥാനങ്ങളാവില്ലായിരുന്നു. സര്‍ക്കാരുകള്‍ മാറിവന്നെങ്കിലും ഗുരുതരമായ ഇടപെടലുകള്‍ കാണിക്കാതിരിക്കാനുള്ള ഔചിത്യബോധം പല മന്ത്രിമാരും കാണിച്ചു. അങ്ങേയറ്റം അവര്‍ ചെയ്‌തിരുന്നത് ഒരു പുതിയ ഡയറക്ടറെ വെക്കുമ്പോള്‍ വേണമെങ്കില്‍ അവരുടെ രാഷ്ട്രീയ താത്‌പര്യങ്ങളും മറ്റു താത്‌പര്യങ്ങളും പാലിക്കുന്ന ഒരാളെ വെക്കാന്‍ നോക്കി. കഴിഞ്ഞ എന്‍.ഡി.ഏ ഗവണ്മെന്റ് എയിംസിന്റെ കാര്യത്തില്‍ അതും ചെയ്‌തില്ല എന്നു തോന്നുന്നു. ഡോക്ടര്‍ വേണുഗോപാലിനെ പോലുള്ള ഒരു പ്രഗത്ഭനെ തന്നെ വെച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ പ്രാഗത്‌ഭ്യം കാണിക്കുകയും ചെയ്തു. എയിംസ് മെഡിക്കല്‍ രംഗത്തെ ഒരു ബ്രാന്‍‌ഡായി.

ആ പക്വതയും ഔചിത്യബോധവുമാണ് അന്‍പുമണി കാണിക്കാതിരുന്നത്. നാഴികയ്ക്കു നാല്പതുവട്ടം ബി.ജെ.പിയുടെ കൂടെയും കോണ്‍ഗ്രസ്സിന്റെ കൂടെയും ഡി.എം.കെയുടെ കൂടെയും ഐയ്യേഡീയെംകെയുടെ കൂടെയും എല്ലാം തരം പോലെ കൂടുന്ന അന്‍പുമണിയെപ്പോലുള്ളവരില്‍ നിന്നും ഇതൊക്കെയല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍.

അരവിന്ദന്‍ പറഞ്ഞിരുന്നു, നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ ശോചനീയാവസ്ഥ. പല സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളുടേയും ശോചനീയാവസ്ഥയ്ക്കുള്ള ഒരു പ്രധാന കാരണം ഇന്ത്യന്‍ എക്‍പ്രസ്സ് ലേഖനത്തില്‍ പറഞ്ഞ കാര്യമാണ്-സര്‍ക്കാരിന്റെ ഇടപെടലുകള്‍. എത്ര ഫണ്ടിംഗ് ഉണ്ടെങ്കിലും ഭരണത്തിലും അക്കാഡമിക്‍സിലും സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും നല്ലവണ്ണം മുന്നോട്ടുപോവാനാവില്ല. പല കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളും (ഐ.ഐ.റ്റി പോലുള്ളവ) നേരാംവണ്ണം മുന്നോട്ട് പോയതിനു കാരണം അവയുടെ സ്വയം ഭരണവും സ്വാതന്ത്യവുമായിരുന്നു. അവയൊക്കെ സ്വയംഭരണ സ്ഥാപനങ്ങളാക്കിയതുതന്നെ അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിമാറി വരുന്ന അന്‍പുമണിയെപ്പോലുള്ളവരുടെ തോന്ന്യവാസങ്ങള്‍ നടത്താതിരിക്കാനായിരുന്നു. ഡോക്ടര്‍ വേണുഗോപാലിനെപ്പോലുള്ള പ്രഗത്ഭര്‍ അവിടൊക്കെ തലവന്മാരായി ഇരിക്കാന്‍ സമ്മതം പ്രകടിപ്പിക്കുന്നത് അവര്‍ക്ക് ഭരണത്തില്‍ കിട്ടുന്ന സ്വാതന്ത്യങ്ങളും കൂടി ഓര്‍ത്തിട്ടാണ്.

പക്ഷേ നമുക്കിതൊന്നുമറിയേണ്ട. ഈ സ്ഥാപനങ്ങള്‍ എങ്ങിനെ ഇന്നത്തെ ഈ നിലയിലായി എന്നൊന്നും അറിയേണ്ട. നമുക്കറിയേണ്ടത് പതിന്നേഴില്‍ പതിന്നാലുപേര്‍ പിന്തുണച്ചോ എന്നുമാത്രം.

പിന്നെയും............. കഷ്ടം.

myexperimentsandme said...

ഇതും എനിക്കിഷ്ടപ്പെട്ടു:

“The only man this government has dared to fire in two years for inefficiency, non-performance or insubordination is Dr Venugopal of AIIMS! Can it get more ridiculous than this?“

നമ്മുടെ മനസ്സൊക്കെ മോഹിപ്പിക്കുന്ന സിംഗ് സാഹിബിന്റെ മന്ത്രിസഭയ്ക്ക് ചെയ്യാന്‍ പറ്റിയ ഏകകാര്യം!