Thursday, July 13, 2006

സി ജി ശാന്തകുമാറിന്റെ ഓര്‍‌മ്മയ്ക്ക്

സി ജി ശാന്തകുമാര്‍ ‍അന്തരിച്ച വിവരം ഞാനറിഞ്ഞിരുന്നില്ല. പഴയ ഒരു മലയാളം പത്രത്തിലെ ചരമവാര്‍ത്തകളില്‍നിന്ന് അനുജത്തിയാണതെനിക്ക് ചൂണ്ടിക്കാട്ടിത്തന്നത്.


സയന്‍‌സ് ക്രീമിലൂടെയും, ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ചിരുന്ന മറ്റു പുസ്തകങ്ങളിലൂടെയും എന്റെ തലമുറയിലെ അനേകം കുട്ടികള്‍ക്ക് വിജ്ഞാനം പകര്‍‌ന്നുതന്ന എഴുത്തുകാരില്‍ ഒരു പ്രധാനിയായിരുന്നു ശ്രീ ശാന്തകുമാര്‍. ആ വകയില്‍ കൈ വന്ന കുറച്ചു വിവരമാണ് എന്നെ ഞാനാക്കിയതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സി ജിയോടും ആ ഗണത്തിലെ മറ്റുള്ളവരോടും തീര്‍ത്താല്‍ തീരാത്ത കൃതജ്ഞത ഇന്നും.


1980-ലോ മറ്റോ തൃശ്ശൂര്‍ വച്ചുനടന്ന ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അന്ന് ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാനും പങ്കെടുത്തിരുന്നു. അവിടത്തെ ഉച്ചയൂണ്/സദ്യയില്‍ വിളമ്പുകാരനായി ഓടി നടന്നിരുന്ന സി ജിയെ ഇപ്പോഴും ഓര്‍മ്മവരുന്നു.



ഒരു മിനിറ്റ് സി ജിയ്ക്ക്...


Powered by Zoundry

14 comments:

Santhosh said...

സി. ജി ക്ക് ആദരാഞ്ജലികള്‍

ഉമേഷ്::Umesh said...

ഞാനുമുണ്ടായിരുന്നു പാപ്പാനേ അന്നവിടെ തൃശ്ശൂരില്‍. 79-ലോ 80-ലോ ആണു്. (ഒന്നു തൃശ്ശൂരില്‍, മറ്റേതു പാലക്കാട്ടു്). ഞാന്‍ എട്ടിലോ ഒമ്പതിലോ.

ഇപ്പറഞ്ഞ ഊട്ടുപുര നല്ല ഓര്‍മ്മയുണ്ടു്. തനി തൃശ്ശൂര്‍ ഭാഷയില്‍ തമാശകള്‍ പറഞ്ഞുകൊണ്ടിരുന്ന കേശവന്‍ വെള്ളിക്കുളങ്ങരയെയും ഓര്‍മ്മയുണ്ടു്.

പത്തു പുസ്തകങ്ങളിലെ “കുതിരയില്ലാത്ത വണ്ടി” നല്ല പുസ്തകമായിരുന്നു.

സി. ജി. സാറിനെ പിന്നെ കണ്ടിട്ടില്ല. എ. പി. ജയരാമന്‍, എസ്. ശിവദാസ്, വി. കെ. ദാമോദരന്‍ എന്നിവരെ പിന്നീടും കാണാനിടയായിട്ടുണ്ടു്.

ആദരാഞ്ജലികള്‍!

aneel kumar said...

80-കളുടെ ഒടുവില്‍ സംസ്ഥാന സാക്ഷരതാ സമിതിയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു സാര്‍.

അടുത്ത കാലത്തും രണ്ടവസരങ്ങളില്‍ സാറിനെ ഓര്‍ക്കാനിടവന്നു.

http://indulekha.blogspot.com/2005/12/neeyoru-swarthiyavuka.html

http://helpwiki.blogspot.com/2005/12/blog-post_113571760365887136.html

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

രാവുണ്ണി said...

ഒരു തലമുറയ്ക്ക് മുഴുവന്‍ സാ‍മൂഹ്യബോധം പകര്‍ന്നുകൊടുത്തവരിലൊരാളായിരുന്നു സി. ജി ശാന്തകുമാര്‍. നാലാം ക്ലാസിലായിരുന്ന സമയത്ത് ആദ്യമായി അയച്ചുവരുത്തിയ ‘ഞാനും വീടും ചുറ്റുപാടും’ എന്ന പുസ്തകം ഇപ്പോഴും ഓര്‍മയുണ്ട്, അദ്ദേഹതിന്റെ കയ്യില്‍ നിന്നൊരു സമ്മാനം തട്ടിപ്പറിച്ചു വാങ്ങിയതും (സമ്മാനദാനം നിര്‍വഹിക്കുന്നയാള്‍ക്ക് കൊടുക്കും മുമ്പെ). 86-ലോ മറ്റോ ഞങ്ങളുടെ സ്കൂളില്‍ ഒരു പ്രഭാഷണവും നടത്തിയിരുന്നു.

ഓര്‍മിക്കാന്‍ മുന്‍കൈയെടുത്ത പാപ്പാന് നന്ദി.

viswaprabha വിശ്വപ്രഭ said...

ഞാനും സീജിയും 1974-ലാണ് കണ്ടുമുട്ടിയത്.
അന്ന് യുറീക്കയും ശാസ്ത്രകേരളവും ചിറകുവിരിച്ച് പറന്നുതുടങ്ങുകയായിരുന്നു.
പരിഷത്ത് സമിതിയിലെ ഏറ്റവും ആദ്യത്തെ ബാലകന്‍ എന്ന പട്ടമുണ്ടായിരുന്നു നെറ്റിയില്‍.
ആ പട്ടത്തിന്റെ നിഗളിപ്പില്‍ ഒരു പത്തുവയസ്സുകാരന്‍ കുഴിയാന തൃശ്ശൂരിലെ രാജവീഥികളിലൂടെ പവിത്രന്‍ സാര്‍,പവനന്‍, ബാവ, ഗിരിജന്‍ മാഷ്, ദാമോദരന്‍ സാര്‍, നളിനി ടീച്ചര്‍,ചന്ദ്രശേഖരന്‍ കര്‍ത്താ, രാധാകൃഷ്ണക്കൈമള്‍ എന്നിവരോടും പേരുകളൊക്കെ ഇപ്പോള്‍ മറന്നുപോയ മറ്റനേകം ഗജരാജന്മാരോടും തോളോടുതോള്‍ ചേര്‍ന്ന് നടന്നു.

പിന്നെ ആ കുഴിയാന രസതന്ത്രവും ഊര്‍ജ്ജതന്ത്രവും ജീവശാസ്ത്രവും ഗണിതവും മന്ത്രങ്ങളായി ഉരുക്കഴിച്ചുകൊണ്ടിരുന്നപ്പോളൊക്കെയും സീജിയും കൂട്ടുകാരും യാഗമണ്ഡപത്തിനു ചുറ്റും ഉയരങ്ങളിലിരുന്നു പുഷ്പാര്‍ച്ചന ചെയ്തു.
1977ല്‍ ആദ്യത്തെ കേരളശാസ്ത്രജാഥയില്‍ പടിഞ്ഞാറെനടക്കാവില്‍ നിന്നും സ്വരാജ് റൌണ്ടിലേക്ക് മഴനനഞ്ഞു നടക്കുമ്പോള്‍ സീജി എന്നെ സ്വന്തം കുടയിലേക്ക് ഒതുക്കിപ്പിടിച്ചു. എന്നിട്ടും പറഞ്ഞു, മഴ നനഞ്ഞതുകൊണ്ടു മാത്രം പനി വരില്ലാട്ടോ!
പിന്നെ എന്നൊക്കെയോ പരിഷത്തുമായി പിണങ്ങിപ്പിരിഞ്ഞു. ശാസ്ത്രത്തിലും കൂടുതല്‍ വിപ്ലവം വന്നു ചേര്‍ന്നപ്പോള്‍ പരിഷത്തിനു കാലിടറിയോ അതോ അതിനൊപ്പം ചുവടുവെക്കാന്‍ എനിക്കറിയായ്കയോ, അന്യോന്യം ഞങ്ങളൊക്കെ മാഞ്ഞുപോയി...
എന്നിട്ടും പൂര്‍വ്വസൂരികളായി സീജിയും ശിവദാസും പവിത്രനും പവനനും ഗിരിജന്മാഷും മറ്റും ഭ്രമണപഥങ്ങളില്‍ ഇപ്പോഴും എപ്പോഴും ഉണ്മയോടെ ഉയിരോടെയിരിക്കുന്നു...



ഒരിക്കല്‍ സീജിമാഷോട് ചോദിച്ചു: കപ്പല്‍ ഇരുമ്പുകൊണ്ടുണ്ടാക്കിയതല്ലേ?വെള്ളത്തിലെങ്ങനെയാ ഇരുമ്പ് പൊങ്ങിക്കിടക്കുക?
അതിനുള്ള മറുപടിയായി “സയന്‍സ് ക്ലബ്ബുകള്‍ക്കു വേണ്ടി കുറേ പരീക്ഷണങ്ങള്‍” എന്നൊരു പുസ്തകം തന്നെ മാഷ് എഴുതി.

യുറീക്കയില്‍ ശിവദാസ് സാര്‍ രാധയുടെ മുത്തുമാലയെക്കുറിച്ചെഴുതാന്‍ തുടങ്ങിയതും അങ്ങനെത്തന്നെയായിരുന്നു.

myexperimentsandme said...

ഞാനും അറിയാന്‍ വൈകി. ആദരാഞ്ജലികള്‍.

വിശ്വേട്ടന്റെ ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി.

കേരളീയന്‍ said...

പാപ്പാനേ നന്നായി..ഈ വൈകിയ വേളയിലെങ്കിലും സി.ജി.ക്കൊരാദരാഞ്ജലി എഴുതിയത്. എന്റെയും തുടക്കം സി.ജി.യും മറ്റ് പരിഷത്തുകാരും ഉറക്കമൊഴിഞ്ഞിരുന്ന് കുട്ടികള്‍ക്ക് വേണ്ടിയെഴുതിയ പുസ്തകങ്ങളില്‍ നിന്ന്. യുറീക്കയും, ബാലവേദികളുമെല്ലാമായി നിറഞ്ഞു നിന്ന ഒരു കേരളീയബാല്യത്തെ സമ്മാനിച്ചതിന്‍ സി.ജിക്ക് പ്രണാമം. പല പ്രാവശ്യം അദ്ദേഹം വീട്ടില്‍ വന്നിട്ടൂണ്ടെങ്കിലും അദ്ദേഹവുമായി (മറ്റ് പലരുമായും; നമ്മള്‍ ക്ഷോഭിക്കുന്ന യുവത്വമാണല്ലോ - അതു കൊണ്ട് പൂര്‍വ്വസൂരികളെ അംഗീകരിക്കരുതെന്നുള്ള ജാട്യം.)ഒരു ശരി സൌഹൃദം സ്ഥാപിക്കാന്‍ കഴിയാതിരുന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. നഷ്ടം എനിക്കു തന്നെ.

K.V Manikantan said...

ഈ സിജീ സാര്‍ കാറപകടത്തിലല്ലേ മരിച്ചത്‌. കുറേ നാളുകളായല്ലോ? ക്രൈസ്റ്റ്‌ കോളേജ്‌ അദ്ധ്യാപകനായിരുന്നില്ലേ? ഒരു വലിയ ദുരന്തമായി അന്ന് (ഞാന്‍ നാട്ടിലുണ്ടായിരുന്നു) കേട്ടതാണ്‌. അദ്ദേഹത്തിന്റെ കുടുംബം മൊത്തം അപകടത്തില്‍ പെട്ടില്ലേ?

ആ വലിയ മനുഷ്യന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു,

Anonymous said...

പാപ്പാനേ, പഠിക്കുമ്പോള്‍ കെ എസ് യു ആയിരുന്നു ഞാന്‍. ശാസ്ത്രസാഹിത്യ പരിഷത്തും സിജി മാഷുമൊക്കെ എന്നെ പലപ്പോഴും പ്രലോഭിപ്പിച്ചിട്ടുണ്ട്. കെ എസ് യുക്കാരനായതിനാല്‍ കമ്മ്യൂണിസ്റ്റ് ഔട്ട്‌ഫിറ്റായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ “എന്തുകൊണ്ടെന്തു കൊണ്ടെന്തുകൊണ്ട്” ഏറ്റുവിളിക്കാന്‍ അന്നൊക്കെ ചെറിയ മടിയായിരുന്നു.

പിന്നെപ്പിന്നെ, ചന്ത്രക്കാരനും മറ്റും ശാസ്ത്രസാഹിത്യപരിഷത്തില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും അവരുടെ ശാസ്ത്ര പുസ്തകങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. അറിവിന്റെ അക്ഷയഖനിയായിരുന്നു, അക്കാലത്ത് ആ പുസ്തകങ്ങളെല്ലാം. ഇവയില്‍ മുന്‍‌പന്തിയില്‍ നിന്നിരുന്നവ സിജി മാഷുടെ പുസ്തകങ്ങള്‍ തന്നെ.

പരിഷത്തിനെതിരെ എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും പല തലമുറകളെ ശാസ്ത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആനയിച്ചത് പരിഷത്തായിരുന്നു.

സിജി മാഷ്‌ക്ക് ആദരാഞ്ജലികള്‍!

Ajith Krishnanunni said...

സീജീ സാറിന്‌ ആദരാഞ്ജലികള്‍...

ഡാലി said...

“എന്തുകൊണ്ട് എന്തുക്കൊണ്ട് എന്തുകൊണ്ട്” ശാസ്ത്ര പരിഷത്തിന്റെ ആ പുസ്തങ്ങളിലാണ് എന്റെയും തുടക്കം. ആദ്യത്തേത് സ്കൂളില്‍ നിന്നും കിട്ടിയ സമ്മാന പുസ്തകം.ഇന്നും നിധി പോലെ എന്റെ കൈയില്‍..
അപ്പോള്‍ ഇന്നീ കാണുന്ന ധൈഷണീകമായി ചിന്തിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കന്‍ സി.ജി മാഷും കൂട്ടരുടേയും അധ്വാനം എത്രയൊ വലുതായിരുന്നു.
മാഷക്ക് ആദരാഞലികള്‍..
പാപ്പന്‍ ഇവിടെ ഇട്ടത് നന്നാ‍യി

ബിന്ദു said...

ആദരാഞ്ജലികള്‍ ! :(

പാപ്പാന്‍‌/mahout said...

[സയന്‍‌സ് ക്രീമില്‍ സി ജി എഴുതിയ പുസ്തങ്ങളുടെ പേരുകള്‍ ആര്‍‌ക്കെങ്കിലും ഓര്‍‌മ്മയുണ്ടോ? “എനിക്കു വയസ്സാകണ്ട” സി ജി യുടേതായിരുന്നു എന്നാണോര്‍മ്മ.]

ദേവന്‍ said...

സി ജി മാഷെ ഒരുപാട് വായിച്ചിട്ടുണ്ട്. ശാസ്ത്രകേരളത്തിലും മറ്റും സി ജി സ്ഥിരം പംക്തികള്‍ എഴുതിയിരുന്നു. ആദരാഞ്ജലികള്‍.